Friday, August 30, 2013

ചുടലക്കാട്

തെണ്ടി നടന്നവരും
വണ്ടി കയറിയവരും
മിണ്ടാണ്ടിരുന്നവരും  
അവസാനം
എത്തി ചേരുന്നത്
ഒരിടത്തു തന്നെ
എന്നാണ് ജനം പറയണത്..
അതെവിടെയെന്നറിഞ്ഞാൽ
ഈ തെണ്ടലൊഴിവാക്കാമായിരുന്നു...
വണ്ടിക്കൂലീം ലാഭം... എന്തേ..?
-മർത്ത്യൻ-

Wednesday, August 21, 2013

ദൈവങ്ങളില്ലാത്തൊരു ലോകം

എത്ര സുന്ദരമായിരിക്കും അല്ലെ..?
ദൈവങ്ങളില്ലാത്തൊരു ലോകം
മർത്ത്യൻ മാറിയിട്ടും...
മാറാതെ... പുരോഗമിക്കാതെ..
പിടിവാശി വിടാതെ..
വഴിപാടുകൾക്കും,
കുരുതികൾക്കും വേണ്ടി
വായിൽ വെള്ളമൊരുക്കി
കാത്തിരിക്കുന്ന
ദൈവങ്ങളില്ലാത്തൊരു ലോകം...
എത്ര സുന്ദരമായിരിക്കും അല്ലെ..?
മതങ്ങൾക്കും, മതഭ്രാന്തർക്കും
കപട സ്വാമികൾക്കും, സ്വാമിനികൾക്കും
അന്ധവിശ്വാസങ്ങൾക്കും
മുൻപിൽ
മുട്ടുകുത്തി കണ്ണുമടച്ച്
പ്രാർത്ഥിക്കുന്ന
ദൈവങ്ങളില്ലാത്തൊരു ലോകം...
എത്ര സുന്ദരമായിരിക്കും അല്ലെ..?
സ്വർഗം വാഗ്ദാനം ചെയ്ത്
നരകം പറഞ്ഞ് പറ്റിച്ച്
ഇല്ലാത്ത സാത്താൻമാരെ
പടച്ചു വിട്ട്
ഭൂമി ഭരിക്കാൻ ആഗ്രഹിക്കുന്ന
നരഭോജികളുടെ
ദൈവങ്ങളില്ലാത്തൊരു ലോകം...
എത്ര സുന്ദരമായിരിക്കും അല്ലെ..?
എത്ര സുന്ദരമായിരിക്കും അല്ലെ..?
-മർത്ത്യൻ-

Friday, August 16, 2013

ശ്വാന ദർശനം

തിരക്കുള്ള അറവുശാലകൾക്ക് മുൻപിൽ 
മണം പിടിച്ച്.. 
വിശപ്പ് ദാനം ചെയ്യുന്ന അന്ധതയും 
മറന്ന്...
ചോര കട്ടപിടിച്ച തൂക്കിയിട്ട ഇറച്ചിയിൽ 
കണ്ണും നട്ട്...
വെട്ടുമ്പോൾ തെറിച്ചേക്കാവുന്ന തുണ്ടും 
പ്രതീക്ഷിച്ച്... 
ചോര പൊടിയുന്ന വെട്ടുകത്തി പാടുകളുമായി
അവൻ കാത്തു നിൽക്കും.... 
വിലകുറഞ്ഞ മദ്യശാലകൾക്കു പുറത്ത്
അർദ്ധരാത്രിയിൽ
മത്തു പിടിച്ച തലകളും
ബലം കുറഞ്ഞ കൈകളും
ചുങ്ങി ചുരുങ്ങിയ കണ്ണുകളും
മത്സരിച്ച് തന്തൂരി കബാബുമായി
മല്ലിടുമ്പോൾ...
അനുസരണയിൽ അന്ധമായ
പ്രതീക്ഷകളുമായി
അവൻ കാത്തിരിക്കും..... 
വൃത്തികെട്ട വേശ്യാ തെരുവുകളിൽ
ചങ്ങലകളിൽ കിടന്ന്.....
മോഹങ്ങൾ നഷ്ടപെട്ട കളങ്കമില്ലാത്ത
ശരീരങ്ങൾ വിൽക്കപെടുമ്പോൾ....
ഭീരുക്കളും അയോഗ്യരുമായ സുഖാന്വേഷികൾ
കൂത്താടുമ്പോൾ.....
പരിശീലകൻ സമ്മാനിച്ച ഭീകരതയിൽ
സ്വയം നഷ്ടപ്പെട്ടതാണെന്നറിയാതെ
മുൻപിൽ വീഴുന്നതെന്തും
കടിച്ചു കീറുന്നതിനായി
അവൻ കാത്തു കിടക്കും....
-മർത്ത്യൻ-

Saturday, August 10, 2013

സമയം - ഒരു അപസർപ്പക കവിത

മുറിക്കുള്ളിലെ ഈർപ്പത്തിന് ഒരു 
പരിചയമില്ലാത്ത മണമായിരുന്നു... 
ഉള്ളിലേക്ക് എത്തി നോക്കിയപ്പോൾ 
കർട്ടന്റെ നിറങ്ങളിൽ കുടുങ്ങിപ്പോയ 
സായാഹ്ന സൂര്യന്റെ രശ്മികളും
ക്ഷീണിച്ച് അപ്രത്യക്ഷമായിരുന്നു.....
സമയവും എങ്ങോ മറഞ്ഞതു കാരണം
ക്ലോക്കിന്റെ സൂജി കറങ്ങാൻ കഴിയാതെ 

Thursday, August 8, 2013

ഓർമ്മക്കഥകളുണ്ടായിരിക്കണം

ഓർമ്മകളിൽ മഴയുണ്ടാകണം..
മഴയ്ക്ക്‌ മുൻപേ ഒരു കാത്തിരിപ്പുണ്ടാകണം.. 
തിരക്കിൽ എപ്പോഴങ്കിലും കുടയെടുക്കാൻ 
മറന്നിരിക്കണം... 
നനവും കുളിരും സഹിച്ച് ചൂട് ചായ 

Sunday, July 28, 2013

സ്വപ്നങ്ങളുടെ അനാഥത്വം

അലസതയിൽ മുളച്ച്
അബദ്ധം മനസ്സിലാക്കി 
കരഞ്ഞുറങ്ങിയപ്പോൾ അനാവശ്യമായി 
ചിരിപ്പിച്ചുണർത്തിയിരിക്കണം ... 
ചായം തേപ്പിച്ച് അണിയിച്ചൊരുക്കി
കൊതിപ്പിച്ചിട്ടുണ്ടാവണം....
എന്നിട്ട് ജീവൻ കൊടുക്കാൻ 
മറന്നു പോയിക്കാണും....
അല്ലാതെ എന്തിനിത്രയും
നടക്കാതെ പോയ സ്വപ്നങ്ങൾ
അനാഥമായി ലോകത്ത്
അലഞ്ഞു നടക്കണം....
-മർത്ത്യൻ-

നിഴലിന്റെ സ്വാതന്ത്ര്യം

നിഴലിന്റെ ചുമലിലേക്ക് 
മോഹങ്ങളും, ഭയങ്ങളും, ദുഖങ്ങളും, 
പാപങ്ങളും എല്ലാം ഇറക്കി വച്ച് 
നെഞ്ചത്തേക്ക് ആണിയും 
അടിച്ചിറക്കി അവശനിലയിലാക്കി 
നടന്നകന്നപ്പോൾ അവൻ ഓർത്തില്ല 
ഇഴഞ്ഞു നീങ്ങിയാണെങ്കിലും 
കൂടെ എത്തുമെന്ന് 
ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ
നിറകണ്ണുകളോടെ
അവനെ നോക്കി പറഞ്ഞു...
ഞാൻ വിട പറയുന്നു
ഇനി നിന്റെ പിന്നാലെ വരില്ല
ഇനിയുള്ള ദൂരം തനിച്ച്
ഇരുട്ടത്ത് നീ നടന്നു തീർക്കണം...
എനിക്കും വേണം സ്വാതന്ത്ര്യം...
-മർത്ത്യൻ -

അശ്രദ്ധ

പേന തട്ടി വാക്ക് മുറിഞ്ഞു; 
അശ്രദ്ധയാണ് കാരണം 
രക്തം വാർന്നൊലിച്ച് 
വരികളിലേക്ക് ഒഴുകി പടർന്നു
വാക്ക് വാവിട്ട് കരഞ്ഞു 
മുറിവേറ്റ വാക്കിനെ ഞാൻ 
പറഞ്ഞാശ്വസിപ്പിച്ചു...
ഇനി അശ്രദ്ധയോടെ ആലോചിക്കാതെ 
ഒന്നും എഴുതില്ലെന്ന് വാക്കും കൊടുത്തു
വാക്ക് അടങ്ങി... ചിരിച്ചു 
വേദന മറന്ന് കിടന്നുറങ്ങി
കവിത മുടങ്ങി
ഞാനും അടങ്ങി....
-മർത്ത്യൻ-

Friday, July 19, 2013

കേസ് ക്ലോസ്ഡ്

രാവണനെ കൊന്നത് രാമനല്ല എന്ന് തെളിഞ്ഞു... ജൂറി പറഞ്ഞു 'ഗിൽട്ടി...' പക്ഷെ ആര്..?... വിഭീഷണൻ.... അതെ വിഭീഷണൻ.... "ഹീ ഈസ് ഗിൽട്ടി..." ജൂറി അലറി.... അമ്പരന്നിരുന്ന ജനങ്ങളെ ശ്രദ്ധിക്കാതെ ന്യായാധിപാൻ  ഒരു കടലാസിൽ നിന്നും ഉറക്കെ വായിച്ചു...

പൂന്തോപ്പിൽ ഇരുന്നിരുന്ന രാവണനോട്‌  അതു വഴി ചെന്ന അനിയൻ ചോദിച്ചു  "ചേട്ടന് ഏത് തലയോടാണ് ഏറ്റവും ഇഷ്ടം...?"
രാവണൻ ചിരിച്ചു..... തലകൾ തമ്മിൽ മത്സരിച്ചാലോചിച്ചു... ഉത്തരം കിട്ടാതെ ഓരോന്നായി പൊട്ടിപ്പോയി...

ന്യായാധിപൻ കടലാസ്സിൽ നിന്നും കണ്ണെടുത്തു... പിന്നെ കണ്ണ് തുടച്ചു.... പകച്ചിരുന്ന ജനങ്ങളോട് പറഞ്ഞു "ഇനി വേണ്ടാത്ത കഥകളുമായി ഇവിടെ വന്നെയ്ക്കരുത്.... കേസ് ക്ലോസ്ഡ്"
-മർത്ത്യൻ-

Tuesday, July 9, 2013

മർത്ത്യന്റെ ഒരേയൊരു കവിത

ഞാനൊരു കവിതയെഴുതി 
മരണത്തെ കുറിച്ച്
"മരണം മധുരമാണ്" എന്ന പേരിൽ
പിന്നെ ആലോചിച്ചു 
എനിക്കങ്ങിനെ എഴുതാൻ എന്താണർഹത....
മരണം പോയിട്ട് ജീവിതത്തിൽ 
ഒരു എല്ല് പോലും ഒടിയാത്ത 
ബുദ്ധിമുട്ടുകൾ ഒന്നും അനുഭവിക്കാത്ത
വേദനകൾ തീരെ അറിയാത്ത എനിക്ക് 
മരണത്തെ പറ്റിയെഴുതാൻ
ഒരർഹതയുമില്ല...   
മരണമെന്നല്ല ഒന്നിനെ പറ്റിയും 
എഴുതാൻ അർഹതയില്ല...
അനുഭവിക്കാത്തവന് വാക്കുകളെ 
ഭംഗിയായി നിരത്തി വയ്ക്കാനേ കഴിയു...
അതിനെ കൊണ്ട് സംസാരിപ്പിക്കാൻ 
കഴിയില്ല...
എന്റെ വാക്കുകൾ ഒരിക്കലും വായനക്കാരനെ 
സ്നേഹിക്കില്ല.....    
ഞാൻ എഴുതുന്നത്‌ കവിതയല്ല കാപട്യമാണ് 
ഇന്നെങ്കിലും വായനക്കാർ 
അത് മനസ്സിലാക്കണം... 
ഞാൻ എഴുതുന്നത്‌ കവിതയല്ല... 
വെറും  കാപട്യമാണ്...
-മർത്ത്യൻ- 

Monday, July 8, 2013

പുറംതള്ളപ്പെട്ടവർ

പ്രസക്തി നഷ്ടപ്പെട്ട് അരങ്ങു വിടേണ്ടി വരുന്നവർ...
തീരുന്നതിനു മുൻപ് തന്നെ കഥയിൽ എവിടെയൊ 
ആരുമറിയാതെ അപ്രത്യക്ഷമാവുന്നവർ....
അങ്ങിനെയും ഉണ്ട് കഥാപാത്രങ്ങൾ...
തിരശ്ശീല വീഴുമ്പോൾ അരങ്ങിലും കാണികളിലും 
ഒന്നും പെടാതെ മാറി നിന്ന് കയ്യടിക്കാൻ 
വിധിക്കപ്പെട്ടവർ... 
ജീവിതമേ നീയും ഒട്ടും വ്യത്യസ്ഥമല്ലല്ലൊ...
നിന്നിലൂടെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി 
നടന്നു നീങ്ങുമ്പോൾ പുറംതള്ളപ്പെടുന്നവരെ
നീയും ഒരിക്കലും തിരിഞ്ഞു നോക്കാറില്ലല്ലൊ...
-മർത്ത്യൻ- 

Sunday, July 7, 2013

ശ്വാസം മുട്ട്

എഴുതിയ വാക്കുകൾ ചിലത്
പിണങ്ങി മാറി നിന്നു...
ചോദിച്ചപ്പോൾ പറഞ്ഞു 
അവയെ വേണ്ടാത്ത വരികളിൽ
ഇങ്ങിനെ കോർത്തിടരുതെന്ന്
ആ വരികളിലെ അർത്ഥങ്ങൾക്കുള്ളിൽ 
അവയ്ക്ക് ശ്വാസം മുട്ടുന്നത്രെ... 
-മർത്ത്യൻ- 

Thursday, July 4, 2013

ഒരു വണ്ടി കഥ

ഷോർണൂര് വണ്ടി നിർത്തി 
ഞാൻ ഇറങ്ങി...
തിരിച്ചു വരുന്നത് കാണാതെ  
നീ തീർച്ചപ്പെടുത്തി... 
നിന്നെ തനിച്ചാക്കി ഞാൻ 
മുങ്ങിയാതായിരിക്കണം.....
ഫൈവ് സ്റ്റാർ ഇഷ്ടമാണെന്ന 
കാര്യം  നീയപ്പോൾ ഓർത്തില്ല 
പക്ഷെ...  ഞാനോർത്തിരുന്നു..... 
അത് വാങ്ങുന്ന തിരക്കിൽ വണ്ടി 
നീങ്ങി തുടങ്ങിയതറിഞ്ഞില്ല..
തിരിഞ്ഞു നോക്കി..
വണ്ടി ഓടിക്കയറാൻ കഴിയാത്ത 
ദൂരത്തതെത്തിയിരുന്നു...
എല്ലാവരും നോക്കി ചിരിച്ചു... 
കളിയാക്കി നിന്നവരിൽ 
ഞാനെന്റെ ശത്രുക്കളെ തിരഞ്ഞു 
കടക്കാരാൻ, എന്റെ മുൻപിൽ 
ക്യൂവിൽ നിന്നവർ.... 
ചോദ്യം ചോദിച്ചു സമയം കളഞ്ഞ തള്ള.. 
അനാവശ്യമായി തിരക്കുണ്ടാക്കിയ
പ്ലാറ്റ്ഫോർമിലെ അനേകം പേർ.. 
അതിലൊന്നും ശത്രുക്കളില്ലായിരുന്നു... 
പരിചിതങ്ങളായ മിത്രമുഖങ്ങൾ മാത്രം...
സഹായിക്കാതെ നോക്കി കളിയാക്കി 
നിന്ന മിത്രമുഖങ്ങൾ.... 
ഞാൻ അവരെ ആ പ്ലാറ്റ്ഫോർമിൽ 
എന്നെന്നേക്കുമായി ഉപേക്ഷിച്ചു...
അലക്ഷ്യമായി പുറത്തേക്കിറങ്ങി.... 
പുറത്ത്  നിന്ന ജനക്കൂട്ടത്തിൽ  
മണ്ടനെ പോലെ തിരഞ്ഞു 
അവരിൽ നീയും നിന്നിരുന്നു....
അന്വേഷിച്ചപ്പോൾ നീ പറഞ്ഞു 
കാണാതായപ്പോൾ വണ്ടിയിൽ 
നിന്നും ഇറങ്ങിയതാണെന്ന് 
ഞാൻ വിശ്വസിച്ചു... അതെന്റെ തെറ്റ്... 
നീ ഒരിക്കലും എന്റെയൊപ്പം  
ഉണ്ടായിരുന്നില്ലെന്നത് സത്യം 
എങ്കിലും വാങ്ങിയ ഫൈവ് സ്റ്റാർ 
നീ ആർത്തിയോടെ കഴിച്ചു...
നന്ദി പറഞ്ഞു.. കെട്ടിപ്പിടിച്ചു..
ഉമ്മ വച്ചു.... മണ്ടൻ എന്ന് വിളിച്ചു...   
മണിക്കൂറുകളോളം ആ സ്റ്റേഷന്റെ 
പുറത്തിരുന്നു സംസാരിച്ചു... 
ജീവിതം ഷോർണൂർ സ്റ്റേഷനിൽ 
വന്ന് മുട്ടി നിന്നത് വരെയുള്ള 
പലതും വീണ്ടും ഓർത്തു......
ഞാൻ പറഞ്ഞതൊന്നും നീ 
നിഷേധിച്ചില്ല....
എന്റെ വിജയത്തിലാണ് നിന്റെ 
വിജയമെന്ന് നീ എന്നെ 
വീണ്ടും വിശ്വസിപ്പിച്ചു...
ഞാൻ സന്തോഷിച്ചപ്പോൾ 
പെട്ടെന്ന് നീ പറഞ്ഞു 
നിനക്ക് പോണമെന്ന്...... 
നിനക്ക് പോണമെന്ന്...... 
ഞാൻ ചോദിച്ചു.. എന്തിന്..? 
എന്തിനിപ്പോൾ...? എന്തിനിങ്ങിനെ..? 
നീ പറഞ്ഞു... 
നിന്റെ വണ്ടി വന്നെന്ന്... 
എന്നിട്ട് മെല്ലെ എന്നെ ഉപദേശിച്ചു 
"ഇനിയുമിങ്ങനെ വണ്ടി തെറ്റിക്കയറരുത് "
നീ ആവർത്തിച്ചു
"ഇനിയുമിങ്ങനെ വണ്ടി തെറ്റിക്കയറരുത് " 
എനിക്ക് പോണം.. 
"സ്നേഹം ഇല്ലാത്തത് കൊണ്ടല്ല 
സമയം ഇല്ലാത്തതു കൊണ്ടാണ്"
സമയം... അതെ സമയം.. 
നിനക്കും എനിക്കും ലോകത്തിനും 
തെറ്റിയാലും... ഒരിക്കലും സമയം 
തെറ്റി ഓടാത്ത ജീവിതത്തിന്റെ വണ്ടി...
അതിൽ നിന്നും എത്ര തവണ 
എത്രയെത്ര പ്ലാറ്റ് ഫോർമിൽ 
നമ്മളിറങ്ങുന്നു...
വണ്ടി മാറി കയറുന്നു...
നമ്മളില്ലാതെ വണ്ടികൾ മുന്നോട്ടു നീങ്ങുന്നു 
ഒഴിഞ്ഞ വണ്ടികളിൽ നിന്നും
പുറത്തേക്കെത്തി നോക്കുന്ന 
ശൂന്യതയുടെ മുഖങ്ങൾ...
നിറഞ്ഞ ബോഗികളിൽ നിന്നും 
കഴിവില്ലാത്തതിനാൽ പ്ലാറ്റ് ഫോർമിലേക്ക് 
വലിച്ചെറിയപ്പെടുന്നവർ....
ഒരിക്കലും ഇറങ്ങാതെ വണ്ടികളിൽ 
മരിക്കുവോളം ഉറങ്ങി കിടക്കുന്ന ജന്മങ്ങൾ 
വണ്ടിയിൽ നിന്നും വണ്ടിയിലേക്ക് 
നഷ്ടപ്പെട്ടതന്വേഷിച്ച് നടക്കുന്ന 
പേരറിയാത്ത സഹയാത്രികർ.. 
സമയം... അതെ സമയം.. 
സ്നേഹം ഇല്ലാത്തത് കൊണ്ടല്ല 
സമയം ഇല്ലാത്തതു കൊണ്ടാണ്
സ്നേഹം ഇല്ലാത്തത് കൊണ്ടല്ല 
സമയം ഇല്ലാത്തതു കൊണ്ടാണ്
-മർത്ത്യൻ-  

Saturday, June 29, 2013

അമ്പല കാഴ്ചകൾ

പുതിയ നിയമം വന്നു... അവന്മാർ അമ്പലങ്ങളൊക്കെ പൊളിച്ചു..... ന്റവടെം പൊളിച്ചു മാറ്റൽ തുടങ്ങി.... അങ്ങിനെ ദൈവങ്ങളെ പങ്കിട്ടെടുക്കാൻ ജനം തടിച്ചു കൂടി... ചെറുതും, വലുതും, വൃത്തികെട്ടതും, സ്വർണ്ണം പൂശിയതുമായ വർഷങ്ങളോളം പ്രാർത്ഥിച്ചശുദ്ധമാക്കിയ എത്രയോ ദൈവങ്ങൾ... പലതിന്റെയും പേരുപോലും ആർക്കും ഓർമ്മയില്ല... എങ്കിലും ചിലരൊക്കെ ഓർമ്മകളിൽ നിന്നും പലതും വിളിച്ചു പറഞ്ഞു.... ചില ദൈവങ്ങൾക്ക് പുതിയ പേരും വീണു.... 'ബീവി ഭഗവതി' കുന്നുമ്മലപ്പൻ, വൈക്കോലമ്മ, കുമിളചാത്തൻ അങ്ങിനെ പലതും....

ചിലർ പൂജിച്ചു പോറ്റാൻ കഴിവും സമയവും ഇല്ലാഞ്ഞിട്ട് പണ്ടവിടെ ആരുംകാണാതെ നട തള്ളിയ അവരുടെ സ്വന്തം ദൈവങ്ങളെ അന്വേഷിച്ചു നടന്നു...... പക്ഷെ ദൈവത്തിനങ്ങിനെ കൂറില്ലല്ലോ... അത് ആദ്യം വന്നവരുടെ കൂടെ പോകും... പ്രാർത്ഥിക്കുന്നവന്റെയും അധികാരം പറയുന്നവന്റെയും കൈവശമുള്ളവന്റെയും ആവണമല്ലോ ദൈവം ... അങ്ങിനെ ആരും പണ്ട് തിരസ്കരിച്ച സ്വന്തം ദൈവങ്ങളെ കണ്ടെത്തിയില്ല..... പക്ഷെ ആരും നിരാശപ്പെട്ടില്ല... അങ്ങിനെ നിരാശപ്പെടാൻ ദൈവം സമ്മതിക്കുമോ... അറ്റ്ലീസ്റ്റ് പ്രാർത്ഥിക്കാൻ ദൈവങ്ങളില്ലാതെ ആരും ബുദ്ധിമുട്ടരുതല്ലോ... ആ ദേശത്തിലുള്ള എല്ലാവർക്കും കിട്ടി വീട്ടിൽ കൊണ്ട് പോകാൻ ഒരു ദൈവത്തിനെ... അല്ല ഒന്നിൽ കൂടുതൽ... അത്രയ്ക്കുണ്ടായിരുന്നു അമ്പലങ്ങളിൽ അടയ്ക്കപ്പെട്ടിരുന്ന പാവം ദൈവങ്ങൾ.......

എന്തിനു പറയുന്നു പുതുതായി അമ്പലത്തിൽ വന്നകപ്പെട്ടു പോയ വെളുത്തു തുടുത്ത ദൈവത്തിനെ കിട്ടിയ ഒരുത്തൻ സായിപ്പിനെ പോലെ നടന്നകന്നു.... വർഷങ്ങളോളം അടയ്ക്കപ്പെട്ട് മന്ത്രോച്ചാരണങ്ങൾ കാരണം കേൾവി നഷ്ടപ്പെട്ട ഒരു ദൈവത്തിനെ കൈയ്യിലേന്തി പൊട്ടിപ്പോയ ചെവിയിലേക്ക് അടക്കം പറഞ്ഞു രണ്ടു പേർ നടന്നകന്നു..... തല നഷ്ടപ്പെട്ട ഒരു ദൈവത്തിനെ കിട്ടിയപ്പോൾ അതിനെ മാറ്റി വേറൊന്നിനെ തിരഞ്ഞെടുത്ത് നടന്നകന്നവനെ തലതിരിഞ്ഞവൻ എന്ന് പറഞ്ഞ് ആളുകൾ തെറി പറഞ്ഞു.... വിശ്വാസവും അവിശ്വാസവും കണ്ടു മടുത്ത് മനം നൊന്ത മറ്റൊരു ദൈവത്തിനെ കൈയ്യിലെടുത്തതും അത് കയ്യിൽ നിന്നുരസ്സി കിണറ്റിലേക്ക് വീണു..... അതെടുത്തവനും കിട്ടി പരാതികളില്ലാത്ത മറ്റൊരു ദൈവത്തിനെ.... അങ്ങിനെ എല്ലാവർക്കും ഒന്നിനെ കിട്ടി...

ഞാനും കൂട്ടത്തിൽ നിന്ന് പരതി.... ദൈവത്തിനെ കൊണ്ട് പോവാനല്ല .... പണ്ട് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ അമ്പലത്തിലേക്ക് എടുത്തെറിഞ്ഞ കല്ലുകളിൽ ചിലത് മുളച്ച് വല്ല ദൈവങ്ങളായി മാറി കാണുമോ എന്നറിയാൻ... ഉണ്ടെങ്കിൽ അവയ്ക്കെന്നെ ഓർമ്മയുണ്ടോ എന്നറിയാൻ... എന്നോട് പരാതിയോ അതോ നന്ദിയോ എന്നറിയാൻ....
-മർത്ത്യൻ-

Friday, June 21, 2013

ചിതലു പിടിച്ച വേദനസംഹാരികൾ

ചിതലു പിടിച്ച പേരറിയാത്ത ചില
വേദന സംഹാരികളുണ്ടായിരുന്നു
കുട്ടിക്കാലത്ത് അമ്മയുടെ വീട്ടിൽ
മുകളിലെ ഒരു മുറിയിൽ....
ഞാൻ വാശി പിടിച്ചപ്പോൾ
മുത്തശ്ശൻ തുറന്നു തന്നതായിരുന്നു....
ഉപയോഗ ശൂന്യമായത് കൊണ്ടാണ് ചിതല്
വന്നതെന്നും പറഞ്ഞതോർക്കുന്നു
അന്നധികം ചിന്തിച്ചില്ല
ഇന്നാലോചിക്കുമ്പോൾ തോന്നും ശരിയാണ്
വേദനകളെ മാറ്റാൻ അന്നുള്ളവർക്ക്
മനസ്സിലെ നന്മ തന്നെ ധാരാളമായിരുന്നു
ഇന്ന് വേദന സംഹാരികൾ
പല നിറത്തിലും വലുപ്പത്തിലും
നിരന്തരം ഉപയോഗിച്ചിട്ടും
വേദനകൾക്കൊരു കുറവുമില്ല..
എല്ലാ സംഹാരിക്കും ബദലായി
ഒരു പുതിയ വേദന ലാഭം.....
ഇനി വേദനസംഹാരി കമ്പനികളിൽ
പുതിയ വേദനകൾ കണ്ടു പിടിക്കുന്ന
വിഭാഗത്തിൽ ഒരു ജോലി നോക്കാം
മനസ്സേതായാലും നന്നാവില്ല
വേദനയും കുറയില്ല....
പണമെങ്കിലും പോരട്ടെ... അല്ലെ...?
-മർത്ത്യൻ-

വഴിയോര സ്വപ്നങ്ങൾ

വഴിയോരത്ത്  കണ്ടുമുട്ടുന്ന

ഒരു സ്വപ്നത്തിന്റെ കൈപിടിച്ചാണ്

നമ്മൾ പലരും ജീവിതത്തിൽ

നടന്നു നീങ്ങുന്നത്‌...

എന്നെങ്കിലും സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ

പെട്ടെന്നൊറ്റപ്പെട്ടു പോകും

അപ്പോൾ തിരിഞ്ഞു നോക്കണം

വരി വരിയായി നില്ക്കുന്നുണ്ടാവും

നമ്മൾ കൂട്ടുപിടിച്ചു നടക്കാൻ മടിച്ച

എത്രയോ സ്വപ്നങ്ങൾ...

പിന്നെ മുന്നോട്ടുള്ള യാത്രകൾ

അവയുടെ കൂടെ വേണം...


നമ്മൾ കൈവിട്ട പോലെ

അവ നമ്മളെ കൈവിടില്ല...


-മർത്ത്യൻ-

Friday, May 24, 2013

നിലവിളികൾ

പണ്ട് ആരും കേൾക്കാതെ നിലവിളികൾ
ഒളിപ്പിച്ചു വയ്ക്കാറുള്ള കുഞ്ഞി കുടുക്കയുണ്ടായിരുന്നു
വർഷങ്ങൾക്കു ശേഷം ഇന്നലെ തുറന്നു നോക്കി
എത്ര പോട്ടിച്ചിരികളാണ് പുറത്ത് ചാടി രക്ഷപ്പെട്ടത്
ശാശ്വതമല്ലാത്ത പഴയ വേദനകളുടെ ഭാരം
വന്നു പോകാനിരിക്കുന്ന പുതിയ വേദനകളുടെ ഭയം
ഒന്നിലും അർത്ഥമില്ല...
വിഡ്ഢി വേഷം പോലും കെട്ടാൻ സമ്മതിക്കാതെ
ജീവിതം പറ്റിച്ചു കടന്നു കളയും...
-മർത്ത്യൻ-

Thursday, May 16, 2013

നഗരമേ

നഗരമേ...
നിലാവു വന്ന് വഴി മുടക്കി പറഞ്ഞു
രാത്രിയിൽ ഇറങ്ങി നടക്കരുത്
ഇത് നിന്റെ നാടല്ല....
പ്രേതങ്ങൾ പോലും പുറത്തിറങ്ങാൻ
പേടിച്ച് അലയാതെ ചുമരുകളിൽ
ഒളിച്ചിരിക്കാറുണ്ടിവിടെ...
കുഞ്ഞിക്കൊലുസുകളിലെ
കിലുക്കങ്ങളെ നിശബ്ദമാക്കി
വലിച്ചിഴച്ച് മൂത്രപ്പുരകളിൽ
പിച്ചിചീന്താറുണ്ട് നരഭോജികളിവിടെ...
കുപ്പി തുറന്നു പുറത്തു വരുന്ന
കാമലഹരിക്ക് മനുഷ്യത്ത്വം അടിയറ
പറയുന്നതും കാത്ത് അധികാരം
കൊടിക്കീഴിൽ കാത്തിരിക്കാറുണ്ട്....
രാജ്യത്തിന്റെ തലപ്പത്തിരുന്ന്
വിസർജ്ജിച്ചത് മതിയാവാതെ
പൊതുജന മധ്യേ അനാശ്യാസ പ്രസംഗം
നടത്താറുണ്ട് നഗരപ്രധാനികളിവിടെ....
മടിയിൽ കിടന്നുറങ്ങുന്ന
കൊഞ്ചലുകൾ ഇനിയൊരിക്കലും
ഉണാരാതെ മൌനമാകാറുണ്ട്...
ആൾത്തിരക്ക് കണ്ട്
നീ തെറ്റിധരിക്കരുത്
അത് നിന്റെ മനസ്സിലേക്ക്
വിജനത മാത്രമേ പകരൂ
ഈ നഗരം നിനക്കുള്ളതല്ല...
ഈ നഗരം നിനക്കുള്ളതല്ല...
ഈ നഗരം നിനക്കുള്ളതല്ല...
ഈ നഗരം നിനക്കുള്ളതല്ല...
-മർത്ത്യൻ-

Wednesday, May 1, 2013

ഇഷ്ടം

മൂന്നിൽ പഠിക്കുമ്പോൾ ന്റെ ബെഞ്ചിന്റെ പിന്നിലിരുന്നിരുന്ന തട്ടമിട്ട ഉമ്മച്ചി കുട്ടി.... ആദ്യത്തെ ഇഷ്ടം അതായിരുന്നു... തട്ടത്തിന്റുള്ളീന്ന് നോക്കി ചിരിക്കണ മോറിനൂം ണ്ടേർന്ന് ഒരു പറഞ്ഞാൽ തീരാത്ത മൊഞ്ച്... പിന്നെ തട്ടം മാറി പച്ച പുള്ളിള്ള ചോന്ന റിബണും കൊണ്ടുള്ള കേട്ട്.. ആ.. ഹാ.. എന്തേയിനു ആ കുട്ടീന്റെ പേര്... അത് പോട്ടെ പക്ഷെ പിന്നെ റിബണ്‍ മാറി.... എന്നും യൂനിഫോറത്തില് കണ്ട്ട്ട് ഞായറാഴ്ച ആ നല്ല പൂക്കളുള്ള കുപ്പായ്ട്ട് പള്ളീല് പോണ റാണി തോമസ്സ്.... അതായി വീക്നസ്....

പിന്നെ കുപ്പായം മാറി ജീൻസായി... പിന്നെ സാരി, ഗൌണ്, ഡിസൈനർ അങ്ങിനെ പോയി...... ഇപ്പോൾ കച്ചവടം പൊടിപൊടിക്ക്ണ് കോഴിക്കോട്ടും, കണ്ണൂരും, പാലക്കാട്ടും, മഞ്ഞേരീലും, കോച്ചിലും പിന്നെ ഗൾഫിലും ഒക്ക്യായി മുപ്പത് റെഡിമെയിഡ് ഷോറൂമുകള്..... തട്ടം തൊട്ട് തൊടങ്ങിയതാ.... ഈ ഇഷ്ടം... എന്താ കഥ... നന്നായിപ്പോയില്ലേ... പക്ഷെ മിന്ന് കേട്ട് മാത്രം നടന്നില്ല.... പറ്റിയൊരു പെണ്ണ് മേണ്ടേ..... വസ്ത്രം ഇല്ലേലും മേണ്ടീല... അത് ന്റെല് തോനണ്ടല്ലൊ... എന്താ...

Tuesday, April 30, 2013

മദ്ധ്യവയസ്കൻ

ബാല്യം തകർത്തു പെയ്ത്
തോർന്നതിന്റെ കുളിർമ
ഇപ്പോഴും കണ്ണ് നനയ്ക്കും ...
ഇടിവെട്ടു പോലെ വന്നു
പോയ യൗവനത്തിന്റെ
പിടിവിടാതെ മുറുക്കെ പിടിച്ച
കഥകൾ ചിലത് കൂട്ടുകാരെ
ഞെട്ടിക്കുകയും ചെയ്യും...
പക്ഷെ മിന്നലു പോലെ
ഇടയ്ക്കിടയ്ക്ക് മനസ്സിൽ വന്ന് 'ഹലോ'
പറയുന്ന വാർധക്യമാണ് മർത്ത്യാ...
ഒരു മദ്ധ്യവയസ്കന്റെ ജീവിതത്തിൽ
അവൻ കാണാതെ..
ശ്രദ്ധിക്കാതെ പോകുന്ന ദൃശ്യങ്ങൾ
പലതും കാട്ടി തരുന്നത്...
നൈമിഷകമെങ്കിലും ഇരുട്ടിൽ
തപ്പി തടയുമ്പോൾ ഈ വഴികാട്ടൽ
വലിയൊരാശ്വാസം തന്നെ...
-മർത്ത്യൻ-

Thursday, April 25, 2013

ശവപ്പറമ്പ്

ശവംതീനികളുടെ ചരിത്ര പുസ്തകത്തിൽ
ജീവിതത്തിനു പ്രസക്തിയുണ്ടാവില്ല....
പക്ഷെ കാതോർത്താൽ
ശവപ്പറമ്പുകളിലെ നിശബ്ദതകളിൽ
ജീവിതത്തിന്റെ ചിരിച്ചുകളിയും, നെടുവീർപ്പുകളും
കൂട്ടക്കരച്ചിലും എല്ലാം കേൾക്കാം....
മരണപ്പെട്ടവരുടെ ഇടയിൽ നിന്നും
ജീവിതത്തിനെ കുറിച്ചുള്ള
അടക്കം പറച്ചിലുകൾ കേൾക്കാം...
കല്ലറകൾ മാറ്റിയാൽ കാണാം
തെറ്റുകൾ മറച്ചു വയ്ക്കാതെ
അടഞ്ഞു പോയ പരിചയമില്ലാത്ത കണ്ണുകൾ...
ജനനങ്ങളുടെ പരാജയവും മരണങ്ങളുടെ
വിജയവും തൊട്ടറിയാം....
ജീവിതം ആർഭാടങ്ങളൊന്നുമില്ലാതെ
ഉറങ്ങി കിടക്കുന്നതറിയാം...
ഉത്തരം പേടിച്ച് ചോദിക്കാതെ മടിച്ചു
നിന്ന പലതും അന്വേഷിക്കാതെ തന്നെ
സ്വന്തം ജീവിതത്തിലേക്ക് പകർന്നു കിട്ടും....
അങ്ങിനെ ശവപ്പറമ്പിൽ പോയി
തിരിച്ചു വരണം ഇടയ്ക്കൊക്കെ എല്ലാവരും....
മനസ്സിലെങ്കിലും....
എന്നിട്ട് ജീവിതത്തിൽ തീർത്ത
നൂറു കണക്കിന് കല്ലറകൾ
ഓരോന്നായി തുറക്കണം
അതിൽ അടഞ്ഞിരിക്കുന്ന
ഇന്നലെയുടെ നിഴലുകളെ
സ്വതന്ത്രമാക്കണം....
അവ പറന്നു പോകുന്ന വഴിയെ
സഞ്ചരിച്ചു നോക്കണം....
അപ്പോൾ കാണും... ഒരിക്കലും
കാണാൻ കഴിയാതിരുന്ന
ജീവിതത്തിന്റെ തെളിച്ചവും പൊരുളും...
ശവപ്പറമ്പുകൾ ജീവിതത്തിന്റെ
അവസാനമല്ല.....
ജീവിതത്തിന്റെ ഇടയിലാണ്
സന്ദർശിക്കണ്ടത്.....
ശവപ്പറമ്പുകൾ ജീവിതത്തിന്റെ
അവസാനമല്ല.....
ജീവിതത്തിന്റെ ഇടയിലാണ്
സന്ദർശിക്കണ്ടത്.....
-മർത്ത്യൻ-

Thursday, April 18, 2013

ആൽറ്റ്സ്ഹൈമേഴ്സ്

എനിക്കറിയാം...
നിന്റേതായിട്ടും തിരിച്ചു തരാതെ
ഞാൻ മനസ്സിൽ സൂക്ഷിച്ച
നിന്നെ ഓർമ്മകൾ
തിരികെ ചോദിക്കാൻ നീ വരുമെന്ന്
എന്നെങ്കിലും ഒരിക്കൽ....
അന്ന് തിരിച്ചു തരാൻ കഴിയാതെ
അവൻ ആ ഓർമ്മകളൊക്കെ
മാച്ചു തുടച്ച് ഇല്ലാതാക്കുമോ
എന്നാണ് ഇന്നെന്റെ പേടി...
അവനു മുൻപേ നീ വരുമല്ലോ
അല്ലെ......?
-മർത്ത്യൻ-

വിഷം

ജീവിതത്തിൽ പലരുടെയും പലതരം
അമ്പുകൾ മനസ്സിൽ വന്ന് തറച്ചിട്ടുണ്ട്
എണ്ണവും ഇനവും വില്ലിന്റെ
മേൽവിലാസവും...
ഒന്നും അന്വേഷിച്ചിട്ടില്ല....
പക്ഷെ ഒന്നറിയാം
അതിൽ പല അമ്പുകളുടെയും
തുമ്പത്ത് നിന്റെ ചുണ്ടിൽ
നിന്നുള്ള വിഷം പുരണ്ടിരുന്നു
അവയാണ് ഏറ്റവും വേദനിപ്പിച്ച
ഇന്നും ഉണങ്ങാതെ കിടക്കുന്ന
മുറിവുകൾ.........
-മർത്ത്യൻ-

മുറിവുകൾ

ജീവിതത്തിൽ പലരുടെയും പലതരം
അമ്പുകൾ മനസ്സിൽ വന്ന് തറച്ചിട്ടുണ്ട്
എണ്ണവും ഇനവും വില്ലിന്റെ
മേൽവിലാസവും...
ഒന്നും അന്വേഷിച്ചിട്ടില്ല....
പക്ഷെ ഒന്നറിയാം
അതിൽ പല അമ്പുകളുടെയും
തുമ്പത്ത് നിന്റെ ചുണ്ടിൽ
നിന്നുള്ള വിഷം പുരണ്ടിരുന്നു
അവയാണ് ഏറ്റവും വേദനിപ്പിച്ച
ഇന്നും ഉണങ്ങാതെ കിടക്കുന്ന
മുറിവുകൾ.........
-മർത്ത്യൻ-

Saturday, April 13, 2013

വിഷുവിന്റെ ഭാഷ

വിഷുവിനും ഒരു ഭാഷയുണ്ടോ..?
ഉണ്ടാവാം... ഒട്ടും വിഷമില്ലാത്ത
ആർക്കും വിഷമമുണ്ടാക്കാത്ത
ആരെയും മുഷിപ്പിക്കാത്ത
ഒരു ഭാഷ...
ഈ വർഷം നമുക്കെല്ലാം ആവാം
അങ്ങിനെ ഒരു വിഷുവിന്റെ ഭാഷ...
എന്താ..?
-മർത്ത്യൻ-

Wednesday, April 10, 2013

വഴികാട്ടികൾ

എരിഞ്ഞടങ്ങിയ എല്ലാ ചിതകളിലും
കണ്ണടയുന്നതിനു മുൻപേ
കണ്ട കാഴച്ചയുടെ അംശങ്ങൾ
എരിയാതെ കിടപ്പുണ്ടാവും
മൌനമായി അതിന്റെ
മുൻപിൽ അൽപനേരം
നിന്നാൽ മതി.....
ജീവിതത്തിൽ മുന്നോട്ട്
നടക്കാൻ കഴിയുന്ന പല
വഴികളുടെ ആഴവും ദൂരവും
അളന്നു തെളിഞ്ഞു കിട്ടും
ചാരമായി മാറിയവനെ
നീയറിയണമെന്നില്ല....
-മർത്ത്യൻ-

Saturday, April 6, 2013

തിരമാലകൾ

തിരമാലകൾ പലരോടും പറയാതെ
ഒളിപ്പിച്ചു വച്ച കഥകളുണ്ടായിരുന്നു...
ഒറ്റയ്ക്ക് കടപ്പുറത്ത് ചെല്ലുമ്പോൾ എപ്പോഴും
എന്നോടത് പറയാൻ അവ ഓടി വരും...
ആരോടും കാണിക്കാത്ത സ്നേഹം
എന്നോട് കാണിക്കും... എന്നാൽ
എന്റെ കഥയിൽ തന്നെ വഴിമുട്ടി
കിടക്കുന്ന ഞാൻ, അവയുടെ കഥകളിൽ
മുങ്ങി നനയരുതല്ലോ....
ഞാനും തിരിഞ്ഞോടും...
നനയാതെ വീട്ടിൽ ചെന്ന്
എന്റെ കഥാപാത്രം
ഭംഗിയായി ചെയ്യാൻ ശ്രമിക്കും....
-മർത്ത്യൻ-

Monday, April 1, 2013

തോളുകൾ

തോളിലേറ്റി കളിപ്പിച്ച്
മാമുകൊടുത്തുറക്കിയവ
നിലത്തിറങ്ങി തിരിഞ്ഞു
നോക്കാൻ സമയമില്ലാതെ ദൂരേ
അറിയപ്പെടാത്ത സമൃദ്ധികളിലേക്ക്
ഓടിമറയുമ്പോൾ...
സന്തോഷത്തോടെ ആശംസിച്ച്
അനാഥമാകുന്ന മുന്നോട്ടുള്ള
ജീവിതത്തിൽ വഴിമുട്ടി നില്ക്കുന്ന
ഭാരമിറങ്ങിയപ്പോൾ ശക്തി നഷ്ടപ്പെട്ട
എത്രയെത്ര തോളുകൾ....
-മർത്ത്യൻ-

ഇതളുകൾ

കൊഴിഞ്ഞു വീണ്... വെയിലത്ത്
എരിഞ്ഞുണങ്ങി.. പൂവിനേക്കാൾ
ഭംഗി വച്ച് ഇരിപ്പുമുറികളും
കിടപ്പുമുറികളും അലങ്കരിക്കുന്ന
എത്രയെത്ര ഇതളുകൾ.....
-മർത്ത്യൻ-

Thursday, March 28, 2013

ഉന്തി തള്ളി

നന്ദിയുണ്ട്.....
എന്നെ എന്നിൽ നിന്നു തന്നെ
ഉന്തി തള്ളി പുറത്തിട്ടത്തിന്...
തന്നിഷ്ടങ്ങളിലെ തെറ്റുകൾ
കണ്ടില്ലെന്നും കേട്ടില്ലെന്നും
വരുത്തി മടുത്തു...
-മർത്ത്യൻ-

ശരിയായില്ല

ഇത് ഒട്ടും ശരിയായില്ല
ഇത്രയും കാലം
എന്റെ മനസ്സില്‍ വരാതെ
മാറി നടന്നിട്ടിപ്പോള്‍
ആരുടെയോ പുസ്തകത്തില്‍
അയാള് തുപ്പിയ വാക്കുകളും
കെട്ടിപ്പിടിച്ച്
മലര്‍ന്നു കിടക്കുന്നു അല്ലെ
നിന്നെക്കാള്‍ സുന്ദരമായൊരു
കവിത ഞാനും എഴുതും
-മര്‍ത്ത്യന്‍-

Wednesday, March 27, 2013

ലഹരി

പണ്ട് നീ തലോടിയുണർത്തി
കാണിച്ചു തന്ന
പ്രഭാതങ്ങളുടെ ഓര്‍മ്മകളെല്ലാം
ഇന്ന് ഈ രാത്രിയിൽ
ലഹരിയില്‍ മുങ്ങി
മയങ്ങിക്കിടന്നില്ലാതായി....
-മര്‍ത്ത്യന്‍-

Saturday, March 23, 2013

അക്ഷരത്തെറ്റുകൾ

വാരിക്കോരിയെഴുതിയ വാക്കുകളെല്ലാം ചവറ്റുകൊട്ട നിറഞ്ഞ് പുറത്തേക്ക് ഒഴുകിപ്പരന്നു നിലം വൃത്തികേടാക്കി.... പേന പിടിക്കാൻ കഴിയാതെ വിറയ്ക്കുന്ന വിരലുകൾ മുറിച്ച് ബ്രാണ്ടിക്കുപ്പിയിലിട്ട് ഭദ്രമായി മൂറുക്കിയടച്ചു... ഇന്നലെ സ്വപ്നങ്ങൾ ഒരു മല്പിടുത്തത്തിനു ശേഷം എന്നെന്നേക്കുമായി കിടന്നുറങ്ങിയ മെത്തയിൽ.... വർഷങ്ങളായി കറങ്ങാതെ മാറാല പിടിച്ച ഫാനിന്റെ കീഴെ ചോരയൊലിക്കുന്ന കൈ കൂപ്പി അവനും മലർന്നു കിടന്നു... ചുറ്റും വിലയറിയാതെ കുട്ടിക്കാലത്ത് വാശി പിടിച്ചപ്പോൾ വാങ്ങി തന്ന കളിപ്പാട്ടങ്ങൾ ആളറിയാതെ തുറിച്ചു നോക്കിയിരുന്നു..... കടമെടുത്ത് തിരിച്ചടയ്ക്കാതെ ഉപയോഗ ശൂന്യമായ എത്രയോ പ്ലാസ്റ്റിക്കു കാർഡുകൾ പർസിൽ നിന്നും പുറത്തു ചാടി കണ്ണുരുട്ടി പേടിപ്പിച്ചു....

വായനക്കാരന്റെ മനസ്സിനെ സ്വതന്ത്രമാക്കി കൊടുത്തപ്പോൾ അടയ്ക്കപ്പെട്ട് ചില്ലലമാറയിലേക്ക് വലിച്ചെറിയപ്പെട്ട പുസ്തകങ്ങൾ പുതിയ വായനക്കാരെ കാത്തിരുന്ന് ചിതലു പിടിച്ചു..... അതിൽ മാക്സിം ഗോർക്കിയുടെ അമ്മ മാത്രം മറ്റു പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായി തിരിച്ചു വച്ചിരുന്നു.... പലവട്ടം വായിച്ചപ്പോൾ ജീവൻ കിട്ടി പുസ്തകം സ്വയം നീങ്ങി തുടങ്ങിയതാവുമോ..... അതിരിക്കേണ്ടയിടത്തല്ല ഇപ്പോൾ.... അമ്മ റഷ്യ വിട്ട് ഖസാക്കിലെത്തി എന്ന് തോന്നും... ഏതായാലും ഖസാക്കിലേക്കുള്ള വഴിയന്വേഷിച്ച്‌ പല കഥാപാത്രങ്ങളും എഴുത്തുകാരും വായനക്കാരും വഴിതെറ്റി അലയുന്നുണ്ട്..... അവനും.....

പുറത്ത് കാറുകൾ വന്നു നിർത്തുന്ന ശബ്ദം അവൻ കേട്ടില്ല..... അതിൽ നിന്നുമിറങ്ങിയ ആളുകൾ അവന്റെ വീടിന്റെ ബെല്ലടിച്ചതും അവൻ കേട്ടില്ല..... കടക്കാരായിരിക്കും.... അവർക്കെ ഇപ്പോൾ അവന്റെ വീട്ടിലേക്കുള്ള വഴി ഓർമ്മയുള്ളൂ...... അവനിനി എന്ത് കടക്കാർ.... അവൻ എല്ലാവരോടും കടപ്പെട്ടവനാണ്..... നന്ദിയുള്ളവനാണ്..... അവന്റെ മനസ്സിന് അവന്റെ വിലകുറഞ്ഞ ജീവിതത്തിന്റെ വില പോലും ഇപ്പോൾ താങ്ങാൻ കഴിയില്ല.... അവൻ സ്വതന്ത്രനാണ്..... കറന്റ് വന്ന് ഫാൻ കറങ്ങി തുടങ്ങി..... അതൊന്നും അറിയാതെ അവൻ തളർന്നുറങ്ങി ഇല്ലാതായി...
-മർത്ത്യൻ-

Thursday, March 21, 2013

വട്ട്

വെട്ടം കൈവിട്ട ഒരു വട്ടത്തിൽ നിന്നും അന്ധകാരം പുറത്തേക്ക് നിറഞ്ഞൊഴുകുമ്പോൾ പുറത്തേക്കിറങ്ങും.....  അതിന്റെ വക്കത്തു നിന്ന് ഒരിക്കലും തിരിച്ചു വരാത്ത ആർക്കോ വേണ്ടി വിളക്കു പിടിച്ചു നില്ക്കും...... വർഷമെത്രയായി....  പിന്നെ എന്നും  സൂര്യനുദിക്കുമ്പോൾ വെളിച്ചം വന്ന് വിളക്കൂതി കെടുത്തും..... കളിയാക്കും.... വട്ടത്തിലേക്ക് വെളിച്ചമെറിഞ്ഞ് അതിൽ തിരികേപോയി നില്ക്കാൻ പറയും.... സമ്മതിക്കാഞ്ഞാൽ കണ്ണിലേക്ക് വെയിലെരിച്ചു കയറ്റി കാഴ്ച മൂടിക്കെട്ടും.... പിന്നെ അനുസരണക്കേടിന് ശിക്ഷയായി കിട്ടിയ അന്ധതയുമായി തപ്പി തടഞ്ഞ് എങ്ങിനെയോ വട്ടത്തിൽ തിരിച്ചു കയറി നില്ക്കും....
ആ അന്ധതയിൽ എന്റെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീരിനും കറുപ്പ് നിറമാണെന്ന് പറഞ്ഞ്  അതുവഴി വരുന്നവരെല്ലാം  കളിയാക്കി ചിരിക്കും..... എല്ലാം കേട്ട് ഒന്നും പറയാതെ വീണ്ടും ഇരുട്ട് കാത്ത് വട്ടത്തിൽ തന്നെ നില്ക്കും..... എല്ലാവരും വട്ടനാണെന്ന് പറയുന്നു.... അവർക്കറിയില്ല...... കാഴ്ചയുണ്ടായിട്ടും കാണാനുളള മനസ്സില്ലാത്ത അവർക്കൊരിക്കലും മനസ്സിലാവില്ല..... മനസ്സുള്ളവന് എന്നും വട്ടാണ്..... കാഴ്ച നല്കുന്ന അന്ധതയാണ്......

-മർത്ത്യൻ-

Tuesday, March 19, 2013

മിസ്സ്ഡ് കോൾ

മൊബൈൽ ഫോണ്‍ ആരോ വേദനിപ്പിച്ചതു പോലെ ഉറക്കെ കരയാൻ തുടങ്ങി... നിർത്താതെ..... റിംഗ് ടോണ്‍ മാറ്റണം എന്ന് പലവട്ടം കരുതിയതാണ്... നടന്നില്ല. മാറ്റിയിരുന്നെങ്കിൽ വല്ല അടിപൊളി ഹിന്ദി പാട്ടും വയ്ക്കാമായിരുന്നു..... കരയുന്നതിനു പകരം അത് പാടി ബിപാഷയെ പോലെ നൃത്തം വയ്ക്കുമായിരുന്നോ...?.... അറിയില്ല..... അല്ലെങ്കിലും അധികവും വൈബ്രേറ്റ് മോഡിലാണ് പതിവ് .... അപ്പോൾ ആര് വിളിച്ചാലും ഷീല നെടുവീർപ്പുമിട്ട് കണ്‍പോള വൈബ്രേറ്റ് ചെയ്യുന്ന പോലെ നില്ക്കും അല്ലാതെ ഒന്നുമുണ്ടാവില്ല .... പക്ഷെ ഇന്ന് വൈബ്രേറ്റ്‌ മോഡിലും ഇട്ടില്ല... എന്തൊരു അലർച്ച..... ഏതായാലും ഇനി പറഞ്ഞിട്ട് കാര്യമില്ല.... ആരായിരിക്കും വിളിക്കുന്നത്‌......എടുക്കണ്ട.... പക്ഷെ കരച്ചിൽ നിർത്തുന്നില്ലല്ലൊ.... വിളിക്കുന്ന ആളുടെ മാനസികാവസ്ഥ ഈ കരച്ചിൽ പോലെയാകുമോ.... എങ്കിൽ എടുക്കണം... വല്ല അത്യാവശ്യവുമാണെങ്കിലോ..... പക്ഷെ ചിലപ്പോൾ അനാവശ്യ മാർക്കെറ്റിംഗ് കോളായിരിക്കും... എടുക്കണ്ട.... എടുത്തില്ല.

അത് അൽപം കഴിഞ്ഞ് കരച്ചിലും പരാക്രമവും കഴിഞ്ഞ് നിശ്ചലമായി.... മെല്ലെ അടുത്ത് ചെന്നെടുത്തു നോക്കി...... കരച്ചിൽ നിന്നതല്ല... ശരിക്കും ചത്തതാണ്.... പാവം കരഞ്ഞു കരഞ്ഞു ചാർജു പോയി.... ചാർജർ എടുത്തു കുത്തി... അത് മെല്ലെ ഉണർന്നു..... ഒരു ബീപ്പടിച്ച് മിഴിച്ചു നോക്കി.... മിസ്സ്ഡ് കോൾ കാണാൻ കോൾ ലോഗ് എടുത്തു നോക്കി...... ഇല്ല മിസ്സ്ട് കോൾ ഇല്ല.... ആരും വിളിച്ചിട്ടില്ല.... ഇപ്പോഴെന്നല്ല കഴിഞ്ഞ ഒരു മാസമായി ആരും തന്നെ വിളിച്ചിട്ടില്ല... അവസാനത്തെ കോൾ കഴിഞ്ഞ മാസം പതിനഞ്ചിന്.... അതിനു ശേഷം ഒരു കോളുമില്ല..... പിന്നെ മിസ്സ്ഡ് കോൾ..... എന്നും വരാറുള്ള മിസ്സ്ഡ് കോൾ.... ആരായിരിക്കും..... പ്ലീസ് ആരെങ്കിലും ഒന്ന് വിളിക്കു..... ഭ്രാന്തു പിടിക്കുന്നതിനു മുൻപ് ...... പ്ലീസ്....
-മർത്ത്യൻ-

Thursday, March 14, 2013

റെയില്‍ പാളങ്ങളിലൂടെ നടക്കരുത്

അരുത്.....
റെയില്‍ പാളങ്ങളിലൂടെ നടക്കരുത്
പക്ഷെ നീ ചോദിക്കും
എന്താ നടന്നാല്‍...?
പണ്ട് ഈ പാളങ്ങളിലൂടെ
കൈകോര്‍ത്തു നടന്ന ആ കമിതാക്കള്‍
വണ്ടി തട്ടി മരിച്ചപ്പോള്‍
ലോകം അവരുടെ കഥകള്‍
പറഞ്ഞു നടന്നില്ലെ എന്ന്...
അവരെ പറ്റി കവിതകളെഴുതി...
അവരുടെ കഥയെ ആസ്പതമാക്കി
ഉണ്ടാക്കിയ സിനിമക്ക് അവാര്‍ഡുകള്‍
നൽകിയില്ലെ എന്ന്...
പക്ഷെ നീ അറിയാത്ത ചിലതുണ്ട്
അവര്‍ തിരിച്ചു വന്നിരുന്നെങ്കില്‍
പറയുമായിരുന്നു...
ചെയ്തത് അബദ്ധമായെന്ന്... ശുദ്ധ
മണ്ടത്തരമായിരുന്നെന്ന്...
അവര്‍ ചോദിക്കുമായിരുന്നു
ഞങ്ങളുടെ ജീവിതം തുലച്ചിട്ടും
ഞങ്ങളുടെ ചതഞ്ഞരഞ്ഞു ചിതറിക്കിടന്ന
ശരീരാവശിഷ്ടങ്ങള്‍ വാരിക്കൊരിയെടുത്ത്
പുതപ്പിക്കാതെ ടെലിവിഷന്‍
ചാനലുകളിലോക്കെ പതിപ്പിച്ചിട്ടും
ഒരു മാറ്റവും വന്നില്ലല്ലോ എന്ന്..."
അവര്‍ ചൂണ്ടി കാട്ടിയെന്ന് വരും
അവര്‍ക്ക് ശേഷം വിഷം
കഴിച്ചും, തൂങ്ങിക്കിടന്നും
ആരുടെയോ വാളിന്‍ തുമ്പില്‍
ജീവനോടുങ്ങിയും ഇല്ലാതായ
മറ്റു കമിതാക്കളുടെ കഥകള്‍....
നമ്മളെന്തു ചെയ്തു എന്ന് ചോദിക്കും...
ഉത്തരം മുട്ടും... നിനക്കല്ല.. ആര്‍ക്കും
ജാതിയും പണവും ആചാരങ്ങളും
വലുപ്പ ചെറുപ്പവും എല്ലാം മാറി മാറി
ഇല്ലാതാക്കിയ കമിതാക്കളുടെ
നിലവിളിക്കുന്ന കഥകള്‍....
ഈ കഥകള്‍ ചൂടോടെ
പുറം ലോകത്തിനു പകര്‍ന്നു
കൊടുത്ത് ടീയാര്‍പ്പി കൂട്ടിയ
ചാനലുകള്‍ക്കും.... അത്
ആര്‍ത്തിയോടെ തിന്ന്
മനസ്സ് കൊഴുത്ത്
കുറ്റം പറഞ്ഞ് എല്ലാം മറന്ന്
ഒന്നും പറയാതെ നിന്ന
പ്രേക്ഷകലക്ഷങ്ങള്‍ക്കും
പിന്നെ എനിക്കും നിനക്കും എല്ലാം
ഉത്തരം മുട്ടും സുഹൃത്തെ.....
അത് കൊണ്ട് റെയില്‍ പാളങ്ങളിലൂടെ
നടക്കരുത്....
വണ്ടി തട്ടുമെന്ന് ഭയന്നിട്ടല്ല....
ആവര്‍ വന്നു ചോദ്യം ചോദിക്കുമ്പോള്‍
ഉത്തരം മുട്ടി നീ കടുംകൈ ഒന്നും
ചെയ്യരുത്....
അത് കൊണ്ട് സുഹൃത്തെ..
റെയില്‍ പാളങ്ങളിലൂടെ നടക്കരുത്....
റെയില്‍ പാളങ്ങളിലൂടെ നടക്കരുത്....

-മർത്ത്യൻ-

ബാല്യം

തകര്‍ത്ത് പെയ്യാറുള്ള എല്ലാ
മഴയിലും പുറത്തിറങ്ങി
നോക്കാറുണ്ട്.....
അടുത്ത വീട്ടില്‍ കതകും തുറന്ന്
വരാന്തയില്‍ മഴയെ ശപിച്ച്
ക്രിക്കറ്റ് ബാറ്റും പിടിച്ചു
നില്‍കുന്ന നിന്നെ....
ആരും അറിയാതെ അങ്ങിനെ
ബാല്യത്തിലേക്ക് വഴുതി
വീഴാന്‍ നല്ല രസമായിരിക്കും....
-മര്‍ത്ത്യന്‍-

മിഴികളില്‍

ജീവിതത്തില്‍ കരയാന്‍
മറന്നു പോയപ്പോഴെല്ലാം
മിഴികളില്‍ നിന്നും
മനസ്സിലേക്കു മാറി
കട്ടപിടിച്ചു കിടന്ന
കണ്ണുനീരിനെല്ലാം വീണ്ടും
ഒഴുകാന്‍ വഴിയുണ്ടാക്കി
തന്ന എല്ലാവരോടും
നമ്മള്‍ നന്ദി പറയണം :)
-മര്‍ത്ത്യന്‍-

Saturday, March 9, 2013

കുട്ടി ശങ്കരന്‍

മോന്റെ ആനക്ക് പേരു വേണം
'കുട്ടി ശങ്കരന്‍' എന്ന് ഞങ്ങള്‍
"നോ.. ഇറ്റ്‌ ഈസ്‌ നോട്ട് ഇന്ത്യന്‍
ഇറ്റ്‌ ഈസ്‌ ഇംഗ്ലീഷ്" എന്നവന്‍
'സാം' അവന്‍ പേരിട്ടു...
"യെസ് സാം.. ഗുഡ് നേം" ഞങ്ങള്‍
അവന്‍ സന്തോഷത്തോടെ
ഉറങ്ങാന്‍ കിടന്നു
"സോറി കുട്ടി ശങ്കരന്‍ ഞങ്ങള്‍ക്ക്
മോനാണ് ഇമ്പോര്‍ട്ടന്റ്"
-മര്‍ത്ത്യന്‍-

Thursday, March 7, 2013

പൂതപ്പാട്ട്‌ താരാട്ട്

മലയാളം പറയില്ലെങ്കിലും മകന്‍
പൂതപ്പാട്ട്‌ താരാട്ട് രൂപത്തില്‍
കേട്ടാല്‍ ഉറങ്ങും എന്ന്
കണ്ടു പിടിച്ചു.....
കേട്ടിട്ടില്ലേ...
തുടികൊട്ടും കലര്‍ന്നോട്ടുചിലമ്പിന്‍
കലമ്പലുകള്‍....
അയ്യയ്യാ....
-മര്‍ത്ത്യന്‍-

Wednesday, March 6, 2013

പ്രേത കവിത

എനിക്കു മുന്‍പ് ആരോ
എഴുതി കൊന്നിട്ടു പോയ ചില
വാക്കുകള്‍ പ്രേതങ്ങളായി
രാത്രി വന്നു പേടിപ്പിച്ചിരുന്നു..
ഞാനവര്‍ക്കിരിക്കാന്‍ എന്റെ
ഒരു കവിതയിലിടം കൊടുത്തു
അവയവടിരുന്ന് മറ്റു
വാക്കുകളെയെല്ലാം
കൊന്നു തിന്നു
ഇപ്പോള്‍ ചത്ത വാക്കുകളുടെ
ആ പ്രേത കവിത
എല്ലായിടവും വായനക്കാരെ
പേടിപ്പിച്ചു കൊണ്ടിരിക്കുന്നു
-മര്‍ത്ത്യന്‍-

കഥകള്‍

എന്റെ രാത്രികള്‍ നിന്നോട്
പറഞ്ഞ കഥകള്‍ നീ
പലരുടെയും പകലുകളില്‍
നിന്നും മറച്ചു വച്ചത്
ശരിയായില്ല......
-മര്‍ത്ത്യന്‍-

Tuesday, March 5, 2013

നന്ദി

നന്ദി പറയാന്‍ മനസ്സില്‍
വളരെ എളുപ്പത്തില്‍ വരുന്ന
വാക്കുകളാണ് ഏറ്റവും
കൂടുതല്‍ ഉപയോഗിക്കാന്‍
മറന്ന് ഇല്ലാതാകുന്നത്...
ചീത്ത പറയാനുള്ള വാക്കുകളോ
നാവിന്‍ തുമ്പത്ത് വരാന്‍
വിസമ്മതിച്ച് മാറി നിന്നാലും
അതിനെയൊക്കെ തുപ്പലില്‍ കുളിപ്പിച്ച്
ഉന്തി പുറത്തെടുത്ത് പ്രയോഗിക്കും...
മര്‍ത്ത്യന്റെ ഓരോ കാര്യങ്ങള്‍...
-മര്‍ത്ത്യന്‍-

Sunday, March 3, 2013

അവകാശികള്‍

മരുഭൂമികള്‍ക്കാരായിരിക്കണം അവകാശികള്‍ ..?
രാപ്പകല്‍ മണല്‍പ്പരപ്പില്‍ മണിമാളികകള്‍ പണിതിട്ട്
പണിതീരുമ്പോള്‍ അകത്തു കയറാനുള്ള
അവകാശം നഷ്ടപ്പെട്ട് പുറത്ത്
നില്‍ക്കേണ്ടി വരുന്ന ഒരു ജനതയുണ്ട്....
മരുഭൂമികളുടെ വളര്‍ച്ചക്ക് എതിര്‍പ്പില്ലാതെ
വിയര്‍പ്പൊഴുക്കുന്ന ഒരു ജനത....
അവര്‍ക്കും വേണ്ടേ അവകാശങ്ങളില്‍ ഒരു പങ്ക്
മനസ്സിലെങ്കിലും പേരിനെങ്കിലും ഈ
ഹരിതവും വര്‍ണ്ണഭരിതവുമായ പുതിയ
മരുഭൂമികളുടെ അവകാശികളായി
അവരെ തന്നെ കാണണം....
-മര്‍ത്ത്യന്‍-

Saturday, March 2, 2013

സിനിമ

സിനിമയെ കുറിച്ചുള്ള സിനിമകള്‍ ഹിന്ദിയില്‍ ഒരു വ്യവസായത്തിന്റെ ജീര്‍ണ്ണതയും ശരികേടും ഭയാനകതയും അനിശ്ചിതത്വവും എല്ലാം കാണിച്ച് അവാര്‍ഡുകളും കൈയ്യടികളും വാങ്ങിയപ്പോള്‍... മലയാളത്തില്‍ സിനിമ എന്ന വ്യവസായത്തെ ആഘോഷിക്കാനായി വെള്ളരിപ്രാവിന്റെ ചങ്ങാതി, സീന്‍ ഒന്ന് നമ്മുടെ വീട്, സെല്ലുലോയിട് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചതിന് ഒരു പ്രേക്ഷകനെന്ന നിലയില്‍ മലയാളസിനിമയുടെ ഭാഗമായ എല്ലാകര്‍ക്കും എന്റെ മനസ്സ് നിറഞ്ഞ നന്ദി.....
-മര്‍ത്ത്യന്‍-

ചങ്ങാത്തം

കടലുകള്‍ക്കൊരിക്കലും
കരകളുമായി ചങ്ങാത്തം പറ്റില്ല
തടസ്സങ്ങളില്ലാതെ ഭൂമി മുഴുവന്‍
പരന്നൊലിചു നിറയാന്‍
കഴിയാതെ അവയെന്നും
തമ്മില്‍ തല്ലി കഴിയണം
-മര്‍ത്ത്യന്‍-

Thursday, February 28, 2013

റിബണ്‍

വര്‍ഷങ്ങള്‍ക്കു ശേഷം
ഇന്നും കണ്ടു
ആ ലൈന്‍ ബസ്സിലെ
അതേ സീറ്റില്‍ ആ ചുവന്ന
റിബണ്‍ കെട്ടിയ തലമുടി
നിന്റെ മകളായിരിക്കുമോ..?
-മര്‍ത്ത്യന്‍-

പ്രണയം

കാമത്തില്‍ വര്‍ഷങ്ങളോളം
മുങ്ങിത്തപ്പി തിരഞ്ഞെടുത്ത്
സ്വന്തമാക്കിയതാണ്‌
എനിക്ക് നിന്നോടുള്ള
പ്രണയം... വെറുതെയല്ല..
അതിന് വീര്യം കൂടും..
-മര്‍ത്ത്യന്‍-

Tuesday, February 26, 2013

തെറ്റ്

പുതിയ തെറ്റുകള്‍
മോഹിപ്പിക്കാന്‍ വേണ്ടി
വാതിലില്‍ മുട്ടി വിളിക്കുന്നു...
പഴയ തെറ്റുകള്‍.. അവ
എത്ര തന്നെ വലുതായാലും
തീര്‍ത്തും നിസ്സാരമായി
തോന്നുന്നു...
-മര്‍ത്ത്യന്‍-

സ്വഭാവഗുണം

അടിച്ചേല്‍പ്പിച്ച
സ്വഭാവഗുണങ്ങലെല്ലാം
ആദ്യത്തെ പെഗ്ഗ് കുടിച്ചു
തീരുന്നതിനു മുന്‍പ്
ഇല്ലാതാകുന്നതാണ്
-മര്‍ത്ത്യന്‍-

Sunday, February 24, 2013

കാമുകന്‍

മഴക്കാറിനോട് കള്ളം പറഞ്ഞ്
മഴയെ തടുത്തു നിര്‍ത്തി
നിന്നെ നനയിക്കാതെ
വീട്ടിലെത്തിച്ചിരുന്ന
ആ പഴയ കാമുകന്‍
ഇന്നും എന്റെ
ഉള്ളിലെവിടെയോ ഉണ്ട്
-മര്‍ത്ത്യന്‍-

Friday, February 22, 2013

സുഹൃത്ത്

പണ്ടൊരിക്കല്‍ നിലാവും തിരഞ്ഞു
പോയി ഇരുട്ടില്‍ നഷ്ടപ്പെട്ടു
പോയ ഒരു സുഹൃത്തുണ്ടായിരുന്നു
അവന്റെ പകലുകള്‍ മുഴുവന്‍
സ്വന്തമാക്കിയ ഞാന്‍
ഇന്ന് രാത്രികളെ ഭയക്കുന്നു
-മര്‍ത്ത്യന്‍-

Thursday, February 21, 2013

പേര്

ആരും വായിക്കാത്ത കഥകളില്‍
നിന്നുമിറങ്ങി കവിതകളില്‍ കയറി
നേട്ടം തിരിയുന്ന വാക്കുകളാണത്രെ
കവികളുടെ പേരു മോശമാകുന്നത്
-മര്‍ത്ത്യന്‍

Wednesday, February 20, 2013

സൌന്ദര്യം

നിന്റെ സൌഹൃതം
വര്‍ഷങ്ങളോളം
കുടിച്ചിറക്കിയപ്പോള്‍
പലപ്പോഴും
തൊട്ടു നക്കി രുചിച്ചതാണ്
ആ സൌന്ദര്യം...
-മര്‍ത്ത്യന്‍-

Tuesday, February 19, 2013

പെന്‍സിലില്‍

പെന്‍സിലില്‍ നിന്നും പേനയിലേക്ക്‌
പുരോഗമിച്ചപ്പോള്‍ നഷ്ടപ്പെട്ടത്
റബ്ബര്‍ വാങ്ങാന്‍ നിന്റടുത്ത്
നിന്നിരുന്ന നിമിഷങ്ങളായിരുന്നു...
-മര്‍ത്ത്യന്‍--

Monday, February 18, 2013

പുസ്തകം

പഠിച്ചു മടുത്ത പുസ്തകം
മടക്കി വച്ച് കിടന്നുറങ്ങിയതിന്റെ
ബുദ്ധിമുട്ട് ഇപ്പോഴാണ്
ശരിക്കും മനസ്സിലായത്‌
-മര്‍ത്ത്യന്‍-

Sunday, February 17, 2013

കുറ്റബോധം

വീഞ്ഞ് തരാം എന്നു പറഞ്ഞ്
വിളിച്ചുണര്‍ത്തി പാല്‌ തന്ന്
പറ്റിച്ച് വീണ്ടും കിടത്തിയുറക്കി...
ഇനി നാളെ എനിക്ക്
ഹാങ്ങ് ഓവര്‍ ഇല്ലെങ്കിലും
അവള്‍ക്കു കുറ്റബോധം
കാരണം തല പോക്കാന്‍
കഴിയില്ല... അത് തീര്‍ച്ച..
-മര്‍ത്ത്യന്‍-

Thursday, February 14, 2013

ഒരപ്പൂപ്പന്‍ കഥ

പറന്നു വന്ന് കൈയിലിരുന്ന
ഒരപ്പൂപ്പന്‍ താടി പണ്ട്
പറഞ്ഞൊരു കഥയുണ്ടായിരുന്നു...
വാര്‍ദ്ധക്യം മൂലം
നടക്കാന്‍ കഴിയാതെ
ആരോരുമില്ലാതെ
നിലത്തെവിടെയൊ കിടക്കുന്ന
മറ്റൊപ്പൂപ്പനെ പറ്റി.....
-മര്‍ത്ത്യന്‍-

Sunday, February 10, 2013

മഴയില്‍ വന്ന കവിതകള്‍

പലരും സ്നേഹത്തോടെ
മനസ്സില്‍ കുറിച്ചിട്ട്
ഭൂമിയില്‍ ഇടവും സമയവും
കിട്ടാതെ പോയപോള്‍
മേഘങ്ങളില്‍ കുഴിച്ചിടേണ്ടിവന്ന
ചില കവിതകളുണ്ടായിരിക്കണം...
ഇന്നലെ രാത്രി മഴയത്ത് നീ
നനഞ്ഞു കുളിച്ചു കയറിവന്നപ്പോള്‍
നിന്റെ അഴിച്ചിട്ട മുടിയില്‍,
ആ നാണം ഒളിപ്പിക്കാന്‍ വിടര്‍ന്ന
പുഞ്ചിരിയില്‍, എല്ലാം മറക്കാന്‍
മനസ്സ് പറയാറുള്ള ആ കണ്ണുകളില്‍,
മഴത്തുള്ളികള്‍ തുള്ളിച്ചാടി
കളിച്ചിരുന്ന നിന്റെ കവിളുകളില്‍
എല്ലാം ഞാനതു വായിച്ചിരുന്നു....
-മര്‍ത്ത്യന്‍-

Thursday, February 7, 2013

മഴവില്ല്

മഴവില്ലിന്റെ അറ്റത്ത്‌
വച്ച സ്വര്‍ണ്ണം നിറച്ച
കുടമന്വേഷിച്ചു പോയി
ഇരുട്ടിയപ്പോള്‍
വീട്ടിലേക്കുള്ള വഴിയറിയാതെ
വട്ടം കറങ്ങുന്നവന്‍ മര്‍ത്ത്യന്‍
-മര്‍ത്ത്യന്‍-

Sunday, February 3, 2013

കാവല്‍ക്കാരന്‍

അയാളുടെ ഒരു കവിതയ്ക്ക്
കാവല്‍ നില്‍ക്കണം
എന്നയാള്‍ ആവശ്യപ്പെട്ടു…
ഒരു സഹായമല്ലേ...
ഞാനും സമ്മതിച്ചു
"പേടിക്കണ്ട… അധികം
വായനക്കാരുണ്ടാവില്ല"
എന്നും പറഞ്ഞയാള്‍ നടന്നകന്നു
ആദ്യം വായനക്കാര്‍ കുറവായിരുന്നു
പിന്നെ വായനക്കാരുടെ
തള്ളിക്കയറ്റമായി…
അയാളാണെങ്കില്‍ തിരിച്ചും വരുന്നില്ല
ക്രമേണ വായനക്കാര്‍ ചോദിച്ചു തുടങ്ങി
കവിയെവിടെ…? കവിയെ കൊണ്ട് വരൂ..?
ഞാന്‍ അയാള്‍ തന്ന നമ്പറില്‍
ഒന്ന് വിളിച്ചു നോക്കി
അതിലൊരു മെസ്സേജ് വന്നു
“മര്‍ത്ത്യാ.. ഞാന്‍ പോകുന്നു
വായനക്കാരില്ലാത്ത
കവിതകളെഴുതി എനിക്ക് മടുത്തു…
എന്നെ അന്വേഷിക്കരുത്......”
ഞാന്‍ അക്ഷമരായി നില്‍ക്കുന്ന
വായനക്കാരെ നോക്കി….
അവര്‍ എന്നെ നോക്കി അലറി…..
“ഇവനാണ് കവി… ഇവന്‍ തന്നെ..
കാവല്‍ക്കാരനായി വേഷം മാറി
നമ്മളെ പറ്റിക്കുകയാണ്…”
ഞാന്‍ കഴിവതും പറഞ്ഞു നോക്കി
ഞാന്‍ വെറുമൊരു കാവല്‍ക്കാരനാണെന്ന് …
അവര്‍ കേട്ടില്ല…. ഇന്നും കേള്‍ക്കുന്നില്ല
അവര്‍ എന്നെ ചൂണ്ടി കവിയെന്നു
കൂക്കി വിളിച്ചു
കവി…. കവി….കവി….
-മര്‍ത്ത്യന്‍-

Thursday, January 31, 2013

മുത്തശ്ശി

ചെറുപ്പത്തില്‍ ആര്‍ക്കും വേണ്ടാതെ
ഏതോ പൊടിപിടിച്ച
പെട്ടിയില്‍ കിടന്നിരുന്ന
ഒരു ആല്‍ബമുണ്ടായിരുന്നു...
അതില്‍ ഒട്ടിച്ചു വച്ച ചില
പഴയ ചിത്രങ്ങളുമുണ്ടായിരുന്നു
ഒരു നിറം മങ്ങിയ
ഗ്രൂപ്പ് ഫോട്ടോയില്‍
നിറഞ്ഞ ചിരിയോടെ
ഗ്രൂപ്പില്‍ പെടാതെ ദൂരെ മാറി
കാമറ നോക്കി നില്‍ക്കുന്ന
ഒരു മുത്തശ്ശിയുമുണ്ടായിരുന്നു
പലരോടും ചോദിച്ചു
ആര്‍ക്കും അറിയില്ല അവരാരാണെന്ന്
ഗ്രൂപ്പിലുള്ളവരുടെ മുഖം
മറന്നെങ്കിലും ഇന്നും
ഓര്‍മ്മയില്‍ മങ്ങാതെ
കൊണ്ടുനടക്കുന്നതാണ്
ആ പേരറിയാത്ത മുത്തശ്ശിയുടെ മുഖം
-മര്‍ത്ത്യന്‍-

Tuesday, January 29, 2013

ശൂന്യത നിറയ്ക്കാന്‍

പണ്ട് വരച്ച ചിത്രങ്ങളില്‍
പലതില്‍ നിന്നും
വര്‍ണ്ണങ്ങള്‍ മുഴുവനായി
വേറിട്ടു പോയിരുന്നു
വരകള്‍ക്കിടയിലെ ശൂന്യത മാറ്റാന്‍
പലതും കുത്തി നിറച്ചു നോക്കി
കവിതകള്‍, ചുംബനങ്ങള്‍, ക്ഷമാപണം
ഓര്‍മ്മകള്‍, നിലാവ്, പകലുകള്‍
ചന്ദനക്കുറി, സ്വര്‍ണം, സ്വപ്നങ്ങള്‍
അങ്ങിനെ പലതും..
പോരാഞ്ഞിട്ട് എപ്പോഴോ
സ്വന്തം വിരളുകളും അറുത്തിട്ട് നോക്കി....
പക്ഷെ കുത്തിവരയ്ക്കപ്പെട്ട ജീവിതത്തില്‍
എന്ത് കുത്തി നിറച്ചിട്ടെന്താ
അത് വരകള്‍ക്കിടയില്‍
മറഞ്ഞ് ഇല്ലാതാകും
ഇനി എല്ലാം ആദ്യം തൊട്ടു
ചായമിട്ട് തുടങ്ങണം...
-മര്‍ത്ത്യന്‍-

Saturday, January 26, 2013

ന്റെ കുട

ഇന്നലെ നീ എന്നെ നോക്കി
കൊഞ്ഞനം കാട്ടി....
മേഖങ്ങളെ നോക്കി
കണ്ണീരൊലിപ്പിച്ചു പെയ്യിച്ച
മഴയല്ലെ ഞങ്ങളുടെ
ക്രിക്കറ്റ് കളി മുടക്കിയത്...
നിനക്കങ്ങിനെ തന്നെ വേണം
ഇന്ന് നീ കുടയെടുക്കാന്‍ മറന്നപ്പോള്‍
ഞാനും കരുതിയതാണ്
പടച്ചോനെ ആ മഴയൊന്നു പെയ്യിക്കണേ ന്ന്...
ദാ കണ്ടില്ലേ ന്റെ വിളീം കേട്ടു അവന്‍...
നനഞ്ഞ് കുളിച്ച് പുസ്തകൂം പിടിച്ച്....
ഹാ... കാണുമ്പം തന്നെ മനസ്സിനൊരു സുഖം
ഇനി മേലാല്‍ കൊഞ്ഞനം കാട്ടരുത്....
വരുന്നോ...?
ന്റെ കുടേല് ഒരാള്‍ക്കും കൂടി സ്ഥലണ്ട്...
ഒന്ന് ഒട്ടി നില്‍ക്കണ്ടിവരും എന്ന് മാത്രം...
-മര്‍ത്ത്യന്‍-

Wednesday, January 23, 2013

മനസ്സിലാവില്ല

"തലച്ചോറില്‍ തലനാര് കയറിയ പോലെ..."
"എന്ത് ...?"
"തലച്ചോറില്‍ തലനാര് കയറിയ പോലെ... എന്ന്... എന്താ മനസ്സിലായില്ലേ..?"
"ഇല്ല..."
"പറഞ്ഞിട്ട് കാര്യമില്ല..."
"ഹൂം....? അതെന്താ...? "
"തല പുണ്ണാക്കണ്ട..."
"അല്ല പറ എന്താ....?"
"തനിക്കു മനസ്സിലാവില്ല..."
"വൈ..? ടെല്‍ മീ...?"
"അത് മനസ്സിലാക്കാന്‍ തലച്ചോറ് വേണം.."
"വാട്ട്‌ ഡൂ യൂ മീന്‍...?"
തലച്ചോറില്ലെങ്കിലും... അറ്റ്‌ ലീസ്റ്റ് തലനാരെങ്കിലും വേണ്ടേ...?...യൂ ഹാവ് നൈതര്‍...."

-മര്‍ത്ത്യന്‍-

Tuesday, January 22, 2013

അര്‍ത്ഥമില്ലാത്തൊരു വാക്ക്

ഒരു വാക്കിന്റെ മുകളിലേക്ക്
എത്തിപ്പിടിച്ചു കയറാന്‍ ശ്രമിച്ചു
പറ്റാതെ വന്നപ്പോള്‍
അവിടിരുന്ന് ഒരു കവിതയെഴുതാം
എന്ന് കരുതി...
അപ്പോള്‍ ആ വഴി ഒരു വയസ്സന്‍ വന്നു
അയാള്‍ ചോദിച്ചു "എന്താ ഇവിടെ..?"
"ആ വാക്കില്‍ കയറാന്‍ നോക്കിയതാ
പറ്റിയില്ല" വാക്കിനെ ചൂണ്ടി ഞാന്‍ പറഞ്ഞു
അത് കേട്ട് അയാള്‍ ചിരിച്ചു...
അയാളുടെ നരച്ച മുടി കാട്ടി പറഞ്ഞു
"ഞാനും ശ്രമിച്ചതാ വര്‍ഷങ്ങളോളം കഴിഞ്ഞില്ല
ഇങ്ങിനെ കവിത എഴുതിയിട്ടൊന്നും കാര്യമില്ല"
"പിന്നെ എന്ത് ചെയ്യും" ഞാന്‍ ചോദിച്ചു
അയാള്‍ അടുത്ത് വന്നിരുന്നു
"നിന്റെ കുഴപ്പമല്ല ആ വാക്കിന്റെ പ്രശ്നമാണ്
അതിന് സ്വന്തമായൊരു അര്‍ത്ഥമില്ല
രൂപമില്ല, തുടക്കമില്ല... ഒടുക്കവുമില്ല...
എല്ലാം അതില്‍ കയറാന്‍
ശ്രമിക്കുന്നവനനുസരിച്ച് മാറും"
അയാള്‍ എന്നെ നോക്കി എന്നിട്ട് തുടര്‍ന്നു
"ഇനി അഥവാ എത്തിപ്പിടിച്ചു
എന്ന് വയ്ക്ക്യാ അപ്പോള്‍
അതിന്റെ അര്‍ത്ഥം മാറും
കൈയ്യും വിട്ടു പോകും"
അയാള്‍ കുലുങ്ങി ചിരിച്ചു
"അതില്‍ കയറിപ്പറ്റാന്‍ പാടുപെട്ട്
ജീവിതം പാഴാക്കണ്ട.... അത്
മറന്നു ജീവിക്കാന്‍ നോക്കു...."
അയാള്‍ അതും പറഞ്ഞു എഴുന്നേറ്റു പോയി
ഞാന്‍ കവിതയെഴുത്ത് വേണ്ടെന്നു വച്ചു
പകരം വലിയ അക്ഷരങ്ങളില്‍
കടലാസ്സില്‍ ആ വാക്ക് എഴുതിക്കൊണ്ടേയിരുന്നു
"ശരി" "ശരി" "ശരി" "ശരി"...... "ശരി"....
-മര്‍ത്ത്യന്‍-

Saturday, January 5, 2013

ഇരട്ടപ്പേര്

അടിച്ചും ശകാരിച്ചും പഠിപ്പിച്ച
മാഷായിരുന്നു......
കളിയാക്കി വിളിച്ച ഇരട്ടപ്പേരാണ്
ഇന്നും ഓര്‍മ്മ....
എങ്കിലും അന്ന് പഠിപ്പിച്ചതെല്ലാം
വീണ്ടും ആവര്‍ത്തിച്ചാവര്‍ത്തിച്ച്
ജീവിതത്തില്‍ ഉപയോഗം വരുന്നു...
മാഷിന്റെ വാക്കുകള്‍ വീഴാത്ത
ഒരു വരിയും ജീവിതത്തില്‍
കുറിച്ചിട്ടില്ലെന്നതാണ് സത്യം....
ഇന്നും ഇരട്ടപ്പേരിലെ ഓര്‍ക്കുന്നുള്ളൂ
എന്തായിരുന്നു ആ മാഷിന്റെ പേര്...?
-മര്‍ത്ത്യന്‍-