Saturday, December 29, 2012

നാടകം

നാടകം തീരുന്നതിനു മുന്‍പ് വീണു പോയ തിരശ്ശീലയില്‍ നാടകത്തിന്റെ ക്ലൈമാക്സ് ചത്തൊടുങ്ങി.... അങ്ങിനെയാണ് സംവിതായകാനും നാടകകൃത്തുമായ ആനന്ദകുട്ടന്‍ പറഞ്ഞത്.... ഏതായാലും കാണികള്‍ അങ്ങിനെ ആ നാടകത്തിന്റെ ആഴമറിയാതെ കൂക്കി വിളിച്ചും തെറി പറഞ്ഞും പിരിഞ്ഞു പോയി.... അവസാന ഭാഗത്തില്‍ അഭിനയിച്ച നടീനടന്മാര്‍ അഭിനയം മുഴിമിക്കാന്‍ കഴിയാതെ മാറത്തടിച്ചു കരഞ്ഞു....... തിരശ്ശീല നിയന്ത്രിച്ചിരുന്ന കുളക്കടവില്‍ അബു മാനക്കേട്‌ സഹിക്ക്യവയ്യാതെ ആത്മഹത്യ ചെയ്തു..... അബുവിന് ശേഷം ആ തിരശ്ശീല പൊക്കാന്‍ ആരും ആ നാട്ടില്‍ തയ്യാറായില്ല..... അങ്ങിനെ ഇന്നും ആ അരങ്ങില്‍ നാടകം പതിവില്ലത്രെ......

ആനന്ദകുട്ടന്‍ പിന്നെ സിനിമയില്‍ കയറി അബുവിനെ കുറിച്ചൊരു പടം പിടിച്ചു.... അത് ഹിറ്റായി എന്നാണ് കേള്‍ക്കുന്നത്.... നടീനടന്മാര്‍ക്ക് അന്ന് തുടങ്ങിയ കരച്ചില്‍ എളുപ്പത്തില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല.... അവര്‍ വര്‍ഷങ്ങളോളം കരഞ്ഞു കൊണ്ടേയിരുന്നു.... നാടകത്തിലെ പോലെ അവരുടെ ദൈന്യതക്ക് എളുപ്പം തിരശ്ശീല വീഴ്ത്താന്‍ ഒരു അബുവും വന്നില്ല..... ഏതായാലും അബുവിന്റെ ഭാര്യയും കുഞ്ഞുങ്ങളും ഏതോ പുതിയ നാടകത്തില്‍ ഭാഗം അന്വേഷിച്ചു നടക്കുന്നു...... നിങ്ങളുടെ നാടകത്തില്‍ അവസരമുണ്ടെങ്കില്‍ ഒന്ന് അവരെ അറിയിക്കണം.....

-മര്‍ത്ത്യന്‍-

Thursday, December 13, 2012

ശ്വാസം

വാക്കുകള്‍ വറ്റിയ ഒരു വരിയില്‍ വാരി കൂട്ടി കുത്തി നിറച്ച അര്‍ഥങ്ങള്‍ വായിക്കുന്നവനെ ശ്വാസം മുട്ടിക്കുന്നുണ്ടാവും
-മര്‍ത്ത്യന്‍-

അന്വേഷണങ്ങള്‍

കാല്‍ച്ചുവട്ടില്‍ ചവുട്ടിയരച്ച
കാലത്തിന്റെ പൊട്ടിപ്പോയ
ചില നിമിഷങ്ങള്‍....
ഇന്നലെ വീണ്ടുമെടുത്തു നോക്കി...
പക്ഷെ അവയിലൊന്നും
എന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടില്ല...
ഇനിയെങ്കിലും മനസ്സിരുത്തി
കൃത്യമായി അടയാളം
തീര്‍ത്തു നടക്കണം.....
നാളെ വല്ലവരും
അന്വേഷിച്ചു വന്നാലൊ....
-മര്‍ത്ത്യന്‍-

സംഭവങ്ങള്‍

മനസ്സില്‍ തട്ടാതെ വഴുതി മാറിപ്പോയ
ചില സംഭവങ്ങളുണ്ടായിരിക്കും
എല്ലാവരുടെയും ജീവിതത്തില്‍....
തൊട്ടു തലോടാന്‍ ഒന്നുമില്ലാതെ
വരുമ്പോള്‍ എവിടുന്നെന്നില്ലാതെ
പുത്തന്‍ ഓര്‍മ്മകളായി
കുണുങ്ങി കുണുങ്ങി വരും
-മര്‍ത്ത്യന്‍-

മുയലും ആമയും

മുയലിന്റെയും ആമയുടെയും കഥ പറഞ്ഞ് കുട്ടികളെ ഉമ്മകൊടുത്ത് കിടത്തിയുറക്കുമ്പോള്‍ ഓര്‍ക്കില്ല ആരും...... രവിലെഴുന്നേറ്റ് അതെ കുട്ടികള്‍ പാതി കണ്ണും തുറന്ന് ആമ കളിക്കുമ്പോള്‍ അവരെ നിര്‍ബന്ധിച്ചു

തിരക്ക് കൂട്ടി മുയലുകളാക്കി സ്കൂളിലേക്ക് ഓടിച്ചു വിടുമെന്ന്....... കൂടെ ഒരു താക്കീതും " ആമയെപ്പോലെ ഇങ്ങനെ ഇഴയരുത്...... ഒന്ന് വേഗമാവട്ടെ.... ഇല്ലെങ്കില്‍ ബെല്ലടിക്കും... അടിയും മേടിക്കും..."....... പാവം കുട്ടികള്‍..... അവരും കരുതുന്നുണ്ടാകും എന്തൊരു അവസരവാദികളാണ് ഈ അച്ഛനമ്മമാരെന്ന്.... രാത്രിയിലെ കഥകള്‍ കാറ്റില്‍ പറത്തി കലി തുള്ളുന്ന ഓരോ അവതാരങ്ങള്‍ എന്ന്.....

-മര്‍ത്ത്യന്‍-

Saturday, December 8, 2012

ഓര്‍മ്മകള്‍...സ്വപ്നങ്ങള്‍

ജീവിത സന്ധ്യകളില്‍ കാറ്റേറ്റ്
എപ്പോഴോ തളര്‍ന്നുറങ്ങിയ
ചില ഓര്‍മ്മകള്‍....
എന്നോ സ്വപ്നത്തില്‍ വീണ്ടും
ഉണര്‍ന്നപ്പോഴാണ് മനസ്സിലായത്‌......
പണ്ട് ഉറക്കം കെടുത്താറുണ്ടായിരുന്ന
എത്രയോ സ്വപ്നങ്ങള്‍
ഒരിക്കലും നിറവേറാതെ....
ഇനി ഒരിക്കലും കാണാന്‍ കഴിയാതെ
വെറും ഓര്‍മ്മകളായി ഉറങ്ങിപ്പോയെന്ന്......
-മര്‍ത്ത്യന്‍-

Sunday, December 2, 2012

മറുപടി

മുറ്റമടിക്കാന്‍ വന്നിരുന്ന ആ മെലിഞ്ഞ നീളം കുറഞ്ഞ സ്ത്രീയുടെ....അതെ എന്തായിരുന്നു അവരുടെ പേര്....ഓര്‍മ്മയില്ല.....അല്ല ജാനു......അതെ ജാനു..അവരുടെ മകന്‍....അവന്‍ തന്നെ....അതെ അവന്‍ തന്നെ.....നന്ദി പറഞ്ഞിറങ്ങിയപ്പോള്‍ അവന്റെ അമ്മയെ മനസ്സില്‍ ഓര്‍ത്തു..... കൂടെ അവനെയും... അവനു തന്നെ മനസ്സിലായി കാണില്ല...അല്ലെങ്കില്‍ മനസ്സിലായിട്ട് പരിചയം നടിക്കേണ്ടെന്നു കരുതിയിരിക്കും....

പക്ഷെ ബില്‍ഡിംഗ് വിട്ടിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് വിളി വന്നു.....തിരിഞ്ഞു നോക്കിയപ്പോള്‍ അവന്‍ തന്നെ.....
"കണ്ടിട്ട് പരിചയം കാട്ടിയില്ലെങ്കില്‍ അമ്മ പൊറുക്കില്ല"....അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.....
സന്തോഷം തോന്നി... അത് കൊണ്ട് അല്പം പോലും നാണിക്കാതെ തിരിച്ചു ചോദിച്ചു...."അപ്പോള്‍ ജോലി...?".....
അവന്‍ വീണ്ടും ചിരിച്ചു...."അത് കഴിവിനനുസരിച്ചല്ലേ പറ്റൂ.....ഞാന്‍ ജോലിയും പേര്‍സണല്‍ ബന്ധങ്ങളും കൂട്ടി കുഴക്കാറില്ല...അത് ശരിയല്ലല്ലൊ..." ഉത്തരം കയപ്പോടെ ഇറക്കി പൊട്ടനെ പോലെ നിന്നപ്പോള്‍ ....അവന്‍ വീണ്ടും പറഞ്ഞു....

"തിരക്കില്ലെങ്കില്‍ വീട്ടില്‍ കയറിയിട്ട് പോകാം"......അവന്റെ ചിരിയില്‍ ഒരു കളിയാക്കല്‍ ഉണ്ടായിരുന്നോ എന്നൊരു സംശയം
"വേണ്ട പിന്നോരിക്കലാവട്ടെ എനിക്ക് പോയിട്ട് തിരക്കുണ്ട്‌ ഈ ആഴ്ച ഒന്ന് രണ്ടു ഇന്റെര്‍വ്യൂ കൂടിയുണ്ട്....തയ്യാറെടുത്താല്‍ ഏതെങ്കിലുമൊന്ന് ശരിയാകാതിരിക്കില്ല......"

അവന്റെ മറുപടി കേള്‍ക്കാന്‍ കാത്തു നില്‍ക്കാതെ പുറത്തേക്കിറങ്ങി നടന്നു.....അവന്‍ പറഞ്ഞത് ശരിയായിരിക്കാം കഴിവുള്ളവനല്ലേ ജോലി കൊടുക്കാന്‍ കഴിയൂ..... പക്ഷെ അവന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്ന് കരുതാന്‍ മനസ്സനുവദിച്ചില്ല.....

ചിലപ്പോള്‍ അവന്‍ പറഞ്ഞതായിരിക്കില്ല താന്‍ കേട്ടത്....അല്ലെങ്കില്‍ പറഞ്ഞതിനും മുകളില്‍ താന്‍ പലതും കേട്ട് കാണും....ഏതായാലും അവനു തന്നെ മനസ്സിലായി....തനിക്കും

-മര്‍ത്ത്യന്‍-

Thursday, November 29, 2012

വഴികാട്ടി

നിന്റെ പുഞ്ചിരികളില്‍
ഒളിഞ്ഞിരുന്ന് എന്നെ
കൊഞ്ഞനം കാട്ടാറുള്ള
നിന്റെ അടക്കി പിടിച്ച
കണ്ണുനീര്‍ തുള്ളികളാണ്...
എന്നും ജീവിതത്തില്‍
വഴികാട്ടിയായിട്ടുള്ളത്...
ഇന്ന് നീ കരഞ്ഞു കണ്ടപ്പോള്‍
ശരിക്കും വഴിമുട്ടി പോയി
മര്‍ത്ത്യന്‍-

Wednesday, November 28, 2012

മഞ്ഞ്

പുലര്‍ച്ചെ മൂടല്‍ മഞ്ഞ്
തട്ടി മാറ്റി
വെയിലില്‍ കുളിച്ച് കയറി
ചന്ദ്രക്കുറി ചാര്‍ത്തി
ഒടുവില്‍ സന്ധ്യയെ പ്രണയിച്ച്
പലതും സമ്മാനിച്ച്‌
അങ്ങിനെ ഒരു ദിവസം കൂടി
എവിടെയോ മറഞ്ഞു പോയി
-മര്‍ത്ത്യന്‍-

Tuesday, November 27, 2012

അപൂര്‍ണ്ണത

ആരോ പണ്ട് പകുതിയെഴുതി
നിര്‍ത്തി വച്ച ഒരു കവിതയുടെ
ഏങ്ങല്‍ കേട്ടാണ്
ഇന്നലെ ഞാന്‍ ഉണര്‍ന്നത്.....
ഒരു കടലാസ്സും പേനയുമെടുത്ത്‌
ഞാനതിന്റെ വിഷമം മാറ്റാന്‍ നോക്കി
കഴിഞ്ഞില്ല.....
അപൂര്‍ണ്ണതയില്‍ നിറഞ്ഞു
നിന്നിരുന്ന ആ കവിതയുടെ ദുഃഖം
തന്നെയായിരുന്നു എന്റെതും
-മര്‍ത്ത്യന്‍-

പൂക്കള്‍

എന്റെ മുറിവുകളില്‍ നിന്നും
നിന്റെ വേരുകളിലേക്ക്
ഒലിച്ചു കയറിയ ചുവപ്പ് നിറം....
നിന്റെ പൂക്കളെ
സുന്ദരികളാക്കിയിരിക്കുന്നു....പക്ഷെ
ഈ പൂക്കളിറുത്ത് തന്നെ വേണമത്രെ
ലോകത്തിന് ഇന്ന് പൂക്കളമിടാന്‍...
-മര്‍ത്ത്യന്‍-

Sunday, November 25, 2012

മഷി

പേന വിട്ടിറങ്ങിയ മഷിക്ക്
പലപ്പോഴും മുന്നില്‍ രണ്ടു വഴിയെ കാണു
ഒന്നുകില്‍ പുതിയ വാക്കുകള്‍ക്ക്
വഴി തെളിക്കുക്ക... അല്ലെങ്കില്‍...
വെള്ളയില്‍ അവ്യക്തത പടര്‍ത്തി
ഉപയോഗ ശൂന്യമാവുക....
തിരിച്ചു കയറാന്‍ കഴിയാതെ
പേനയുടെ അറ്റത് വഴിമുട്ടി
മുന്നോട്ട് പോകാന്‍ വിസമ്മതിച്ചു
നിന്ന ചില തുള്ളികളും കാണും ഇടയ്ക്ക്
-മര്‍ത്ത്യന്‍-

Saturday, November 24, 2012

കണ്ണട

പണ്ട് ചെറിയുള്ളി പൊതിഞ്ഞു കിട്ടിയ പത്രത്തിന്റെ കഷ്ണത്തിലാണ് അവളെ പറ്റി ആദ്യം വായിച്ചത്...... അല്പം മങ്ങിയതെങ്കിലും ഒരു ഫോട്ടോ പേരിന്റെ അടുത്ത് കൊടുത്തിരുന്നു.....അതില്‍ അവള്‍ക്ക് കണ്ണടയുണ്ടായിരുന്നോ എന്നോര്‍ക്കുന്നില്ല.....പിന്നീട് പലപ്പോഴും കണ്ടപ്പോള്‍ കണ്ണട ധരിച്ചിരുന്നു.....അതെ കണ്ണടയുണ്ടായിരുന്നു.... പിന്നെ ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അവളുടെ പേര് പത്രത്തില്‍ കണ്ടു.... കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി വളരെ അടുത്തറിഞ്ഞതാണ്..... പക്ഷെ പിന്നെ എപ്പോഴോ ആ ബന്ധവും തീര്‍ന്നു...അല്ല തീര്‍ത്തു..... ആര് തീര്‍ത്തു എന്നത് ഇന്ന് പ്രസക്തമല്ല..... എങ്കിലും ഇന്നത്തെ വാര്‍ത്ത.. അത് തീരെ പ്രതീക്ഷിച്ചതല്ല....വാര്‍ത്തക്കൊപ്പം കൊടുത്തിരുന്ന അവളുടെ ചിത്രത്തിലേക്ക് വീണ്ടും നോക്കി... ഇല്ല ഇതില്‍ കണ്ണടയില്ല.....അവള്‍ ലേസര്‍ ചെയ്യണം എന്ന് പറഞ്ഞിരുന്നു.....പക്ഷെ താന്‍ തന്നെയാണ് വിലക്കിയത്..... കണ്ണട വയ്ക്കുമ്പോള്‍ അവളെ കാണാന്‍ കൂടുതല്‍ ചന്തമുണ്ടായിരുന്നു..... ഇന്ന് കണ്ണടയില്ല..... ഇനി ചിത്രത്തിന് വേണ്ടി കണ്ണട ഊരി വച്ചതായിരിക്കുമോ...ആര്‍ക്കറിയാം...അങ്ങിനെ ഓര്‍ത്തോര്‍ത്തു അവളെ പറ്റി പത്രത്തില്‍ വന്ന വാര്‍ത്ത എന്തായിരുന്നെന്ന് മറന്നു പോയി....അല്ലെങ്കിലും ഇന്നിനി വാര്‍ത്തയില്‍ എന്തിരിക്കുന്നു.....കണ്ണട വച്ചിരുന്നില്ല...അത് മാത്രമേ മനസ്സില്‍ തങ്ങി നില്‍ക്കുന്നുള്ളൂ....കണ്ണട വച്ചിരുന്നില്ല....കണ്ണട വച്ചിരുന്നില്ല ......
-മര്‍ത്ത്യന്‍-

Friday, November 16, 2012

നിനക്ക്

ഞാന്‍ കരഞ്ഞു പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ചിരിച്ചു തള്ളിക്കളയുന്ന പ്രകൃതമായിരുന്നില്ലെ നിനക്ക്....ചോദിക്കുമ്പോള്‍ നിനക്കെപ്പോഴും കാണും ഒരു ന്യായം.....സാരമില്ല....പക്ഷെ ഇന്നിപ്പോള്‍ ആരുടെ തമാശ കേട്ടിട്ടാ സുഹൃത്തേ ഇങ്ങനെ കണ്ണീരൊലിപ്പിച്ച് വരുന്നത്.......
-മര്‍ത്ത്യന്‍-

Wednesday, November 14, 2012

മണ്ടന്‍

അസ്തമിച്ച സൂര്യന്‍
ഈ നശിച്ച ലോകത്തിലേക്ക്‌
അവസാനമായി വലിച്ചെറിഞ്ഞ
ഏതെങ്കിലും രശ്മിയുടെ
ജാതകം മാറ്റിയെഴുതിയിട്ടാണത്രെ
സമയം അടുത്ത പകലിന്റെ
വരവ് നിശ്ചയിക്കുന്നത്......
കാരണം മാറ്റിയെഴുതാത്ത
ജാതകങ്ങള്‍ സത്യം വിളിച്ചു പറയുമത്രെ
അങ്ങിനെയുള്ള സത്യങ്ങള്‍ ഈ
ലോകത്തിനെ കൂടുതല്‍ നാശത്തിലേക്ക്
നയിക്കുമത്രെ...
ഓരോ മണ്ടന്‍ വിശ്വാസങ്ങളും
വിലയിരുത്തലുകളും....
ഏതായാലും മര്‍ത്ത്യന് എല്ലാ പ്രഭാതവും
അല്പം നൊസ്സ് കൂടുതല്‍ സമ്മാനിക്കുന്നു
എന്നത് ശരി തന്നെ...
-മര്‍ത്ത്യന്‍-

Tuesday, November 13, 2012

നാല് വരികള്‍

നിന്റെ ശൂന്യതയില്‍
ആരും കാണാതെ
നിനക്കുമാത്രം വേണ്ടി
എഴുതിയതായിരുന്നു
ആ നാല് വരികള്‍.....
അത് നീ ഇങ്ങനെ പരസ്യമായി
വിളിച്ചു പറയരുതായിരുന്നു
ഇപ്പോള്‍ ആവര്‍ക്കും വേണമത്രെ
അവരുടെ ശൂന്യതയില്‍
കുത്തി നിറയ്ക്കാന്‍
നാല് വരികള്‍
-മര്‍ത്ത്യന്‍-

Monday, November 12, 2012

മൊയന്ത്

ഒനല്ലെങ്കിലും ബെയങ്കര ചങ്ങയ്യാ... പെണ്ണ്ങ്ങളെ കണ്ടാല്‍ പാത്തും പതുങ്ങീം നിക്കും...ഓല് പോകുമ്പം പിന്ന്ന്ന്ണ്ടാങ്ങ് ഒരു വിസിലട്യാ....അയിറ്റള് തിരിഞ്ഞ് നോക്കുംപക്കും ഒറ്റ മണ്ടലാ....മ്പളെങ്ങാനും ആട നിക്ക്ന്ന്ണ്ടങ്കില് പെണ്ണുങ്ങള് മ്പളെ നേര്യായിക്കും ചീറല്...മ്പളോ....ഓന്റ വിസിലടീം കേട്ട് ആയിറ്റളെ തൊള്ളേന്നും കേട്ട്....മോയന്തു.അടിച്ച് ഒരു നിക്കലാ.....ഓനോ....ഒനാരാ മോന്‍...ഒനപ്പറത്ത് കൊയക്കാന്റെ കടെന്ന് പൊറാട്ടേം ചാപ്പ്സും കയിക്ക്ന്ന്ണ്ടാവും...അല്ല മ്പളെ പറഞ്ഞാ മതി വിസിലടിക്കും ചെയിതില്ല...മൊയന്തടിക്കും ചെയ്ത്....
മര്‍ത്ത്യന്‍-

Sunday, November 11, 2012

പട്ടി

വണ്ടി ഇടിച്ച്
പിടഞ്ഞു ചത്ത പട്ടിയെ
കാണുമ്പോള്‍
ആരും ചോദിക്കാറില്ല
അതിനു പേ പിടിച്ചിരുന്നൊ എന്ന്....
വണ്ടിക്കാരനെ തന്നെ കുറ്റം പറയും......
കാരണം പട്ടിയെ ഓര്‍ത്തുള്ള
വിഷമം കൊണ്ടല്ല.......
ആ പട്ടിക്കു പകരം
താനായിരുന്നെങ്കിലോ എന്നോര്‍ത്തിട്ട്....
ഒരിക്കലെങ്കിലും മനസ്സില്‍ ഒരു
പട്ടിയാകാത്ത ഏതു മര്‍ത്ത്യനാനുള്ളത്......
മര്‍ത്ത്യന്‍-

Saturday, November 10, 2012

ഓര്‍മ്മ

പകലിനോട് ദിവസം മുഴുവന്‍
മല്ലിട്ട് ദേഷ്യം പിടിച്ച്
മുഖവും ചുവപ്പിച്ച്
ഇന്നലെ വയ്കീട്ട്
ആ കടലിന്റെ അങ്ങറ്റത്ത്
എവിടെയോ മുങ്ങി പോയതാ...
ഇന്നിതാ എല്ലാം മറന്ന്
വീണ്ടും പൊന്തി വന്നിരിക്കുന്നു...ഇ
പ്പോള്‍ ഭയങ്കര
ഓര്‍മ്മപ്പിശകാണത്രെ.....
-മര്‍ത്ത്യന്‍-

Friday, November 9, 2012

വിജയം

വിജയത്തിന്റെ അടിത്തറ തന്നെ തോല്‍വികളാണത്രെ....എങ്കിലും ഇത്രയും കാലം ഈ അടിത്തറപ്പണി വേണോ എന്നൊരു സംശയം.....
-മര്‍ത്ത്യന്‍-

നഷ്ടകോമരങ്ങള്‍

ഇന്ന് പൂര്‍ണ്ണമായും മറന്നു പോയ -
കണ്ണുമടച്ച് കടിച്ചു പിടിച്ച ചില വേദനകള്‍
മധുരം കൊഴിഞ്ഞു പോയ ചില ചവര്‍പ്പുകള്‍
കണ്ണീരില്‍ നിന്നും അടര്‍ത്തിയെടുത്ത ചില പുഞ്ചിരികള്‍
അന്ധമായ ചില ആവേശങ്ങള്‍...
ചില്ലറ സുഖങ്ങള്‍ക്ക് വേണ്ടി കളഞ്ഞു കുളിച്ച -
എത്രയോ വിശ്വാസങ്ങള്‍...
വേഗതയില്‍ പിന്നിലേക്ക്‌ തള്ളപ്പെട്ട വിലപിടിച്ച നിമിഷങ്ങള്‍
ലഹരിയില്‍ അറിയാതെ കാണാതെ പോയ എത്രയോ സന്ധ്യകള്‍
ജീവിതത്തില്‍ നഷ്ടകോമരങ്ങള്‍ തുള്ളിക്കളിച്ച്
ആവര്‍ത്തിച്ചു പറയും...കേള്‍ക്കരുത്‌....
കാരണം അനുഭവങ്ങളുടെ പുസ്തകത്തില്‍ നിനക്കെഴുതാന്‍
കഥകള്‍ കുറെ സമ്മാനിച്ചല്ലൊ നിന്റെ ജീവിതം...
-മര്‍ത്ത്യന്‍-

മഴവില്ല്

ഒന്നും ചെയ്തില്ലെങ്കിലും ഒരു മഴവില്ലിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ ഓടി നടന്നു സ്വപ്നങ്ങള്‍ കാണണം....
-മര്‍ത്ത്യന്‍-

നന്ദി

ഞാന്‍ പറഞ്ഞ വാക്കുകള്‍
കാതില്‍ വീണതല്ല
നിന്റെ വിഷമത്തിന്റെ കാരണം...
നീ നന്ദി പറയാനെടുത്ത വാക്കുകള്‍
പറയാതെ വിഴുങ്ങിയതാണ് പ്രശ്നം...
അത് അനാവശ്യമായി
വയറ്റിലും മനസ്സിലും കിടന്നു
ചീഞ്ഞു നാറിയതാണ്‌ അടുത്ത പ്രശ്നം
ഇനി പറഞ്ഞിട്ട് കാര്യമില്ല....
ഇനിയെങ്കിലും ഓര്‍ക്കുക....
നന്ദി പറയാന്‍ എടുത്ത വാക്കുകള്‍
പറയാതെ വിഴുങ്ങിക്കളയരുത്....
-മര്‍ത്ത്യന്‍-

Sunday, November 4, 2012

പ്രവാസി

നഗരമേ....നിന്റെ മടിയില്‍
ഒരുപിടി സ്വപ്നങ്ങളുമായി
ഞാന്‍ പിറന്നു വീണ നാള്‍...
നീയെന്നോട്‌ ചോദിച്ചു
"കണ്ട സ്വപ്നങ്ങള്‍ ശരിയായാല്‍...
നീ തിരിച്ചു പോകുമോ...?"
"പോകും തീര്‍ച്ചയായും പോകും.."
എന്റെ മറുപടി കേട്ട് നീ ചിരിച്ചു
എന്നെ പോലെ അനേകം പ്രവാസികള്‍
വര്‍ഷങ്ങളോളം നിന്റെ ഞരമ്പുകളിലേക്ക്
ഒഴുക്കിയ വിയര്‍പ്പിന്റെ ബലത്തില്‍
നീ പുരോഗമിച്ചപ്പോള്‍
ഞാന്‍ കണ്ട സ്വപ്നങ്ങളില്‍
പലതും നീ എനിക്ക് നേടി തന്നു
ഒപ്പം ഒരു ദുഖവും.....
പ്രവാസിയായപ്പോള്‍ നഷ്ടപ്പെട്ട
ആ മലയാളിയെ തിരിച്ചു പിടിക്കാന്‍
മര്‍ത്ത്യനാകേണ്ടി വന്ന ഈ അവസ്ഥ...
ഈ ദുഃഖം നീ തന്നെ
അറിഞ്ഞോ അറിയാതയോ
എനിക്ക് സമ്മാനിച്ചതല്ലെ
-മര്‍ത്ത്യന്‍-

കഷ്ടം....

കരയുന്ന നിമിഷങ്ങളുടെ കണ്ണീരൊപ്പിയിട്ടെ അടുത്തതിലേക്ക് കടക്കാന്‍ കഴിയു എന്നില്ലല്ലൊ....കഴിഞ്ഞും കൊഴിഞ്ഞും പോയവ കരഞ്ഞാലും അത് കണ്ടുവെന്ന് നടിക്കരുത് എന്നാതാണത്രെ ഇന്നത്തെ ന്യായം.......അതാണത്രെ ഏറ്റവും എളുപ്പം.....ആര്‍ക്കറിയാം...?....പക്ഷെ എളുപ്പമാവണം ശരി എന്നുണ്ടോ....?.....എങ്കിലും ജയങ്ങളും പരാജയങ്ങളും കൊണ്ട് മാത്രം നിറഞ്ഞതാണ്‌ ജീവിതം എന്ന് കരുതുന്ന ഒരു സമൂഹത്തിന്റെ കൂടെ ജയിക്കാതെ, തോല്‍ക്കാതെ, കരയാതെ, അന്യന്റെ കണ്ണീരൊപ്പി ആരോടും പരിഭവമില്ലാതെ എല്ലാവരോടും നന്ദി പറഞ്ഞ് ഒഴുകി മറയുന്നതിലും ഇല്ലേ ഒരു രസം...ഒരു ചെറിയ ശരിയുടെ അംശം....ഉണ്ട് പക്ഷെ അതെളുപ്പമല്ല.......

ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം തന്റെ മുന്‍പില്‍ കാണുന്ന പ്രശ്നമാണെന്ന് മനസ്സിലാക്കുന്നത് വഴിയാണ് ആദ്യം മര്‍ത്ത്യന്‍ സ്വയം ബോധവാനാകുന്നത് പിന്നെ അതെ ബോധം വളര്‍ന്ന് അവന് പലതരത്തിലും അന്ധത സമ്മാനിക്കുന്നു...അങ്ങിനെ തന്റെ മാത്രം പ്രശ്നങ്ങളെ കണ്ടു മുട്ടി പരിഹരിച്ചു കഴിയുമ്പോള്‍ മറ്റു പല രീതിയിലും അന്ധനായി തീരുന്ന മര്‍ത്ത്യന്‍ എങ്ങിനെ കണ്ണീരു കാണും...പോയ നിമിഷങ്ങളുടെ കാര്യം പോട്ടെ....വരും നിമിഷങ്ങളുടെയും കണ്ണീര്‍ അവന്‍ കാണില്ല ഒരിക്കലും.....കഷ്ടം....
മര്‍ത്ത്യന്‍

Wednesday, October 24, 2012

കല്ലും മരക്കഷണവും

ദൂരെക്കെറിഞ്ഞ കല്ല്‌ മുങ്ങി പോകുന്നതിനേക്കാള്‍ കുഞ്ഞിനു കാണാന്‍ കൌതുകം ദൂരേക്കെറിഞ്ഞു തിരമാലകള്‍ തിരച്ചു കരയ്ക്കടിപ്പിക്കുന്ന മരക്കഷ്ണമാണ്....മുതിര്‍ന്നവരോ കുഞ്ഞിനെ കാണാതെ കല്ലിനെയും കടലിനെയും തിരയും തന്നെയും കുഞ്ഞിനേയും എല്ലാം കുറ്റം പറഞ്ഞ് കടലിലേക്ക്‌ കല്ലുകള്‍ എറിഞ്ഞു കൊണ്ടേയിരിക്കും....കൂട്ടത്തില്‍ മരക്കഷ്ണത്തിന്റെ ജാതകത്തിലുള്ള തെറ്റുകള്‍ ചൂണ്ടിക്കാട്ടി ചിലപ്പോള്‍ മരംവെട്ടിയെ കുറ്റം പറയുകയും ചെയ്തെന്നിരിക്കും...അങ്ങിനെ കാലക്രമേണ ആ കുഞ്ഞും കൌതുകം വിട്ട് കല്ലെടുത്തെറിഞ്ഞ് ലോകത്തിലേക്ക്‌ പരിപൂര്‍ണ്ണമായി ലയിക്കുകയും ചെയ്യും...മര്‍ത്ത്യലോകത്തിലെ ഓരോ തമാശകള്‍.....
-മര്‍ത്ത്യന്‍-

വഴി തേടുന്നവര്‍

കടിഞ്ഞാണില്ലാത്ത കുതിരയെ പിടിച്ചു നിര്‍ത്തി വഴി ചോദിച്ച് അതിന്റെ തന്നെ മുകളില്‍ കയറി പോകുന്നതാണത്രെ ചിലരുടെ നയം....കുതിര പോയിട്ട് ഒരു ഉറുമ്പിന്റെ പോലും കണ്ണില്‍ പെടാതെ സ്വന്തം വഴിയും അന്വേഷിച്ചു വഴി തെറ്റി അലയുന്നതാണത്രെ മറ്റു ചിലരുടെ സ്വഭാവം.....എല്ലാ ജീവികളുടെയും വഴി മുടക്കി ഒന്നിനെയും എവിടെയും എത്താന്‍ സമ്മതിക്കാതെ ബുധിമുട്ടിക്കുന്നവരും കുറവല്ല........ പിന്നെ ഒരു വര്‍ഗ്ഗം ഒരിക്കലും വഴി അന്വേഷിക്കാതെ അപ്പോള്‍ കാണുന്ന ജന്തുവിന്റെ വഴി പിന്തുടര്‍ന്ന് പിന്നാലെ മിണ്ടാതെ നടക്കുന്നവരാണത്രെ....എല്ലാം മര്‍ത്ത്യന്റെ ഓരോ ഭാവങ്ങള്‍ തന്നെ........
-മര്‍ത്ത്യന്‍-

Thursday, October 11, 2012

മന്ശനെ മക്കാറാക്ക്ണ മയക്കാറ്

അല്ല കോയാ... ഇങ്ങനേം ണ്ടോ ഒരു മയക്കാറ്...കാണുമ്പം തോന്നും പ്പം നാട്ട് പോണം ന്ന്....അത് നാട്ടില് മയള്ളോണ്ടല്ല......നാട് ബ്ട്ട്ട്ടും നാട്ടിലെ മയ മനസ്സ്ന്ന് പോണ്ടേ ബായ്........അത്ങ്ങനെ മനസ്സ് കടന്ന് നിര്‍ത്താണ്ടെ പെയ്യല്ലേ..... എപ്പെങ്കിലും 'കോയിക്കോട്' ബാശ കേക്കുമ്പൊ....അല്ലെങ്കി കോയി ബിരിയാണീന്റെ മണടിക്കുമ്പൊ....അല്ലെ ചെലപ്പൊ ഏതെയ്ങ്കിലും പാട്ട് കേക്കുമ്പൊ....അതല്ലെങ്കില് സര്‍ബത്തിനെ പറ്റി ഓര്‍ക്കുമ്പോള്‍...നാരങ്ങേന്റെം പിന്നെ മില്‍ക്ക് സര്‍ബത്തിന്റെം...ആഹാ........അങ്ങിനെ പല സമയത്തും ആ മയ മനസ്സില് പെര്ത്ത് പെയ്യും.....പിന്നെ മഴക്കാറ് അല്ല മയക്കാറ് കാണുമ്പോ പറയാന്ണ്ടോ കൂറെ....ആയിന്റ്യൊര് ഹരം ഒന്ന് ബേറ തന്ന്യാ....എന്തേയ്.....?....

പിന്നെ ആ മയക്കാറും നോക്കിര്ന്ന് പയേ കാര്യങ്ങളൊക്കെ ഓര്‍ക്കും....ബസ് സ്റ്റാന്റില് ഏതെങ്കിലും മൊഞ്ചത്തീനേം കുസലാക്കി നിന്നതും.....ഓള മറ്റോന്‍ കാണാണ്ട് പാഞ്ഞ് കയിച്ചലായതും........ കൊയക്കാന്റെ പീടികേന്ന് അവിലുംവെള്ളം കയിച്ചതും.......ഷിജി മോള്‍ ഹോട്ടല്ന്ന് പോറാട്ടേം ചാപ്സും തിന്നതും......ടീച്ചറെ എടങ്ങാറാക്കാന്‍ ഓല വെള്ള സാരീല് മശി കൊടഞ്ഞതും.....അത് സൈനബ കണ്ട്ട്ട് മാശോട് പറഞ്ഞതും.....പിന്നെ തലങ്ങും വെലങ്ങും നെരിപ്പട്ടം കൊണ്ടതും....അളകാപുരീന്ന് മസാല ദോശ കയിച്ചതും...എല്ലാം....

പിന്നൊരിക്കല് അപ്സരേല് ടിക്കറ്റ് കിട്ടാണ്ട്‌ ഡേവിസണ്ലേക്ക് മണ്ടിപ്പോയി മുന്നിലിര്ന്ന് ഏതോ സിനിമ കണ്ടതും......ജയന്റെം സീമേന്റെം അങ്ങാടി കണ്ട് ബെഗ്ഗര്‍ ഡയലോഗ് കേട്ട് വായും പൊളിച്ച് കയ്യടിച്ചതും...ങ്ങക്ക് ഓര്‍മ്മണ്ടാകും ജയന്റെ ബെഗ്ഗര്‍ ഡയലോഗ് കേട്ട് ഇന്നത്തെ ഇങ്ക്ലീഷ് മാത്രം പറയ്‌ന്ന മലയാളി നടന്റെ അച്ഛനും വായും പൊളിച്ച് സിനിമേല് നിന്നീന്....അതൊക്കെ ഒരു കാലം....അങ്ങനെ എത്ര ഓര്‍മ്മകളാ ല്ലേ മ്മക്കൊക്കെ...?......ഒരു മയക്കാറ് വന്ന വരവേ...കൊയിക്കൊട്ടെത്യ മാതിര്യായി അല്ലെസ്റ്റാ..?.....ദാ...മയക്കാറും പോയി എയിത്തും നിന്ന്.....
-മര്‍ത്ത്യന്‍-

അലാറം

ഞാന്‍ കിടക്കുമ്പോള്‍ തിരഞ്ഞു പോകുന്ന സ്വപ്നങ്ങള്‍ കണ്ടല്ല ഒരു ദിവസവും ഉണരാറ്‌...ഉറക്കത്തിലെപ്പോഴോ ആ സ്വപ്നങ്ങള്‍ കണ്ടുകിട്ടാറുണ്ടോ ആവോ..?.....എന്നും ഉണര്‍ത്തുന്നത് അതേ അലാറം തന്നെ......സ്വപ്നങ്ങളെ എല്ലാം അപ്പാടെ മറന്നു പോകുന്ന ആ അലാറം.....പലപ്പോഴും അലാറത്തിന്റെ ശബ്ദം സ്വപ്നം കണ്ട് ഞെട്ടി ഉണര്‍ന്നിട്ടുണ്ട്...എന്നിട്ട് വീണ്ടും കിടന്നിട്ടുണ്ട്....അല്ല....അലാറത്തിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.....ഞാന്‍ തന്നെ തിട്ടപ്പെടുത്തി വച്ചതാണല്ലോ....എന്റെ തന്നെ ഉറക്കം കെടുത്താന്‍...:)
ശുഭ നിദ്ര....
-മര്‍ത്ത്യന്‍-

Sunday, September 30, 2012

കണ്ണീര്

ഉടുത്ത മുണ്ട് തന്നെ വലിച്ചൂരി മുഖം പൊത്തി കരയാന്‍ മാത്രം എന്തുണ്ടായി......ഇപ്പോള്‍ നാട്ടുകാരെ മുഖം കാണിക്കാന്‍ പറ്റാതായില്ലെ ....?. ഇതിലും നല്ലത് ജനങ്ങള്‍ ആ കണ്ണീരു കാണുന്നതല്ലെ
ഇനിയെങ്കിലും ശ്രദ്ധിക്കുക...
ശരിയല്ലെ....അനാവശ്യമായ മസില് പിടുത്തം ഒഴിവാക്കി നാണം കെടാതെയിരിക്കാനുള്ള വഴി നോക്കണ്ടെ...?
പലപ്പോഴും തോന്നും.....ഒന്നുറക്കെ കരഞ്ഞാല്‍ തീരാനുള്ള പ്രശ്നങ്ങളൊക്കെയല്ലെ ഉള്ളു ഈ ലോകത്ത്...എന്ന്......:)
-മര്‍ത്ത്യന്‍-

അഹങ്കാരം

തുടര്‍ന്നു പോകാന്‍ കഴിയാത്ത വിധം അടര്‍ന്നു പോകുന്നവയല്ലെ മര്‍ത്ത്യാ നിന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും...എന്നിട്ടും എന്തൊരഹങ്കാരം.....അത് വേണോ....?

അഹിംസ

അറ്റുകിടന്ന കൈകളിലൊന്നില്‍
എന്തൊ പച്ചകുത്തിയിരുന്നു....
അടുത്ത് ചെന്ന് നോക്കിയില്ല
എന്തായിരിക്കും....?
രക്തക്കറയുടെ ഇരുണ്ട മറവില്‍
അഹിംസയെന്ന് കുറിച്ചതാവാം......
അഹിംസ.....
അഹിംസയെന്ന് പച്ച കുത്തിയ
കൈകള്‍ തന്നെ ആദ്യം വെട്ടണം
എന്ന് വാശി പിടിച്ചു കരയുന്ന
ഒരു ലോകത്തിലാണല്ലൊ നമ്മള്‍ അല്ലെ....?
-മര്‍ത്ത്യന്‍-

തിരിഞ്ഞു നോട്ടങ്ങള്‍

തിരിഞ്ഞു നോട്ടങ്ങള്‍ പലര്‍ക്കും പലതായിരിക്കും സമ്മാനിക്കുക. ചിലര്‍ ആരെയും കാണാതെ ഒറ്റപ്പെട്ടു നില്‍ക്കും. ചിലര്‍ പരിചിത മുഖങ്ങള്‍ അടുത്തേക്കോടി വരുന്നത് കാണും, അത് കണ്ടിട്ട് ചിലര്‍ സന്തോഷിക്കും ..ചിലര്‍ അസ്വസ്ഥരാകും, ചിലര്‍ തിരിഞ്ഞു നടക്കാന്‍ ശ്രമിക്കും....എന്നിട്ട് അത് കഴിയാതെ വരുമ്പോള്‍ വിഷമിച്ചു നില്‍ക്കും.... ഒരിക്കലും തിരിച്ചു പോകാന്‍ കഴിയാത്തൊരു യാത്രയില്‍ കൈ വീശി നില്‍ക്കുന്ന ഉറ്റവരെയായിരിക്കും മറ്റു ചിലര്‍ കാണുക.....തന്നില്‍ നിന്നും അതിവേഗം മറഞ്ഞു പോകുന്ന പല മുഖങ്ങളും അവരുമൊപ്പമുള്ള ഓര്‍മ്മകളുമായിരിക്കും ചിലര്‍ക്ക്.... ചിലര്‍ ഒരിക്കലും തിരിഞ്ഞു നോക്കാറേയില്ല.....വേറെ ചിലര്‍ക്കാണെങ്കില്‍ തിരിഞ്ഞു നോക്കിയാലെ മനസ്സിലാകു വന്ന വഴി തെറ്റിയെന്ന്.....തിരിഞ്ഞു നോട്ടം പലര്‍ക്കും പലാതായിരിക്കണം സമ്മാനിക്കുക.....
-മര്‍ത്ത്യന്‍-

വേഗസ്

വേഗസ്
------------
വേഗസ്സില്‍ നടക്കുന്നത് വേഗസ്സില്‍ തന്നെ
എന്നാണല്ലോ ചൊല്ല്......എങ്കിലും...
നമ്മുടെ കൂടിക്കാഴ്ചയുടെ എന്തെങ്കിലും ഓര്‍മ്മ
ഇന്നും നീ മനസ്സില്‍ കാത്തു സൂക്ഷിക്കുന്നുണ്ടോ...?
സൌഹൃതം.... അതിന്റെ അര്‍ത്ഥം...പരിമിതികള്‍...പ്രസക്തി
എല്ലാം നാം വേഗസ്സില്‍ വച്ച് ചര്‍ച്ച ചെയ്തിരുന്നല്ലൊ....
ഓര്‍മ്മയില്ലേ....?

അന്ന് ആ നിശാസങ്കേതത്തില്‍ വച്ച്
ഞാന്‍ നിന്നെ കണ്ടത്....
നിന്റെ കൂടെയുള്ള സുന്ദരനായ വെള്ളക്കാരനെ വിട്ട്
നീ എന്റെ കൂടെ വന്നത്....
മിന്നി മറയുന്ന ലേസര്‍ രശ്മികള്‍ക്കിടയില്‍
നിന്റെ മുഖം പലകുറി മനസ്സിലേക്ക്
പടര്‍ത്താന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍
നീ എന്റെ കയ്യില്‍ പിടിച്ച് ഒരൊഴിഞ്ഞ
കോണിലേക്ക് കൂട്ടി കൊണ്ട് പോയത്....
വേഗസ്സില്‍ നടക്കുന്നത് വേഗസ്സില്‍ തന്നെ
എന്നാണല്ലോ ചൊല്ല്......എങ്കിലും....

നമ്മള്‍ ഇരുവരും നമ്മുടെ മുറികള്‍
ഒരു രാത്രിക്ക് ഉപേക്ഷിച്ച്.......
നിന്റെ വെള്ളക്കാരന്റെ കണ്ണും വെട്ടിച്ച്
ആദ്യം കണ്ട ഹോട്ടലില്‍ മുറിയെടുത്ത് -
മദ്യത്തിന്റെയും ലഹരിയുടെയും ലോകത്ത്
ഒരു സ്വര്‍ഗം പടുത്തുയര്‍ത്തിയപ്പോള്‍....
അന്ന് നീ എനിക്കാരായിരുന്നു...?
വെറും ഒരു രാത്രിയുടെ ഓര്‍മ്മ സമ്മാനിച്ചവളൊ.....?
അതോ....?
വേഗസ്സില്‍ നടക്കുന്നത് വേഗസ്സില്‍ തന്നെ
എന്നാണല്ലോ ചൊല്ല്......എങ്കിലും....

അന്ന് നീ നിന്റെതെന്നു പറഞ്ഞ് എന്നെ കേള്‍പ്പിച്ച
കഥയിലെ ആ പെണ്‍കുട്ടിയെ
ഞാനും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നുവോ.....?
ആ ഒരു രാത്രി നീ എനിക്ക് പലതും
പകര്‍ന്നു തന്നപ്പോള്‍...
സ്നേഹവും...കാമവും...കയപ്പും...മധുരവും കലര്‍ന്ന
ലഹരിയും ജീവിതവും ഒരുമിച്ചു ചേര്‍ത്ത...
എന്തായിരുന്നു അത്......?...എന്തായിരുന്നു അത്......?
എന്നിട്ട് എന്നെ തനിച്ചാക്കി ആ പ്രഭാതത്തിലെ ഏതോ-
കിരണത്തില്‍ നീ മറഞ്ഞു പോയി.....
ഞാനും അന്വേഷിച്ചു വന്നില്ല...കാരണം....
വേഗസ്സില്‍ നടക്കുന്നത് വേഗസ്സില്‍ തന്നെ
എന്നാണല്ലോ ചൊല്ല്......
എങ്കിലും....
-മര്‍ത്ത്യന്‍-

Tuesday, September 25, 2012

സംഭാഷണങ്ങള്‍

ലോകത്തിലെ എല്ലാ ചലനങ്ങളും ജീവിതം തലച്ചോറിന്റെ നിയന്ത്രണമാണെന്ന് കരുതുന്നവരും...അല്ല അത് മനസ്സുകളുടെ ഒരു സ്വതന്ത്ര യാത്രയാണെന്ന് കരുതുന്നവരും തമ്മിലുള്ള സംഭാഷണങ്ങളാണ്....ആണോ..?
-മര്‍ത്ത്യന്‍-

Wednesday, September 19, 2012

അങ്ങിനെയും ചിലപ്പോള്‍

നടന്നകന്നു പോയ പലരും തിരിഞ്ഞു നിന്ന് ചിരിക്കാറുണ്ട്.....പലപ്പോഴും ചോദിക്കാറുണ്ട്...."എന്താ കൂടെ വരുന്നില്ലെ ...?"... ഞാനും തിരിച്ച് ചിരിക്കും.....ഇല്ലെന്ന് തലയാട്ടും. പിന്നെ അവര്‍ നടന്നകലുന്നത് നോക്കി വെറുതെ നില്‍ക്കും.... അപ്പോഴൊക്കെ ഒരു മഴ പെയ്യും...

കുടയില്ലാതെ നനഞ്ഞു നടന്നകലുന്ന അവരെ നോക്കി ഞാന്‍ ഉറക്കെ വിളിക്കും...ആര്‍ത്തു പെയ്യുന്ന മഴയുടെ ശബ്ദത്തില്‍ ഞാന്‍ വിളിക്കുന്ന അവരുടെ ഓരോരുത്തരുടെയും പേരുകള്‍ ചത്തൊടുങ്ങും.... ഞാന്‍ കയ്യില്‍ കിട്ടിയ കുടകള്‍ മുഴുവനെടുത്ത് അവരുടെ പിന്നാലെ ഓടും....എന്റെ ഓട്ടത്തിന്റെ വേഗത്തിനൊപ്പം അവര്‍ കാഴ്ചയില്‍ നിന്നും അകലെ മറഞ്ഞു പോകും.....ഒരു പൊട്ടു പോലെ....പിന്നെ കാണാതെ...അങ്ങിനെ മറഞ്ഞു പോകും.....

ഒടുവില്‍ ഞാനും കിതച്ചു കിതച്ചു നില്‍ക്കും...... അവരെ എത്തി പിടിക്കാനുള്ള തിരക്കില്‍ ഓടിയപ്പോള്‍ ഒരു കുട തുറന്നു മഴയെ മറയ്ക്കാന്‍ ഞാനും മറന്നിരിക്കും.... അങ്ങിനെ ഒരു പറ്റം കുടകളുമായി ഒന്നു പോലും തുറക്കാതെ നനഞ്ഞു കുളിച്ചു ദൂരത്തേക്കു നോക്കുമ്പോഴേക്കും പലപ്പോഴും അലാറം മണിയടിക്കും.......ചില ദിവസങ്ങളില്‍ പുറത്തു മഴ പെയ്യുന്നുണ്ടാകും.....ചിലപ്പോള്‍ രാത്രിയിലെ മഴയുടെ മരിക്കാന്‍ വിസ്സമ്മതിച്ച തുള്ളികള്‍ ജനലില്‍ അള്ളിപ്പിടിച്ചിരുപ്പുണ്ടാകും....
-മര്‍ത്ത്യന്‍-

വാക്കുകള്‍

മനസ്സില്‍ നിന്നും തിരഞ്ഞെടുത്ത്
കുറിച്ചിട്ട വാക്കുകള്‍ ചിലപ്പോള്‍
താളുകള്‍ വിട്ട് കടിക്കാന്‍ വരും
എത്ര ശ്രമിച്ചാലും പിന്നെ അവയെ
താളുകളിലേക്ക് തിരിച്ചെയെഴുതാന്‍
കഴിയില്ല....ശ്രമിച്ചു നോക്കു....
-മര്‍ത്ത്യന്‍-

Sunday, September 16, 2012

നിമിഷങ്ങള്‍

തുടര്‍ന്നു പോകാന്‍ കഴിയാത്ത വിധം അടര്‍ന്നു പോകുന്നവയല്ലെ മര്‍ത്ത്യാ നിന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും...എന്നിട്ടും എന്തൊരഹങ്കാരം.....അത് വേണോ....?

മകനോട്

നീ യാത്ര തുടങ്ങി...പക്ഷെ...
ഞാന്‍ നടന്ന വഴികളിലൂടെ നടക്കാന്‍
ഞാന്‍ നിന്നോട് പറയില്ല...
എന്റെ വഴികള്‍....
ഞാന്‍ നടത്തം നിര്‍ത്തുന്നയിടത്ത് തീരും
അന്ന് നീ വഴി തെറ്റി വിഷമിക്കരുതല്ലൊ
അതു കൊണ്ട്...
നീ എന്റെ വഴി പിന്തുടരുത്

നിന്റെ വഴി നീ തന്നെ വെട്ടണം
നിനക്കായി ലോകം പലതും കരുതിവച്ചിരിക്കണം...
സുഖങ്ങളും.... ദുഖങ്ങളും...
സൌകര്യങ്ങളും.. സങ്കര്‍ഷങ്ങളും.... എല്ലാം
നിനക്ക് തിരഞ്ഞെടുക്കാനായി
എന്റേതല്ലാത്ത പല ശരികളും തെറ്റുകളും ഉണ്ടാവും...
നിനക്ക് മാത്രം അവകാശപ്പെട്ടവ....
അവ നീ വെട്ടിയ വഴികളില്‍
നീ തന്നെ അനുഭവിച്ചു കണ്ടു പിടിക്കണം...

പല വഴികളും പലരും നടന്നു തീര്‍ന്നിരിക്കുന്നു
ഇനി വെട്ടിത്തെളിയിക്കാന്‍ പുതിയ വഴികളൊന്നും
ബാക്കിയില്ലാതെ പലരും വഴി മുട്ടുന്നെന്നും കേള്‍ക്കുന്നു....
എങ്കിലും യാത്ര ചെയ്യാതിരിക്കാന്‍ നിവര്‍ത്തിയില്ലല്ലോ...
അല്ലെ...?
അതിനാല്‍ നിനക്കായി ആരും സഞ്ചരിക്കാത്ത
ചില വഴികളെങ്കിലും ഈ ലോകത്തുണ്ടാവട്ടെ
എന്ന് ഞാനാശംസിക്കുന്നു.....
-അച്ഛന്‍-

Wednesday, September 5, 2012

സോഡ വേണ്ട...

ഒരു തുള്ളി പോലും കുടിക്കാതെ
ഗ്ലാസ്സിലേക്ക്‌ നോക്കിയിരിക്കുന്ന
സുഹൃത്തിനോട്‌ ഞാന്‍ ചോദിച്ചു
"കുടിക്കണ്ടെങ്കില്‍ വേണ്ട ഇതാവാം.."
ഞാന്‍ അവന് മുല്ല നസിറുദ്ദീന്റെ
ഒരു കഥ ഒഴിച്ച് കൊടുത്തു
അവന്‍ ആര്‍ത്തിയോടെ കുടിച്ചിറക്കി
എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ
ഇനിയും വേണമെന്ന് എന്നോട് പറഞ്ഞു
ഞാന്‍ സൂഫിസം മാറ്റി
ബുദ്ധിസത്തിലേക്ക് തിരിഞ്ഞു
മനസ്സില്‍ നിന്നെവിടുന്നോ
ഒരു ജാതക കഥ അവന് കൊടുത്തു
അവന്‍ അത് കഴിച്ചിട്ട് അല്‍പനേരം
ധ്യാനിച്ചിരുന്നു.....
പിന്നെ കണ്ണ് തുറന്നു പറഞ്ഞു
കവിതയോന്നുമില്ലേ കൈയ്യില്‍...സഖാവേ...
ഒന്ന് തൊട്ടു നക്കാന്‍.... ?
ഞാന്‍ അവന്റെ മുന്‍പില്‍ കുറച്ച്
കുഞ്ഞുണ്ണി കവിത വിളമ്പി......
അവന്‍ അത് തൊട്ടു നക്കിയിരുന്നു...
ഇടയ്ക്ക് ചെറുതായൊന്നു ഞെട്ടി....
അപ്പോള്‍ ഞാനവന്
മാര്‍ജറീ ആഗോസിനിന്റെ
ആബ്സെന്‍സ് ഓഫ് ഷാടോവ്സ്
പകര്‍ന്നു കൊടുത്തു.....
അവന്‍ അത് കഴിച്ച് കുറെ നേരം മിണ്ടാതിരുന്നു....
ആ കണ്ണുകളില്‍ നിന്നും
തുരുതുരാ കണ്ണുനീര്‍ പൊഴിഞ്ഞു
അല്പം കഴിഞ്ഞ് കലങ്ങി തെളിഞ്ഞ
കണ്ണുകളുമായി അവനെന്നെ നോക്കി
"നല്ല വിശപ്പ്‌.....എന്തെങ്കിലും വേണം...."
ഞാന്‍ അവന്റെ മുന്‍പില്‍
അവന്റെ നിറഞ്ഞ ഗ്ലാസ്സിനടുത്ത്
ഒമാര്‍ ഖയാമിന്റെ റുബായിയ്യാത്ത്
തുറന്നു വച്ച് കൊടുത്തു
പിന്നെ അവന്‍ കാണാതെ
ഹരിവംശ് റായ് ബച്ചന്റെ മധുശാലയും
കയ്യില്‍ കരുതി....
ഇനി റുബായിയ്യാത്ത് ഉളവാക്കുന്ന
ദാഹം മാറ്റാന്‍ എന്തെങ്കിലും ആവശ്യപ്പെട്ടാലോ....
പക്ഷെ അങ്ങിനുണ്ടായില്ല....
റുബായിയ്യാത്ത് കഴിച്ച് അവന്‍ എന്നെ നോക്കി പറഞ്ഞു
"മതി ഇനി നീ നിന്റെ കഥ പറ...കേള്‍ക്കട്ടെ...."
ഞാന്‍ അവനോടു എന്റെ കഥ പറഞ്ഞു
കഥ മുഴുവിക്കാന്‍ സമ്മതിച്ചില്ല...
എന്റെ കൈ പിടിച്ചിട്ട് നിര്‍ത്താന്‍ പറഞ്ഞു
പിന്നെ ഒറ്റ വലിക്കു ആ നിറഞ്ഞ ഗ്ലാസ് മദ്യം
മുഴുവന്‍ കുടിച്ചു വറ്റിച്ചു....
"അറിഞ്ഞില്ല മര്‍ത്ത്യാ....അറിഞ്ഞില്ല....
നിന്റെ വിഷമങ്ങള്‍ ഞാന്‍ അറിഞ്ഞില്ല....സുഹൃത്തേ....
നിന്റെ ദുഃഖത്തില്‍ ഇന്നിതാ ഞാനും പങ്കു ചേരുന്നു...."
പിന്നെ ബയററെ നോക്കി വിളിച്ചു പറഞ്ഞു
"ഇവിടെ ഒന്ന് കൂടി......സോഡ വേണ്ട....."
-മര്‍ത്ത്യന്‍-

Tuesday, September 4, 2012

അദ്ധ്യാപകദിനം

അദ്ധ്യാപക ദിനത്തില്‍
ഞാന്‍ എന്നും ഓര്‍മ്മിക്കാറുണ്ട്
എന്റെ മൂന്നദ്ധ്യാപകരെ....
ഒരദ്ധ്യാപകന്‍ എന്നെ കവിത
കണക്കു പോലെ പഠിപ്പിച്ചു....
ഭംഗിയില്ലാതെ...ജീവനില്ലാതെ....
ഒരദ്ധ്യാപിക എന്നെ കണക്കു
പഠിപ്പിച്ചു.....ഒരു കവിത പോലെ
കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും
ഒരു കവിതയെക്കാള്‍ സുന്ദരമായി
എങ്ങിനെ കണക്കിനെ അടുത്തറിയാം
എന്ന് പഠിപ്പിച്ചു.....
മൂന്നാമതൊരദ്ധ്യാപകന്‍ എന്നെ
ഭാഷ പഠിപ്പിച്ചു......
ഭാഷയിലൂടെ എന്നെ ജീവിതം പഠിപ്പിച്ചു
മതങ്ങള്‍ക്കും, വിശ്വാസങ്ങള്‍ക്കും പിടി കൊടുക്കാതെ
എന്നും വെറുമൊരു മര്‍ത്ത്യനായി കഴിയണം
എന്ന് പഠിപ്പിച്ചു....
-മര്‍ത്ത്യന്‍-

Monday, September 3, 2012

സ്വപ്നങ്ങളുടെ അറ്റത്ത്‌

സ്വപ്നം കാണുന്നതൊക്കെ കൊള്ളാം
പക്ഷെ കാണുന്ന സ്വപ്നങ്ങളുടെ അറ്റത്ത്‌
സര്‍ക്കസ്സും കാട്ടി നടക്കരുത്....
കാലെങ്ങാനും വഴുതി വീണാല്‍
നേരെ അടുത്ത് കിടക്കുന്ന ആളുടെ
സ്വപ്നത്തിലേക്കായിരിക്കും മൂക്കും കുത്തി വീഴുക
പിന്നെ പറഞ്ഞിട്ട് കാര്യമില്ല
കാണരുതാത്തത് പലതും കണ്ടെന്നിരിക്കും
കേള്‍ക്കാന്‍ പാടില്ലാത്തത് പലതും കേട്ടെന്നിരിക്കും
പിന്നെ രാത്രികളില്‍ കിടന്നാലും ഉറക്കം വരില്ല
അത് വേണോ....?
സ്വപ്നം കാണുന്നതൊക്കെ കൊള്ളാം
പക്ഷെ കാണുന്ന സ്വപ്നങ്ങളുടെ അറ്റത്ത്‌
സര്‍ക്കസ്സും കാട്ടി നടക്കരുത്....
-മര്‍ത്ത്യന്‍-

Sunday, September 2, 2012

പയിന്റ്

നാല് പയിന്റിന്റെ ബലത്തില്‍
പലരും പലതും പറഞ്ഞിട്ടുണ്ട് ഇവിടെ...
രാഷ്ട്രീയം, ന്യായം, സിനിമ,
പ്രേമം, പ്രേമ നൈരാശ്യം,
മതം, മതേതരത്വം, അശ്ലീലം...
അങ്ങിനെ പലതും....
രാത്രി ഏതോ ഇളം പകലുമായി
രമിച്ചു മരിക്കുന്നതു വരെ
ഒന്നും ഓര്‍ക്കാതെ
ആ നാല് പയിന്റിന്റെ ബലത്തില്‍
പലരും പലതും ഇവിടെ
ഇരുന്നു പറഞ്ഞിട്ടുണ്ട്
പക്ഷെ മദ്യത്തെ പറ്റി മാത്രം
പറയാന്‍ അവര്‍ മറന്നു...
രണ്ടു കാലുകളില്‍ നിന്നവനെ
ഇരുത്തി നാവ് കുഴച്ച്
പിന്നെ മലര്‍ത്തി കിടത്തിയ
ആ മദ്യത്തെ പറ്റി മാത്രം
പറയാന്‍ അവര്‍ മറന്നു
അവരുടെ കാര്യം പോട്ടെ
നിങ്ങളെങ്കിലും പറയു.....
-മര്‍ത്ത്യന്‍-

Wednesday, August 29, 2012

വിഷമം

എല്ലാം ശരിയായിരിക്കുമ്പോള്‍
വരുന്നവനാണ്
ഈ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമം.....
തുടക്കവും ഒടുക്കവും കാണാന്‍ കഴിയാത്ത
മനസ്സില്‍ തുടങ്ങി ഉള്ളില്‍ നിന്നും
ശരീരത്തിനെ വേദനിപ്പിക്കുന്ന
ഒരു വിഷമം.....
എനിക്ക് മാത്രമല്ല
ജീവിക്കുന്ന എല്ലാവര്‍ക്കും കാണും
ഇങ്ങിനെ ഒരു കാരണവും അറിയിക്കാതെ
മുന്നോട്ടു പോകാന്‍ അനുവദികാതെ
ഇന്നില്‍...ഈ നിമിഷത്തില്‍ നിന്നും
അനങ്ങാതെ നമ്മെ തളച്ചിടുന്ന
ഒരു പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമം
എല്ലാം ശരിയായിരിക്കുമ്പോള്‍
വരുന്നവനാണ്
ഈ പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിഷമം.....
-മര്‍ത്ത്യന്‍-

പ്രാതല്‍

ഒന്ന് പൊട്ടിച്ചൊഴിച്ചു
പിന്നെ ഒന്നു കൂടി
പൊട്ടിച്ചൊഴിച്ചു....
സൂര്യ ഭാഗം മുകളിലായി
തന്നെ തുറിച്ചു നോക്കുന്ന
കൊഴിമുട്ടകളെ അവനും
ആര്‍ത്തിയോടെ നോക്കി
അടുപ്പില്‍ നിന്നും പ്ലേറ്റിലേക്ക്
അതിവിദഗ്ദ്ധമായി കൊരിയിട്ടപ്പോള്‍
അവയും അനുസരണയോടെ പൊട്ടാതെ
ചേര്‍ന്നിരുന്നു......
ബുള്‍സ് ഐ റെഡി.....
-മര്‍ത്ത്യന്‍-

Tuesday, August 28, 2012

ഓണാശംസകള്‍

ഓണം വേണം മലയാളിക്ക്
എല്ലാ വര്‍ഷവും.....
സ്വയം ഓര്‍മ്മപ്പെടുത്താന്‍
തന്റെ നാടിനെ മുഴുവന്‍
വഞ്ചിച്ചതാണ് ദേവന്മാരെന്ന്......
പാലം പണിയാനുള്ള
കുരങ്ങന്മാര്‍ മാത്രമല്ല കേരളത്തില്‍ എന്ന്.....
ദേവരിലും മനുഷ്യരിലും
ശ്രേഷ്ടനായി മലയാളിയായ
ഒരു അസുരനുമുണ്ടായിരുന്നെന്ന്...
കൂട്ടത്തില്‍ ഓര്‍ക്കണം...
ദേവന്മാരെക്കാള്‍ ശ്രേഷ്ടനായാല്‍
അവര്‍ ഇറങ്ങി വരുമെന്ന്
രൂപം മാറി, ആള് മാറി
പാതാളത്തിലേക്ക്‌ ചവുട്ടി താഴ്ത്തുമെന്ന്....
ഓണം മലയാളിയെ ഓര്‍മ്മപ്പെടുത്തണം
പലതും.......
എല്ലാ മലയാളിയിലുമുണ്ട്
അങ്ങിനെ അനേകം ഓണാംശങ്ങള്‍......
ഓര്‍ക്കണം ഓണം വരുമ്പോള്‍....
എല്ലാവര്‍ക്കും മര്‍ത്ത്യന്റെ
ഓണാശംസകള്‍....
-മര്‍ത്ത്യന്‍-

Sunday, August 26, 2012

മദ്യപാനി

'മദ്യപാനി' എന്നാല്‍
മദ്യത്തെ അപമാനിക്കുന്നവന്‍
എന്നല്ല സുഹൃത്തെ അര്‍ത്ഥം....
എത്ര നേരമായി ആ ഒഴിഞ്ഞ ഗ്ലാസ്സുമായിരിക്കുന്നു...
ഒന്നോഴിക്കു......
ഞാന്‍ വിശദമായി പറഞ്ഞു തരാം
-മര്‍ത്ത്യന്‍-

Friday, August 24, 2012

സരസു - ഒരു അറിയിപ്പ്

മൃതിയടഞ്ഞവര്‍ ഈ ലോകം വിടുന്നതിനു മുന്‍പ് അവസാനം ചെന്നെത്തുന്നത് സമൂഹത്തില്‍ നിന്ന് പണ്ടെങ്ങോ ആട്ടിയോടിച്ച സരസുവിന്റെ, ലോകമവസാനിക്കുന്നിടത്തുള്ള ഏതോ ഒരു കുടിലിലാണെന്ന് കണ്ടു പിടിച്ചു. സരസു അവരെ സല്‍ക്കരിച്ചിരുത്തി അത്താഴം വിളമ്പി അവളുടെ കഥ പറഞ്ഞു കേള്‍പ്പിക്കുമത്രെ. കഥ കേട്ട് അവര്‍ സരസുവിനോട് ചെയ്ത പാപങ്ങള്‍ക്കെല്ലാം മാപ്പ് ചോദിക്കും. സരസു അവര്‍ക്കൊക്കെ നിറഞ്ഞ മനസ്സോടെ മാപ്പും കൊടുക്കും..... അങ്ങിനെ മാപ്പ് കൊടുത്തിട്ടാണത്രെ സ്വര്‍ഗ്ഗത്തില്‍ ഇപ്പോള്‍ സ്ഥലമില്ലാതായത്. അതുകൊണ്ട് ദേവന്മാര്‍ ചട്ടംകെട്ടി സരസുവിനെ സമൂഹത്തിലേക്ക് തിരിച്ചെടുക്കാന്‍ അറിയപ്പെട്ട പല മന്യരെയും അയച്ചു. രാഷ്ട്രീയക്കാര്‍, ആള്‍ദൈവങ്ങള്‍, ബിസിനസ്സുകാര്‍, ഉന്നത വിദ്യാഭ്യാസവും അതിനു തക്കതായ ആഭാസവും തികഞ്ഞ അങ്ങിനെ മറ്റു പലരെയും.... സരസു പക്ഷെ അവരെയൊക്കെ തിരിച്ചയച്ചത്രെ...... അവര്‍ ഇപ്പോള്‍ ജീവനുള്ളവരെ സല്‍ക്കരിക്കല്‍ നിര്‍ത്തി മരിച്ചവരുടെ കാണപ്പെട്ട ദൈവമായി മാറിയത്രെ.... ഏതായാലും സരസു മാപ്പ് നല്‍കിയവര്‍ക്ക് ഇടം കൊടുക്കാന്‍ കഴിയാതെ സ്വര്‍ഗ്ഗകവാടം ഉടന്‍ തന്നെ എന്നെന്നേക്കുമായി അടച്ചുപൂട്ടും എന്നും ദേവലോകം സെക്രെട്ടറി പറഞ്ഞിട്ടുണ്ട്.

ലോകത്തിനേയും സ്വര്‍ഗ്ഗത്തിനേയും ഒരേപോലെ പ്രശ്നത്തിലാക്കിയ സരസുവിനെ വീണ്ടും വിചാരണ ചെയ്യാന്‍ തന്നെയാണ് തിരുമാനം. പക്ഷെ സ്വര്‍ഗവുമായി ഒരു ബന്ധവും വേണ്ടെന്നതു തന്നെയാണ് നരക കമ്മിറ്റി തിരുമാനം...അത് കൊണ്ട് അവര്‍ വിചാരണ ബഹിഷ്കരിക്കും...പക്ഷെ സരസുവിനുള്ള വരവെല്‍പ്പിനായി കാത്തിരിക്കും എന്നും അറിയിച്ചു..... ആയതിനാല്‍ വിചാരണയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവരെ തിരഞ്ഞെടുക്കാനായി ഒരു റിയാലിറ്റി ഷോ ഉടന്‍ തുടങ്ങും.... മൊബൈല്‍ വോട്ടിങ്ങില്‍ പങ്കെടുക്കാന്‍ എല്ലാവര്‍ക്കും സൌജന്യ മൊബൈല്‍ ഫോണും ഫ്രീ ടെകസ്റ്റിങ്ങും നല്‍കും...... സരസു റിപ്പയര്‍ റിയാലിറ്റി ഷോവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ ലോക്കല്‍ ഓഫീസ്സില്‍ ബന്ധപ്പെടെണ്ടതാണ്....കൂട്ടത്തില്‍ ഒരു മാപ്പപേക്ഷയും സമര്‍പ്പിക്കേണ്ടതാണ്....
എന്ന് സ്വന്തം....
മര്‍ത്ത്യന്‍

Tuesday, August 21, 2012

പുഴ

ഒഴുകി മടുത്ത പുഴ
കരയോട് ചേര്‍ന്ന്
കരയുന്നത് കണ്ടിട്ടില്ലേ...?
അത് കണ്ടില്ലെന്ന് നടിച്ച്
കരയില്‍ നിന്ന് അതിലേക്ക്
കല്ലെടുത്തെറിയരുത്......
-മര്‍ത്ത്യന്‍-

തമാശ

എന്റെ ജീവിതമേ നീയും
വലിയൊരു തമാശ തന്നെ
പുതുതെന്ന് പറഞ്ഞ്
വീണ്ടും വീണ്ടും
എന്നെ തന്നെയാണല്ലോ
എനിക്ക് പരിചയപ്പെടുത്തി തരുന്നത്
-മര്‍ത്ത്യന്‍-

Friday, August 17, 2012

കടവാതില്‍ കഥ

ആ കടവാതില്‍ ജനിച്ചത്‌
കടയുടെ വാതിലിന്റെ പുറത്തല്ലത്രെ
സത്യത്തില്‍ കടക്കാരനതില്‍ പങ്കില്ലത്രെ....
പക്ഷെ കടയില്‍ വന്നവര്‍ പറഞ്ഞത്
മറ്റൊരു കഥയാണ്‌........
വടക്ക് നിന്ന് വന്ന
ഹിന്ദിക്കാരന്‍ ചെക്കന്‍
കടം ചോദിച്ചു വന്ന കടക്കാരന്റെ
പഴയ അടുപ്പം കാര്‍ത്തുവിനെ
തിരിച്ചയച്ചതിന് അവര്‍ പറഞ്ഞു പരത്തിയതാണത്രെ....
കടയും കടക്കാരനും കടവാതിലും
തമ്മിലുള്ള ഈ ഭയങ്കര അപവാദം....
ഈ അപവാദം ഏറ്റുപിടിച്ചതില്‍
ഏതോ ആഗോള സൂപ്പെര്‍മാര്‍ക്കെറ്റിന്റെ
മാര്‍ക്കെറ്റിംഗ് വിഭാഗ തലവനും
ഒരു ആഗോള ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ്
വിഭാഗ തലവനും പങ്കുണ്ടത്രെ....
അവര്‍ അതിനായി കോടികള്‍ മുടക്കിയിരുന്നത്രെ.....
ഏതായാലും സത്യം അറിയാന്‍ ചെന്ന
ടീവിക്കാരെ കണ്ട് കടവാതില്‍ പറന്നു പോയി
ഏതോ ഉത്തരത്തില്‍ തൂങ്ങി കിടന്നത്രെ......
ഇന്നും അത് നാണക്കേട്‌ കാരണം
രാത്രിയെ പുറത്തിറങ്ങുവുള്ളത്രെ......
കടക്കാരന്‍ കടവാതിലിനെ കാണാതെ
വിഷമിച്ച് കടയുടെ വാതിലും പൂട്ടി
ഉമ്മറത്ത് തന്നെ തൂങ്ങി മരിച്ചത്രെ.....
ഹിന്ദിക്കാരന്‍ ചെക്കന്‍ ആകെ അറിയുന്ന
മലയാളം "കടം ഇല്ല" "കടം ഇല്ല"
എന്ന് ഉറക്കെ വിളിച്ച് ഭ്രാന്തനെ പോലെ
എങ്ങോട്ടോ നാട് വിട്ടത്രെ.....
ഇന്ന് ഇത് കുട്ടികളെ പഠിപ്പിക്കാന്‍
മനപ്പൂര്‍വ്വം മറക്കുന്ന ഒരു
കടംകഥയാണത്രെ......
-മര്‍ത്ത്യന്‍-

Wednesday, August 15, 2012

മാര്‍ത്ത

മാര്‍ത്താ.... നീ ഷാമ്പെയിനിന്റെ ഗ്ലാസ്സില്‍
പറ്റിക്കിടന്ന ചുവന്ന ലിപ്പ്സ്റ്റിക്ക് പാടുകളില്‍
നഷ്ടപ്പെട്ട യൌവനം തിരയുകയാണോ.....?
പേടിക്കണ്ട അത് നീ പണ്ട് കുടിച്ചു വച്ചത് തന്നെ
സമയം നിന്നെ മാത്രം തള്ളി മുന്നോട്ടു പോയപ്പോള്‍
നിന്റെ ഓര്‍മ്മയ്ക്ക്‌ ഞാനിതിവിടെ കഴുകാതെ
കാത്തു സൂക്ഷിച്ചു എന്ന് മാത്രം.......
നീ ഇന്നും അന്നത്തെ പോലെ സുന്ദരി തന്നെ
ഇപ്പോളിട്ട പിങ്ക് ലിപ്പ്സ്റ്റിക്ക്
ചുവപ്പിനെക്കാള്‍ നിന്റെ ചുണ്ടുകള്‍ക്ക് ചേരും...
-മര്‍ത്ത്യന്‍-

സ്വാതന്ത്ര്യദിനം വീണ്ടും

സ്വാതന്ത്ര്യദിനത്തിന് ഓര്‍ത്തുവോ ആവോ...
ആ വയോധികനെ....
ലോകത്തിന് അഹിംസയുടെ ശക്തി
കാട്ടി കൊടുത്ത...
സമരമുഖങ്ങളെ മാറ്റി മറിച്ച
മനുഷ്യാവകാശ സമരങ്ങള്‍ക്കും
സ്വാതന്ത്ര്യ സമരങ്ങള്‍ക്കും
പുതിയ രൂപം നല്‍കിയ...
വടി കയ്യിലിരുന്നിട്ടും
ഒരിക്കല്‍ പോലും അതുയര്‍ത്തി അടിക്കാതെ
വെള്ളക്കാരെ മുട്ട് കുത്തിച്ച...
ആ വയോധികനെ..........ഓര്‍ത്തുവോ ആവോ....
ഇല്ലെങ്കില്‍ ആ പയ്യനെ ഓര്‍ത്തുവോ.....
ജാലിയന്‍വാലാഭാഗില്‍ മരിച്ചു വീണ
നിരായുധരുടെ കഥകള്‍ കേട്ട് വളര്‍ന്ന്
ഒടുക്കം അഹിംസയില്‍ സ്വാതന്ത്ര്യത്തിന്റെ
കൂട്ട് തിരയുന്നത് മണ്ടത്തരമാണെന്ന്
മനസ്സിലാക്കി ആയുധമെടുത്ത ആ പയ്യനെ.....
ഇരുപത്തിനാല് തികയുന്നതിനു മുന്‍പ്
ഒരു പുഞ്ചിരിയുമായി കഴുമരത്തിലേക്ക്
നടന്നു കയറി പൊലിഞ്ഞു പോയ
ആ നിരീശ്വരവാദിയായ വിപ്ലവകാരിയെ
ഓര്‍ത്തുവോ ആവോ....
ഇവരെ രണ്ടു പേരെയും ഓര്‍ത്തില്ലെങ്കില്‍
പിന്നെ എന്ത് സ്വാതന്ത്ര്യദിനം മര്‍ത്ത്യാ.....
-മര്‍ത്ത്യന്‍-

Sunday, August 12, 2012

ആഗസ്റ്റ്‌ 15

ആഗസ്റ്റ്‌ 15 അടുത്ത് വരുന്നു
മറ്റൊരു സ്വാതന്ത്ര്യ ദിനം വീണ്ടും
കുഴഞ്ഞല്ലൊ.....
വീണ്ടും സ്വയം ചോദിക്കണം....
എന്താണ് ദേശഭക്തി.....
എങ്ങിനെ ആഘോഷിക്കണം...
എങ്ങിനെ കാണിക്കണം എന്റെ ദേശഭക്തി....
ദേശീയ പതാകയില്‍ സ്വയം പുതഞ്ഞ്
ദേശസ്നേഹം പതഞ്ഞു പൊങ്ങുമ്പോള്‍
സഹിക്ക്യവയ്യാതെ നിലവിളിച്ച്...
അഴിമതി കണ്ട് മടുത്ത്....
അതേ ദേശീയപതാകയില്‍ സ്വയം
കത്തിച്ച് ചാമ്പലായി കാണിക്കണൊ....
അതോ....
ദേശീയ പതാകയില്‍ പുതച്ച് ഒളിച്ചും
കളിച്ചും നടക്കുന്ന എല്ലാ സാമൂഹ്യദ്രോഹികളെയും
ഒന്നിച്ച് എണ്ണിപ്പിടിചെടുത്ത്...
പതാക മാറ്റി നഗ്നമാക്കി വരിക്ക് നിര്‍ത്തി
ജയ്‌ വിളിച്ച് ചാട്ടവാറോണ്ട് അടിച്ച്
അവന്മാരെ കൊണ്ട് ജന.ഗന.മന പാടിക്കുമ്പോള്‍
മുഴുവന്‍ രാഷ്ട്രത്തിന്റെയും കൂടെ
ബഹുമാനപൂര്‍വ്വം എഴുന്നേറ്റു നിന്ന്
ഉറക്കെ കൂടെ വിളിച്ച് പറയണോ
ജയ്‌ഹിന്ദ്.....ജയ്‌ഹിന്ദ്.......
ഇനി ഇത് നടന്നില്ലെങ്കില്‍
ഒരു ദിവസത്തേക്കെങ്കിലും
വെറും ഒരു ദിവസത്തേക്കെങ്കിലും
അറിഞ്ഞു കൊണ്ട് അഴിമതിയുടെ
ഭാഗമാകാതിരിക്കണൊ.........
ജയ്‌ഹിന്ദ്.....ജയ്‌ഹിന്ദ്.....
അവസാനം പറഞ്ഞത് തന്നെ ആദ്യം ചെയ്യണം
പക്ഷെ അതും നമ്മുടെ ജനതയ്ക്ക്
ഒരു നടത്താന്‍ കഴിയാത്ത സ്വപ്നമാവുമോ...മര്‍ത്ത്യാ..
എല്ലാത്തിന്റെയും കൂടെ മറ്റൊരു
നടത്താന്‍ കഴിയാത്ത ആഗസ്റ്റ്‌ 15 സ്വപ്നം....
-മര്‍ത്ത്യന്‍-

Saturday, August 11, 2012

പരിവര്‍ത്തനങ്ങള്‍

പരിവര്‍ത്തനങ്ങളുടെ ലഹരിയില്‍
പലതും പഴയതായി തോന്നും
പിന്നെ അധികം സമയം വേണ്ട
പഴയത് അനാവശ്യമായി തോന്നാന്‍.....
പുതിയതിനെ സ്വന്തമാക്കാനുള്ള ഓട്ടത്തില്‍
കാലു വഴുതി വീണ് സമയത്തില്‍ എവിടെയോ
ആണ്ടു പോകരുതല്ലോ......
പരിവര്‍ത്തനം വേണ്ടെന്നല്ല...
പുതുമ തെറ്റാണെന്നല്ല.....
എല്ലാം കഴിഞ്ഞ് അവസാനം
പകല്‍ വെളിച്ചത്തിന്റെ മറവില്‍
ഇരുട്ടുമായി മല്ലിട്ട് ജയിച്ചതൊക്കെ
വൃഥാവിലായി എന്ന് തോന്നരുതല്ലോ...
പരിവര്‍ത്തനങ്ങളുടെ യാത്രയില്‍...
പഴയതുമായിട്ടുള്ള തര്‍ക്കങ്ങളില്‍... ഇടയ്ക്ക്
തോല്‍വി സമ്മതിക്കേണ്ടത് അനിവാര്യമാണോ....?
ചില ജയങ്ങള്‍ ശാശ്വതമാവാന്‍....
അവയെ പരാജയങ്ങളുടെ കൈയ്യില്‍
നിന്ന് കടം വാങ്ങേണ്ടി വരും എന്നുണ്ടോ......?
-മര്‍ത്ത്യന്‍-

Friday, August 10, 2012

മിന്നാമിനുങ്ങേ....

മിന്നാമിനുങ്ങേ...എത്രവട്ടം ചോദിച്ചു
ഞാനും നിന്റെ കൂടെ ഒന്ന് മിന്നട്ടെ എന്ന്
പക്ഷെ എന്നെ കൂട്ടാതെ നീ മിന്നിക്കളിച്ചു
ഞാനും പോയി.....നിന്നെ കൂട്ടാതെ....
ബിവറേജസില്‍ പോയി മിനുങ്ങി...
ഇപ്പോള്‍ ലോകം മുഴുവന്‍ കണ്ണിന്റെ മുന്നില്‍
മിന്നി കളിക്കുന്നു
മിന്നമിനുങ്ങേ....നീ പോ...
-മര്‍ത്ത്യന്‍-

Thursday, August 9, 2012

കലണ്ടര്‍

കാലത്തിന്റെ ഏതോ ചുവരില്‍
ആണിയടിച്ചിട്ടിരുന്നു...
അതില്‍ ഈ വര്‍ഷത്തെ
കലണ്ടറും തൂക്കിയിരുന്നു...
അക്കമിട്ട കള്ളികളില്‍ കുറിച്ചുമിട്ടിരുന്നു
ഓര്‍മ്മിക്കേണ്ട ചില തിയതികള്‍,
ചില പേരുകള്‍.....ചില ഫോണ്‍ നമ്പറുകള്‍....
പക്ഷെ വര്‍ഷം തീരുന്നതിന് മുന്‍പേ
ആരോ ആ ചുവര് പൊളിച്ചു മാറ്റി
തൂക്കിയിടിരുന്ന കലണ്ടര്‍ ചുരുട്ടി കൂട്ടി
ആരോ എങ്ങോട്ടോ വലിച്ചെറിഞ്ഞിരുന്നു....
ഇനി അതും അന്വേഷിച്ചു പോകണം
പോരുന്നോ കൂടെ....?

Tuesday, August 7, 2012

കള്ളനും കാമുകനും

പണ്ട് നിന്റെ തന്നെ പെട്ടിയില്‍ നിന്ന് കട്ട
ആ ചൂണ്ടു വിരലിനോളം മാത്രമുള്ള പെന്‍സില് കൊണ്ട്
നിനക്ക് പലതും എഴുതണമെന്നുണ്ടായിരുന്നു
നടന്നില്ല.....പക്ഷെ ഇന്നിത് എഴുതാതെ വയ്യ
നിന്റെ അമ്മ കൊടുത്തയക്കാറുള്ള
സാമ്പാറിലും ചമ്മന്തിയില്‍ അപ്പടി ഉപ്പായിരുന്നു
സലീമയുടെ ഉമ്മ ഉണ്ടാക്കിയിരുന്ന കോയിബിരിയാണി...
അത് തന്നെയായിരുന്നു നല്ലത്
കട്ട് തിന്നാല്‍ കുറ്റം പറയരുതെന്നാണ്
എങ്കിലും ഒരു സത്യം പറയണം....
സുബൈറും കൂട്ടരും സലീമയുടെ ബിരിയാണി കട്ട് തിന്നുമ്പോള്‍
എന്നെ വിളിക്കാറുള്ളതാ എന്നും എങ്കിലും
നിന്നോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണ്
ഞാനെന്നും ആര്‍ത്തിയോടെ ആ
ഉപ്പുള്ള സാമ്പാറും ചമ്മന്തിയും കൂട്ടിയ നിന്റെ
ചോറ് കട്ട് തിന്നിരുന്നത്....
-മര്‍ത്ത്യന്‍-

Friday, August 3, 2012

ആഗ്രഹങ്ങള്‍

ആഗ്രഹങ്ങള്‍
വീണ്ടും നടക്കാതിരിക്കാനായി മാത്രം
ഓരോന്നായി മനസ്സില്‍ ഒരിടമന്വേഷിച്ചു
വരുന്നു.....
ഈ ജീവിതത്തിന്റെ ഒഴുക്കിനെ
പലവഴി തെളിച്ച്
യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അകലെ
സ്വപ്നത്തിന്റെ ഏതോ -
അസംഭവ ലോകത്ത്
തളച്ചിടാന്‍ ശഠിക്കുന്നു
പലകുറി താകീത് നല്‍കിയിട്ടും
പിന്നെയും ഒന്നും വകവെക്കാതെ
അല്പാല്‍പ്പമായി കാര്‍ന്നു തിന്നുന്നു
ഒരിക്കലും ഓടുങ്ങില്ലേ മര്‍ത്ത്യാ...
നിന്റെ ഈ നശിച്ച ആഗ്രഹങ്ങള്‍....

Tuesday, July 31, 2012

ഉമ്മറത്ത് തന്നെ

ഉമ്മറത്ത് തന്നെ
എല്ലാം ഉമ്മറത്ത് തന്നെ
ജീവിതത്തില്‍ നല്ലൊരു ഭാഗം ഈ ഉമ്മറത്ത്‌ തന്നെ
പിറന്ന കാലത്ത് സ്വന്തം മലത്തിലും
മൂത്രത്തിലും മുങ്ങി കളിച്ചു കിടന്നത്
ഈ ഉമ്മറത്ത്‌ തന്നെ....

പിന്നെ കിടത്തിയ പായയില്‍ നിന്നും ഉരുണ്ടു മാറി
ഒരറ്റം തൊട്ട് മറ്ററ്റം വരെ
നിലവും തൂത്ത് വൃത്തിയാക്കി നീന്തി കളിച്ചതും
ഈ ഉമ്മറത്ത്‌ തന്നെ....

വാശി പിടിച്ച് കൈകാലുകളിട്ടടിച്ച് കരഞ്ഞതും
മുട്ടുകാലില്‍ ഓടി നടന്നു കളിച്ചതും
ഈ ഉമ്മറത്ത്‌ തന്നെ....

പിന്നെ ആരുടെയോ സാരിത്തുമ്പിലോ മുണ്ടിന്റെ അറ്റത്തോ
തൂങ്ങി ആദ്യമായി രണ്ടു കാലില്‍ നിന്നതും
പിച്ചവച്ച് നടന്നതും
അങ്ങിനെ കാണികളില്‍ നിന്ന് ആദ്യവും അവസാനമായും
കൈയ്യടി ലഭിച്ചതും
എല്ലാം ഈ ഉമ്മറത്ത്‌ തന്നെ....

ഓടിക്കളിച്ചപ്പോള്‍ ആദ്യം മൂക്കും കുത്തി വീണതും
വീണപ്പോള്‍ ആദ്യമായി മുഖത്ത് അടി കിട്ടിയതും ....
ഈ ഉമ്മറത്ത്‌ തന്നെ....

സന്ധ്യക്ക്‌ വിളക്ക് വച്ചപ്പോള്‍
കൂട്ടത്തിലിരുന്ന് നാമം ജപിക്കാന്‍ വിസമ്മതിച്ച്
ആദ്യമായി നിഷേധം കാട്ടിയതും
ഉമ്മറത്ത്‌ തന്നെ...

സിമന്റില്‍ വരച്ച ചെസ്സ്‌ ബോര്‍ഡില്‍
കളിയറിയാത്ത പ്രായത്തില്‍ കല്ലുകള്‍ വച്ച് കളിച്ചതും
വിറ്റ് കിട്ടിയ പൈസ കൊണ്ട് സിനിമ കാണാം
എന്ന് കരുതി കട്ട് കൊണ്ട് പോയ ഓട്ടുപാത്രമിരുന്നതും
ഈ ഉമ്മറത്ത്‌ തന്നെ....

ബന്ധത്തിലാരോ കെട്ടി തൂങ്ങി മരിച്ചതും
ഈ ഉമ്മറത്ത്‌ നിന്ന് നോക്കിയാല്‍ കാണുന്ന
ഒരു പ്ലാവിന്റെ മുകളില്‍ നിന്നു തന്നെ
അവരുടെ നിര്‍ജ്ജീവമായ ശരീരം
ഇറക്കി കിടത്തിയതും... മരണത്തെ
ആദ്യമായി പരിചയപ്പെട്ടതും
ഈ ഉമ്മറത്ത്‌ തന്നെ....

നഷ്ടപ്പെട്ട ആളെ ഓര്‍ത്ത്
പിന്നെ ചില സന്ധ്യക്ക്‌ ഒറ്റക്കിരുന്ന്
മരണമെന്ന ആ മഹാസത്യത്തെ
മൌനമായി മനസ്സിലാക്കിയതും
ഈ ഉമ്മറത്ത്‌ തന്നെ....

പലരും വലതുകാല്‍ വച്ച് കയറിവന്നതും
ചിലര്‍ ഒരിക്കലും തിരിച്ചു വരില്ലെന്നറിയാതെ
വിദേശത്തേക്ക് യാത്ര പറഞ്ഞ് ഇറങ്ങി പോയതും....
ഈ ഉമ്മറത്തു നിന്ന് തന്നെ....

പണ്ടിറങ്ങിപ്പോയ അമ്മയുടെ വകയിലൊരമ്മാവന്‍ -
എന്നെങ്കിലും വരുമ്പോളുണ്ടാകുന്ന സൌഭാഗ്യങ്ങളെ ഓര്‍ത്ത്
കെട്ടിയ മനക്കൊട്ടകളെല്ലാം തകര്‍ത്ത്
താടിയും മുടിയും നീട്ടി വളര്‍ത്തി
ഭിക്ഷയാജിച്ച് തിരിച്ചു വന്നപ്പോള്‍
ആ പാവത്തിനെ എതിരെല്‍ക്കാതെ
കുടുംബം മുഴുവന്‍ മരണ വീട് പോലെ മൂകമായി നിന്നതും
ഈ ഉമ്മറത്ത്‌ തന്നെ....

ജീവിത ഭാരം പേറി... മനസ്സ് നീറി
ഉത്തരം മുട്ടി.. ലോകം ചുറ്റി നടന്ന് ക്ഷീണിച്ചു വന്ന്
വിളക്കണച്ച് ഇരുട്ടില്‍ ഒറ്റയ്ക്ക് ഉലാത്തി നടന്നതും
ഈ ഉമ്മറത്ത് തന്നെ...

പിന്നെ സന്ധ്യകളില്‍
അയല്‍വാസിയായ മദ്യപിക്കാത്ത പട്ടാളക്കാരനില്‍
നിന്നും വാങ്ങിയ ബ്രാണ്ടി നുണഞ്ഞ്
സുഹൃത്തുക്കളുമായി സമയം പങ്കിട്ടതും
ഈ ഉമ്മറത്ത് തന്നെ...

ഇനി വയസ്സു കാലത്ത്
കസേരയിലിരുന്ന് റോഡിലേക്ക് നോക്കി
പഴയ കാലം ഓര്‍ത്തിരിക്കുന്നതും
ഈ ഉമ്മറത്തായിരിക്കാം.....

പിന്നെ എന്നെങ്കിലും എഴുതുവാന്‍ ഒന്നും ബാക്കിയില്ലാതെ
എല്ലാ കഥകളും കവിതകളും അവസാനിക്കുമ്പോള്‍
വാക്കുകളും ചുണ്ടും വരണ്ട് പിന്നെ ശ്വാസം നിലയ്ക്കുമ്പോള്‍
പുതപ്പിച്ചു കിടത്തുന്നതും
ഈ ഉമ്മറത്ത് തന്നെ വേണം എന്ന് പറയണം
ഈ ഉമ്മറത്ത് തന്നെ....
ഈ ഉമ്മറത്ത് തന്നെ....
-മര്‍ത്ത്യന്‍-

സീതയ്ക്കൊരു പാര്‍സല്‍

പല തരത്തിലും നിറത്തിലും -
മണത്തിലുമുള്ളവ വാങ്ങി.
നിറമുള്ള കടലാസ്സില്‍ പൊതിഞ്ഞു കെട്ടി
അതിലൊരു കുറിപ്പും ഇട്ടു
"സീതേ ഇതില്‍ നൂറു റബ്ബറുകളുണ്ട്
പണ്ട് രണ്ടാം ക്ലാസ്സില്‍
നീ കൊണ്ട് വരാറുള്ള എല്ലാ -
മണമുള്ള റബ്ബറിന്റെയും അറ്റം
കടിച്ചു തിന്നിരുന്നത് ഞാനാണ്
നീ ആ പാവം ശശാങ്കനെ വെറുതെ സംശയിച്ചു
ടീച്ചറോട് പറഞ്ഞ് അടിയും വാങ്ങി കൊടുത്തു..
എന്നിട്ടും ഭയങ്കരി നീ അവനെ തന്നെ കെട്ടിയല്ലോ...
ഞാന്‍ നിനക്ക് മാപ്പ് തന്നു...നീ എനിക്കും മാപ് തരണം
ഇതാ ഇനി വേണമെങ്കില്‍ എന്നോട് പ്രതികാരം വീട്ടാം
നിങ്ങളുടെ സ്വകാര്യ വേളകളില്‍
വേണമെങ്കില്‍ ഈ റബ്ബറുകള്‍ കടിച്ചുകൊണ്ട്
എന്നെ കുറ്റം പറഞ്ഞിരിക്കാം...
സീതാ ശശാങ്കന്‍ നീ എന്നോട് ക്ഷമിക്കണം"
എന്ന് സ്വന്തം....
-മര്‍ത്ത്യന്‍-

Sunday, July 29, 2012

മര കഷ്ണം

എടൊ... മണ്ടാ.... ഒരു വെറും മര കഷ്ണമാണ് ഞാന്‍
ചെണ്ടയോ, മദ്ദളമോ അല്ല നിനക്ക് കൊട്ടിക്കളിക്കാന്‍
കൊട്ടിയാല്‍ ശബ്ദമുണ്ടായെക്കാം...
പക്ഷെ അതില്‍ നീ അന്വേഷിക്കുന്ന
മുഴക്കം ഉണ്ടാവില്ല...
നിന്റെയെന്നല്ല ആരുടേയും സംഗീത ബോധത്തിന്
വഴങ്ങാത്ത, അച്ചടക്കമില്ലാത്ത
വെറും മര കഷ്ണമാണ് ഞാന്‍....
നിനക്കൊരു മഴുവുണ്ടെങ്കില്‍ കൊണ്ട് വാ...
എന്റെ ധര്‍മ്മം, വിധി, നിയമം, ആഗ്രഹം....
എല്ലാം നമുക്ക് നടപ്പാക്കാം...
ഏതെങ്കിലുമൊരു മഴുവിന്റെ അറ്റത്ത്‌ എന്നെങ്കിലും
രണ്ടായി പുനര്‍ജനിക്കുമെന്നോര്‍ത്ത്
വര്‍ഷങ്ങളെത്രയായി....
ഒരു മഴു കൊണ്ട് വാ....
കരുണയില്ലാതെ വെട്ടിമുറിക്ക്........
-മര്‍ത്ത്യന്‍-

Wednesday, July 25, 2012

പോരെ

ഒരു മറക്കാനാവാത്ത നൊമ്പരം
എന്നും ഓര്‍ത്തു ചിരിക്കാന്‍ ഒരു തമാശ
ഒരു സുഹൃത്ത്‌, സംഗീതാസ്വാദനം
വായനാശീലം.. അല്പം മദ്യം,
സങ്കല്‍പ്പത്തിലെങ്കിലും പ്രേമിക്കാന്‍ ഒരു കാമുകി
ഇത്രയൊക്കെ പോരടോ മര്‍ത്ത്യാ
ജീവിതം തള്ളി നീക്കാന്‍...
പോരെ....?
-മര്‍ത്ത്യന്‍-

Tuesday, July 24, 2012

ലയിന്‍ ബസ്സിലെ കുപ്പി ഡപ്പി ദൃശ്യങ്ങള്‍

കുപ്പികളിലും ഡപ്പികളിലും
കുരുങ്ങി നീങ്ങുന്ന മനുഷ്യജന്മങ്ങള്‍
ലയിന്‍ ബസ്സുകളിലെ സ്ഥിരം ദൃശ്യങ്ങള്‍

പൌഡറിന്റെ ഡപ്പിയില്‍ വീണ സുകുമാരി
സെന്റിന്റെ കുപ്പിയില്‍ വീണ ഗള്‍ഫുകാരന്‍ മോയിദീനെ
നോക്കി കണ്ണിറുക്കുന്നു

ബ്രാണ്ടിക്കുപ്പിയില്‍ വീണ് എഴുന്നേല്‍ക്കാന്‍
ബുദ്ധിമുട്ടുന്ന മദ്യപനെ സഹായിക്കാന്‍ മുതിരുന്ന
മരുന്ന് കുപ്പിയും രസീതും കയ്യില്‍ അടക്കി പിടിച്ച്
കമ്പിയില്‍ ചാരി നില്‍ക്കുന്ന രോഗി

അവരെ നോക്കി അറപ്പും വെറുപ്പും പരിഹാസവും
കൊണ്ട് ചിരിക്കുന്ന റുപ്പിയിടുന്ന അമ്മയുടെ ഡപ്പിയും
കട്ട് സിനിമക്ക് പോകാന്‍ കയറിയ
ഒരു മുടിയനായ പുത്രന്‍

ഡപ്പിയില്‍ നിന്നും കയ്യിലെക്കിട്ട് മൂക്കിലേക്ക് വലിച്ച് കയറ്റി
അടുത്തുള്ളവരെ ഗൌനിക്കാതെ ആഞ്ഞു തുമ്മി
പൊടിയും മറ്റു പലതും പലയിടത്തും വിളമ്പുന്ന
ഒരു പ്രത്യേക വിശേഷണത്തിലും പെടാത്ത
ഏതോ ഒരാള്‍...

കുപ്പിയില്‍ കലക്കിയ മാള്‍ട്ടോവ കുടിച്ച്
അമ്മയുടെ മടിയിലിരുന്ന് അടുത്ത സീറ്റില്‍
ഇരുന്നു മയങ്ങുന്ന സ്ത്രീയുടെ മുടിയില്‍
കൈ കുരുക്കി കളിക്കുന്ന ഒരു ശിശു

നിറയ്ക്കുമ്പോള്‍ കയ്യിലേക്ക് പടര്‍ന്ന
ഉത്തര കടലാസുകളെ അലങ്കരിക്കാറുള്ള
ചുവന്ന മഷി കഴുകാന്‍ മിനക്കെടാതെ
സ്കൂളിലേക്ക് ഓടുന്ന ഒരധ്യാപകന്‍

പുറത്തും കണ്ടു ചില കുപ്പി ഡപ്പി ദൃശ്യങ്ങള്‍
ജനങ്ങള്‍ വലിച്ചെറിഞ്ഞ കുപ്പികളും ഡപ്പികളും
പെറുക്കി നടന്നു നീങ്ങുന്ന ഒരു പെണ്‍കുട്ടിയും
അവളുടെ അനിയനും..

അവരെ നോക്കി കോളക്കുപ്പിയില്‍ നിന്നും
കുഴല്‍ വഴി കോള നുണഞ്ഞ് മുന്‍പിലത്തെ
പെണ്‍കുട്ടിയുടെ മേലേക്ക് ചായുന്ന
ഒരു പൂവാലന്‍ ചെറുക്കന്‍

എവിടെയോ വണ്ടി നിര്‍ത്തിയപ്പോള്‍
കോറം തികയ്ക്കാനായി കയറി
ഏതോ കുപ്പിയില്‍ നിന്നും
പൊട്ടി പുറത്ത് വന്ന ഭൂതത്തിനെ പോലെ
മേക്കപ്പിട്ട ഒരു അമ്മായിയും...

പക്ഷെ എനിക്കും ഇറങ്ങണം
ഞാനും എഴുന്നേറ്റു...
മെല്ലെ കുപ്പികളും ഡപ്പികളും തട്ടാതെ
വാതിലിലേക്ക് നീങ്ങി
എന്റെ സ്റ്റൊപ്പും എത്തി
ഞാനും ഇറങ്ങി....
-മര്‍ത്ത്യന്‍-

അലര്‍ച്ചകള്‍

അലറി വിളിച്ചു പറഞ്ഞാല്‍
എല്ലാം സത്യമാവുമെന്ന
എന്റെ തെറ്റിദ്ധാരണ
അല്‍പ സമയം മിണ്ടാതെ
ഇരുന്നപ്പോള്‍ പോയി...
പക്ഷെ തലയ്ക്കുള്ളിലെ
അലര്‍ച്ചകള്‍....
അവ കൂടുതല്‍ ഉച്ചത്തില്‍
തന്നെ തുടര്‍ന്നു....
അവ ഒടുങ്ങണമെങ്കില്‍
വേറെ പലതും ഒടുങ്ങണം....
-മര്‍ത്ത്യന്‍-

Sunday, July 22, 2012

എന്റെ ജീവിതം

ഒഴുകി തീര്‍ന്ന വാക്കുകളുടെ അവസാനം
ഇറ്റിറ്റായി വീണു കൊണ്ടിരുന്ന
ആര്‍ക്കും വേണ്ടാത്ത ചില
അര്‍ത്ഥ ശൂന്യതകളുണ്ടായിരുന്നു
അതിലൊന്നായിരുന്നു
അവസാനം ഞാന്‍ തേടിപ്പിടിച്ചെടുത്ത്
ലോകത്തിനു മുന്‍പാകെ അഹങ്കരിച്ച
എന്റെ ജീവിതവും...
-മര്‍ത്ത്യന്‍-

മഴയുടെ പിണക്കം

വൈകുന്നേരങ്ങളില്‍ ക്രിക്കറ്റ് കളി
മുടക്കാനായിട്ട് വരുന്ന
ആ അസത്ത് മഴയെ
കണ്ണുരുട്ടി പേടിപ്പിച്ച് ഓടിച്ച്
കളഞ്ഞ ഒരു ബാല്യമുണ്ടായിരുന്നു
എനിക്ക്....
ഇന്ന് ചിലപ്പോള്‍ എന്റെ കണ്ണിലെ
നനവ്‌ കണ്ടിട്ടെങ്കിലും
അതെ മഴ പിണക്കം മാറി
തിരിച്ച് വരാന്‍ മതി അല്ലെ...?
-മര്‍ത്ത്യന്‍-

Saturday, July 21, 2012

താരാട്ട്

ഒരു താരാട്ടിന്റെ ബലത്തില്‍
കുറേ ദൂരം വളര്‍ന്നപ്പോഴാണ്
മനസ്സിലായത്
തിരിച്ചു പോകാന്‍ വഴിയില്ലെന്ന്
ഇനിയങ്ങോട്ട് ആ താരാട്ടില്‍
തന്നെ തപ്പിത്തടഞ്ഞു നീങ്ങാം അല്ലെ
-മര്‍ത്ത്യന്‍-

കുഞ്ഞി കവിത

കുഞ്ഞി കവിതയെഴുതുന്ന കവികളെ കുറ്റപ്പെടുത്തരുത്...
കുഞ്ഞിയതാവുന്നത് കവിതയുടെ കുറ്റമാണ്
ആദ്യത്തെ വരിയെഴുതി കഴിയുമ്പോള്‍
തന്നെ തുടങ്ങും
തീരാനുള്ള മുറവിളി....
പിന്നെ ആശയങ്ങളെയും സങ്കല്‍പ്പങ്ങളെയും എല്ലാം
മനസ്സില്‍ ഒളിപ്പിച്ച് വച്ച് അതങ്ങ് തീര്‍ക്കും
എന്നിട്ട് അടുത്ത കുഞ്ഞി കവിതയ്ക്ക്
വേണ്ടി കാത്തു കിടക്കും...
ഇതും അങ്ങിനെ തന്നെ പാവം...
-മര്‍ത്ത്യന്‍-

Thursday, July 19, 2012

എന്തിന്...?

എഴുതുന്നതെന്തിന് ഞാന്‍
മറന്നു പോയ പലതിനെ കുറിച്ചും
ഓര്‍മ്മകളില്‍ പോലും തങ്ങാതെ
കടന്നു പോയ ആ
അപ്രധാനമാം യാമങ്ങളെ കുറിച്ച്
എഴുതുന്നതെന്തിന് ഞാന്‍
പണ്ട് പായ വിരിച്ച് അടുത്ത് കിടത്താതെ
പരിഹസിച്ച് പുറംതള്ളി
പടിയടച്ച ആ
നഗ്നമായ സന്ധ്യകളെ കുറിച്ച്
എന്തിന്....എന്തിന്...?
-മര്‍ത്ത്യന്‍-

Wednesday, July 18, 2012

സ്പിരിട്ട്

സ്പിരിട്ട് കണ്ടു
പകുതിക്ക് ശേഷം ഉറങ്ങിപ്പോയി
അഥവാ ഇറങ്ങി പോയി
പുറത്തു വന്നപ്പോള്‍ ആരോ
പരിഹാസത്തോടെ ചോദിച്ചു
"എങ്ങിനെയുണ്ടായിരുന്നു..?"
"കലക്കന്‍" ഞാനും പറഞ്ഞു
"പടമായാല്‍ ഇങ്ങനെ വേണം
മോഹന്‍ലാല്‍ അഭിനയിക്കുകയല്ല
ജീവിക്കയാണ്......
ഏതായാലും വൈകീട്ടെന്താ പരിപാടി
നീ വാ..നമുക്ക് മഹാറാണീലേക്ക് പോകാം..."
മുഴുവന്‍ കണ്ടില്ലെങ്കിലെന്താ
മുഴുവന്‍ മനസ്സിലായല്ലോ
-മര്‍ത്ത്യന്‍-

ഇനി സത്യം..സിനിമ മുഴുവന്‍ കണ്ടു...വളരെ നന്നായിട്ടുണ്ട്...മഹാറാണി ഓര്‍മ്മ വന്നത് ശരി തന്നെ...:)

വേണ്ടിയിരുന്നില്ല

വേണ്ടിയിരുന്നില്ല...
ഞാന്‍ പണ്ട് എണ്ണിയാല്‍ തീരാത്തത്ര
സൂചിക്കുത്ത് കൊണ്ട് ബുദ്ധിമുട്ടി
നിന്റെ പേര് തുന്നി പിടിപ്പിച്ച
അതെ തൂവാല കൊണ്ട് തന്നെ
വേണ്ടിയിരുന്നില്ല....
ആരിലോ നിനക്കുണ്ടായ
ആ ചെറുക്കന്റെ മൂക്കിള തുടക്കാന്‍...
ആ തൂവാലയെ കുറിച്ച്
അതിന്റെ ജീവിത യാത്രകളെ കുറിച്ച്
എന്തൊക്കെ സ്വപ്നങ്ങളായിരുന്നു എനിക്ക്..
എല്ലാം നശിപ്പിച്ചില്ലേ ഛെ!
-മര്‍ത്ത്യന്‍-

Monday, July 16, 2012

മൈമൂന

എന്തൊരു തിരക്കായിരുന്നു
ആ മൈമൂന ലയിന്‍ ബസ്സിന്
നിന്നെ കാണാന്‍ ഓടിക്കിതച്ച് എത്തുമ്പോഴേക്കും
അത് വന്ന് നിന്നേം കൊണ്ട് പറപറന്നിട്ടുണ്ടാവും...
പിന്നെ ഒരു പ്രാര്‍ത്ഥനയെ ഉണ്ടാവാറുള്ളൂ...
ആ കിളി ആലിക്കോയ നിന്നെ
കൊത്തി തിന്നാതിരുന്നാല്‍ മതിയായിരുന്നു...
നീയും അവന്റെ മുന്‍പില്‍
കൊത്താന്‍ പാകത്തില്‍
പഴുത്തു തുടിച്ചു നില്‍ക്കരുതെന്നും...
-മര്‍ത്ത്യന്‍-

Sunday, July 15, 2012

പരാജയങ്ങള്‍

ജീവിതം പരാജയങ്ങളുടെ മാത്രം
ഒരു ജൈത്രയത്രയാണ്
ജയങ്ങളില്‍ നിന്നും അകന്ന്
പരാജയങ്ങളുടെ കൂടെയുള്ള ഒരു യാത്ര
ജയം എന്നൊന്നില്ല... വെറും തോന്നല്‍
പല പരാജയങ്ങളും നമ്മളുടെതല്ലെന്ന്
നമ്മളെ തെറ്റിദ്ധരിപ്പിക്കാനുള്ള
വെറും മുഖം മൂടിയായി അങ്ങിനെയും
ചില സംഭവങ്ങള്‍ നടക്കുന്നു എന്നേയുള്ളു
ജീവിതത്തില്‍ ശാശ്വതമായിട്ട്
ഒന്നേയുള്ളൂ.... പരാജയം...
തന്റെ പരാജയങ്ങളെ സ്നേഹിക്കുന്നവന്‍
മാത്രമാണ് ഇന്ന് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രന്‍...
-മര്‍ത്ത്യന്‍-

Saturday, July 14, 2012

മനസ്സിലായോ...?

കണ്ണു തുറിച്ച് പേടിപ്പിച്ചു നോക്കി
നാക്ക് കൊണ്ട് ഉപദേശിച്ചു
പിന്നെ തെറി വിളിച്ചു..
മുഷ്ടി ചുരുട്ടി ഒപ്പം നെറ്റി ചുളിച്ച്
പ്രതിഷേധം അറിയിച്ചു
എന്നിട്ടോ വല്ല മാറ്റവും വന്നോ..?
വരും...കൈ നീട്ടി മുഖം നോക്കി
ഒന്ന് കൊടുക്കണം അപ്പോള്‍ ശരിയാവും
എല്ലാം...മനസ്സിലായോ...?
-മര്‍ത്ത്യന്‍-

Wednesday, July 11, 2012

പെജെറോ

റോട്ടിലെ കല്ലുകളിലെല്ലാം തെറിച്ചിരുന്നു
ആ പട്ടിയുടെ ചോര
ചീറി പാഞ്ഞു പോയ പെജെറോ
അതിന്റെ പുത്തന്‍ ടയറുകള്‍
ആദ്യമൊരു അലര്‍ച്ച, പിന്നെ ഒരു പിടച്ചില്‍
പിന്നെ പിടച്ചിലില്‍ പിണഞ്ഞ് ഇല്ലാതായ
ഒരു മോങ്ങല്‍...
ഇത്രയേ ഉള്ളു....അതും തീര്‍ന്നു..
പെജെറോ പോയി നിര്‍ത്തിയത്
ഏത് ഹോട്ടലിന്റെ മുന്‍പിലായിരിക്കും
അതില്‍ നിന്നും ഇറങ്ങിയവര്‍
എന്തായിരിക്കും ഓര്‍ഡര്‍ ചെയ്തത്
ഇറച്ചി ബിരിയാണിയോ..അതൊ പോരിച്ചതോ
സ്വാദ് ഇഷ്ടപ്പെട്ടു കാണും അല്ലെ... എങ്കിലും...
പാവം പട്ടി..അതിനെന്തു പറ്റി കാണും
അതിനെ അന്വേഷിച്ച് ആരെങ്കിലും വന്നിരിക്കുമോ..?
സാരമില്ല ഏതായാലും ബിരിയാണി നന്നായല്ലോ അല്ലെ...?
പതറാതെ മുന്നേറു പെജെറോ...
സമയത്തിന് എത്തിച്ചല്ലോ....
-മര്‍ത്ത്യന്‍-

Sunday, July 8, 2012

കുറ്റം

നക്ഷത്രങ്ങളെ നോക്കി കാര്‍ക്കിച്ചു തുപ്പിയതാണത്രെ
അവന്റെ കുറ്റം
ഗുരുത്വാകര്‍ഷണം തുപ്പല്‍ തിരിച്ച് വിട്ട്
മുഖത്ത് തന്നെ കൊണ്ടെത്തിച്ചപ്പോള്‍
അത് തുടച്ചു കൊടുത്ത്
'സാരമില്ല നിങ്ങള്‍ക്കിനിയും തുപ്പാമല്ലോ'
എന്ന് പറഞ്ഞ് അവനെ സമാധാനിപ്പിച്ചതാണത്രെ
അവളുടെ കുറ്റം
അവരെ രണ്ടു പേരെയും നോക്കി
വീണ്ടും മിന്നി കളിച്ചതത്രെ
നക്ഷത്രങ്ങളുടെ കുറ്റം
-മര്‍ത്ത്യന്‍-

Thursday, July 5, 2012

മാലപ്പടക്കമേ നീ പൊട്ടുക

മാലപ്പടക്കമേ നീ പൊട്ടുക
പൊട്ടി പൊട്ടി ഇല്ലാതാകുക
പൂരം പൊടി പൊടിക്കട്ടെ
നിങ്ങളുടെയിടയില്‍ കൂട്ടത്തില്‍ പൊട്ടാതെ
തെറിച്ചു വീഴുന്ന തണുപ്പന്മാരെ
നമുക്ക് തേടിപ്പിടിച്ച്
ഒറ്റയ്ക്ക് ഒറ്റയ്ക്ക് പൊട്ടിക്കാം
പേടിക്കണ്ട മാലപ്പടക്കമേ
നീ പൊട്ടുക....
പൊട്ടി പൊട്ടി തീരുക...
-മര്‍ത്ത്യന്‍-

Wednesday, July 4, 2012

കളപ്പുറത്ത് ഗുലാന്‍

"എന്നെ മനസ്സിലായോ..?"
അവന്‍ മുന്‍പില്‍ വന്നു നിന്ന് ചോദിച്ചു
"ഇല്ല..." വളഞ്ഞ് ചുരുണ്ട് ചളി പുരണ്ട് നില്‍കുന്ന
അവനെ നോക്കി ഞാന്‍ പറഞ്ഞു
"നീ പണ്ട് കളിച്ച് പാതി വഴിക്കിട്ടു പോയ
അതെ അന്‍പത്താറിലെ ഗുലാനാണ് ഞാന്‍...
അതെ.. ജയത്തിന്റെ വക്കത്തെത്തിയിട്ടും -
അത് മനസ്സിലാക്കാതെ ജീവിതത്തിലെ അലസതയിലേക്ക്
തിരിഞ്ഞിറങ്ങി പോയപ്പോള്‍ ഓര്‍ത്തില്ല അല്ലെ
ഞാന്‍ അന്വേഷിച്ചു വരുമെന്ന്..."
അവന്‍ വീട്ടിനകത്തേക്ക്‌ എത്തി നോക്കി
"എന്താ... തിരക്കാണോ...?
അറിഞ്ഞു ഞാന്‍.... പിന്നൊരിക്കല്‍
നീ ഒരു ചെസ്സ് കളിയിലും അത് പോലെന്തോ ചെയ്തെന്ന്...
തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ എല്ലാം തട്ടി തെറിപ്പിച്ചിട്ട്
രാജ്ഞിയേയും പോക്കറ്റിലിട്ടു കടന്നു കളഞ്ഞെന്ന്...
അവളുണ്ടോ അകത്ത്...? ഇറക്കി വിടവളെ.....
ഇതൊന്നും നിനക്ക് പറഞ്ഞിട്ടില്ല....
കളപ്പുറത്ത് ഗുലാനാണ് പറയുന്നത്..."
-മര്‍ത്ത്യന്‍-

പപ്പടന്‍ (പപ്പടം എന്ന അവന്‍)

പപ്പടനെ തിളയ്ക്കുന്ന എണ്ണയിലിട്ടാല്‍
ആദ്യം അവന്‍ ഉറക്കെ കരയും
പിന്നെ മുഖം വീര്‍പ്പിക്കും
കുറച്ചു കഴിഞ്ഞാല്‍ ദേഷ്യം പിടിച്ച് ചുവക്കും
പിന്നെയും ശ്രദ്ധിക്കാഞ്ഞാല്‍
കരഞ്ഞു ചുരുങ്ങി കരിയും
പാവം പപ്പടന്‍
-മര്‍ത്ത്യന്‍-

Thursday, June 28, 2012

എന്തൊക്കെയുണ്ട്...?

അകത്ത് കോഫി മേക്കറില്‍
ഇന്നലെ പൊടിച്ചു കൊണ്ടു വന്ന
കാപ്പിക്കുരു കിടന്നു തിളയ്ക്കുന്നു
മയക്കവും ഉണര്‍വ്വും ചേര്‍ന്നൊരുക്കുന്ന
ഒരു വല്ലാത്ത മണം...
പുറത്ത് ഉദിക്കാന്‍ മടിച്ചു നില്‍ക്കുന്ന
ഇന്നലെ പിണങ്ങി പോയ അതെ സൂര്യന്‍....
ജനാലകളില്‍ പറ്റിക്കിടന്നിരുന്ന
രാത്രിയില്‍ പെയ്ത മഴയുടെ
നിലത്തു വീഴാതെ രക്ഷപ്പെട്ട
കുഞ്ഞു തുള്ളികള്‍....
അവസാനം തോറ്റ് പിടിവിട്ട്
ഉരസി വീണു ചാകുന്നു....
പകുതിയുറക്കത്തില്‍ തൂങ്ങുന്ന പൂവുകള്‍
തുള്ളികളേറ്റുണരുന്നു.......
തലപൊക്കി എത്തി നോക്കി മെല്ലെ ചോദിക്കുന്നു
"ഇന്നെന്താണ് മര്‍ത്ത്യാ പുതിയതായിട്ട്
നിന്റെ ലോകത്ത്...?"
-മര്‍ത്ത്യന്‍-

Monday, June 25, 2012

അങ്ങിനെ പലതും പോലെ ഇതും..

ക്രൂരമെങ്കിലും മധുരിതമായിരുന്നു
കഴിഞ്ഞു പോയ ഓരോ നിമിഷവും....
വിശ്വാസത്തിന്റെ ഓരോ നോട്ടവും
എല്ലാം പറഞ്ഞറിയിച്ചിരുന്നു.... എന്നും...
മരിച്ചിരുന്നെങ്കിലും ജീവന്‍ തുടിച്ചിരുന്നു
കാറ്റില്‍ നിലത്തു വീണു കിടന്നിരുന്ന
എല്ലാ ഇലകളിലും....
വേദനയിലും സന്തോഷിപ്പിച്ചിരുന്നു
ക്ഷണിക്കാതെ കടന്നു വരുന്ന
എല്ലാ തോല്‍വികളും....
സത്യത്തിന്റെ ഒരു നേരിയ അംശത്തില്‍
എല്ലാം അവസാനിക്കുമായിരും എന്നെങ്കിലും....
ആശയുടെ മറ്റൊരു കിരണം പോലെ
ഇതും മാഞ്ഞു മറഞ്ഞു പോകുമായിരിക്കും....അല്ലെ..?
-മര്‍ത്ത്യന്‍-

Saturday, June 23, 2012

അങ്ങിനെയും ഒരു കത്ത്...

നിനക്ക് കിട്ടിയിരുന്ന പ്രേമാഭ്യര്‍ഥനകള്‍ക്കിടയില്‍
വളരെ തുച്ചമായിരുന്നു എന്റെ സൌഹൃതം അല്ലെ....?
അങ്ങിനെ ആരുമറിയാതെ മുങ്ങി മറഞ്ഞു പോയ
ആ പരിചയം പൊടിതട്ടിയെടുത്ത്
എന്തെ ഇന്നിങ്ങനെ കത്തയച്ചത്...?
പ്രേമത്തിലെക്കുള്ള നിന്റെ വഴികളില്‍ കളഞ്ഞു പോയ
പല അടുപ്പങ്ങളും തിരഞ്ഞിറങ്ങിയതാണോ...?
സാരമില്ല....ഞാന്‍ മറുപടി അയക്കാം...
-മര്‍ത്ത്യന്‍-

Thursday, June 21, 2012

സ്വപ്നം

നിന്റെ നിഷേധത്തിന്റെ ഓരോ കാല്‍വെയ്പിലും
ചതഞ്ഞരഞ്ഞത് ഞാന്‍ കണ്ട സ്വപ്നങ്ങളാണ്
ആ സ്വപ്നങ്ങളുടെ ചിറകേറി ഇത്ര ദൂരം വന്നു
ഇനി പറന്നില്ലെങ്കിലും നിരങ്ങിയെങ്കിലും ഞാന്‍
എന്റെ നിശ്ചിത അന്ത്യത്തിലേക്ക് എത്തി കൊള്ളാം
-മര്‍ത്ത്യന്‍-

പ്രടിക്റ്റബിളിറ്റി

"ഉദിച്ചു എന്നതൊക്കെ ശരി തന്നെ. അനേകായിരം വര്‍ഷങ്ങളായി ഇത് തന്നെയല്ലേ പതിവ് "
സൂര്യന്‍ അല്‍പനേരം മൌനിയായി എന്നിട്ട് പറഞ്ഞു "പക്ഷെ ഇന്നെന്തോ ഒരുഷാറു പോരാ.."
വീണ്ടും എന്നെ നോക്കി "നിനക്കോര്‍മ്മയുണ്ടോ ആ 2003ഇലെ സമ്മര്‍"
"ണ്ട്.." ഞാന്‍ പറഞ്ഞു
"അത് നോക്കുമ്പോള്‍ ഇന്ന് വെയില് പോരാ എന്ന് തോന്നുന്നില്ലേ..?"
ഞാന്‍ മുകളിലേക്ക് നോക്കി. ആകാശത്തില്‍ മേഖങ്ങളൊന്നും ഇല്ല എന്നിട്ടും വെയ്ലിനു മൂര്‍ച്ച പോരാ
"എന്താ കാരണം" ഞാന്‍ സുര്യജി യോട് ചോദിച്ചു
"അത് തന്നെയാണ് കുട്ടാ ഞാനും പറഞ്ഞത് ഒരുഷാറു പോരാ...ഒരു മടുപ്പ് പോലെ"
"പക്ഷെ അങ്ങിനെ പാടുണ്ടോ..?"ഞാന്‍ എവിടുന്നോ വന്ന ഒരു പരിഭ്രമം മറച്ചു വച്ച് ചോദിച്ചു
"പാടില്ല എന്ന് എവിടെയും എഴുതി വച്ചിട്ടില്ലല്ലോ.. എല്ലാത്തിനും ഒരു മടുപ്പില്ലെ...എത്ര കാലമെന്ന് വച്ചാ ഇങ്ങനെ കൃത്യ സമയത്ത് വരും പോവും ചെയ്യാ...?"

സൂര്യജി എന്നെ നോക്കി.. എന്റെ മുഖത്ത് പരിഭ്രമം കണ്ടിട്ടാവണം. എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു
"ഞാന്‍ നാളെ വര്ല്ല്യാ..ഇന്നിനി പോവില്ല്യാ എന്നൊന്നും വേവലാതി വേണ്ട...പക്ഷെ മടുപ്പുണ്ട്..."

ഞാനും ചിരിച്ചു എന്നാലും എന്റെ ഉള്ളില്‍ ആശങ്ക ഇല്ലാതായില്ല. ഇനി നാളെ മടുപ്പ് സഹിക്യ വയ്യാതെ പറഞ്ഞത് പോലെ വല്ല കടുംകൈയ്യും ചെയ്താലോ..?രണ്ടും ബുദ്ധിമുട്ടാവും ഉദിക്കില്ലെന്നു ശഠിച്ചാലും.. ഉദിച്ചിട്ട്‌ അസ്തമിക്കില്ലെന്നു തിരുമാനിച്ചാലും..ഞാന്‍ സൂര്യജിയെ നോക്കി..

എന്റെ മനസ്സ് മനസ്സിലാക്കിയിട്ടാവും സൂര്യജി പറഞ്ഞു "വിഷമിക്കണ്ടടോ അതിന്റെ പ്രത്യാഘാതങ്ങള്‍ എനിക്കും അറിയാം...എന്നാലും നിങ്ങളുടെയെല്ലാം ജീവതത്തിന്റെ എല്ലാ അംശങ്ങളും എന്റെ ഒരു കണ്ട്രോള്‍ഡ് എക്സിസ്റ്റന്‍സിലാണല്ലോ എന്നാലോചിച്ച് നിങ്ങള്‍ക്കൊരു വിഷമവുമില്ലേ...?"

ശരിയാണ് ഇതിനെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആവോ. ലോകം സോളാറിനു പുറകെയാണത്രെ... അതാണത്രേ നമ്മുടെ നാളെയുടെ ഊര്‍ജ്ജ പദ്ധതി...

ഞാന്‍ സൂര്യജിയെ നോക്കി "പക്ഷെ ഉദിക്കുകയും അസ്തമിക്കുകയുമല്ലേ നിങ്ങളുടെ കര്‍മ്മം..? അത് യഥാക്രമം നടന്നില്ലെങ്കില്‍ ലോകത്തില്‍ ഫാക്റ്റ് എന്നോന്നുണ്ടാവില്ലല്ലോ...? നിങ്ങളല്ലേ ലോകത്തിലെ പ്രടിക്റ്റബിളിറ്റിയുടെ ഒരേയൊരുദാഹരണം...മറ്റെല്ലാം വെറും കേട്ട് കഥകളും ഊഹാപോഹങ്ങളുമല്ലേ...?"

സൂര്യജിക്ക് എന്റെ നിഗമനങ്ങള്‍ പിടിച്ചില്ലെന്നു തോന്നി "പ്രടിക്റ്റബിളിറ്റി....എന്താണ് ഈ പ്രടിക്റ്റബിളിറ്റി..? മര്‍ത്ത്യന്‍ ഉണ്ടായ കാലം മുതല്‍ പ്രടിക്റ്റ് ചെയ്യാന്‍ നോക്കുകയല്ലേ...? ഭാവി മാത്രമല്ല ഭൂതവും അവന്‍ മേനെഞ്ഞെടുക്കുകയല്ലേ...? പ്രടിക്റ്റബിളിറ്റി...മൈ ഫുട്ട്... ലോകത്തിന്റെ തുടക്കം മുതല്‍ക്ക്‌ എല്ലാത്തിനും ദൃക്സാക്ഷിയായി നില്‍ക്കുന്ന ഞാന്‍ നിങ്ങളുടെ പല നിഗമനങ്ങളും കണ്ടു അതിശയിച്ചിട്ടുണ്ട്...ദിസ്‌ ഈസ്‌ നോട്ട് പ്രടിക്റ്റബിളിറ്റി ബട്ട്‌ എ പുവര്‍ ഫോം ഓഫ് ക്രിയേറ്റിവിറ്റി.." സൂര്യജി തന്റെ തന്നെ തമാശയില്‍ കുലുങ്ങി ചിരിച്ചു...

അതും ശരി തന്നെ എത്രയെത്ര പ്രവചനങ്ങള്‍..ഇന്നലത്തെ പ്രവചനങ്ങള്‍ ശരിയാണെന്നും അല്ലെന്നും വാദിച്ച് ഇന്നിനെ കാണാതെ പോകുന്നതല്ലേ മര്‍ത്ത്യന്റെ കഥ...പക്ഷെ പ്രവചനങ്ങള്‍ സത്യമായാല്‍ ഭാവിയെ തന്റെ ചോല്പിടിക്ക് നിര്‍ത്താനും വേണമെങ്കില്‍ മാറ്റാനും കഴിയുമെന്ന ചിന്തയായിരിക്കണം..പക്ഷെ ഇനി ഭാവി മാറ്റിയാല്‍ ഓട്ടോമാറ്റിക്കായി പ്രവചനം തെറ്റിയില്ലെ.. ഇതൊരു വലിയ പ്രശ്നം തന്നെ...

ഞാന്‍ മിണ്ടാതിരുന്ന് ആലോചിക്കുന്നത് കണ്ട് സൂര്യജി പറഞ്ഞു "എന്താ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നില്ലേ...?എല്ലാം ശുദ്ധ മണ്ടത്തരമാണെന്ന് തോന്നുന്നില്ലേ...? വിപ്ലവം..രാഷ്ട്രീയം..മതം..മതേതരത്വം...ദൈവം..നിരീശ്വരവാദം.. എല്ലാം..വെറും ബോഷ്ക്ക്...അല്ലെ..?"

"പക്ഷെ സയന്‍സ്..."ഞാന്‍ ഇടപെട്ടു
"ങാ... സയന്‍സ്..അതും എന്റെ ചുറ്റുമുള്ള വേറൊരു നെട്ടോട്ടം..എന്നിട്ട് എന്നെയും വിട്ട് മറ്റെവിടെയ്ക്കോ ഓടുന്നു...മതങ്ങളും രാഷ്ട്രീയങ്ങളും തത്ത്വശാസ്ത്രങ്ങളുമായി സന്ധി ചെയ്ത് അവരും നശിക്കുന്നു..."

ഞാന്‍ സൂര്യജിയെ നോക്കി..
"അല്ല എന്തിനാണിത്...? ഒരു കാരണം വേണ്ടേ..? മര്‍ത്ത്യന്‍ നന്നാവുന്നുണ്ടോ...അവന്റെ മനസ്സ് പുരോഗമിക്കുന്നുണ്ടോ...? തമ്മില്‍തല്ലല്ലേ എന്നും...ഇതെല്ലാം കണ്ട് ദിവസവും അതെ പല്ലവി പാടി ഞാനും... മടുത്തെടോ..മടുത്തു.."

സൂര്യജി എന്നെ നോക്കി "താന്‍ പേടിക്കണ്ട ഞാന്‍ വിഷമം കൊണ്ട് പറഞ്ഞതാണ്..താന്‍ കാര്യമാക്കണ്ട...എനിക്ക് പോകാന്‍ സമയമായി..."
പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു "സമയം.... അതും എന്നില്‍ തന്നെ അല്ലെ...കഷ്ടം..?"

സൂര്യജി പിന്നെ ഒന്നും പറയാതെ മലകള്‍ക്ക് പിന്നില്‍ മറഞ്ഞപ്പോള്‍ ഞാന്‍ ഇരുട്ടിലേക്ക് നോക്കിയിരുന്നു..ഇരുട്ടയിരിക്കണം മര്‍ത്ത്യന്റെ സുഹൃത്ത്....വെളിച്ചം അവനെ നഗ്നമാക്കുന്നു..അവന്റെ പൊള്ളത്തരങ്ങള്‍ വിളിച്ചു കൂവുന്നു...ഇനി നാളെ വരെ മാത്രം അവശേഷിക്കുന്ന ഒരു ചങ്ങാത്തം ഇരുട്ടും മര്‍ത്ത്യനുമായി....സൂര്യജി നാളെ വീണ്ടും വരും....മര്‍ത്ത്യന് അവന്റെ ദയനീയാവസ്ഥ കാട്ടി തരും..അവന്‍ വീണ്ടും പൊട്ടനെ പോലെ ഒന്നും മനസ്സിലാക്കാതെ കഴിഞ്ഞു കൂടും..കഷ്ടം...

-മര്‍ത്ത്യന്‍-

അവള്‍

ഒരു ഫുള്‍ പാവാടയുടെ അറ്റത് നിന്നും എന്നെ നോക്കിയിരുന്ന
ഭംഗിയായി കിടക്കുന്ന കിലുങ്ങന്ന കൊലുസ്സായിരുന്നു അവള്‍
എത്രയോ കാലം.....
പിന്നെ അലസമായി അഴിച്ചിട്ട മുടികളില്‍ നിന്നും പലപ്പോഴും
എന്നെ തേടി വരാറുള്ള കാച്ചിയ വെളിച്ചെണ്ണയുമായി സല്ലപിക്കുന്ന
മുല്ലപ്പൂവിന്റെ മണമായിരുന്നു അവള്‍....
അങ്ങിനെ പലതുമായി അവസാനം എന്റെ
ജനലില്‍ നിന്നും എത്തി നോക്കിയാല്‍
അടുത്ത വീട്ടില്‍ കാണുന്ന തീന്‍ മേശയിലെ
അത്താഴം വിളമ്പുന്ന വളകളിട്ട കൈകളായി മാറി അവള്‍....
ഞാന്‍ ആഗ്രഹിച്ചത്‌ മാത്രമാവാതെ മറ്റു പലതുമായി
എന്റെ തൊട്ടടുത്ത്‌ തന്നെ ഒരു മതിലിനപ്പുറം അവള്‍ നിന്നു...
എന്നെ അറിയാതെ പോയ അവളുടെ വിധിയെ കുറിച്ച് പോലും
അറിവില്ലാതെ അങ്ങിനെ അകന്നു മാറി നിന്നു........
-മര്‍ത്ത്യന്‍-

Tuesday, June 19, 2012

മുഖക്കുരു പ്രണയങ്ങള്‍

കൌമാര പ്രണയങ്ങള്‍ രസകരമാണല്ലെ..?
അവളുടെ മുഖക്കുരുകളില്‍ പോലും
സൌന്ദര്യം കാണുന്ന ഒരു കാലമാണ്
അവള്‍ മുഖത്ത് ഒയിന്മേന്റും പൌടറുമിട്ട്
മിനുക്കി മറച്ചു നടക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍
അടുത്ത് ചെന്ന് നിന്ന് മെല്ലെ കാതില്‍
പറയും "കുട്ടി സുന്ദര്യാ ട്ടോ.."
അവള്‍ പൌടറിനെയും ഒയിന്മേന്റിനെയും
മനസ്സില്‍ സ്തുതിക്കുമ്പോള്‍ -
ഫുള്‍ ഷര്‍ട്ടിന്റെ കൈ ഒന്ന് കൂടി മടക്കി
അവളുടെ മുഖത്ത് നോക്കി ചിരിക്കും
വിയര്‍പ്പില്‍ ഒലിച്ചു പോയ പൌടറിന്റെയും
ഉപയോഗ ശൂന്യമായ ഒയിന്മേന്റിന്റെയും
ഇടയില്‍ കൂടി എത്തി നോക്കുന്ന
പൂ മൊട്ടുകളെ കൊണ്ട് നിറഞ്ഞ
മുഖം നോക്കി മനസ്സില്‍ വീണ്ടും പറയും
"ശരിക്കും അവള്‍ സുന്ദരി തന്യാ ട്ടോ.."
-മര്‍ത്ത്യന്‍-

Monday, June 18, 2012

കണ്ട് പഠിക്ക്

പാഠപുസ്തകത്തില്‍ അടിവരയിട്ട് വച്ചത്
വായിച്ചു പറഞ്ഞിട്ടല്ലല്ലോ
സുഹൃത്തേ നമ്മള്‍ ജീവിക്കുന്നത്
പാഠപുസ്തകങ്ങളില്‍ പഠിപ്പിച്ചതെല്ലാം
മറന്നാലും ജീവിക്കാനൊരു വഴി വേണ്ടേ
അതിനാണ് പണ്ട് പലരെയും കാട്ടി
അച്ഛനമ്മമാര്‍ പറയുന്നത്
അവളെ കണ്ട് പഠിക്ക്...
അല്ലെങ്കില്‍ അവനെ കണ്ട് പഠിക്ക് എന്ന്
അല്ല ഞാന്‍ പറഞ്ഞൂന്നേ ള്ളൂ...
നിങ്ങളെന്താ.ച്ചാ.. ചെയ്തോളിന്‍
ഞാന്‍ ഇവിടൊക്കെ ണ്ടാവും...
-മര്‍ത്ത്യന്‍-

Saturday, June 16, 2012

പത്രം

അന്നന്നത്തെ പത്രം വായിക്കാറില്ല
അത് നിര്‍ത്തിയിട്ട് വര്‍ഷങ്ങളായി
പിന്നെ നാട്ടില്‍ നിന്നും വല്ലതും പൊതിഞ്ഞു
കൊണ്ട് വന്നിരുന്ന പഴയ പത്രക്കടലാസില്‍
അച്ചടിച്ചിരുന്നത് വായിക്കാറുണ്ടായിരുന്നു
അങ്ങിനെ മാഞ്ഞും, പകുതി മുറിഞ്ഞും
ചൂടാറിയതുമായ വാര്‍ത്തകളായായത്‌ കൊണ്ട്
ഒരിക്കലും വായിച്ച് മനസ് പോള്ളാറില്ല....
-മര്‍ത്ത്യന്‍-

കോളേജില്‍....

കോളേജില്ലാത്തൊരു ദിവസം നോക്കി
കോളേജില്‍ പോയിട്ടുണ്ടോ...?
എന്നിട്ട് ഒഴിഞ്ഞു കിടക്കുന്ന ക്ലാസുമുറിയുടെ
മുന്‍പില്‍ കൂടി അലസമായി നടന്നിട്ടുണ്ടോ
അവളെയും കാത്ത് ഉച്ചക്ക് വരാന്തയില്‍
വെറുതെ ഇരുന്ന് സമയം കളഞ്ഞിട്ടുണ്ടോ...?
കാത്തിരുപ്പിനു ശേഷം അവള്‍ വന്നപ്പോള്‍
കൂട്ടത്തില്‍ അവളുടെ ആ നശിച്ച കൂട്ടുകാരിയെ
കണ്ട്, മനം നൊന്ത് അവളെ പ്രാകിയിട്ടുണ്ടോ...?
പിന്നെ കൈയിലുള്ള മൊത്തം കാശിന് അവര്‍ക്ക്
ജ്യൂസും ചോക്ലേറ്റും വാങ്ങി കൊടുത്ത്
ബീഡിക്ക് പോലും പൈസയില്ലാതെ
തെണ്ടി നടന്നിട്ടുണ്ടോ..?
ഇതൊന്നും ചെയ്തില്ലെങ്കില്‍ എന്തിനാ ഹെ
നിങ്ങള്‍ കോളേജില്‍ പോയത്.. പഠിക്കാനോ...?
-മര്‍ത്ത്യന്‍-

വാക്കുകളെ...

വീണ്ടും വീണ്ടും പറഞ്ഞ് പറഞ്ഞ്
ആ വാക്കുകളെ ഇങ്ങനെ
വികൃതമാക്കരുത്
വേണ്ടാത്തിടത്തൊക്കെ ഉപയോഗിച്ച്
അവയെ ഇങ്ങനെ മാനം കെടുത്തരുത്
അവയുടെ അര്‍ത്ഥങ്ങള്‍ പോലും
അവയെ വിട്ടു പോകുന്നു
അര്‍ത്ഥങ്ങളില്ലാത്ത വാക്കുകള്‍ക്ക്
പിന്നെ എന്ത് നിലനില്‍പ്പുണ്ട്...?
നിഘണ്ടുകളില്‍ പോലും
അവയുടെ സ്ഥാനം നഷ്ടപെടില്ലേ...?
അത് വേണ്ട അവയെ വിട്ടേക്ക്
-മര്‍ത്ത്യന്‍-

Wednesday, June 13, 2012

പരമസത്യം

നിറം മങ്ങിയ പരമസത്യങ്ങളുടെ ഇടയില്‍
പതിഞ്ഞിരിക്കാറുള്ള വര്‍ണ്ണഭരിതമായ
ചെറിയ കള്ളങ്ങളെ കണ്ടിട്ടില്ലെ..
അവയാണത്രെ ഈ ലോകത്തിനെ
കീഴ്‌മേല്‍ മറിയാതെ കാത്തു രക്ഷിക്കുന്നത്
അവയില്ലായിരുന്നെങ്കില്‍ കുറ്റബോധം കൊണ്ട്
മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ആത്മഹത്യ ചെയ്യുമത്രേ
നിങ്ങളറിഞ്ഞിരുന്നോ ഈ പരമസത്യം...?
-മര്‍ത്ത്യന്‍-

ഏതെങ്കിലും പരമസത്യങ്ങള്‍ക്ക് പ്രതികൂട്ടില്‍ നിര്‍ത്താന്‍ കഴിയാത്ത ഒരു മനുഷ്യനുമില്ല എന്ന വസ്തുത.. കളങ്കമില്ലാതെ ജീവിക്കണം എന്ന നിര്‍ബന്ധബുദ്ധി.... ഇത് രണ്ടും നിലനില്‍ക്കെ ചെറിയ കള്ളങ്ങളല്ലാതെ എന്താണ് അവനെ അത്മഹുതിയില്‍ നിന്നും രക്ഷിക്കുക... അപ്പോള്‍ കള്ളം ഇല്ലാതിരുന്നാല്‍, ആത്മഹത്യ നിശ്ചം, പിന്നെ മനുഷ്യനില്ലാത്ത ഒരു ലോകം അവന്റെ എഴുതുവാന്‍ കഴിയാതായിത്തീരുന്ന ചരിത്ര പുസ്തകത്തിലെങ്കിലും കീഴ്‌മേല്‍ മറിയില്ലേ....? ഈ പരമസത്യങ്ങള്‍ പലര്‍ക്കും പലതാണ്, കള്ളങ്ങള്‍ക്ക്‌ പലപ്പോഴും സാമ്യം കാണാമെങ്കിലും.....

Tuesday, June 12, 2012

സഹോദരി നിങ്ങളുടെ കഥയെന്താണ്..?

"സഹോദരി നിങ്ങളുടെ കഥയെന്താണ്..?
എന്നില്‍ നിന്നും എന്ത് സഹായമാണ് വേണ്ടത്...?"
ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു
"ഞാന്‍ ജനിച്ചപ്പോള്‍ എന്റെ കരച്ചില്‍ ആരും കേട്ടില്ല"
അവള്‍ എന്നെ നോക്കി പറഞ്ഞു
"ഞാന്‍ വെടിയുണ്ടകളുടെ ശബ്ദത്തിനിടക്കാണ്‌ പിറന്നു വീണത്‌
എല്ലാവരും രക്ഷപ്പെടാനുള്ള ഓട്ടത്തിലായിരുന്നിരിക്കണം
എന്റെ കരച്ചില്‍... അതാരും കേട്ടില്ല..."
എന്ത് പറയണം എന്നറിയാതെ ഞാന്‍ അവളെ തന്നെ നോക്കി
അവള്‍ തുടര്‍ന്നു..ഞാന്‍ ചോദിച്ച അവളുടെ കഥയിലേക്ക്‌ വീണ്ടും ..
"ഇന്ന് ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം
ഞാനും ഒരു ജീവന്‍ നല്‍കിയിരിക്കുന്നു
പരിഷ്കരിച്ച പുത്തന്‍ തോക്കുകളില്‍ നിന്നും പറക്കുന്ന
വെടിയുണ്ടകളുടെ ശബ്ദമുകരിതമായ ഇന്നത്തെ ലോകത്തിലേക്ക്"
എന്റെ കണ്ണുകള്‍ അവളുടെ കണ്ണുകളില്‍ കണ്ണുനീര്‍
തിരഞ്ഞ് പരാജയപ്പെട്ടപോള്‍ അവള്‍ വീണ്ടും തുടര്‍ന്നു..
"എന്റെ വിരളു കുടി നിര്‍ത്തുന്നതിനു മുന്‍പേ
കൈകളില്‍ അവര്‍ തോക്കുകള്‍ തന്നു
വായില്‍ നിന്നും വിരളു മാറ്റി അവ കൊണ്ട്
കാഞ്ചി വലിക്കാന്‍ പഠിപ്പിച്ചു"
അവള്‍ അല്പം നിര്‍ത്തിയിട്ട് തൊട്ടടുത്ത്‌
ഉറങ്ങി കിടക്കുന്ന മകളെ നോക്കി
"അറിവു വയ്ക്കുന്നതിനു മുന്‍പെ യുധനീതിയും
യുദ്ധരീതികളും പരിശീലിപ്പിച്ചു
യുദ്ധത്തിലേക്ക് ജനിപ്പിച്ച് യുദ്ധത്തില്‍ തന്നെ
മരിക്കാനുള്ള വിധി തീര്‍ച്ചപ്പെടുത്തി"
അവള്‍ വീണ്ടുമവളുടെ മകളെ നോക്കി
ആ കുഞ്ഞി തലയിലൂടെ കൈയോടിച്ചു
അവളുടെ ചുംബനം ഒരു നീണ്ട നിമിഷം മകളുടെ നെറ്റിയില്‍ തങ്ങി നിന്നു
ഒരു തുള്ളി കണ്ണുനീര്‍ അവളുടെ കണ്ണുകളില്‍ നിന്നും
അടര്‍ന്നു വീണ് മകളുടെ മുഖത്തെവിടെയോ അപ്രത്യക്ഷമായി
അവള്‍ വീണ്ടുമെന്നെ നോക്കി
"എന്റെ മകളും ഈ യുദ്ധത്തിലേക്ക് പിറന്നു വീണു
എനിക്കതിനി മാറ്റാന്‍ കഴിയില്ല
പക്ഷെ അവള്‍ ഒരിക്കലും ഒരു യുദ്ധത്തിന്റെ
അവകാശിയാവില്ല..."
അവള്‍ എന്റെ കൈ പിടിച്ചു പറഞ്ഞു
അമ്മമാരില്‍ മാത്രം ഞാന്‍ കേട്ട ആ ശബ്ദത്തില്‍
"സഹോദരാ... ഇതാണ് എന്റെ കഥ
പറയു... നിങ്ങള്‍ക്കെന്നെ സഹായിക്കാന്‍ കഴിയുമോ...?"
-മര്‍ത്ത്യന്‍-

അക്ഷരത്തോണി

അക്ഷരത്തോണി...
അല്ല സത്യത്തില്‍ അങ്ങിനെയൊരു വാക്കുണ്ടോ..?
എനിക്കറിഞ്ഞുകൂടാ, ഉണ്ടായിരിക്കാം
കേള്‍ക്കാനൊരു സുഖമുണ്ടല്ലേ...?
അക്ഷരത്തോണി... അക്ഷരത്തോണി...
പക്ഷെ ഒരു അര്‍ത്ഥമുണ്ടായിരുന്നെങ്കില്‍
അതെന്തായിരിക്കും....?
അക്ഷരങ്ങളെ കയറ്റി സങ്കല്പങ്ങളുടെ
കടവ് കടത്തുന്ന തോണി എന്നോ...?
അതൊ ജീവിതത്തില്‍ കൂടി തുഴഞ്ഞു നീങ്ങുമ്പോള്‍
അക്ഷരകൂട്ടങ്ങളില്‍ തട്ടി നിന്ന്
ജീവിതത്തിലേക്ക് തന്നെ മുങ്ങി
താഴുന്ന തോണിയെന്നോ...?
അതുമല്ലെങ്കില്‍ കവിതകള്‍ എന്ന പേരില്‍ നീ
അക്ഷര കോപ്രായങ്ങള്‍ കാട്ടിയ കടലാസ്
കൊണ്ടുണ്ടാക്കിയ വെറും കടലാസ് തോണിയെന്നോ...?
അല്ല എന്തായിരിക്കും ഈ അക്ഷരത്തോണിയുടെ അര്‍ഥം...?
-മര്‍ത്ത്യന്‍-

Sunday, June 10, 2012

പേടിക്കണ്ട...

വിളക്കണച്ച് കിടന്നോളു പേടിക്കണ്ട...
പേടിപ്പിക്കാന്‍ വരുന്ന മുഖം മൂടികള്‍
ഇരുട്ടില്‍ തപ്പി തടഞ്ഞു വീഴട്ടെ
അപ്പോള്‍ നമുക്ക് വിളക്ക് കത്തിച്ച്
കൈ കൊട്ടി ചിരിച്ച് അവരെ കളിയാക്കാം
പേടിക്കണ്ട വിളക്കണച്ച് കിടന്നോളു...
-മര്‍ത്ത്യന്‍-

Saturday, June 9, 2012

എന്റെ ബാല്യകാല സഖി

ഞാന്‍ എല്ലാം ക്ഷമിച്ചിരിക്കുന്നു
എന്റെ പുസ്തകത്തില്‍ കുത്തിവരച്ചതും
മണമുള്ള റബ്ബര്‍ കടിച്ചു വച്ചതും
ചോറ്റു പാത്രം കട്ട് തിന്നതും
കൂട്ടത്തില്‍ കളിക്കാന്‍ ചേര്‍ക്കാത്തതും
മറ്റുള്ളവരുടെ കൂടെ കൂടി കളിയാക്കിയതും
ടീച്ചറോട് പരാതി പറഞ്ഞതും
ഷര്‍ട്ടില്‍ മഷി കൊടഞ്ഞതും
കുളിമുറിയില്‍ പൂട്ടിയിട്ടതും
കൊഞ്ഞനം കാണിച്ചതും
നുള്ളി നോവിച്ചതും..
എല്ലാം ഞാന്‍ ക്ഷമിച്ചിരിക്കുന്നു
കാരണം ഇന്ന് എന്റെ അടുത്തിരുന്ന്
ഇതൊക്കെ ചെയ്യാന്‍ നീയില്ലല്ലോ
വീണ്ടും നമുക്ക് പഴയത് പോലെ
ആ പവാടക്കാരിയും വള്ളിട്രൌസറുകാരനുമായി
മാറാന്‍ കഴിയില്ലല്ലോ...
നീ എനിക്ക് നല്‍കിയ എല്ലാ സുന്ദര ഓര്‍മ്മകള്‍ക്കും
കാണിച്ച സ്വപ്നങ്ങള്‍ക്കും നന്ദി പറഞ്ഞ്
ഞാന്‍ നിന്നെ ഇന്നും ഓര്‍മ്മിക്കുന്നു
എന്റെ ബാല്യകാല സഖി....
-മര്‍ത്ത്യന്‍-

നീയാരാണ്‌..?

നീയാരാണ്‌..?
നിന്റെ നിഴലിന്റെ പേരെന്താണ്...?
നീ എന്താണ് പറഞ്ഞത്...
അല്ല ഇന്നലെ നീ പറയാന്‍ ശ്രമിച്ചിട്ട്
പറയാതെ പോയ ആ വാക്കുകളുടെ അര്‍ത്ഥമെന്താണ്...?
നിനക്കെന്തു വേണം...?
നമ്മള്‍ തമ്മിലറിയുമോ..?
-മര്‍ത്ത്യന്‍-

Thursday, June 7, 2012

പക്ഷെ ആദ്യം

ആകാശത്തില്‍ അമര്‍ന്നു പോയ
നക്ഷത്രക്കുഞ്ഞുങ്ങളെ പറിച്ചെടുത്ത്‌
പന്തം കത്തിച്ച് പ്രകടനം നടത്തണം അല്ലെ
കൊള്ളാം മോഹം നിന്റെ....
പക്ഷെ ആദ്യം ഭൂമിയുടെ മാറില്‍
കരഞ്ഞുറങ്ങി ഇല്ലാതായ കുഞ്ഞോമനകളുടെ
ചിതകള്‍ കെട്ടടങ്ങട്ടെ...
-മര്‍ത്ത്യന്‍-

Wednesday, June 6, 2012

ന്നാലും...

അവടെ ചെല്ലുമ്പം ഒര് കാര്യണ്ട്‌
ഓടി നടക്കണ കോഴീനേം
തൊഴുത്തില് കെട്ട്യ പശൂനേം കണ്ട്
വായേല് വെള്ളെറക്കണ്ട മനസ്സിലായോ...
മുത്തശ്ശന്‍ കാണാണ്ടെ ഹോട്ടലില്‍ കൊണ്ടോയിട്ട്
ചിക്കന്‍ ബിരിയാണീം ബീഫും വാങ്ങിച്ച് തരാട്ടോ..
-മര്‍ത്ത്യന്‍-

Tuesday, June 5, 2012

തമാശകള്‍

പൊട്ടി ചിരിച്ച് ചിന്നി ചിതറിപ്പോയി
പിന്നെ വിതുമ്പിക്കൊണ്ട് എല്ലാം
പെറുക്കിയെടുത്ത് കൊട്ടയിലാക്കി കൊണ്ട് പോയി
ഇങ്ങനെയുമുണ്ടോ തമാശകള്‍..
-മര്‍ത്ത്യന്‍-

Sunday, June 3, 2012

പറഞ്ഞതല്ലേ

തിരിഞ്ഞ് തിരിഞ്ഞ് അവസാനം ഇവിടെ തന്നെ എത്തിപ്പെട്ടു അല്ലെ...? അന്ന് പറഞ്ഞതല്ലേ കൂടെ പോന്നോളാന്‍...കൂട്ടാക്കീല്ല്യ...സമയം നഷ്ടായി ന്നല്ലാണ്ട് പ്പം ന്തേ ഒര് മെച്ചണ്ടായെ... എന്തോക്ക്യായിരുന്നു വര്‍ത്താനം... ലോകം കാണും... കീഴടക്കും... ഐശ്വര്യാ റായി.... ന്ന്ട്ടോ... ഒക്കെ കഴിഞ്ഞില്ല്യേ... അവളും പ്പാതാ ചീര്‍ത്ത് പോയി...അല്ല പറഞ്ഞാ കേള്‍ക്കണേ...
-മര്‍ത്ത്യന്‍-

Saturday, June 2, 2012

ഭ്രാന്തന്‍

നീ ആല്‍ത്തറയുടെ അടുത്തെത്തുമ്പോള്‍
എന്നും നില്‍ക്കുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്
പുതച്ചു മൂടി കിടക്കുന്ന എന്നെ നീ കാണാറുണ്ടാവില്ല
പുതപ്പിന്റെ കീറലിലൂടെ ഞാന്‍ നോക്കും
ഒരിക്കലും മുഖം കാണാന്‍ കഴിഞ്ഞിട്ടില്ല
പക്ഷെ എനിക്ക് നിന്നെ കാണുന്നത് ഇഷ്ടമാണ്...
നിന്റെ കെട്ടിയിട്ട മുടിയില്‍ ചൂടിയ മുല്ലപ്പൂവുകളെ
കാലുകളില്‍ അലസമായി കിടക്കാറുള്ള കൊലുസുകളെ
വേഷ്ടിയുടെ തുമ്പത് മുഖം മറച്ചു നില്‍ക്കാറുള്ള
ആ വികൃതി ചെക്കനെ...
എല്ലാം എനിക്കിഷ്ടമാണ്‌.. അല്ല കാണുന്നത് ഒരാശ്വാസമാണ്..
പുതപ്പിലും ആല്‍തറയിലും കഴിഞ്ഞു കൂടുന്ന
ഈ ഞാന്‍ ആരാണെന്നല്ലേ..?
ആരുമല്ല ഇന്നലെകളില്‍ സ്വയം നഷ്ടപ്പെട്ട് ഇല്ലാതായിപ്പോയ
ആരോരുമില്ലാത്ത.. ഭ്രാന്തനെന്നു ലോകം മുദ്രകുത്തിയ ഒരുത്തന്‍....
-മര്‍ത്ത്യന്‍-

പണയം

പണയപ്പെടുത്തിയത് വീടല്ല
അതിന്റെ ഉള്ളില്‍ വര്‍ഷങ്ങളായി
പണിതുയര്‍ത്തിയ ഓര്‍മ്മകളാണ്
പണയപ്പെടുത്തിയത് സ്വര്‍ണ്ണമാലയല്ല
അതിടെണ്ട കഴുത്ത് തന്നെയാണ്
അവര്‍ കഴുത്തിന്‌ വേണ്ടി വരുന്നുണ്ട്
അതില്ലാതെ എന്ത് സ്വര്‍ണ്ണം... എന്ത് വീട്...
-മര്‍ത്ത്യന്‍-

കുന്തം

കുന്തം വിഴുങ്ങി
ഇപ്പോള്‍ തോന്നുന്നു -
പുഴുങ്ങിയിട്ട് വിഴുങ്ങാമായിരുന്നു
ഇത് പണ്ടാറടങ്ങാന്‍
തീരെ ദഹിക്കുന്നില്ല...
-മര്‍ത്ത്യന്‍-

ഇഷ്ടം

ഓടി കിതച്ച് വന്നു നിന്നപ്പോള്‍
മഴപെയ്യുമെന്ന് കരുതിയില്ല അല്ലെ...?
സാരമില്ല... എനിക്കിഷ്ടമാണ്..
മഴത്തുള്ളികളില്‍ ഇടകലര്‍ന്ന
വിയര്‍പ്പു തുള്ളികളിലെ
ഉപ്പു രസം നുകരാന്‍...
-മര്‍ത്ത്യന്‍-

Friday, June 1, 2012

വരകള്‍

കാലമേ നീ എന്റെ ഉള്ളം കൈയ്യില്‍
മിനക്കെട്ടിരുന്ന് വരച്ച വരകളെല്ലാം
മാഞ്ഞു പോയല്ലോ..
കൈയ്യിലെ ശൂന്യത കാണുമ്പോള്‍
വല്ലാത്തൊരു നഗ്നത..
ഞാനതിലെന്തെങ്കിലും കുത്തിവരക്കട്ടെ...?
മാഞ്ഞു പോകാത്ത മഷി കൊണ്ട് ....
-മര്‍ത്ത്യന്‍-

Thursday, May 31, 2012

ആത്മവിശ്വാസം

കണ്ണ് കൊണ്ട് തുറിച്ച് നോക്കി
നക്കെടുത്ത് തെറി വിളിച്ചു നോക്കി
ഉപദേശിച്ചു... കരഞ്ഞു പറഞ്ഞു..
മുഷ്ടി ചുരുട്ടി, നെറ്റി ചുളിച്ചു..
എന്നിട്ടോ..? വല്ല മാറ്റവും വന്നോ...?
നഹീ.....
വരും...ആ വീശി നടക്കുന്ന കൈയ്യെട്ത്ത്
കരണക്കുറ്റി നോക്കി ഒന്ന് കൊടുക്കണം
എല്ലാം നേരയാകും....
ആത്മവിശ്വാസം കൈവിടരുത്...
-മര്‍ത്ത്യന്‍-

Wednesday, May 30, 2012

ഭ്രാന്താലയം

ഭ്രാന്താലയത്തിലെ ജീവിതം
അവസാനിപ്പിച്ച് ലോകത്തിലേക്ക്
ആര്‍ത്തിയോടെ ഇറങ്ങി ചെന്നു
വേണ്ടിയിരുന്നില്ല എന്ന് പിന്നെ തോന്നി
ഭേദമാവാത്ത പലതരം ഭ്രാന്തുമായി
എത്രയെണ്ണമാണിവടെ അലഞ്ഞു നടക്കുന്നത്
പണത്തിന്റെയും പവറിന്റെയും,
വിദ്വേഷത്തിന്റെയും ഭ്രാന്തില്‍ നിന്നും
ഒരിക്കലും മുക്തി നേടാത്തൊരു ഇനം
ഇവരുടെ ഇടയില്‍ കഴിഞ്ഞാല്‍
എനിക്കും മുഴുവട്ടാവും..
ഞാന്‍ തിരിച്ചു പോണൂ....
-മര്‍ത്ത്യന്‍-

സ്വപ്നങ്ങളെ

ഉണരാന്‍ അനുവദിക്കാത്ത സ്വപ്നങ്ങളെ
സ്നേഹിച്ച്, ഉറങ്ങാന്‍ അനുവദിക്കാത്ത
സ്വപ്നങ്ങളോട്‌ പരിഭവം കാട്ടുന്നത്
ശരിയാണോ മര്‍ത്ത്യാ....
-മര്‍ത്ത്യന്‍-

Tuesday, May 29, 2012

രാത്രികള്‍

ചില്ല് ഗ്ലാസ്സില്‍ നിറഞ്ഞിരുന്ന സന്ധ്യകളിലേക്ക്‌
മദ്യമൊഴിച്ചപ്പോള്‍ നേരം വെളുത്തതറിഞ്ഞില്ല, ഒരിക്കലും
എവിടെ പോയി മറഞ്ഞുവോ എന്റെ ഇന്നലത്തെ രാത്രികള്‍...
മര്‍ത്ത്യന്‍-

തോന്നല്‍

വളരെ ദൂരം ഒരു കാരണവുമില്ലാതെ നടന്നു
എന്നൊരു തോന്നല്‍
വെയിലും മഴയും ഒക്കെ കൊണ്ട് അങ്ങിനെ
എവിടുന്നോ ഈ ജീവിതത്തിലേക്ക്
ആരും വിളിക്കാതെ വലിഞ്ഞു കയറി
വന്നവനെ പോലെ....
-മര്‍ത്ത്യന്‍-

Sunday, May 27, 2012

ശരികളും തെറ്റുകളും

നിന്റെ ശരികുളുടെ ലോകത്ത് ഞാന്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.... നീ നിന്റെ ശരികളുടെ ലോകത്ത് സന്തോഷത്തോടെ ജീവിക്ക്... ഞാന്‍ നിന്റെ ഒരു തെറ്റായി നിന്റെ കൂടെ എന്നും കഴിഞ്ഞു കൊള്ളാം.....
-മര്‍ത്ത്യന്‍-

Monday, May 21, 2012

ഉണ്ണിയപ്പം

മധുരം...ഉണ്ണിയപ്പാണോ......അല്ല.......അതെ ഉണ്ണിയപ്പം തന്നെ....ഹായ്....അല്ല...."ഹൈ കൊളെസ്ട്രോള്‍" മനസ്സ് പറഞ്ഞു....ശരിയാണ്...പക്ഷെ ഇന്നലെയില്‍ നിന്നും അടര്‍ന്നു വീഴുന്ന ഈ സുന്ദരമായ ഓര്‍മ്മകളെ എങ്ങിനെ പുറംകാലു കൊണ്ട് തട്ടി തെറിപ്പിക്കും....പോടാ കൊളെസ്ട്രോളെ...ഞാന്‍ മലയാളിയാ...പിന്നീട് മരുന്ന് കഴിച്ചോളാം...എനിക്കുമാവാം സഖാവെ ഒരുണ്ണിയപ്പം....
-മര്‍ത്ത്യന്‍-

കടംകഥ

കടക്കാരുടെ ശല്യം പേടിച്ച് കടയും പൂട്ടി കടപ്പുറത്തിരുന്ന് കടലാസില്‍ പൊതിഞ്ഞ കടല തിന്നുമ്പോള്‍ സൂര്യനെ വിഴുങ്ങിയ കടല്‍ മുന്‍പില്‍ വന്ന് പറഞ്ഞു .
"ഒട്ടും മടിക്കാതെ എന്റെ മടിയിലേക്ക്‌ കടന്നു വരൂ ഇനി ഒര് കടക്കാരും കരക്കാരും ശല്യം ചെയ്യില്ല.... കടമകളുടെ കുടക്കീഴിയില്‍ ഇനിയും കടിച്ചു പിടിച്ച് തൂങ്ങി കിടക്കരുത്.."
-മര്‍ത്ത്യന്‍-

ജിവിതം

വെട്ടി തിരുത്തിക്കളിക്കാന്‍ ഈ ജിവിതം നിന്റെ ഒരിക്കലും പാസാവാത്ത കണക്കു പരീക്ഷയുടെ ഉത്തര കടലാസല്ല. അത് നിന്റെ കവിതകള്‍ പകര്‍ത്തിയെഴുതാനുള്ള മനസ്സിന്റെ ഒരാവിഷ്ക്കാരമാണ്. നിനക്കിഷ്ടമുള്ള പോലെ എഴുത് ഒരുത്തന്റെ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കണ്ട....
-മര്‍ത്ത്യന്‍-

Sunday, May 20, 2012

എന്തിനായിരുന്നു..?

നല്ലപിള്ള ചമഞ്ഞ് എന്റെ പള്ളയില്‍ കഠാര കുത്തിയിറക്കുമ്പോള്‍ നിന്റെ കണ്‍പോളകള്‍ തുറന്നിരുന്നോ.....? ഞാന്‍ നിന്റെ മുഖം കണ്ടത് നീ അറിഞ്ഞിരുന്നോ...? ഓര്‍മ്മ വേണം സുഹൃത്തെ! നിനക്ക് ഏതെങ്കിലും രാത്രിയില്‍... നിദ്രാദേവിയും നിന്റെ വിലകുറഞ്ഞ മദ്യങ്ങളും ഒന്നും ഉറക്കം സമ്മാനിച്ചില്ലെങ്കില്‍ ഞാന്‍ വരും... അന്ന് ഞാന്‍ ചോദിക്കും... എന്തിനായിരുന്നെന്ന്...; നീ പറയണം.......
-മര്‍ത്ത്യന്‍-

Thursday, May 17, 2012

സംഭാഷണം

എടാ മര്‍ത്ത്യാ.. വെറുതെ കുരച്ചിട്ട്‌ ഒര് കാര്യൂല്ല, ഒര് പട്ടിക്കും മനസ്സിലാവില്ല. ഇല്ല പന്നികള്‍ക്കും മനസ്സിലാവില്ല, പിന്നെ അവറ്റക്ക്‌ തിരിച്ച് കുരക്കാനും പറ്റില്ല അതോണ്ട് പാവങ്ങള് എല്ലാം കേട്ടിരിക്കും. പക്ഷെ മനസ്സിലാവില്ല, അത് തീര്‍ച്ച. ഇല്ല എനിക്കും മനസ്സിലാവില്ല.. അല്ല ഞാന്‍ പട്ടിയല്ല, പന്നീം അല്ല, നിന്നെ പോലെ വേറൊരു മര്‍ത്ത്യന്‍. ഒരേ വര്‍ഗ്ഗാ മ്മള് പറഞ്ഞിട്ടെന്താ.. മ്മള് പറയണത് മ്മക്കന്നെ മനസ്സിലാവില്ല പിന്ന്യാണോ പട്ടിക്കും പന്നിക്കും. എന്താ.. ഞാന്‍ പറയുന്നത് വല്ലതും മനസ്സിലാവുന്നുണ്ടോ...? എവടെ...ആരോട്ച്ച്ട്ടാ... നന്നാവില്ല... ഞാനും അതെ നീയും... ഇനി അങ്ങോട്ട്‌ ഇങ്ങനെ ആര്‍ക്കും മനസ്സിലാവാണ്ടെ കുരച്ചും മോങ്ങിയും ഒക്കെ നടക്കാം അല്ലെ...

-മര്‍ത്ത്യന്‍ മര്‍ത്ത്യനോട് ഒന്നുമറിയാതെ മിഴിച്ചിരിക്കുന്ന പട്ടിയുടെയും പന്നിയുടെയും മുന്‍പില്‍ വച്ച് -

Wednesday, May 16, 2012

പ്രൊമീത്ത്യൂസും, മര്‍ത്ത്യനും ഗ്രീസിലെ പ്രശ്നങ്ങളും

പ്രൊമീത്ത്യൂസ് മര്‍ത്ത്യന് അഗ്നി കട്ട് കൊടുത്തത് വേറൊന്നും കൊണ്ടല്ല അവന്‍ ഒരു മുറി ബീഡിയും ചുണ്ടില്‍ വച്ച് തീപ്പെട്ടി അന്വേഷിച്ചു ലോകം മുഴുവന്‍ ചുറ്റി കറങ്ങി വിഷമിക്കുന്നത് കണ്ടിട്ടാണത്രേ. താന്‍ അഗ്നി മര്‍ത്ത്യനില്‍ നിന്നും ഒളിപ്പിച്ചു വച്ചത് ബീഡി വലിച്ച് ആരോഗ്യം നശിപ്പിക്കരുത് എന്ന് കരുതിയിട്ടാണെന്ന് സ്യൂയെസ് തിരുമനസ്സിന്റെ പക്ഷം.

പിന്നെ പ്രൊമീത്ത്യൂസിനെ കെട്ടിയിട്ട് കഴുകനെ വിട്ട് ദിവസവും അവന്റെ കരള്‍ അല്പം തീറ്റിച്ചതിനും ഒരു കാരണമുണ്ടത്രെ. ബിവറേജസിന്റെ മുന്‍പില്‍ കാത്തു കെട്ടിക്കിടന്ന് ജീവിതം തള്ളി നീക്കുന്ന മര്‍ത്ത്യന് താക്കീത്  നല്‍കാന്‍ എന്ന് തിരുമനസ്സ്. ഏതായാലും മദ്യം മയോപ്പിക്കാക്കിയ മര്‍ത്ത്യന്റെ കണ്ണുകള്‍ കണ്ടത് ദിവസവും പൂര്‍ണ്ണതയില്‍ തിരിച്ചെത്തുന്ന പ്രൊമീത്ത്യൂസിന്റെ കരളും. അങ്ങിനെ ബിവറേജസിന്റെ മുന്‍പില്‍ ഇപ്പോഴും നല്ല ക്യൂ.

പിന്നെ മര്‍ത്ത്യന്റെ പൂവാലത്തരം മാറ്റാനായി ഒരു പെട്ടി നിറയെ സൂക്കേടുകളും, അശാന്തിയും നിറച്ച് സുന്ദരിയായ പാണ്ടോരയെ പറഞ്ഞയച്ചു. മര്‍ത്ത്യനോ, അതിന്റെ പിന്നാലെ നടന്നും വിസിലടിച്ചും ലൈനടിച്ചും പല സൂക്കേടും വാങ്ങി വച്ചു എന്നല്ലാതെ പൂവാലത്തരത്തിന് ഒരു കുറവും വന്നില്ല. അവസാനം തോറ്റത് സിയൂസ് തിരുമനസ്സ് തന്നെ. പ്രൊമീത്ത്യൂസിന്റെ ഒരിക്കലും തീരാത്ത കരള് കരണ്ട് തിന്ന് തടിച്ച് കൊഴുത്ത് കഴുകന്‍ ചത്തു. പാണ്ടോര പെട്ടിയും നിലത്തിട്ട് ബാക്കിയുള്ള മാനം സംരക്ഷിക്കാന്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.

പക്ഷെ പാണ്ടോര ഓടി രക്ഷപ്പെട്ടത് സിയൂസിന്റെ അടുത്തേക്കല്ലത്രെ, അവള്‍ നേരെ പ്രൊമീത്ത്യൂസിന്റെ അടുത്ത് ചെന്ന് അയാള്‍ രക്ഷിക്കാന്‍ ശ്രമിച്ച മര്‍ത്ത്യന്റെ പരാതി പറഞ്ഞ് കരഞ്ഞു. കഥ കേട്ട് പ്രൊമീത്ത്യൂസിന്റെ കരളലിഞ്ഞു. അവന്‍ അവളെ കെട്ടി. എന്നിട്ട് അവര്‍ പേര് മാറ്റി പ്രേമനും പങ്കജവുമായി കല്ലായില്‍ താമസമാക്കി.

അവരുടെ മകന്‍ ഫല്‍ഗുണന്‍ ഇപ്പോള്‍ അമേരിക്കയിലെ ഒരു ഐട്ടി കമ്പനിയില്‍ പണിയെടുക്കുന്നു. അവന്‍ ഫേസ്ബുക്കില്‍ ഗ്രീസില്‍ സാമ്പത്തികവും രാഷ്ട്രീയവുമായി പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചതിനു ശേഷം പങ്കജം, അല്ല പാണ്ടോര പേടിച്ചിരിക്കയാണ്. അവള്‍ ആരുമറിയാതെ താന്‍ ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തം എന്ന വകക്ക് മോഫ്യൂസില്‍ ബസ് സ്റ്റാറ്റ് സമീപം ഒരു മെഡിക്കല്‍ ഷോപ്പില്‍ മരുന്നെടുത്ത് കൊടുക്കാന്‍ നില്‍ക്കുന്നു.

അവളെ നിത്യവും ഇന്നും കൊയിലാണ്ടിക്ക്‌ ബസ്സ് കയറാന്‍ വരുന്ന മര്‍ത്ത്യന്‍ കമന്റടിക്കാറുണ്ട്. പണ്ട് കാലത്തെ ഓര്‍മ്മക്കായി പ്രേമന്‍, അല്ല പ്രൊമീത്ത്യൂസ് പാളയത്തുള്ള ഭാരത്‌ ഗ്യാസിന്റെ ടെലിവെറി ജോലി നോക്കുന്നു. ഇവിടെയും പരസഹായിയായ അയാള്‍ പലര്‍ക്കും പാത്തും പതുങ്ങിയും കണക്ക്ഷന്‍ കൊടുക്കുന്നു.

പാണ്ടോരയുടെ പേടി ഗ്രീസിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ സിയൂസ് പഴയ വൈരാഗ്യം മറന്ന് അവരെ രണ്ടു പേരെയും തിരിച്ചു കൊണ്ട് പോകാന്‍ ഈ കൊച്ചു കേരളത്തില്‍ വരുമോ എന്നാണ്. ഏതായാലും ഞാനായിട്ട് ആരോടും പറയുന്നില്ല, നിങ്ങളും പറയരുത്...
-എന്ന് മര്‍ത്ത്യന്‍ (കഥയില്‍ പറഞ്ഞ മര്‍ത്ത്യനല്ല)

Monday, May 14, 2012

ആഗ്രഹങ്ങള്‍

ഞാനാഗ്രഹിക്കാതെ തന്നെ
മഴ പെയ്തു
പീടിക വരാന്തയിലേക്ക്‌ കയറാന്‍ വൈകിയത് കാരണം
അപ്പാടെ നനഞ്ഞു
അശ്രദ്ധ കാരണം കയ്യിലുണ്ടായിരുന്ന ചോറ്റു പാത്രം
ആ ഓട്ടത്തില്‍ നിലത്തു വീണു ചിതറി
അടുത്ത വീട്ടിലെ ലില്ലിപ്പട്ടി
ഒറ്റ വറ്റും വിടാതെ ചോറ് മുഴുവന്‍ തിന്നു
ഞാനഗ്രഹിച്ചത് പോലെ തന്നെ
സ്കൂളില്‍ പോകാതെ
നേരെ വീട്ടിലേക്കു മടങ്ങി
നനഞ്ഞു കുളിച്ച് ചോറ്റു പാത്രമില്ലാതെ
എങ്ങിനെ സ്കൂളില്‍ പോകും...?
-മര്‍ത്ത്യന്‍-

Saturday, May 12, 2012

മദ്യം കഴിച്ചാല്‍

മദ്യം കഴിച്ചാല്‍ വയറ്റില്‍ കിടക്കണം
അല്ലെങ്കില്‍ ആര്‍ക്കും ദ്രോഹമില്ലാതെ
രസിച്ച് മലര്‍ന്നു റോഡിന്റെ ഒരരുകില്‍ കിടക്കണം
രണ്ടും കഴിയില്ലെങ്കില്‍ കുടിക്കാന്‍ നില്‍ക്കരുത്
എന്താ സമ്മതിച്ചോ...?
എന്നാല്‍ ഒന്നോഴിച്ചോളു...
-മര്‍ത്ത്യന്‍-

കീഴടങ്ങല്‍

ഞാന്‍ നിനക്ക് കീഴടങ്ങട്ടെ...?
നിന്റെ തലമുടിയുടെ കെട്ടുകളില്‍
സ്വയം ബന്ധനസ്ഥനാക്കി
ഞാന്‍ ഈ ലോകത്തിനോട് ദൂരെ പോകാന്‍ പറയട്ടെ...?
നിന്റെ നിലത്തു വീണ മൂടുപടത്തില്‍
അവരെന്നെ അന്വേഷിച്ചു വന്നാല്‍
നീ എന്നെ നിന്റെ കണ്‍പോളകളില്‍ ഒളിപ്പിക്കണം
വശ്യമായി ചിരിച്ച് നീ അവരുടെ
ശ്രദ്ധ തിരിച്ചു വിടണം
ലോകം മെല്ലെ എന്നെ കുറിച്ച് മറക്കും
ഞാന്‍ നീ പോലുമറിയാതെ നിന്നില്‍ എവിടെയെങ്കിലും
സ്വയം നഷ്ടപ്പെട്ടു കൊള്ളാം...
നിരായുധനായി നിന്റെ സംരക്ഷണത്തില്‍
ഞാന്‍ എന്റെ എല്ലാ യുദ്ധങ്ങളോടും വിട പറയട്ടെ...?
-മര്‍ത്ത്യന്‍-

Friday, May 11, 2012

വിഷം

ശ്വാസം മുട്ടിക്കുന്ന ആകാശത്തിന്റെ
ഈ ഒടുക്കത്തെ പുതപ്പ്
രാത്രിയുടെ ഇരുണ്ട അടക്കി പറച്ചിലുകള്‍
വളരെ മെല്ലെ വെളിപ്പടുന്ന ജീവിതത്തിന്റെ
അനാവശ്യമായ ഏതോ രഹസ്യം
ഇനി വയ്യ കയ്യും കെട്ടി ഇങ്ങനെ നില്‍ക്കാന്‍....
എത്ര പറഞ്ഞാലും കേള്‍ക്കില്ല
ഗ്ലാസ്സിലെ സ്വര്‍ണ്ണ നിറത്തിലുള്ള ആ വിഷം
വീണ്ടും വശ്യമായി എന്റെ പേര് വിളിക്കുന്നു
"മര്‍ത്ത്യാ...."

Thursday, May 10, 2012

ഉത്തരം

ഇന്നലെ ഞാന്‍ ചോദിച്ച
ചോദ്യങ്ങള്‍ക്കെല്ലാം ഒരുത്തരമായി
അവള്‍ മുന്‍പില്‍ വന്നു നിന്നു
ഒരു മഹാ സംഭവം തന്നെ
പറഞ്ഞിട്ടെന്തു കാര്യം
ഞാനാരാണെന്നവള്‍ ചോദിച്ചപ്പോള്‍
എനിക്കുത്തരം മുട്ടി...
-മര്‍ത്ത്യന്‍-

പഹച്ചി

കുന്ന് കടന്ന് വലത്തോട്ട് തിരിയു
അവിടെ നമ്മള്‍ പണ്ട് കളിച്ചിരുന്ന
മൂവാണ്ടന്‍ മാവിന്റെ താഴെ
ഞാന്‍ അവിടെ കാത്ത് നില്‍ക്കും
വരണം... ഇന്ന് രാത്രി തന്നെ
എത്ര സുന്ദരമായി പറഞ്ഞവസാനിപ്പിച്ചു അവള്‍
ഇപ്പോള്‍ ഞാനും, പൂക്കാത്ത മൂവാണ്ടനും മാത്രം
പറ്റിച്ചല്ലോ പഹച്ചി..
-മര്‍ത്ത്യന്‍-

Wednesday, May 9, 2012

അന്വേഷണം

അവനറിയണ്ട മണ്ടനാണ്
അവളറിയണ്ട അവളും മണ്ടിയാണ്
അല്ലെങ്കില്‍ പറയാം, എന്നാണെങ്കിലും അറിയേണ്ടതല്ലേ.....?
അവരന്വേഷിച്ചു നടക്കുന്ന ആള്‍
ഞാനാണെന്ന്... ഈ ഞാന്‍ തന്നെ :)
-മര്‍ത്ത്യന്‍-

കുപ്പി

കുപ്പിയുണ്ടാക്കിയവന്റെ ലഹരി
അതിലേക്കു വാര്‍ത്തെടുത്തിട്ടാണോ എന്തോ
ഇന്നലെ അടിച്ചതിന്റെ കെട്ടിറങ്ങിയിട്ടില്ല
ഇനി കുപ്പി മാറ്റി ഗ്ലാസ്സും മാറ്റി
രണ്ടെണ്ണം കൂടി വിട്ടാലേ ശരിയാവു
ഈ കുപ്പിയുണ്ടാക്കുന്നവനെ തല്ലണം
-മര്‍ത്ത്യന്‍-

Tuesday, May 8, 2012

വിരുന്ന്

മരണം തീര്‍ച്ചയാണ്
എന്ന് കരുതി അതിനായി
വിരുന്നൊരുക്കി കാത്തിരിക്കണോ?
-മര്‍ത്ത്യന്‍-

Monday, May 7, 2012

ഇങ്ങനെയും കാത്തിരുപ്പുകള്‍

സന്ധ്യക്ക്‌ വിളക്ക് കൊളുത്തി
ദീപം ചൊല്ലി നീ ഉമ്മറത്ത് വന്നപ്പോള്‍
പടിവാതിലിനപ്പുറത്ത്
കത്താത്തൊരു തെരുവിളക്കിന്റെ താഴെ
ഒളിഞ്ഞു ഞാന്‍ നിന്നിരുന്നു, നിന്നെയും കാത്ത്
വിളക്ക് വച്ച് നീ തിരിഞ്ഞു നടന്നപ്പോള്‍
ഞാന്‍ പിന്നില്‍ നിന്നും വിളിച്ചിരുന്നു
നീ കേട്ട് കാണും എന്നെനിക്കറിയാം
ഞാനാണെന്ന് നീ അറിഞ്ഞില്ലേ?
അന്ന് നീ തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍
എന്ന് ഞാന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്
പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞ്
നിന്റെ കഴുത്തില്‍ താലി കെട്ടിയ രാത്രി
നിന്നെ മണിയറയില്‍ വച്ച് അവന്‍ പുണര്‍ന്നപ്പോള്‍
ഞാന്‍ അതെ കത്താത്ത തെരുവുവിളക്കിന്റെ
കീഴില്‍ കാത്തു നിന്നിരുന്നു
നീ ഇറങ്ങി വരും എന്ന് ഞാന്‍ കരുതിയിരുന്നുവോ..?
ഇന്ന് അനങ്ങാതെ ഈ കട്ടിലില്‍ കിടക്കുമ്പോള്‍
തുറന്ന ജനലിലേക്ക് പലപ്പൊഴും നോക്കും
ഒരിക്കലും അതിനപ്പുറത്ത് നീ വന്നു നില്‍ക്കില്ല
എനിക്കതറിയാം.. എങ്കിലും ഈ കാത്തിരുപ്പിലുമുണ്ട്
ഈ ഒരിക്കലും അവസാനിക്കാത്ത കാത്തിരിപ്പുകളിലുമുണ്ട്
ഒരു പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാത്ത സുഖം....
-മര്‍ത്ത്യന്‍-

Saturday, May 5, 2012

വിജയോ ഭവ:

ആവനാഴിയില്‍ ഒരസ്ത്രമേ ബാകിയുള്ളൂ
അത് ഞാന്‍ ഇന്നലെ വീണ ഒരിരയുടെ
നെഞ്ചില്‍ നിന്നും വലിചെടുത്തതാണ്
അതില്‍ രക്തക്കറ പുരണ്ടിരിക്കുന്നു
ഇന്നലത്തെ യുദ്ധത്തില്‍ വീണവരുടെ
ഉറ്റവരുടെയും ഉടവരുടെയും നിലവിളികള്‍
പതിഞ്ഞിരിക്കുന്നു
അതെനിക്കുപയോഗിക്കാന്‍ വയ്യ
ഞാന്‍ ആയുധം വച്ച് കീഴടങ്ങുന്നു
നിനക്ക് ഞാന്‍ പണ്ട് സമ്മാനം തന്ന
ആ പുതിയ അസ്ത്രമെടുത്ത്‌
എന്റെ മാറിലേക്ക്‌ മടിക്കാതെ തൊടുത്തു കൊള്ളൂ
പക്ഷെ ഒരുപകാരം ചെയ്യണം
നീയത് വലിച്ചെടുത്ത് വീണ്ടും ആവനാഴിയില്‍ നിറക്കരുത്
കാരണം നാളെ നീ എന്റെ വഴിയില്‍ നില്‍ക്കരുത്
യുദ്ധം തുടര്‍ന്നു കൊണ്ടിരിക്കണം
അവസാന അസ്ത്രം ഏറ്റവും ഒടുക്കം
അവശേഷിക്കുന്ന മര്‍ത്ത്യന്റെ
മാറ് പിളര്‍ന്ന് പോകുന്നത് വരെ
വിജയോ ഭവ:
-മര്‍ത്ത്യന്‍-

Wednesday, May 2, 2012

നിഴലുകള്‍

പൊട്ടിയ ഹൃദയവും, അപൂര്‍ണ്ണമായ ഒരു നിഴലും, പിന്നെ
ആഴങ്ങളിലേക്ക് വീഴുന്ന ഒരാത്മാവും പേറി അവന്‍ നിന്നു
സമയം, എല്ലാത്തിനും സാക്ഷിയാവുന്ന സമയം, അതും
അവന്റെ മുന്നില്‍ കൂടി അവനെ പേറാതെ കടന്നു പോയി
സ്വന്തം നിഴലിനെ പോലും, അപൂര്‍ണ്ണമെങ്കിലും അവനില്‍
നിന്നും അകറ്റുന്ന അസ്തമിക്കുന്ന സൂര്യനെ നോക്കി അവന്‍ നിന്നു
അവനറിയുന്നതിനു മുന്‍പ് രാത്രിയുടെ സ്നേഹശൂന്യമായ
കൈകളിലേക്ക് അവന്‍ വഴുതി വീണിരുന്നു
അവന്‍ ചുറ്റും നോക്കി
നിയോണ്‍ ബള്‍ബുകള്‍ തെളിഞ്ഞിരുന്നു
അവയുടെ മങ്ങിയ വെളിച്ചത്തില്‍
ആരും കാണാതെ അവന്‍ മുഖം പൊത്തിക്കരഞ്ഞു
അല്പം കഴിഞ്ഞ് നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തേക്ക്
നോക്കി അവന്‍ അവളുടെ പേരൊന്നു കൂടി വിളിച്ചു
പക്ഷെ അവിടെയും അവന്‍ തോറ്റു
ചാപ്പിള്ളയായ പ്രതിദ്ധ്വനികള്‍ നിശബ്ദം അവനെ
കളിയാക്കി ചിരിച്ചു
അവനോര്‍ത്തു പകല്‍ വരും വരെ കാത്തു നിന്നാലോ ?
അടുത്ത പകല്‍ ഒരു പൂര്‍ണ്ണത നിറഞ്ഞ നിഴല്‍ -
സമ്മാനിക്കുന്നത് വരെയെങ്കിലും
പക്ഷെ യൌവനം തുളുമ്പുന്ന ക്രൂരയായ രാത്രി
അവന് വേണ്ടി മറ്റു പലതും ഒരുക്കിയിട്ടുണ്ടായിരുന്നു
ആദ്യം കൃത്രിമമായ വെളിച്ചം വിരിച്ച നഗരം
അവന്‍ ചോദിക്കാതെ തന്നെ
അവനു ചില വികൃതമായ നിഴലുകള്‍ കടം നല്‍കി
പക്ഷെ അവയും പല ഇരുണ്ട ഇടവഴികളില്‍ കൂടി കരഞ്ഞും -
അട്ടഹസിച്ചും വന്നും പോയിക്കൊണ്ടിരുന്നു
അവനും വകവയ്ക്കാതെ സ്വയം രാത്രിയുടെ നഗ്നതയിലേക്ക്‌
അവനെ തന്നെ വലിച്ചിഴച്ചു നടന്നു
അവിടെ ഒന്നും സംഭവിക്കാത്ത പോലെ അലയുന്ന
പലരെയും അവന്‍ കണ്ടു
അവരുടെ നഷ്ടപെട്ട പൂര്‍ണ്ണ നിഴലുകളെ പറ്റി
ഒന്നും അറിയാതെ, ഒന്നും ചിന്തിക്കാതെ..
ചുംബിച്ചും, പരസ്പ്പരം നക്കിയും, പുണര്‍ന്നും
അവരുടെ വികൃതമായ നിഴലുകള്‍ ആ വൃത്തികെട്ട റോഡരികിലെല്ലാം
വീണു കിടന്നു, എന്നിട്ടും അവരൊന്നും അറിഞ്ഞില്ലെന്നു നടിച്ചു
അവരോടൊത്ത് ചേരാന്‍ അവന്റെ മനസ്സനുവദിച്ചില്ല
ഇതൊരു രാത്രിയുടെ മാത്രം പ്രശ്നമാണ്
ഇനിയും പകല്‍ വരും പൂര്‍ണ്ണമായ മറ്റൊരു
നിഴല്‍ അവന് സമ്മാനിക്കും
അവന്‍ അവരിലോരാളല്ല ഒരിക്കലുമാവില്ല എന്ത് തന്നെ വന്നാലും....
അവന്‍ പരിസരം മറന്ന് ആ അധര്‍മ്മ സന്തതികളെ നോക്കി നിന്നപ്പോള്‍
പിന്നില്‍ നിന്നും ഒളിഞ്ഞൊരു നിഴല്‍ വന്നതവന്‍ അറിഞ്ഞില്ല
അത് മൂര്‍ച്ചയുള്ള കത്തിയുടെ പ്രകാശത്തില്‍ മറഞ്ഞതും അവനറിഞ്ഞില്ല
പക്ഷെ അവന്റെ പൊട്ടിയ ഹൃദയത്തിലൂടെ അത് കുത്തിക്കയറിയപ്പോള്‍
അവന്‍ അറിഞ്ഞു, അവളുടെ മുഖം ഒരു വട്ടം കൂടി അവന്‍ കണ്ടു
പേരറിയാത്തൊരു വഴിവക്കില്‍ തളര്‍ന്നവന്‍ വീണപ്പോള്‍
വികൃതങ്ങളായ പല നിഴലുകളും അവന്റെ ചുറ്റും കൂടി
പലതും പറഞ്ഞ് ച്ചിരിച്ചു, ചിലത് കരഞ്ഞു എന്നും വരുത്തി
അവനും ചിരിചു, എന്നിട്ട് ആ സ്നേഹശൂന്യമായ രാത്രിയെ പുണര്‍ന്നു
അവനറിയാമായിരുന്നു ഇനി അവനൊരു നിഴലിന്റെയും സഹായം വേണ്ട
അവന്‍ ഈ നിഴലുകളുടെ ലോകത്തിനോട് വിട പറയുന്നു
-മര്‍ത്ത്യന്‍-

Monday, April 30, 2012

ആരവിടെ....? ഇത് പഴശ്ശ്യാണേ...

"ഞാന്‍ പഴശ്ശി" അയാള്‍ പറഞ്ഞു
"പഴശ്യോ..?" സംശയത്തോടെ അവന്‍ ചോദിച്ചു
"അതെ പഴശ്ശി, കേരള വര്‍മ്മ പഴശ്ശി രാജാവ്"
"മമ്മൂട്ടി..." അവന്‍ ആവേശത്തോടെ തുള്ളിച്ചാടി
"മമ്മൂട്ടിയും മരംമൂട്ടിയും ഒന്നുമല്ല സാക്ഷാല്‍ പഴശ്ശി രാജാവ്" അയാള്‍ അല്പം നീരസം പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു
"അയിന് മമ്മൂട്ടിയല്ലേ പഴശ്ശി..?"അവന്‍ അയാളെ തിരുത്തി
അയാള്‍ക്ക്‌ ദേഷ്യം വന്നു "ഇനി നീ പറയും ചന്തു ചതിയനല്ല എന്ന്"
"അതേലോ ചന്തൂനെ പറ്റിച്ചതല്ലേ, സാഹചര്യം ഓനെ ആട്യൊക്കെ കൊണ്ടെത്തിച്ചതല്ലേ, പിന്നെ ചരിത്രകാരന്മാര് ഓരോന്ന് എയിതി പെരുപ്പിച്ചതല്ലേ"

"ചരിത്രം..." പഴശ്ശി ആവര്‍ത്തിച്ചു  "നിനക്ക് ചരിത്രത്തെ പറ്റിയെന്തറിയാം"  അയാള്‍ അല്പം നിര്‍ത്തി എന്നിട്ട് പറഞ്ഞു "ഇനി നീ പറയും സുരേഷാണ് ആരോമാലെന്ന്"
"അതെ എന്തോരഹങ്കാരാ ഓന്, ഓനാ കളി കളിച്ചിട്ടില്ല്യായിനെങ്കില്  മ്പളെ ചന്തൂം ആര്‍ച്ചേം ഒന്നിച്ചീനി"
അയാള്‍ക്ക്‌ കരയണം എന്ന് തോന്നി പക്ഷെ രാജാവായിപ്പോയില്ലേ. ചരിത്രത്തിന്റെ ഭാഗമായിപ്പോയെങ്കിലും പ്രജകളുടെ അവിവേകം ക്ഷമിച്ചല്ലേ പറ്റു. അയാള്‍ സംയമനം പാലിച്ചു
അവന്‍ തുടര്‍ന്നു "ഇങ്ങള് രാജാവാണേല് കിരീടോം ചെങ്കോലും ഏടെ? ,  മാത്രല്ല ങ്ങളിപ്പം ജീവിച്ചിരിപ്പില്ലല്ലോ"
"ഞാന്‍ ഇന്നില്ല എന്ന് പറഞ്ഞാല്‍ ഒരിക്കലും ഉണ്ടായിരുന്നില്ല എന്നല്ല, നടന്നത് എന്തെന്ന് വളച്ചൊടിക്കുന്നത് ശരിയല്ല" അയാള്‍ എങ്ങിനെ പറഞ്ഞു മനസ്സിലാക്കണം എന്നുകരുതി കുഴഞ്ഞു

"ഞാനൊര് സാധാരണക്കാരനാണ് ഭായ്, ചരിത്രോം കൂടോത്രോം ഒന്നും അറിയില്ല. ഇക്ക് രാമനും സീതേം ഒക്കെ ടീവീല് കണണോരാ" അയാള്‍ പറഞ്ഞു
"അവരെ പറ്റി എനിക്കും അറിയില്ല, പക്ഷെ അത് ചരിത്രമാണോ?"
"ഇക്ക് ഒക്കെ ഒരേ പോല്യാ ചരിത്രോം പുരാണോം ഒക്കെ, എല്ലാം ഓരോരത്തരു പറയണതല്ലേ, ഇയിന്റെ ഒക്കെ ഒര് വീഡിയോ ണ്ടോ..?"
"ചിത്രങ്ങളില്ലേ..?"
"അത് ശരി ങ്ങള് പലരും പൈസേം കൊടുത്ത് വരപ്പിച്ചതും എടുപ്പിച്ചതും അല്ലെ, മ്മള് വീടിയോന്റെ ആളാ..."
"അപ്പോള്‍ നിങ്ങള്‍ക്ക് നടന്ന കാര്യങ്ങളില്‍ ഒര് വിശ്വാസവും ഇല്ലേ..?
"സിനിമേലും ടീവീലും കാണ്ന്നത്  മാത്രം.... ങ്ങള് ഫെസ്ബുക്കിലുണ്ടോ...?"

പഴശ്ശി അല്പം ആലോചിച്ചു എന്നിട്ട് പറഞ്ഞു "ഇല്ല...."
"ഞാന്‍ പറഞ്ഞില്ലേ ഞങ്ങക്കൊക്കെ ഇപ്പം പഴശ്ശി മമ്മൂട്ടിയാ...." അവന്‍ ചിരിച്ചു
"നീ കാണുന്നതൊക്കെ സത്യമാവില്ല എന്ന് നിനക്കറിയില്ലേ..?"
"തോന്നീട്ട്ണ്ട്... പക്ഷെ സത്യം അറിഞ്ഞിട്ട് എനിക്കെന്ത് കിട്ടാനാ .. ന്റെ ജീവിതം ങ്ങനെ തന്നെ..." അവന്‍ വീണ്ടും ചിരിച്ചു
"പക്ഷെ ചരിത്രം തെറ്റായി നിര്‍വചിച്ചാല്‍ അത് വരും കാലത്തെ ബാധിക്കില്ലേ..?"
"ഇതൊക്കെ വല്ല്യ ആള്‍ക്കാരെ കാര്യല്ലേ...ങ്ങള് ഒര് കാര്യം പറ പണ്ട് ജീവിച്ച ങ്ങളെന്തിനാ ഇപ്പം ഇവട വന്ന് ന്നോട് ഇതൊക്കെ പറയ്‌ന്നത് . ങ്ങളാ എം.ടീനോടൊക്കെ പോയി പറ ഓലല്ലേ ഇതൊക്കെ എഴുത്ണത്.."

അവനൊരു ബീഡി പുറത്തെടുത്തു "പഴശ്ശ്യെട്ടാ ങ്ങക്ക് വേണോ ഒന്ന് ... ദിനേശാണ് ..."
"വേണ്ട" അയാള്‍ പറഞ്ഞു
"ങ്ങളൊക്കെ വല്യ ആള്‍ക്കാരല്ലേ ഫില്‍ട്ടരായിരിക്കും അല്ലെ...?" അവന്‍ ചിരിച്ചു എന്നിട്ട് ബീഡി കത്തിച്ച് വലിച്ചു കൊണ്ട് പറഞ്ഞു "ഞങ്ങക്കൊക്കെ ഇന്നും നാളേം ള്ളൂ, ഇന്നലെ കഴിഞ്ഞേനെ പറ്റി പോരടിച്ചിട്ട് കാര്യെന്താ... ങ്ങളെ കൂട്ടരേ പേര് നോക്കണ്ടത് ങ്ങളല്ലേ...." അവന്‍ ആഞ്ഞു വലിച്ച് പുക പുറത്തേക്കു വിട്ടു.
അയാള്‍ അല്പം ആലോചിച്ചു എന്നിട്ട് പറഞ്ഞു "ഞാനും കണ്ടിരുന്നു സിനിമ. അതിലെ ശബ്ദം ഭയങ്കരം മറ്റു സിനിമകളെ പോലെയല്ല. പക്ഷെ അവന് ആ മമ്മൂട്ടിക്ക് അല്പം വയസ്സ് കൂടിയോ എന്നൊരു തോന്നല്‍. എന്നാലും ശബ്ദം ഗംഭീരം"
"അത് നമ്മടെ പൂക്കുട്ടിയല്ലേ, അമേരിക്കയിലൊക്കെ പോയി അവാര്‍ഡു കിട്ട്യോനാ" അവന്‍ പറഞ്ഞു
"അതെ പൂക്കുട്ടി മിടുക്കനാ... സിനിമ മൊത്തത്തില്‍ നന്നായിരുന്നു ഞാനായി തര്‍ക്കിക്കുന്നില്ല ഇനി" അയാള്‍ ആരോടെന്നില്ലാതെ സ്വയം പറഞ്ഞു.

അവന്‍ കെട്ട് പോയ ബീഡി വീണ്ടും കത്തിച്ചു, പഴശ്ശിയും ഒന്ന് മേടിച്ചു വലിച്ചു. അവര്‍ രണ്ടു പേരും നടന്നു നടന്നു മോഫ്യൂസില്‍ ബസ്‌ സ്റ്റാന്റിലെത്തിയിരുന്നു
"ന്നാ അങ്ങന്യയിക്കോട്ടേ പഴശ്ശിയേട്ടാ, ഇക്ക് കൊയിലാണ്ടിക്ക്‌ പോണം, മ്മക്ക് പിന്നേം കാണാം" പഴശ്ശി അയാള്‍ നടന്നു പോകുന്നത് നോക്കി നിന്നു. "പേര് പോലും ചോദിച്ചില്ല" അയാള്‍ മനസ്സില്‍ ചിന്തിച്ചു
പക്ഷെ നടന്നു പോയ അവന്‍ അല്പം ദൂരം ചെന്ന് നിന്നു. പിന്നെ തിരിച്ചു നടന്നു വന്നു "പിന്നെ ഒര് കാര്യം ങ്ങളങ്ങോട്ട്‌ ചെല്ലുമ്പം ആ ഭീമേട്ടനെ കണ്ടിങ്കില് ഒര് കാര്യം പറയ്യാ..."
അയാള്‍ അവനെ എന്താ എന്നാ രൂപത്തില്‍ നോക്കി
"ഇവടെ ഇപ്പാള്‍ ലാലേട്ടന്‍ ഭീമനാവാനൊരു ഒരുക്കം ണ്ട്.. ഇനി ങ്ങളെ പോലെ മൂപ്പരും ഇതും ചോദിച്ചു ങ്ങുട്ട് വന്നാല് ഇവടെ ആകെ കുഴയും... ങ്ങള് പോയി മൂപ്പരെ പറഞ്ഞു മനസ്സിലാക്കണം എന്താ...?"

പഴശ്ശി തലയാട്ടി. അവന്‍ തിരിച്ചു നടന്നു പിന്നെ ഓടി ഒര് കൊയിലാണ്ടി വണ്ടിയില്‍ കയറിപ്പോയി. പഴശ്ശി ചുറ്റും നോക്കി പുതിയ സിനിമ പോസ്റ്ററുകള്‍ നിറഞ്ഞിരിക്കുന്നു. "ഒര് സിനിമ കണ്ടിട്ട് തിരിക്കാം.." അയാള്‍ ഒര് തീയറ്റര്‍ നോക്കി നടന്നു. "ഇനി ആ ഭീമനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും, അവനല്ലെങ്കിലും തലേം വാലും ഇല്ല, മൂക്കാത്ത ശുണ്ടി...വരുന്നോടത്ത് വച്ച് കാണാം" അയാള്‍ മെല്ലെ  നടന്ന് നീങ്ങി... "പിന്നെയും അയാളുടെ പേര് ചോദിക്കാന്‍ മറന്നു പോയി.. ഛെ..."

Thursday, April 26, 2012

സ്വപ്നാടനം

സ്വപ്നത്തില്‍ വളരെ ദൂരം സഞ്ചരിച്ചു
ഉണര്‍ന്നപ്പോള്‍ വഴിയും തെറ്റി
ആരോടെങ്കിലും വഴി ചോദിച്ചാലോ?
പക്ഷെ സ്വപ്നത്തിലെ സഹായാത്രികളെല്ലാം
മറ്റെവിടെയോ ഉണര്‍ന്ന് വഴിതെറ്റി
അലയുന്നുണ്ടാവണം...
അല്ലെങ്കില്‍ ഇനിയും ഉണരാതെ എന്റെ
അതെ സ്വപ്നത്തില്‍ സഞ്ചരിച്ചു കൊണ്ടിരിപ്പുണ്ടാവും
മര്‍ത്ത്യന്റെ ഓരോ സ്വപ്നാടനങ്ങള്‍...
-മര്‍ത്ത്യന്‍-

Sunday, April 22, 2012

മൂര്‍ച്ച

വിണ്ടുകീറിയ ചുണ്ടില്‍ വീണ്ടും
ജെല്ല് പുരട്ടിയല്ലേ? കൊള്ളാം
ഇനി മൂര്‍ച്ചയുള്ള വാക്കുകള്‍
ഉപയോഗിക്കാതിരിക്കു..
അവ വീണ്ടും വിണ്ടു കീറും...
-മര്‍ത്ത്യന്‍-

Thursday, April 19, 2012

മദ്യപന്‍

ഒഴിഞ്ഞ കുപ്പിയെ കുറ്റപ്പെടുത്തി
ഗ്ലാസുകള്‍ തട്ടി തെറുപ്പിച്ച്
ഭിത്തിയില്‍ പിടിച്ച്, മെല്ലെ
ഇരുട്ടില്‍ തപ്പി തടഞ്ഞ് നടന്ന്
മെത്തയില്‍ ചെന്ന് കിടന്നു
ഇത്ര കുടിക്കേണ്ടിയിരുന്നില്ല
നാളെ കുടി നിര്‍ത്തണം...
കണ്ണടയുന്നു.... നാളെയോ?...
കണ്ണ് തുറന്ന് നോക്കി..
ങ്ങേ! ഇന്ന് ഇത്ര പെട്ടന്ന് നാളെയായോ?..
ഇന്ന് നിര്‍ത്തണ്ട വേറൊരു ദിവസമാവാം...
-മര്‍ത്ത്യന്‍-

Tuesday, April 17, 2012

മയില്‍‌പ്പീലി

നോട്ടുപുസ്തകത്തില്‍ വച്ച മയില്‍‌പ്പീലി
പിണങ്ങിയിരുന്നു
പിണക്കം മാറ്റാനായി ഞാനതിനെ
വിശുദ്ധഗ്രന്ഥങ്ങളിലും പിന്നെ വിശ്വസാഹിത്യങ്ങളിലും
വച്ച് നോക്കി. അത് അലറിവിളിച്ച്‌ പുറത്ത് ചാടി
ഞാനതിനെ എന്റൊരു സുഹൃത്തിന് കൊടുത്തു
എന്നിട്ട് പറഞ്ഞു "നീ പോറ്റിക്കോ..
എനിക്ക് വയ്യ ഈ അനുസരണകെട്ട -
മയില്‍‌പ്പീലിയുമായി മല്ലിടാന്‍"
അവനത്‌ മുടിയില്‍ ചൂടി, ഓടക്കുഴലും വിളിച്ച്
പയ്ക്കളെയും മേച്ച്‌ നടന്നു...
-മര്‍ത്ത്യന്‍-

Friday, April 13, 2012

വഷളന്റെ വിഷു

"വിഷുവിന്റന്ന് ചെക്കനെ മഷിട്ട് നോക്കിയാല്‍ കാണ്ല്ല്യ. എബട പോയി കടക്കാവോ" വിലാസിനി തലയില്‍ കൈ വച്ചിരുന്നു. പുതിയ വീട്ടിലേക്ക് മാറിയിട്ട് ആദ്യത്തെ വിഷുവാണ്. അയല്‍ക്കാരായ ചിലരെ വിളിച്ചിട്ടുണ്ട്. മലയാളികളല്ല ചില സായിപ്പന്മാരും മദാമകളും പിന്നെ ചില വടക്കന്‍ മാരും. രാവിലെ എഴുന്നേറ്റിട്ട് ചെക്കനെ എഴുന്നേല്‍പ്പിക്കാന്‍ പെട്ട പാടൊന്നും പറയണ്ട. ഒരു വിധം തൂക്കി കൊണ്ട് വന്നു, പിന്നെ തൂങ്ങി നിന്ന് കൊണ്ട് കണി കണ്ടു എന്ന് വരുത്തി പിന്നെയും കിടന്നു.

സദ്യക്കുള്ള ഒരുക്കങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ ചെക്കനെ ചെന്ന് വിളിക്കാന്‍ നോക്കുമ്പോള്‍ ചെക്കന്‍ മിസ്സിംഗ്‌. നടു വേദനിക്കുന്നുമുണ്ട്. ചെക്കന്റച്ഛന്‍ സഹായിച്ചില്ലെന്നല്ല. പക്ഷെ ആ സഹായത്തിന്റെ കഥ പരയാതിരിക്കുന്നതാകും ഭേദം. ചെക്കനെ പോലെ ബെഡ്ഡില്‍ കിടന്നുറങ്ങിയില്ല എന്നേയുള്ളു. ഭാര്യയോടുള്ള സ്നേഹമോ അതോ പേടിയോ അല്ല ആദരവോ അടുക്കളയില്‍ തന്നെ ചുറ്റിപറ്റി നിന്നു. ഇടക്ക് കുറെ നേരം കസേരയില്‍ ഇരുന്നുറങ്ങി. പിന്നെ ഞെട്ടിയുണര്‍ന്ന് വന്ന് നുറുക്കി വച്ച ചില പച്ചകറി കഷ്ണങ്ങള്‍ എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും മാറ്റിവച്ചു. അതിനെ സഹായം എന്ന് പറയാമോ എന്ന് വിലാസിനിക്കറിയില്ല.

പിന്നെ ഒരു കാപ്പി കൂടി കുടിച്ചപ്പോളാണ് ഒന്നുണര്‍ന്നത്. ഉണര്‍ന്നതിന്റെ വിശേഷം മാറ്റിയെടുത്തു വച്ച കായവറത്തതിന്റെ അളവിലും കണ്ടു.
"ഇത് ശരിയല്ല ട്ടോ... ഒന്നും ചെയ്യൂല്ല ങ്ങനെ അവടേം ഇവടേം തൊട്ടും നക്കിം ഇരിക്കും. ഇത് കണ്ട്വോ കായവറത്തത് പകുതിയായി" വിലാസിനി പാത്രം കാണിച്ച് പറഞ്ഞു. ചെക്കന്റച്ഛന്‍ ഒരിളിഞ്ഞ ചിരി ചിരിച്ച് നിന്നു.
"സാരല്ല മ്മക്ക് അത് വേണ്ടാന്ന് വയ്ക്കാം... ഈ സായ്പ്പന്മാരക്ക് എന്തറിയും..."
അവള്‍ അയാളെ രൂക്ഷമായി നോക്കി. അയാള്‍ തല കുനിച്ചു നിന്നു.
"നാട്ടിലാണെ മനസ്സിലാക്കാം ഇവടെ അമേരിക്കേല് തെണ്ടി നടക്കണ ചെക്കന്‍ ഇവന്‍ തന്നെ ണ്ടാവുള്ളൂ. എപ്പ നോക്ക്യാലും ആരടെങ്കിലും വീട്ടിലാ... അവരെന്താ വിചാരിക്ക്യ. പല്ലും കൂടി തെക്കാണ്ടായിരിക്കും പോയിരിക്കണത് അവരൊക്കെ നാറ്റം സഹിക്ക്ന്നുണ്ടാവും... ഒന്ന് പോയി നോക്കൂന്നെ.."

അയാള്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു. അല്പം നടന്നിട്ട് തിരിഞ്ഞ് നിന്ന് ചോദിച്ചു "ആദ്യം മൈക്കിന്റെ വീട്ടില്‍ നോക്കണോ അതോ ജാനെറ്റിന്റെ വീട്ടില്‍ നോക്കണോ?" അവള്‍ അയാളെ തുറിച്ച് നോക്കി പല്ലിറുക്കി. അയാള്‍ക്ക് പെട്ടെന്ന് ഉത്തരം പിടി കിട്ടി. അയാളുടെ പല സംശയങ്ങളും ഒര് പല്ലിറുക്കില്‍ തീരുന്നത്തെ ഉള്ളു. അയാള്‍ വാതില്‍ തുറന്നു പുറത്തെക്കിറങ്ങിയപ്പോള്‍ അവള്‍ വിളിച്ച് ചോദിച്ചു "നിങ്ങള് പല്ല് തേച്ചോ..?"
അയാള്‍ മിണ്ടാതെ തിരിച്ചുള്ളിലേക്ക് വന്നു. കുളിമുറിയിലേക്ക് കയറി അതിന്റെ കാതകടച്ചു.
"ഈശ്വരാ.. ഇനി എപ്പോഴാണ് പുറത്തിറങ്ങ്വ.. ഈ ചെക്കാണിത് എവടെ പോയി കിടക്കാ..."

അവള്‍ പിറ് പിറുത്തു വീണ്ടും പണി തുടര്‍ന്നു. അവളുടെ ഊഹം തെറ്റിയില്ല, പല്ല് തേക്കാന്‍ പോയ ആള് കുളിച്ച് കുട്ടപനായി തോര്‍ത്തും ചുറ്റി വന്ന് നില്കുന്നു. എന്നിട്ട് അവളെ നോക്കി ഒരേമ്പക്കം വിട്ടു.
"ഛീ... ഛീ... " അവള്‍ അയാളെ ആട്ടി. "ഇങ്ങനേം ണ്ടോ ആള്‍ക്കാര്, മാനുഷര് സദ്യ കഴിഞ്ഞാല ഏമ്പക്കം വിടുന്നത്, ഇവടെ സദ്യ ണ്ടാക്കുമ്പം കക്കൂസില്‍ പോയി കുളീം കഴിഞ്ഞ് വരുമ്പം... ഛീ ....."
അയാള്‍ക്ക്‌ ഗാസിന്റെ വിഷമുള്ളത് നേര് എന്നാലും ഗാസിനും പുറത്തു വരേണ്ട വഴികള്‍ക്കും ഒരൌചിത്ത്യബോധം വേണ്ടേ. ഇങ്ങനെയായാലും വിഷമമാണ്. "ഇനി സദ്യ കഴിഞ്ഞ് അവരുടെ മുന്‍പില്‍ വേറെ ഒന്നും ചെയ്യാതിരുന്നാല്‍ മതി" അവള്‍ മനസ്സില്‍ പറഞ്ഞു "എന്റെ കൃഷ്ണാ രക്ഷിക്കണേ.."

അയാള്‍ അടഞ്ഞിരിക്കുന്ന പുറത്തേക്കുള്ള വാതില്‍ നോക്കി എന്നിട്ട് അവളോട് പറഞ്ഞു "നീയത് മതിയാക്ക്‌ ചെക്കന്‍ വരണേന്റെ മുമ്പേ മ്മക്ക്....."
മുഴുമിക്കാന്‍ അവള്‍ സമ്മതിച്ചില്ല. "പോണുണ്ടോ ഇവുടുന്നു" അവള്‍ ചീറി
അയാള്‍ അല്‍പനേരം അവിടെ നിന്നു എന്നിട്ട് "ശു... ശു..."
"ഇനി എന്താ...." അവള്‍ വിളിച്ച് ചോദിച്ചു.
"ഇത് കണ്ടോ.. ടിങ്കിടിക.... ടിങ്കിടിക...." അയാള്‍ ഉടുത്തിരുന്ന തോര്‍ത്തഴിച്ചു അവളുടെ മുന്‍പില്‍ രണ്ടു തുള്ളല്‍ തുള്ളി ബെട്രൂമിലക്ക് ഓടി പോയി.
അവള്‍ക്കു കലികയറി, ജനലുകളെല്ലാം തുറന്നു കിടക്കുന്നു, തിങ്ങി കിടക്കുന്ന വീടുകളില്‍ ജനല് തുറന്നാല്‍ ഉള്ളിലേക്ക് നല്ലവണ്ണം കാണാം. "ആ ചെക്കനിങ്ങനെ ആവരുതെ കൃഷ്ണാ..." അവള്‍ മനസ്സില്‍ പറഞ്ഞു

ഏതായാലും അരമണിക്കൂര്‍ കൂടി വേണ്ടിവന്നു അയാള്‍ക്ക്‌ പുറപ്പെടാന്‍. കോടി മുണ്ടും ജുബ്ബയുമിട്ട് അടുക്കളയിലേക്കു വന്നു. എന്തൊരു മാറ്റം. അര മണിക്കൂര്‍ മുന്‍പ് ഉടുത്ത തോര്‍ത്തൂരി തുള്ളിയ അതെ മഹാനാണെന്ന് ആരും പറയില്ല. മുഖത്ത് ഗൌരവം വസ്ത്രങ്ങളില്‍ നിറഞ്ഞ കേരളീയത. എല്ലാം കെങ്കേമം.
"ഞാന്‍ അവനെ പോയോന്ന് നോക്കട്ടെ..." അയാള്‍ പുറത്തേക്കിറങ്ങി. അവള്‍ വീണ്ടും ഒരുക്കങ്ങളിലേക്ക് തിരിഞ്ഞു. സമയം പോയതറിഞ്ഞില്ല. അവള്‍ സമയം നോക്കി പതിനൊന്നു മണി.

"ഇവരെവിടെപ്പോയി...? മണിക്കൂറൊന്നായി" അവള്‍ തന്നോടന്നെ പറഞ്ഞു "ഈശ്വരാ എവടെപ്പോയി കിടക്കുന്നു"
പിന്നെയങ്ങോട്ട് അവള്‍ക്കു ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല മിനുട്ടില്‍ പലവട്ടം മുന്‍പിലത്തെ വാതിലും നോക്കി അങ്ങിങ്ങ് നടന്നു. പല വേണ്ടാത്ത ചിന്തകളും അവളുടെ മനസ്സില്‍ കൂടി പോയി. ചെന്നന്വേഷിചാലോ എന്നും പലതവണ ആലോചിച്ചു. പിന്നെ വേണ്ടെന്ന് വച്ച്. ചിന്തകള്‍ പരിഭ്രമത്തിന്റെ വക്കത്തെത്തിയപ്പോള്‍ പെട്ടെന്ന് കോളിംഗ് ബെല്‍ ശബ്ദിച്ചു. അവള്‍ ഓടിപ്പോയി വാതില്‍ തുറന്നു.
രണ്ടു പെരുമുണ്ടായിരുന്നു. പക്ഷെ അവരുടെ ഇളിഞ്ഞ ചിരി കണ്ടപ്പോള്‍ അവള്‍ക്കു വീണ്ടും കലി കയറി. അയാള്‍ പെട്ടെന്ന് കയ്യില്‍ നിന്നും ഒര് പൊതിയെടുത്ത്‌ നീട്ടി
"സര്‍പ്രൈസ്..." ചെക്കനും ചെക്കന്റെ അച്ഛനും ഒരുമിച്ചു കൂവി. അവള്‍ നീട്ടി പിടിച്ചിരിക്കുന്ന മാക്‌ ഡോണള്‍ട്സിന്റെ പാക്കെറ്റിലേക്ക് ഒന്ന് നോക്കി. എന്തെങ്കിലും പറയുന്നതിന് മുന്‍പേ ചെക്കന്‍ പറഞ്ഞു

"വീ ഹാവ് യുവര്‍ മാക് ഗ്രിഡ്ല്‍സ് ആന്‍ഡ്‌ വീ ഹാവ് ഔര്‍ സോസേജ് ആണ്ട് എഗ്ഗ്"
അവള്‍ പൊതി കയ്യില്‍ വാങ്ങി നേരെ അടുക്കളയില്‍ ചെന്ന് ചവറ്റു കോട്ടയിലേക്ക് എറിഞ്ഞു.
"മാക്‌ ഡോണള്‍ട്സ് നിങ്ങളടെ ആരാ..... ഇന്നൊരു ദിവസം വിഷുവായിട്ട്‌ ഇതോഴിവാക്കിക്കൂടെ"
"ബട്ട് ബ്രേക്ക്ഫാസ്റ്റ്..."

അയാളെന്തെങ്കിലും പറയുന്നതിന് മുന്‍പേ കായവറുത്തതിന്റെ പാത്രം അയാളുടെ നേര്‍ക്ക്‌ വന്നു. അയാള്‍ ചെക്കന്റെ കയ്യും പിടിച്ചു ഒഴിഞ്ഞു മാറി എന്നിട്ട് ചെക്കനെ പൊക്കിയെടുത്തു ചിരിച്ചു. അവള്‍ക്കു കലി തുള്ളുമ്പോള്‍ പലപ്പോഴും ഇങ്ങനെ പല തന്ത്രങ്ങള്‍ വഴിയാണ് അയാള്‍ അവളെ ശാന്തമാക്കുക. പക്ഷെ ഇന്ന് വിശേഷം വേറെയായിരുന്നു. അയാള്‍ ചെക്കനെ പൊക്കിയതും മുണ്ടഴിഞ്ഞു നിലത്തു വീണു.

ചെക്കനെ പിടിച്ചു മുണ്ടില്ലാതെ നിക്കുന്ന അയാളെ കണ്ടിട്ട് അവള്‍ക്ക് വീണ്ടും കലി തുള്ളി "അതിന്റെ അടിയില്‍ എന്തെങ്കിലുമൊന്നു ഇട്ടുകൂടെ.... ഇതെങ്ങാനും അവരുടെ മുന്‍പില്‍ അഴിഞ്ഞു പോയാല്‍.... വഷളന്‍...."
അയാള്‍ ചിരിച്ചു. ചെക്കന്‍ അയാളെ നോക്കി "അച്ഛാ... ഈ....യക്ക്...." അവന്‍ കൂവി

-മര്‍ത്ത്യന്‍-

Wednesday, April 11, 2012

തളരാതെ

അറ്റം കാണാതെ മുന്നില്‍ കിടക്കുന്ന
വഴികളില്‍ ഒരുറുമ്പിനെ പോലെ സഞ്ചരിക്കണം...
തളരാതെ ഒരിക്കലും നിര്‍ത്താതെ
ഈ വഴികളൊന്നും എങ്ങോട്ടും -
നയിക്കുന്നില്ലെന്നത് തിരിച്ചറിഞ്ഞിട്ടും
ഒരുറുമ്പിനെ പോലെ, പലപ്പോഴും
ഒരദൃശ്യനായി ഈ ജീവിതത്തില്‍ കൂടി നടക്കണം...
-മര്‍ത്ത്യന്‍-

Monday, April 9, 2012

രൂപം

അവളുടെ മിഴികളില്‍
പണ്ട് ഞാനോളിപ്പിച്ചു വച്ച
എന്റെ തന്നെ രൂപം
ഇന്ന് പേരെടുത്ത് വിളിച്ച്
അവളെനിക്ക്‌ തിരിച്ചു തന്നു...

Saturday, April 7, 2012

നാടകം

തിരശ്ശീലക്കു പിന്നില്‍
കഥാപാത്രങ്ങള്‍ രൂപം കൊള്ളുന്നു
തിരശ്ശീലക്കു മുന്‍പില്‍
കാണികള്‍ അക്ഷമരായി -
പുതിയ കഥാപാത്രങ്ങളെ സൃഷ്ട്ടിക്കുന്നു
അങ്ങിനെ തിരശ്ശീലകള്‍ ഉയരാതെ
നാടകങ്ങള്‍ അരങ്ങേറുന്നു
-മര്‍ത്ത്യന്‍-

Thursday, April 5, 2012

ചതി

തലചുറ്റി വീണത്‌
തലചായ്ക്കാനൊരിടം തരാതെ
ഇറക്കിവിട്ട ആ വീടിന്റെ
ഉമ്മറത്ത് തന്നെയായല്ലോ
എന്തൊരു ചതിയാണിത് മര്‍ത്ത്യാ..

Wednesday, April 4, 2012

തുള്ളികള്‍

നിറകുടത്തില്‍ നിന്നും തുളുമ്പിയ പാലിന്റെ
തുള്ളികള്‍ക്കായി കടിപിടികൂടി
അവനെ തറപറ്റിച്ച് വിജയശ്രീലാളിതനായി
മുഴുവന്‍ പാലും മോന്താനിരുന്നപ്പോള്‍
അവനെ വല്ലാതെ ഓര്‍മ്മ വന്നു
ചങ്കില്‍ പാല്‍തുള്ളികള്‍ കട്ടപിടിച്ച പോലെ
ഒരു വല്ലാത്ത ഭാരം, ഒന്നുമില്ലെങ്കിലും സ്വന്തം
സഹോദരനല്ലേ മര്‍ത്ത്യാ....

-മര്‍ത്ത്യന്‍-

ചിറകുകള്‍

എന്റെ സ്വപ്നത്തില്‍ ഞാനവള്‍ക്ക്
സ്വര്‍ണ്ണ ചിറകുകള്‍ പണിതു കൊടുത്തു
അത് വച്ച് അവളെന്റെ മുന്‍പില്‍ പറന്നു വന്നു
എന്നെ നോക്കി കൊഞ്ഞനം കാട്ടി
എന്നിട്ട് ഞാന്‍ പോള് മറിയാതെ
മറ്റാരുടെയോ സ്വപ്നത്തിലേക്ക്
പറന്നു പോയി അവിടെ ചിറകറ്റ് കിടന്നു
-മര്‍ത്ത്യന്‍-

Sunday, April 1, 2012

അയാള്‍

ചിലനേരം വരും, അടുത്തിരിക്കും;
പലതും പറഞ്ഞു ചിരിക്കും.
കുറേയായി കണ്ടില്ല,
ചെന്നന്വേഷിച്ചപ്പോള്‍ അങ്ങിനെയോരാളില്ലത്രെ
ഇനി എവിടെ ചെന്നന്വേഷിക്കും ?
മനസ്സിന്റെ ഓരോ കളികള്‍
അല്ലെ മര്‍ത്ത്യാ...?

Tuesday, March 27, 2012

ഷേക്ക്‌സ്പിയര്‍

"എന്താ നിന്ന് പര്ങ്ങ്ണത് "
ഒന്നുമില്ലെന്നവന്‍ തലയാട്ടി
"ന്നാലും?" അയാള്‍ വീണ്ടും ചോദിച്ചു
"ങ്ങളെ പേരെന്താ?"
അയാള്‍ ചിരിച്ചു "എന്തിനാ അറിയണത് "
"ന്റെ ഉമ്മ ചോയിക്കാന്‍ പറഞ്ഞതാ"
"എന്താ നിന്റെ ഉമ്മേന്റെ പേര് "
"ങ്ങളെ പേര് ആദ്യം പറ"
"ന്നാലെ നീ ഉമ്മേന്റെ പേര് പറയു ?"
അതെ എന്നവന്‍ തലയാട്ടി
"ന്റെ പേര് ഷേക്ക്‌സ്പിയര്‍"
അവന്‍ ചിരിച്ചു
"എന്താ ചിറിക്കണത് "
"അതെന്ത് പേരാ ങ്ങളത്?" അവന്‍ വീണ്ടും ചിരിച്ചു
"ഞാനൊരു വല്യ എഴുത്തുകാരനാ" അയാള്‍ പറഞ്ഞു
"എഴുതുകാര്‍ക്കൊക്കെ വല്യ പേരാ?
അയാള്‍ കൌതുകത്തോടെ അവനെ നോക്കി. എവിടെയോ കണ്ടു മറന്നപോലെ.
"അത് വിട് നിന്റെ ഉമ്മേന്റെ പേരെന്താ?"
"ജയഭാരതി" അവന്‍ പറഞ്ഞു
"എന്ത് ?" അയാള്‍ ഉറക്കെ ചോദിച്ചൂ
"ജയഭാരതീന്ന് "
"ന്നട്ട് എന്താ ഉമ്മാന്ന് വിളിക്കണത്"
"അങ്ങനെ വിളിക്കണം ന്നാ വാപ്പ പറഞ്ഞത്"
"നിന്റെ പേരെന്താ?"
"ക്രിസ്റ്റഫര്‍"
അയാള്‍ ഉള്ളില്‍ ചിരിച്ചു
"വാപ്പേടെ പേര് ജയന്‍ ന്നല്ലല്ലോ" അയാള്‍ തമാശക്ക് ചോദിച്ചു
"അല്ല" അവന്‍ പറഞ്ഞു "അബൂട്ടി ന്നാ"
"അത് കലക്കി" അയാള്‍ കുലുങ്ങി കുലുങ്ങി ചിരിച്ചു
"ജയഭാരതിയുടെയും അബൂട്ടീടെം മകന്‍ ക്രിസ്റ്റഫര്‍"
"അതിലെന്താ കൊയപ്പം" അവന്‍ ചോദിച്ചു
"ഒന്നുല്ല ഒരപാകത"
"ന്നാലും മനുശന്‍മാരടെ പേരല്ലേ, ങ്ങളെ പെരിനെക്കാളും നല്ലതാ"
"ചെക്പിയര്‍" അവന്‍ സ്വയം പറഞ്ഞു
അവന് അയാളുടെ തമാശ ഇഷ്ടപ്പെട്ടില്ല എന്നയാള്‍ക്ക് മനസ്സിലായി
"നിന്റെ ഉമ്മ എന്തിനാ എന്റെ പേര് ചോദിച്ചത്"
"ഇക്കറിയില്ല"
"ന്നാലും ?"
"ഉമ്മ ഇത് തരാന്‍ പറഞ്ഞു" അവന്‍ കയിലുള്ള കടലാസ് അയാള്‍ക്ക്‌ നീട്ടി
"എന്താ ഇത്" അയാള്‍ അത് വാങ്ങിയിട്ട് ചോദിച്ചു
അവന്‍ ഒന്നും പറയാതെ ഓടിപ്പോയി
കുറച്ചു നേരം ഒന്നും മനസ്സിലാവാതെ അയാള്‍ അവന്‍ ഓടി മറയുന്നതും നോക്കി നിന്നു. എന്നിട്ട് അവന്‍ തന്ന കടലാസെടുത്തു നോക്കി
ഒരു വെള്ള കടലാസ്സില്‍ വലുതാക്കി എഴുതിയിരിക്കുന്നു
"യൂ റ്റൂ ബ്രൂട്ടസ്" അയാള്‍ വീണ്ടും വായിച്ചു
അതെ അത് തന്നെയാണ് എഴുതിയിരിക്കുന്നത്
"യൂ റ്റൂ ബ്രൂട്ടസ്"

-മര്‍ത്ത്യന്‍-

Sunday, March 25, 2012

പുതുമ

പുതിയ ഉടുപ്പുകള്‍
പഴയതിനെ വീണ്ടും പഴകിക്കുന്നു
കൊള്ളാത്തവയാക്കുന്നു
കീറിയതാക്കുന്നു
ഭംഗിയില്ലാത്തവയാക്കുന്നു, പാവം!
ആ പഴയവ എന്ത് പിഴച്ചു
പുതുമയേ... നിന്റെ ജനനം
പഴമയുടെ മടിയില്‍ പോരെ?
അതിന്റെ മൃതിയില്‍ തന്നെ വേണോ?

-മര്‍ത്ത്യന്‍ -

Thursday, March 22, 2012

തിരമാല

ഈ തിരമാലയെ ഞാനറിയും
പണ്ടൊരിക്കല്‍ ഞാനിവിടെ നിന്നപ്പോള്‍
അതെനിക്കൊരു ചെരുപ്പ് സമ്മാനിച്ചു
ഇന്നിതാ മറ്റേ ചെരുപ്പും തരുന്നു
പക്ഷെ ഇതിട്ടു നടന്ന ആളെവിടെ
തിരമാലെ... തിരിച്ച് തരൂ
നീ അന്നെടുത്തു കൊണ്ട് പോയ ആ ആളെ
-മര്‍ത്ത്യന്‍-

Tuesday, March 20, 2012

കണ്ണാടി പഹയന്‍

ഒരു രാവിലെ
ഇന്നലെകളില്‍ നിന്നും ഒരോര്‍മ്മ അടര്‍ന്നു വീണു
ഞാനത് പൊടിതട്ടിയെടുത്ത് നോക്കി
"ഇതായിരുന്നുവല്ലേ ഞാന്‍?"
പിന്നെ മുടി ചീകാന്‍ കണ്ണാടി നോക്കിയപ്പോള്‍
ഒരു പരിചയമില്ലാത്ത പഹയന്‍
ആരാ നീ? ഞാന്‍ ചോദിച്ചു
"ഇറങ്ങി പോ എന്റെ കണ്ണാടിയില്‍ നിന്ന്"
അവന്‍ പോയില്ല, ഒരു കൂസലില്ലാതെ ഇന്നും
എന്റെ കണ്ണാടിയില്‍ നിറഞ്ഞു നില്‍ക്കുന്നു

മര്‍ത്ത്യന്‍

Friday, March 16, 2012

മേഖങ്ങള്‍

ഇന്നലെ മേഖങ്ങളെ നോക്കി ഞാനൊന്നു ചിരിച്ചു
കളിയാക്കിയെന്നോര്‍ത്ത് അവ പൊട്ടിക്കരയാന്‍  തുടങ്ങി
വിതുമ്പി കരഞ്ഞു കൊണ്ടവ മറഞ്ഞു പോയപ്പോള്‍
ഞാനും അവളും നനഞ്ഞ് ഒരു കുടക്കീഴില്‍
കുറ്റബോധത്തോടെ തിരിച്ചു നടന്നു
-മര്‍ത്ത്യന്‍-

Tuesday, March 13, 2012

കാത്തിരുപ്പ്

കാത്തിരുപ്പ് നല്ലതാണ്
എന്നെങ്കിലും തീരുമെങ്കില്‍
ഇനി തീരാഞ്ഞാല്‍ നന്നേ മുഷിയും
അവസാനം തീര്‍ന്നാലൊ?
അതെ കാത്തിരുപ്പിനെ
ഓര്‍ത്തായിരിക്കും പിന്നെയുള്ളയിരുപ്പ്
മര്‍ത്ത്യന്റെ ഒരു കാര്യം

-മര്‍ത്ത്യന്‍-

Sunday, March 11, 2012

മാപ്പ്

അകലെ മലകള്‍ക്കപ്പുറം പുകയുയരുന്നു
കുടിലുകള്‍ വീണ്ടും കത്തുന്നോ?
അതോ പണ്ടെന്നോ കത്തിയ ഓര്‍മ്മകളുടെ
കേടാ കനലുകള്‍ നീ ഊതി കത്തിക്കുന്നോ?
ഓര്‍മ്മയില്ലേ നിനക്കെന്നെ?

പണ്ട് വഴിയോരത്ത് കളഞ്ഞിട്ട ബീഡിക്കുറ്റികള്‍
പെറുക്കി വലിച്ചു നമ്മള്‍ നടന്നതോര്‍മ്മയില്ലേ?
അന്ന് ഞാന്‍ നിന്റെ സുഹൃത്തായിരുന്നു
അന്ന് വലിച്ച ബീഡികള്‍ ഇന്ന് ഒരു
അവസാന ചുമയായ് ചങ്കില്‍ കിടന്നു പുളയുന്നു

ഓര്‍മ്മയില്ലേ നിനക്കെന്നെ?
അന്ന് കത്തുന്ന കുടിലില്‍ നിന്നെ തനിച്ചാക്കി,
ഉപേക്ഷിച്ച് സ്വയം രക്ഷപെട്ടതല്ലേ ഞാന്‍
നീ മറക്കാന്‍ വഴിയില്ല
ചതിയനെന്നു നീ വിളിച്ചു കരഞ്ഞത് ഞാനോര്‍ക്കുന്നു

പിന്നെ കത്തിയെരിഞ്ഞ കുടിലില്‍
കത്തിച്ചാമ്പലായ നാലു ഭിത്തികള്‍ക്കുള്ളില്‍
കത്താതെ കാത്തു സൂക്ഷിച്ച ചെറിയ വാതിലിനു പിന്നില്‍
നീ മറഞ്ഞതോര്‍ക്കുന്നു
ഞാന്‍ പലകുറി ഓര്‍ത്തു വിഷമിച്ചിരുന്നു സുഹൃത്തെ

പക്ഷെ ഇന്ന് ലോകം മാറിയിരിക്കുന്നു, വരൂ
കുടില് കത്തിക്കുന്നത് തെറ്റല്ല, കോടതി വിധി വന്നു
നിനക്കും രക്ഷയുണ്ട് ; കത്തുന്ന കുടിലുകളില്‍
വെന്തേരിയുന്നതും ശിക്ഷാര്‍ഹമല്ലെന്നാണ് വിധി
ഇനി നിനക്ക് നിര്‍ഭയം കഴിയാം

പുറം ലോകം നീ കരിഞ്ഞ ചാരം കൂട്ടിവച്ച്
എത്രയോ മണിമാളികകള്‍ പണിതിരിക്കുന്നു
അവയില്‍ നിനക്കും കിട്ടും ഒരു മുറി
അല്ല ഒരു കോടിയുടെ ഒരു പുത്തന്‍ ഫ്ലാറ്റ്
എന്താ സന്തോഷമായില്ലേ നിനക്ക്

ഇനി ഗ്രഹപ്രവേശത്തിനായി ഒരുക്കിവച്ച
പല ഹോമാഗ്നികളിലുമാവാം നിന്റെ എരിയല്‍
പിന്നെ ഒരിക്കലും കെടാത്ത കനലായി തുടരാം
ജനങ്ങളുടെ ഈ.എം.ഐ പെടിസ്വനങ്ങളില്‍
നിനക്കുമുണ്ട് സുഹൃത്തേ ഒരു പുനര്‍ജ്ജന്മം

ഇനിയും കുടിലുകള്‍ കത്തും നിശ്ചം
നിന്നെപ്പോലെ ഇനിയും പലതും എരിയും
കുടിലുകളില്‍ കിടന്നുറങ്ങും ഓര്‍മ്മകളെ
ഉണര്‍ത്താതെ തീ വച്ച് നശിപ്പിക്കും ലോകം
അത് തെറ്റല്ല, ലോകം മാറിയതറിഞ്ഞില്ലേ നീ?

എത്ര പൂത്തുനിന്ന മാവുകള്‍ നശിച്ചു
ഊഞ്ഞാലുകള്‍ കെട്ടഴിയാതെ കത്തി കരിഞ്ഞു
പാമ്പിന്‍ കാവുകള്‍ കോണ്‍ക്രീറ്റ് കളിക്കൂടുകളായില്ലേ
പച്ചിലകളും പക്ഷികളും നിറഞ്ഞ വഴിയോരങ്ങള്‍
രാത്രിയിലും വിളക്കണിയിചോരുക്കിയ നടപാതകളായില്ലേ

പുരോഗതിയാണ് സുഹൃത്തെ
പലതും മാറും, പഴമകള്‍ എരിയും
പലതും പള്ളിക്കൂടങ്ങളിലെ ചരിത്ര പുസ്തകത്തിന്റെ
എടുകളിലേക്ക് ചവുട്ടിത്തള്ളും ലോകം
അതും പുരോഗതി തന്നെ

പക്ഷെ നീയെനിക്ക് മാപ്പ് തരണം,
നിന്നോടു ചെയ്ത തെറ്റുകള്‍ക്ക്
ഒരു നല്ല നാളേയ്ക്ക് വേണ്ടി
ഇന്ന് ഒരു ഒറ്റുകാരനായത്തിന്
എനിക്ക് നിന്നോടു മാപ്പ് പറയണം

നിന്നെ ദഹിപ്പിച്ച അതെ ഫ്ലാറ്റിന്റെ
സ്വിമ്മിംഗ് പൂളില്‍ ഒന്ന് മുങ്ങിക്കയറണം
എന്നിട്ട് തെരുവുവിളക്കുകള്‍ അണച്ച് ഇരുട്ടില്‍
അല്പം നടക്കണം. ആകാശത്തിലെ നക്ഷത്രങ്ങളെ
നോക്കി നീയെന്ന് കരുതി മാപ്പ് ചോദിക്കണം

Wednesday, March 7, 2012

ലോക വനിതാ ദിനം

ഇന്ന് മാര്‍ച്ച്‌ എട്ടിന് ലോക വനിതാ ദിനത്തില്‍
അഞ്ചു തികയുന്ന ഞങ്ങളുടെ മകന്‍ രാഹി
ഒരു വനിതകളുടെ മനിതന്‍ (ലേഡീസ് മാന്‍ എന്ന് വായിക്കു)
എന്നതിലുപരി...
വനിതകളെ ആദരിക്കുകയും ആരാധിക്കുകയും
ചെയ്യുന്ന ഒരുവനായി തീരട്ടെ എന്നാശംസിക്കുന്നു :)

Tuesday, March 6, 2012

നാല് ചോദ്യങ്ങള്‍

പലതും വരും മനസ്സില്‍
പിന്നെ മിന്നി മാഞ്ഞ് പോകും
ഞാനും നിന്റെ മനസ്സില്‍ വന്നിരുന്നു
പലവട്ടം....
പിന്നെ പലതും പോലെ
ഞാനും മിന്നി മാഞ്ഞ് പോയി
അല്ലെ?

ഇന്ന് വേണ്ട നാളെയാവട്ടെ
നാളെയുമുണ്ടാകും നിനക്ക് മറ്റൊരു കാരണം
അങ്ങനെ പോയി പോയി ഒരു ദിവസം വരും
ഇനിയൊരു നാളെ ബാക്കിയില്ലാതെ
അന്ന് നീയെന്ത് ചെയ്യും?

മധുരിക്കുന്നെങ്കില്‍ തുപ്പിക്കളയണം
ചവര്‍പ്പുണ്ടെങ്കില്‍ ഇറക്കണം
ഇനി മധുരിച്ച് തുപ്പിയത് തിരിച്ചെടുത്ത്
ചവര്‍പ്പുണ്ടെങ്കില്‍ ഇറക്കാം
അതൊക്കെതന്നെയല്ലേ നിന്റെയും ന്യായം?

പറ്റിച്ചതാരാണോ അയാളെയും
പറ്റിയതാര്‍ക്കാണോ അയാളെയും
രണ്ടു പേരെയും ഒരുപോലെ ശിക്ഷിക്കാം
ആരുടെയും പക്ഷം പിടിക്കാതെ കണ്ണടച്ച് നീതി നടത്താം
എന്താ തൃപ്തിയായില്ലേ നിനക്ക് ?

-മര്‍ത്ത്യന്‍-

Friday, March 2, 2012

മുത്തശ്ശന്റെ പര്‍സ്

"എന്താ ആള്‍ക്കാരറിഞ്ഞാല്?" അവന്‍ മുത്തശ്ശനെ നോക്കി ചോദിച്ചു.
"ആള്‍ക്കാരറിഞ്ഞാല്‍ മോശമല്ലേ? മുത്തശ്ശന്‍ ചോദിച്ചു.
"അതിന് ആള്‍ക്കരടേം പോക്കറ്റടിച്ച് പോവാറില്ലേ? പോക്കറ്റടിച്ച ആളല്ലേ മോശം ഞാനാ?" അവന്‍ മനസ്സിലാവാതെ വീണ്ടും ചോദിച്ചു.
മുത്തശ്ശന്‍ ചിരിച്ചു "തനിക്കിപ്പം എത്ര വയസ്സായി?"
"പതിനൊന്ന്" അമ്മയാണ് മറുപടി പറഞ്ഞത്. അവര്‍ അടുക്കളയിലെ പണി മതിയാക്കി ഉമ്മറത്തെക്ക് വന്നു. "അപ്പളെ പറഞ്ഞതാ ഞാന്‍ അവനോട്, പൈസ്യാണ് കരുതണം ന്ന്. എങ്ങന്യാ സ്റ്റൈലല്ലേ സ്റ്റൈല്, അച്ചന്‍ കൊട്ത്ത പര്‍സും പത്ത്രാസും"

മുത്തശ്ശന്‍ അവനെ നോക്കി ചിരിച്ചു "അവന് നല്ല മാര്‍ക്ക് കിട്ട്യേതല്ലേ അമ്മു?" മുത്തശ്ശന്‍ അവന്‍റെ പക്ഷം കൂടി.
"അതെ അതിന്‍റെ പൂരൊന്നും പറയണ്ട, ന്‍റെ പകതി ജീവന്‍ പോവും ഇവന്റെ ഓരോ പരീക്ഷ കഴിയുമ്പളും. ഇങ്ങന്യായാ ഇവന്‍ പത്ത് കഴിയുമ്പക്ക് ഞാന്‍ ചത്ത്ട്ടുണ്ടാവും. പഠിപ്പൊക്കെ നിര്‍ത്താ വേണ്ടത് അശ്രീകരം.." അമ്മ കലിതുള്ളി പറഞ്ഞു. മുത്തശ്ശന്‍ വന്നാല്‍ അമ്മ ഇങ്ങനെയാണ്. അച്ഛനോട് പറയാന്‍ പറ്റാത്തത് കൊണ്ട് എല്ലാം മുത്തശ്ശനോട് കരഞ്ഞ് പറയും.
"പാവം മുത്തശ്ശന്‍. അമ്മേം പാവാ, മുത്തശ്ശനോടല്ലാതെ ആരോടാ അമ്മ പറയ്യ" അവനാലോചിച്ചു. പക്ഷെ അവന്‍ അമ്മയുടെ മുഖത്ത് നോക്കാതെ തല കുനിച്ചിരുന്നു.

"ഇബടന്ന് ഇറങ്ങിപ്പോവുമ്പം പറഞ്ഞതാ ഞാന്‍ പൈസ കയ്യിലുണ്ട് മനസ്സിരുത്തണം ന്ന്" അമ്മ തുടര്‍ന്നു "ആ പര്‍സില് വേക്കണേന് പകരം ആ പാന്റിന്റെ മുന്ന്ത്തെ പോക്കറ്റിലോ ഷര്‍ട്ടിന്റെ കീശേലോ വച്ചാ മതീ ന്ന്. പക്ഷെ ഞാമ്പറഞ്ഞാ ആര് കേള്‍ക്കാനാ". അമ്മ മുന്നോട്ടു നീങ്ങി നിന്ന് അവനെ നോക്കി "കിട്ടിയ സാധനം അപ്പം ആള്‍ക്കാരെ കാണിക്കണല്ലോ അല്ലെങ്കില്‍ അവന് സ്വൈര്യണ്ടോ?"
മുത്തശ്ശന്‍ മെല്ലെ അവന്റെ തോളില്‍ കൈ വെച്ച് ചിരിച്ചു. "അവന് നല്ല വെഷമണ്ട്" മുത്തശ്ശന്‍ ഒന്നും കൂടി അമ്മയെ തണുപ്പിക്കാന്‍ ശ്രമിച്ചു.
"ണ്ടാവനല്ലോ വെഷമം, ഇനി പര്‍സിലന്നെ വച്ചൂന്നിരിക്കട്ടെ, അത്ങ്ങനെ ഇടയ്ക്കിടയ്ക്ക് പൊറത്ത്ട്ത്ത് കാണിക്കണോ. ഇവിടുന്ന് എറങ്ങുമ്പം തന്നെ പത്ത് തവണ ന്നെ കാട്ടീട്ട്ണ്ട്. പിന്നെ ഇത്രേം വലിയ പര്‍സ് പാന്റിന്റെ പിന്നില്ട്ട് ചന്തീം മോഴപ്പിച്ച് പോയപ്പം നിരീച്ചതാ ഞാന്‍ ഇന്ന്ത് ആരേം ട്ക്കും ന്ന്, അങ്ങന്യന്നെ ണ്ടായില്ലേ പ്പം" അമ്മ ഒരു കണ്ടുപിടുത്തം പോലെ പറഞ്ഞു.

"എത്രണ്ടായിരുന്നു ഉണ്ണി?" മുത്തശ്ശന്‍ ചോദിച്ചു
"പതിനഞ്ചു ഉറുപ്പ്യ ണ്ടാര്‍ന്നു അച്ഛാ" അതിനും അമ്മ പറഞ്ഞു ഉത്തരം. അവന്‍ തല താഴ്ത്തിയിരുന്നു.
"ഇതിനെ പോറ്റാനും നോക്കി നടത്താനും പറ്റാണ്ട്യായടക്ക്ണൂ ഇക്ക്. വല്ലോര്‍ക്കും കോട്ക്ക്വ നല്ലത്. അവര് പോറ്റിക്കോട്ടെ, ന്നാ ഇക്ക് സമാധാനായി ചാവാലോ" എന്നത്തെയും പോലെ അന്നും അമ്മ അവസാനം സ്വയം ശപിച് ചാവലിന്റെ വക്കത്തെത്തി കരഞ്ഞ് അടുക്കളയിലേക്ക് പോയി. പോകും വഴി ആരോടെന്നില്ലാതെ പറഞ്ഞു "ന്നെ പറഞ്ഞാ മതീലോ എല്ലേറ്റിനും"
അമ്മ പോയപ്പോള്‍ മുത്തശ്ശന്‍ അവനെ അരികിലേക്ക് വിളിച്ചിരുത്തി എന്നിട്ട് ചോദിച്ചു "പര്‍സും പോയോ നെന്റെ?" അത് കേട്ടപ്പോള്‍ അവന്റെ കണ്ണ് നിറഞ്ഞു. പൈസ പോയതിനേക്കാള്‍ പര്‍സ് പോയതിലായിരുന്നു അവന് വിഷമം. മുത്തശ്ശന്‍ തന്റെ പാര്‍സെടുത്ത് അതിലെ പൈസ മാറ്റി ഒരു ഇരുപത് രൂപ അതില്‍ തിരിച്ച് വച്ചു. എന്നിട്ട് പര്‍സ് അവന് നീട്ടി പറഞ്ഞു "ഇത് വച്ചോ, ഉപയോഗിക്കണ്ട ന്റെ ഓര്‍മ്മക്കയിക്കോട്ടേ ന്താ പോരെ?"

"അമ്മ വെഷമം കൊണ്ട് പറയണതല്ലേ ഉണ്ണി കാര്യാക്കണ്ട, നന്നായി പഠിക്ക്യ ന്താ?" മുത്തശ്ശന്‍ അവന്റെ തലയില്‍ക്കൂടി വിരലുകളോടിച്ച് പറഞ്ഞു "അമ്മേടെ വേവലാതി മാറണേങ്കില് നീ പഠിച്ച് വലിയാളാവണം ആവ്വോ?"
അവന്‍ തല കുലുക്കി. "മുത്തശ്ശാ പക്ഷെ പോക്കറ്റടിച്ച് പോയീന്ന് ആള്‍ക്കാരറിഞ്ഞാല്‍ എന്താ മോശം?" അവനപ്പോഴും ആ ആദ്യത്തെ ചോദ്യത്തിലായിരുന്നു.
മുത്തശ്ശന്‍ ചിരിച്ചു എന്നിട്ട് അവനെ നോക്കി പറഞ്ഞു "ആള്‍ക്കാരെപ്പഴും കഴിവില്ലായ്മേനെ കളിയാക്കാന്‍ നോക്കി നില്ക്കാ അതോണ്ടാ പറഞ്ഞത്. മുത്തശ്ശനറിയാലോ ഉണ്ണീടെ കഴിവുകെടല്ലാ ന്ന്. ഇത് കാര്യാക്കണ്ട ഇനി മനസ്സിര്ത്ത്യാ മതി" അവന്‍ ചിരിച്ചു എന്നിട്ട് മുത്തശ്ശനെ കെട്ടിപ്പിടിച്ചു. അവനാലോചിച്ചു "ആ രഘുവിനെയും സബീഷിനെയും കാണിക്കാന്‍ പുറത്തെടുക്കേണ്ടിയിരുന്നില്ല. അവടെ കളഞ്ഞു പോയതായിരിക്കണം. കഴിവുകേട് തന്നെയാണ്".

അമ്മ അടുക്കളയിലെ പണി തീര്‍ത്ത് തിരിച്ചു വന്നു. എന്നിട്ട് അവനെ നോക്കി മൂക്ക് ചീറ്റി വീണ്ടും പറഞ്ഞു "ഇക്കറിയാം എന്ത് വേണം ന്ന് ഇവന്റെ പോക്കറ്റ്ള്ളോടത്ത് ചന്തീമ്മ്ല് നല്ല ചുട്ട പെട കൊട്ക്കണം. പിന്നെ പര്‍സ് വച്ചാലും വച്ചില്ലെങ്കിലും മോഴച്ചിരിക്കും" അവന്‍ തല കുനിച്ചു തന്നെയിരുന്നു, പക്ഷെ ചിരിയടക്കാന്‍ കഴിഞ്ഞില്ല. ചിരി മറക്കാന്‍ അവന്‍ കൂക്കി വിളിച്ചു പുറത്തേക്കോടി. പിന്നില്‍ നിന്നും അമ്മ ഉറക്കെ പറയുന്നത് അവന് കേള്‍ക്കാമായിരുന്നു "കണ്ടില്ലേ അച്ഛാ കൂക്കി വിളിച്ചോട്‌ണത്, ന്നെ ഒര് വേലേം ല്ല". മുത്തശ്ശന്‍ അമ്മയെ പറഞ്ഞ് സമാധാനിപ്പിക്കും, അവനറിയാം. ഇതാദ്യമായിട്ടല്ലല്ലോ, "പാവം അമ്മ മുത്തശ്ശനോടല്ലാതെ ആരോടാ പറയ്യാ?"

മര്‍ത്ത്യന്‍