അരുത്.....
റെയില്‍ പാളങ്ങളിലൂടെ നടക്കരുത്
പക്ഷെ നീ ചോദിക്കും
എന്താ നടന്നാല്‍...?
പണ്ട് ഈ പാളങ്ങളിലൂടെ
കൈകോര്‍ത്തു നടന്ന ആ കമിതാക്കള്‍
വണ്ടി തട്ടി മരിച്ചപ്പോള്‍
ലോകം അവരുടെ കഥകള്‍
പറഞ്ഞു നടന്നില്ലെ എന്ന്...
അവരെ പറ്റി കവിതകളെഴുതി...
അവരുടെ കഥയെ ആസ്പതമാക്കി
ഉണ്ടാക്കിയ സിനിമക്ക് അവാര്‍ഡുകള്‍
നൽകിയില്ലെ എന്ന്...
പക്ഷെ നീ അറിയാത്ത ചിലതുണ്ട്
അവര്‍ തിരിച്ചു വന്നിരുന്നെങ്കില്‍
പറയുമായിരുന്നു...
ചെയ്തത് അബദ്ധമായെന്ന്... ശുദ്ധ
മണ്ടത്തരമായിരുന്നെന്ന്...
അവര്‍ ചോദിക്കുമായിരുന്നു
ഞങ്ങളുടെ ജീവിതം തുലച്ചിട്ടും
ഞങ്ങളുടെ ചതഞ്ഞരഞ്ഞു ചിതറിക്കിടന്ന
ശരീരാവശിഷ്ടങ്ങള്‍ വാരിക്കൊരിയെടുത്ത്
പുതപ്പിക്കാതെ ടെലിവിഷന്‍
ചാനലുകളിലോക്കെ പതിപ്പിച്ചിട്ടും
ഒരു മാറ്റവും വന്നില്ലല്ലോ എന്ന്..."
അവര്‍ ചൂണ്ടി കാട്ടിയെന്ന് വരും
അവര്‍ക്ക് ശേഷം വിഷം
കഴിച്ചും, തൂങ്ങിക്കിടന്നും
ആരുടെയോ വാളിന്‍ തുമ്പില്‍
ജീവനോടുങ്ങിയും ഇല്ലാതായ
മറ്റു കമിതാക്കളുടെ കഥകള്‍....
നമ്മളെന്തു ചെയ്തു എന്ന് ചോദിക്കും...
ഉത്തരം മുട്ടും... നിനക്കല്ല.. ആര്‍ക്കും
ജാതിയും പണവും ആചാരങ്ങളും
വലുപ്പ ചെറുപ്പവും എല്ലാം മാറി മാറി
ഇല്ലാതാക്കിയ കമിതാക്കളുടെ
നിലവിളിക്കുന്ന കഥകള്‍....
ഈ കഥകള്‍ ചൂടോടെ
പുറം ലോകത്തിനു പകര്‍ന്നു
കൊടുത്ത് ടീയാര്‍പ്പി കൂട്ടിയ
ചാനലുകള്‍ക്കും.... അത്
ആര്‍ത്തിയോടെ തിന്ന്
മനസ്സ് കൊഴുത്ത്
കുറ്റം പറഞ്ഞ് എല്ലാം മറന്ന്
ഒന്നും പറയാതെ നിന്ന
പ്രേക്ഷകലക്ഷങ്ങള്‍ക്കും
പിന്നെ എനിക്കും നിനക്കും എല്ലാം
ഉത്തരം മുട്ടും സുഹൃത്തെ.....
അത് കൊണ്ട് റെയില്‍ പാളങ്ങളിലൂടെ
നടക്കരുത്....
വണ്ടി തട്ടുമെന്ന് ഭയന്നിട്ടല്ല....
ആവര്‍ വന്നു ചോദ്യം ചോദിക്കുമ്പോള്‍
ഉത്തരം മുട്ടി നീ കടുംകൈ ഒന്നും
ചെയ്യരുത്....
അത് കൊണ്ട് സുഹൃത്തെ..
റെയില്‍ പാളങ്ങളിലൂടെ നടക്കരുത്....
റെയില്‍ പാളങ്ങളിലൂടെ നടക്കരുത്....
-മർത്ത്യൻ-