Thursday, August 13, 2009

കഥയിലെ കാമുകി

കഥയിലെ കാമുകി കുടെ വിളിച്ചു
ഒന്നിനി വിണ്ടും തമ്മില്‍ കാണാന്‍
കരയും യമുനതന്‍ തീരത്തിരിക്കാന്‍
കല്‍പ്പടവുകളില്‍ കവിതകളെഴുതാന്‍

കഥയിലെ കാമുകി കുടെ വിളിച്ചു...

ഒരു വാക്ക് ചൊല്ലാന്‍ , ഒരു വാക്ക് കേള്‍ക്കാന്‍
പരസ്പരം മിഴികളില്‍ മിഴിനട്ടിരിക്കാന്‍
ഗാസലുകള്‍ പാടി  സന്ധ്യയെ ഉറക്കാന്‍
നദിയുടെ മടിയില്‍ നക്ഷത്രമെണ്ണാന്‍

കഥയിലെ കാമുകി കുടെ  വിളിച്ചു...

രാത്രിവിളക്കില്‍ , തണുപ്പിന്‍ മറവില്‍
കൈകൊര്‍ത്തിരിക്കാന്‍ , പരസ്പരം പുണരാന്‍
അധരത്തില്‍ അധരം ഇണചെരുമ്പോള്‍
പരസ്പരമറിയാന്‍ , ഒന്നായി തീരാന്‍

കഥയിലെ കാമുകി കുടെ വിളിച്ചു...
കഥയിലെ കാമുകി കുടെ വിളിച്ചു...

-മര്‍ത്ത്യന്‍

വിടരുത്‌, ഒരുത്തനേയും.....

ജനലില്‍ പിടിച്ച്‌ നിന്നപ്പോള്‍ അല്‍പം ആശ്വാസം തോന്നി. കൈയ്യിലുണ്ടായിരുന്ന പുസ്തകം നിലത്ത്‌ വീണിരിക്കുന്നു. പേനയില്‍ നിന്നുള്ള മഷി അപ്പാടെ ജുബ്ബയില്‍ തെറിച്ചിരിക്കുന്നു. മുഖത്ത്‌ തൊട്ടു നോക്കി, മൂക്കിനു താഴെ മുറിഞ്ഞിട്ടുണ്ട്‌, നല്ല നീറ്റലുണ്ട്‌, മീശയിരുന്നിരുന്നിടത്ത്‌ എന്തോ വലിയ നഗ്നത അനുഭവപ്പെട്ടു. ടേബിളില്‍ നിന്നും കണ്ണടയെടുത്തിട്ടിട്ട്‌ കണ്ണാടിക്കടുതേക്ക്‌ നീങ്ങി. ഉറങ്ങാന്‍ ഒരുക്കം കൂട്ടുകയായിരുന്നത്‌ കൊണ്ട്‌ കണ്ണട ഭദ്രമായി ഊരി വച്ചിരുന്നു. അതേതായലും ഭാഗ്യമായി.

കണ്ണാടിയില്‍ നോക്കിയപ്പോള്‍ ആദ്യമൊന്ന് പേടിച്ചു, ഒരപരിചിതന്‍. മീശയും ഇടത്തേ പിരികവും, വലത്തു ഭാഗത്തെ മുടിയിലും റേസര്‍ പ്രയോകിച്ചിട്ടുണ്ട്‌. തനിക്കു തന്നെ മനസ്സിലാകുന്നില്ല. പിരികം പോയാല്‍ ആളെ തിരിച്ചറിയില്ല എന്ന് കേട്ടിട്ടുണ്ട്‌, ഇപ്പോള്‍ കണ്ടു. കഴിഞ്ഞത്‌ വീണ്ടും ഓര്‍ക്കാന്‍ നോക്കി, നാല്‌ അല്ല അഞ്ചു പേരുണ്ടായിരുന്നു. ഉറങ്ങാന്‍ വട്ടം കൂട്ടുമ്പോഴാണ്‌ വാതിലില്‍ മുട്ടിയത്‌. തുറക്കില്ലായിരുന്നു, പക്ഷെ ജോണിന്റെ പരിചിതമായ ശബ്ദം കേട്ടപ്പോള്‍ ചെന്ന് തുറന്നു, മുഖത്ത്‌ പുതപ്പിട്ടത്‌ ഓര്‍മ്മയുണ്ട്‌, പിന്നെ തലങ്ങും വിലങ്ങും ഇടിയും ചവിട്ടും. കസേരയിലേക്ക്‌ പിടിച്ച്‌ ഇരുത്തിയപ്പോഴാണ്‌ സംഗതി അവിടെ വച്ച്‌ തീര്‍ക്കാന്‍ അവര്‍ക്ക്‌ പ്ലാനില്ലെന്ന് ബോദ്ധ്യമായത്‌. ആദ്യമല്ലാതെ പിന്നെ ജോണിന്റെ ശബ്ദം കേട്ടില്ല. പുതപ്പൂരി വായില്‍ തുണി തിരുകിയപ്പോള്‍ കണ്ണ്‌ തുറന്ന് നോക്കി, മുറിയില്‍ മുഴുവന്‍ ഇരുട്ടായിരുന്നു, എങ്കിലും ചുറ്റും ആള്‍പെരുമാറ്റം വ്യക്തമാണ്‌. പിന്നെ കണ്ണുകളും ചെവിയും കൂട്ടി തോര്‍ത്തോണ്ട്‌ കെട്ടി. ബാഹ്യലോകവുമായുള്ള എല്ലാ ബന്ധവും അറ്റുപോയപോലെ.

ചുണ്ടിന്റെ മുകളില്‍ നനവ്‌ തട്ടിയപ്പോഴാണ്‌ പലതും നേരെ ചൊവ്വെ മനസ്സിലായി തുടങ്ങിയത്‌. റേസര്‍ മീശയിലും, പിന്നെ പിരികതിലും, തലയിലും ചലിച്ചു കൊണ്ടിരുന്നപ്പോള്‍ എല്ലാം വ്യക്തമായി ഒര്‍മ്മവന്നു.

ജോണിന്റെ വീട്ടിനടുത്തായിരുന്നത്‌ കൊണ്ട്‌ അല്‍പം ലിവറേജ്‌ താന്‍ പ്രതീക്ഷിച്ചിരുന്നു. തന്നെക്കാള്‍ മൂന്ന് കൊല്ലം സീനിയറും, മാത്രമല്ല, ഇപ്പോള്‍ കോളേജില്‍ തന്നെ സൂപ്പര്‍ സീനിയറുമായിരുന്നല്ലോ ജോണ്‍. അവന്റെ ജൂനിയര്‍ പയ്യന്മാരാണ്‌ ആദ്യം മീശയെടുക്കാന്‍ പറഞ്ഞത്‌, എടുക്കാഞ്ഞപ്പോള്‍ അടുത്ത ദിവസം അത്‌ താക്കീതായി "മുഴുവന്‍ വടിച്ച്‌ കളയുമെടാ" എന്നായി. ജോണിനോട്‌ പറഞ്ഞപ്പോള്‍ അവനും പറഞ്ഞു കാര്യമാക്കേണ്ടെന്ന്. പക്ഷെ ഇങ്ങിനെ ചെന്നവസാനിക്കും എന്ന് കരുതിയില്ല.

അന്നാരൊക്കെയുണ്ടായിരുന്നു കാന്റീനില്‍ വച്ച്‌ തന്നെയും രഘുവിനെയും തടുത്ത്‌ നിര്‍ത്തി ചോദ്യം ചെയിതപ്പോള്‍ അനിഷ്‌, ഇബ്രാഹിം, സന്തോഷ്‌.. പിന്നെ.. അവര്‌ മതി ബാക്കി പേരുകള്‍ അവരില്‍ നിന്നും കിട്ടും.. അവരാണെങ്കില്‍.. ഇനി അല്ലെങ്കില്‍ അതപ്പോള്‍ നോക്കാം

പക്ഷെ ജോണ്‍, അവനെന്തിനിങ്ങനെ, ഇനി അത്‌ ജോണായിരിക്കില്ലെ...

വീണ്ടും ഓര്‍ത്തു..

അല്ല ജോണല്ല, അവന്‍ രാവിലെ പോയതാണ്‌, തന്നോട്‌ പറഞ്ഞതാണ്‌ വീട്ടിലെക്ക്‌ തിരിച്ച്‌, ഒരാഴ്ച്ച കഴിഞ്ഞെ വരുകയുള്ളെന്ന്. ഇതെന്തു കൊണ്ട്‌ തനിക്ക്‌ ഓര്‍മ്മ വന്നില്ല.

ഛെ!! ഇതൊഴിവാക്കാമായിരുന്നു, അവര്‌ കതക്‌ പോളിക്കില്ല എന്നു കരുതിയാല്‍ ഈ സംഭവം നടക്കില്ലായിരിക്കാം. അവര്‍ വച്ച വലയില്‍ ചെന്ന് ഇത്ര പെട്ടന്ന് കുടുങ്ങരുതായിരുന്നു.

ഇനി പറഞ്ഞിട്ടെന്തു കാര്യം, വിടരുത്‌, ഒന്നിനേയും...

ഡ്രോ തുറന്ന്‌ ആപല്‍ഘട്ടത്തിന്‌ വേണ്ടി താന്‍ കരുതിയിരുന്ന കത്തിയെടുത്തു, കണ്ണാടി നോക്കി വടിച്ച പിരികത്തിനു മുകളിലൂടെ കോറി.. ചോര ഇറ്റിറ്റായി കണ്‍പോളകള്‍ക്ക്‌ മുകളിലൂടെ കവിളിലേക്കും പിന്നെ ജുബ്ബയിലേക്കും വീണു.

റേസറെടുത്ത്‌ ബാക്കിയുള്ള മുടിയിലൂടെ പ്രവര്‍ത്തിപ്പിച്ചു..

വിടരുത്‌, ഒരുത്തനേയും.....

Friday, July 24, 2009

ഒളിച്ചോട്ടം

ഇന്നുവരെ ചെയിതതൊന്നും തെറ്റാണെന്ന് തോന്നിയിട്ടില്ല. ഇന്നും അതേ തോന്നുന്നുള്ളു, പക്ഷെ ഈ അവസരത്തില്‍ അവരത്‌ പറയരുതായിരുന്നു. ആദ്യമായി ജീവിതതില്‍ എന്തെങ്കിലും ചെയ്യാന്‍ തുനിയുമ്പോള്‍ അവരില്‍ നിന്നും ഈ പ്രതികരണം തീരെ പ്രതീക്ഷിച്ചില്ല. എല്ലാം തിരുമാനിച്ച്‌ കഴിഞ്ഞ്‌ വണ്ടിക്കുള്ള ടിക്കറ്റും എടുത്ത്‌ അറിയിക്കാന്‍ ചെന്നപ്പോള്‍ ആശംസകളുടെ നാലു വാക്കുകള്‍ക്ക്‌ പകരം..

"എന്നാലും നിനക്ക്‌ ഞങ്ങളോടൊരു വാക്ക്‌ പറയാമായിരുന്നില്ലെ, ഞാങ്ങളെന്താ നിനക്ക്‌ അന്യരാണൊ"

"അതിന്‌ ഞാന്‍ എനിക്കു ഏറ്റവും ഉചിതമെന്ന് തോന്നിയ ഒരു തിരുമാനം എന്ന നിലക്ക്‌, എന്നെ സ്നേഹിക്കുന്നവരുടെ ആഗ്രഹവും ഇതായിരുന്നു, പിന്നെ എന്നായാലും ഇത്‌ വേണ്ടേ, ഇന്നല്ലെങ്കില്‍ നാളെ"

അവര്‍ക്കത്‌ തൃപ്തികരമായില്ലെന്ന് തോന്നുന്നു
"പക്ഷെ നീ ഞങ്ങളേ അറിയിച്ചിരുന്നെങ്കില്‍ എന്തെങ്കിലും പോംവഴി കണ്ട്‌ പിടിക്കാമായിരുന്നു, മാത്രാമല്ല, രഘുവിന്റെ വീട്ടില്‍ നിനക്ക്‌ താമസവും ശരിയാക്കാമായിരുന്നു. ആരാണെങ്കിലും നമ്മള്‍ക്കും ഇല്ലെ ഒരഭിമാനമൊക്കെ, ഇപ്പോള്‍ നീ എല്ലാം ഇട്ടെറിഞ്ഞ്‌, ഒരു പരാജിതനെ പോലെ , ഇതൊര്‌ ഒളിച്ചോട്ടമല്ലെ മനു"

ഒളിച്ചോട്ടം പോലും, എന്തൊളിച്ചോട്ടം, ഇവരൊക്കെ ചെയ്യുന്നതാണ്‌ ഒളിച്ചോട്ടം, ഞാന്‍ ഒന്നുമില്ലെങ്കില്‍ ഒരു പരിഹാരം എന്ന നിലക്കാണ്‌ ഇവിടം വിടുന്നത്‌,ഇവരോ ഇവിടെ തന്നെ നിന്ന് തങ്ങളില്‍ നിന്നും അന്യരില്‍ നിന്നും നിത്യവും ഒളിച്ചു നടക്കുന്നു, എന്നിട്ടിപ്പോള്‍ എല്ലാത്തിനും ഒരു വഴി കണ്ടു പിടിച്ചപ്പോള്‍ ഒളിച്ചോട്ടമാണു പോലും.

പറയുന്നത്‌ കേട്ടാല്‍ തോന്നും, ജമാല്‌ കഴിഞ്ഞ വര്‍ഷം ആറു മാസം കൂര്‍ഗില്‍, അമ്മാമന്റെ കൂടെ സുഖവാസത്തിന്‌ ചെന്ന് നിന്നതാണെന്ന്. കയ്യും കാലും വെട്ടും എന്ന് പറഞ്ഞ്‌ നമ്പ്യാരടെ ആള്‍ക്കാര്‍ ഓടി നടന്നത്‌ എല്ലാവര്‍ക്കും അറിയാം. പിന്നെ അനിതയെ എതോ അമേരിക്കക്കാരന്‍ വന്ന് കെട്ടി കൊണ്ട്‌ പോയപ്പോഴാണ്‌ ജമാല്‍ നാട്ടിലെതിയത്‌. എന്നിട്ട്‌ ഇത്രയൊക്കെ ഇവിടെ നടന്നോ എന്നൊരു ചോദ്യവും. ആരെയാണവന്‍ പൊട്ടനാക്കാന്‍ ശ്രമിച്ചത്‌, നമ്പ്യാരുമായി അമ്മാമന്‍ നടത്തിയ ഒരു സെറ്റില്‍മെന്റ്‌, ജമാലിനെ അനിതയുടെ കല്യാണം കഴിഞ്ഞെ ഇവിടെ കണ്ടു പോകാവു എന്നായിരുന്നു കരാര്‍ എന്ന് നാടിനു മുഴുവന്‍ അറിയാവുന്നതല്ലെ.

തന്നേ ഗുണദോഷിക്കാന്‍ ഇന്ന് മുന്‍പന്തിയിലും അവനാണ്‌, പിന്നെ ഹരി, അവനാണ്‌ രാത്രിക്ക്‌ രാമാനം ജമാലിനെ വണ്ടിയോടിച്ച്‌ കൂര്‍ഗിലെത്തിച്ചത്‌.

പിന്നെ സുകു, IAS പരീക്ഷക്ക്‌ പഠിക്കുന്നെന്നും പറഞ്ഞ്‌ നടക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷം അഞ്ചായി, ഡിഗ്രി പാസാവാത്ത കാര്യം അവന്‍ മറന്നുവെങ്കിലും തനിക്കിന്നും ഓര്‍മ്മയുണ്ട്‌.

ഒളിച്ചോട്ടമാണത്രെ....ഒളിച്ചോട്ടം

എന്തില്‍ നിന്നോടണം. പഠിപ്പ്‌ കഴിഞ്ഞ്‌ ഇത്രകാലമായിട്ടും ഒരു ജോലിയിലും കയറാതെ ഇവരുടെ കൂടെ നടന്നതിന്‌ അച്ഛന്‍ അവസാനത്തെ വഴി എന്ന നിലക്ക്‌ വീട്ടില്‍ കയറരുതെന്ന് പറഞ്ഞപ്പോള്‍, ഒന്നും ചെയ്യാതെ തിരിച്ചു വിളിക്കുന്ന നേരം വരെ രഘുവിന്റെ വീട്ടില്‍ തങ്ങണോ, അതൊ അവരിറക്കി വിട്ടാല്‍ പിന്നെ ജമാല്‍, പിന്നെ സുകു, പിന്നെ ഹരി എന്നിങ്ങനെ ഒരോരുത്തരുടെ സഹായത്തില്‍ അങ്ങിനെ വീടും കുടിയുമില്ലാതെ നടക്കണോ.

ഇന്നലെ രാത്രി കയറി ചെന്നപ്പോള്‍ വൈകിയിരുന്നു അച്ഛന്‍ ഉറങ്ങിയിട്ടില്ല. ഉമ്മറത്തിരിക്കുന്നുണ്ട്‌, കയ്യില്‍ ഒരു കെട്ട്‌ പേപ്പറും, താന്‍ പലപ്പോളായി കുറിച്ചിട്ടിരുന്ന വരികളുടെ സമാഹാരം..

"ഇങ്ങനെ കുത്തി കുറിച്ചിട്ടാല്‍ ആരെങ്കിലും വായിലേക്ക്‌ വിളമ്പി തരും എന്ന് കരുതിയോ, അതോ ഞാന്‍ നിന്നെ കാലാകാലം ഊട്ടിക്കൊള്ളാം എന്നേറ്റിട്ടുണ്ടോ. ഇന്ന് ഇവിടെ അത്താഴം കഴിച്ച്‌ കിടന്നുറങ്ങാം നാളെ പുലര്‍ച്ചെ ഇറങ്ങി കൊള്ളണം."

"പക്ഷേ അച്ഛാ ഞാന്‍...", പറഞ്ഞ്‌ മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല, കൈ ഉയര്‍ത്തി നിര്‍ത്താന്‍ ആംഗ്യം കാട്ടി. എന്നിട്ട്‌ ഒരു പൊതി കയ്യിലേല്‍പിച്ചു.

"സതിയുടെ വിവാഹത്തിനെന്ന് കരുതി വച്ചിരുന്നതില്‍ നിന്നാണ്‌, ഇതാ നാല്‍പ്പതിനായിരം രൂപയുണ്ട്‌. നീ എന്റെ മുന്‍പില്‍ കിടന്ന് നശിക്കുന്നത്‌ കാണാന്‍ എനിക്ക്‌ കഴിയില്ല, അതു കൊണ്ട്‌ നീ നാളെ ഈ പണവുമായി നിന്റെ മനസ്സ്‌ പറയുന്ന വഴി പോകണം. നാളെ എന്നെങ്കിലും നിനക്ക്‌ ഇത്‌ തിരിച്ചേല്‍പ്പിക്കാന്‍ പറ്റിയാല്‍ ഈ വാതില്‍ എന്നും നിനക്കു വേണ്ടി തുറന്നിരിക്കും, മറിച്ചാണെങ്കില്‍, നിന്റെ കൂടെ എന്റെ അനുഗ്രഹങ്ങളല്ലാതെ മറ്റൊന്നുമുണ്ടാവില്ല, ഞങ്ങളോ ബന്ധങ്ങളോ ഒന്നും."

തനിക്ക്‌ പറയാനുള്ളത്‌ കേള്‍ക്കാന്‍ നില്‍ക്കാതെ അച്ഛന്‍ മുറിയിലേക്ക്‌ പോയി. പോകുന്ന വഴി അമ്മയോട്‌ പറയുന്നത്‌ കേട്ടു. "അവന്റെ നന്മക്ക്‌ തന്നെയാണ്‌, അവന്‍ അത്താഴം കഴിച്ച്‌ കിടക്കട്ടെ."

അമ്മ അത്താഴം വിളമ്പി അടുത്ത്‌ വന്നിരുന്നു, സതിയും കൂട്ടിനിരുന്നു. ആരും ഒന്നും മിണ്ടിയില്ല. അമ്മക്ക്‌ പലതും പറയണമെന്നുണ്ടായിരുന്നെന്ന് തോന്നുന്നു പക്ഷെ എന്റെ തോളില്‍ കൈ വച്ച്‌ അടുത്തിരുന്നേയുള്ളു. സതിയും അവളുടെ പുസ്തകവുമായി അടുത്തിരുന്നു, വായിക്കുന്നില്ലെന്നറിയാം, അവളും ഒന്നും മിണ്ടിയില്ല. ഇന്ന് അവസാനമായി എന്റെ സാമിപ്യം, അതു മാത്രമേ അവരാഗ്രഹിച്ചിരുന്നുള്ളു എന്ന് തോന്നുന്നു.

പാവം അച്ഛന്‍, അവിടെ ഞങ്ങളുടെ കൂടെ ഇരിക്കാന്‍ അച്ഛനും ആഗ്രഹിച്ചിരിക്കണം, പക്ഷെ കഴിയില്ല, എന്റെ സ്വപ്നങ്ങള്‍ തെടിയുള്ള യാത്രയിലെക്ക്‌ എന്നെ ബലമായി ഉന്തി തള്ളി വിട്ടിട്ട്‌ അവിടെ എന്റെ കൂടെ ഇരിക്കാന്‍ കഴിയാതെ മുറിയില്‍ വിങ്ങി പൊട്ടി ഇരുന്നിട്ടുണ്ടായിരിക്കണം.

ഒളിച്ചോട്ടമാണു പോലും.... ഒളിച്ചോട്ടം
അച്ഛനെ ഇങ്ങനെ ഒരു തിരുമാനത്തില്‍ എത്തിച്ചത്‌ താന്‍ തന്നെയാണ്‌, അതിന്‌ പരിഹാരം അവിടെ തന്നെ നില്‍ക്കുകയല്ല. പോകണം ഈ നാട്ടില്‍ നിന്ന്, തന്റെ സൌകര്യങ്ങളുടെ ഈ ലോകത്തില്‍ നിന്ന്, അറിയപ്പെടാത്ത പലതിലേക്കും. തന്റെ സ്വപ്നങ്ങള്‍ പരിചിതങ്ങളെങ്കിലും അവയിലേക്കുള്ള വഴികള്‍ പലപ്പോഴും അപരിചിതമായിരിക്കും എന്നച്ഛന്‍ അറിഞ്ഞിരിക്കണം. അതിനൊരു കരുതലായിട്ടായിരിക്കണം ആ പണം ഏല്‍പ്പിച്ചത്‌.

ഒളിച്ചോട്ടമാണു പോലും.... ഒളിച്ചോട്ടം
എന്റെയും, എന്നിലൂടെ എന്റെ അച്ഛനും കണ്ടിരുന്ന സ്വപ്നങ്ങളിലേക്കുള്ള കുതിച്ചോട്ടമാണ്‌ സുഹൃത്തുക്കളെ...

നിങ്ങളിന്നും അറിയാതെ പോകുന്നതും...
ഞാന്‍ എന്റെ ബന്ധങ്ങള്‍ക്ക്‌ കൊടുത്തിരുന്നത്‌ എന്റെ ജീവന്റെ പങ്കായിരുന്നു, എപ്പോഴും, അച്ഛനായലും, അമ്മയായാലും, സുഹൃത്തുക്കളായലും. ഈ മുറിച്ചു കൊടുക്കലില്‍ എന്റെ ജീവന്‍ തീര്‍ന്നു കൊണ്ടിരിക്കുന്നത്‌ എന്റെ അച്ഛനു മാത്രമെ കാണാന്‍ കഴിഞ്ഞുള്ളു എന്നതാണ്‌ സത്യം....

Friday, April 3, 2009

സിംഹം

"എന്താടൊ പതിവില്ലാതെ ഈ വഴിക്ക്‌"
"ഞാന്‍ അഹല്യേനെ കാണാന്‍ വന്നതാ"
"ങൂം? എന്താ കാര്യം"
"ഏയ്‌ ഒന്നുല്യാ"

കുഞ്ഞുണ്ണിക്ക്‌ അവിടെ ചെല്ലുന്നത്‌ ഒട്ടും ഇഷ്ടമായിട്ടല്ല, പക്ഷെ അഹല്യയുള്ളത്‌ കൊണ്ട്‌ മാത്രം. പിന്നെ എപ്പോഴും പല്ലു പോയ ഈ സിംഹത്തിനെ ഇങ്ങനെ പുറത്ത്‌ കെട്ടിയിട്ടിട്ടുണ്ടാവും.
പല്ലു പോയിന്നേ ഉള്ളു നാവിന്‌ നല്ല ഉശിരാ, അഹല്യേടെ മുത്തശ്ശന്‍ അസത്തിന്‌. എപ്പോഴും ഒര്‌ കളിയാക്കലും അര്‍ഥം വച്ച പറച്ചിലുകളും. 

Friday, June 22, 2007

സുകുമാരമ...

മറുപടിക്ക്‌ പോലും കാത്തുനില്‍ക്കാതെ അന്നിറങ്ങി നടന്നതാണ്‌.

"പിന്നില്‍ നിന്നും വിളിവന്നിരുന്നോ ആവോ"
അതിനെ കുറിച്ചോര്‍ത്ത്‌ അവന്‍ വിഷമിച്ചിട്ടില്ല ഒരിക്കലും

"എന്തായിരിന്നിരിക്കണം മറുപടി"
അതും അവനൊരിക്കലും ചിന്തിച്ചിട്ടില്ല.

ഇന്ന്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട്‌ അവളെ കണ്ടപ്പോള്‍ പലതും ഓര്‍ക്കാന്‍, അറിയാന്‍ ഒരാഗ്രഹം. പാര്‍ട്ടിയില്‍ വച്ച്‌ കണ്ടപ്പോള്‍ ചോദിക്കാമായിരുന്നു

Saturday, February 24, 2007

കുട്ടപ്പന്‍ ഖാന്‍

കുട്ടപ്പന്‍ ചെറുപ്പം മുതല്‍ക്കെ ഒരു സിനിമാ പ്രിയനായിരുന്നു, മലയാളമല്ല ഹിന്ദി സിനിമ മാത്രം. മാറിവരുന്ന നായക സങ്കല്‍പങ്ങള്‍ക്കൊത്ത്‌ കുട്ടപ്പനും സ്വയം മാറിയും വളര്‍ന്നും വന്നു.

എഴുപതുകളില്‍ ബച്ചനെ പോലെ നീണ്ടു നിവര്‍ന്ന് നടന്നും, എണ്‍പതുകളുടെ തുടക്കത്തില്‍ മിഥുനിനെ പോലെ കരാട്ടെ കാട്ടിയും, പിന്നെ ഗോവിന്ദയെ പോലെ തുള്ളിക്കളിച്ചും നടന്നപ്പോള്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ സഞ്ചയ്‌ ദത്തിനെ പോലെ മുടി വളര്‍ത്തി, സണ്ണി ദിയോളിനെ പോലെ ആക്രോശിച്ച്‌ നടക്കാനും കുട്ടപ്പന്‍ മറന്നില്ല. പിന്നെ ഖാനുകളുടെ അതിപ്രസരത്തിന്‌ കീഴ്‌പ്പെട്ട്‌ ഒരു ഖാന്‍ പരിവേഷം സ്വന്തമാക്കാന്‍ തിരുമാനിച്ചുറച്ചു.

തനിക്ക്‌ പൊരുത്തപ്പെടാന്‍ പാകത്തിന്‌ പലരും നായക പതവിയിലെക്ക്‌ വന്നെങ്കിലും കുട്ടപ്പന്‌ സല്‍മാനോടായിരുന്നു കൂടുതല്‍ പ്രിയം. സിനിമയില്‍ ഷര്‍ട്ടിടാതെ വന്ന് മസിലുകള്‍ തട്ടിക്കളിപ്പിച്ച്‌ അതേ സമയം ഒരു പ്രേമവീരനായി അഭിനയിച്ചിരുന്ന സല്‍മാനെ കുട്ടപ്പന്‌ വളരെയങ്ങ്‌ പിടിച്ചു.

കുട്ടപ്പന്‍ ജിമ്മില്‍ ചേര്‍ന്ന് ദിവസവും രണ്ടു മണിക്കൂര്‍ വിയര്‍ക്കാന്‍ തുടങ്ങി. മഞ്ചാടി കുരു പോലത്തെ മസിലുകളെ ജിമ്മിലെ ഇരുമ്പ്‌ മുട്ടികള്‍ക്ക്‌ മുന്‍പില്‍ സമര്‍പ്പിച്ചു. മാസങ്ങള്‍ കഴിഞ്ഞു, മഞ്ചാടിക്കുരുക്കള്‍ വലുതായി അവ ഒരു പേരക്കയോളമായി. ഓരോ പുതിയ സിനിമകളിലും സല്‍മാനും വീര്‍ത്ത്‌ വന്നു. സല്‍മാന്റെ മസിലുകള്‍ ഓരോ കയ്യിലും തേങ്ങയോളം വളര്‍ന്നു. കുട്ടപ്പന്‍ വീണ്ടും വിയര്‍ത്തു. സല്‍മാന്‍ വീര്‍ത്തു കുട്ടപ്പന്‍ വിയര്‍ത്തു. രണ്ടിനു പകരം നാലു മണിക്കൂര്‍ വരെ ജിമ്മില്‍ പോയി പയറ്റി. പേരക്കയില്‍ നിന്ന് ഒരു മാങ്ങയോളം വളര്‍ന്നെങ്കിലും സല്‍മാനുമായുള്ള ദൂരം കൂടിയതെ ഉള്ളു.

ലോകം ഇരുപത്തൊന്നാം നൂറ്റണ്ടിലേക്ക്‌ കാലുകുത്തി വീണു, ഹിന്ദി സിനിമാ പ്രേക്ഷകര്‍ പല നായകരേയും വിലയിരുത്തി വിമര്‍ശിച്ച്‌ ഓടിച്ചു, ചിലര്‍ സിനിമ വിട്ട്‌ രാഷ്ട്രീയത്തില്‍ പോയി ചേര്‍ന്നു, ചിലര്‍ സിനിമ പിടിച്ച്‌ പൊളിഞ്ഞു പാളീസായി, ചിലര്‍ ജയിലിലായി. സല്‍മാന്‍ വീണ്ടും തുടര്‍ന്നു, തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ പല പെണ്‍കുട്ടികളുടെയും കൂടെ പ്രേമിച്ചും, പാടിയും മസിലു പിടിച്ചും, ഇന്നലെ വന്ന ചെക്കന്‍മാരുടെ ഒപ്പത്തിനൊപ്പം നിന്നു. കുട്ടപ്പനും സല്‍മാന്റെ കൂടെ ഉറച്ചുനിന്നു. ജിമ്മിലെ വിയര്‍പ്പ്‌ നിര്‍ത്തിയില്ല, എങ്ങനെ നിര്‍ത്തും, സല്‍മാന്‍ വീണ്ടും വീര്‍ക്കുകയല്ലെ.

അങ്ങിനെയിരിക്കെ മുംബയില്‍ നിന്നും വന്ന സുഹൃത്ത്‌ പറഞ്ഞു "കുട്ടപ്പാ, ഇതൊറിജിനലൊന്നുമല്ല, സ്റ്റിറോയിടാണ്‌ സ്റ്റിറോയിട്‌ കണ്ടില്ലെ ആ ചെക്കന്റെ മുടിയൊക്കെ വെപ്പാണ്‌.
കുട്ടപ്പനും വേണം സ്റ്റിറോയിട്‌, പക്ഷെ അതില്ലാതെ തന്നെ കുട്ടപ്പന്റെ മുടിയൊക്കെ കൊഴിഞ്ഞിരുന്നു, "കുളിക്കുന്ന വെള്ളത്തിലുമുണ്ടോ ഈശ്വരാ സ്റ്റിരോയിഡ്‌" കുട്ടപ്പന്‍ ചിന്തിച്ചു "ഇനി മാറ്റം അനിവാര്യം"

കുട്ടപ്പന്‍ മറ്റ്‌ നായകന്മാരുടെ സിനിമകളുടെ കാസറ്റ്‌ എടുത്ത്‌ കാണാന്‍ തുടങ്ങി, ഷാരുഖ്‌, ആമിര്‍, സൈഫ്‌ അലി ഖാന്‍, റിത്തിക്‌, കുട്ടി ബച്ചന്‍, പിന്നെ വയസ്സന്‍ ബച്ചന്‍, ഫര്‍ദീന്‍ ഖാന്‍, സുനില്‍ ഷേട്ടി, അനില്‍ കപൂര്‍ , അജയ്‌ ദേവഗണ്‍, ജോണ്‍ എബ്രഹാം, അക്ഷയ കുമാരന്‍, പിന്നെ പേരോര്‍മ്മയില്ലാത്ത മുട്ടേന്ന്‌ വിരിയാത്ത ഒരു പറ്റം ചെക്കന്മാര്‍. കുട്ടപ്പന്‍ അങ്ങലാപ്പിലായി. തന്റെ ജീവിതത്തില്‍ പലരേയും അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, സല്‍മാനോട്‌ കുട്ടപ്പനെന്തോ വളരെ അടുത്ത്‌ പോയിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ സല്‍മാന്‍ ഭ്രമം കുട്ടപ്പന്റെ ജീവിതത്തിലും പല മാറ്റങ്ങളുണ്ടക്കിയിരുന്നു.

ഐശ്വര്യ സല്‍മാനെ വിട്ടത്‌ കേട്ട്‌, ആ വിഷമത്തില്‍ കുട്ടപ്പന്‍ തന്റെ ബാല്യകാല സഖിയും ഭാര്യയുമായ ജാനകിയെ മൊഴി ചൊല്ലി. ഏതോ മാനിനെ വെടി വച്ചതിന്‌ സല്‍മാനെ ലോകം വേട്ടയടിയപ്പോള്‍ കുട്ടപ്പന്‍ അടുത്തവീട്ടിലെ മൊഹനന്റെ ആടിനെ കൊന്ന് ഒളിവില്‍ പോയി. പിന്നെ മൂന്ന് മാസം കഴിഞ്ഞ്‌ തിരിച്ച്‌ വന്നപ്പോള്‍ മോഹനനും കുട്ടപ്പന്റെ പഴയ കെട്ട്യോളും ഒരുമിച്ചിരുന്നു, ഐശ്വര്യയും കല്യാണം കഴിക്കുന്ന വാര്‍ത്ത ഇന്ത്യയിലെ സിനിമാ ലോകത്തെ പ്രധാന്‍ സംഭവമായിരുന്നു.

സിനിമാ നടന്മാരും സിനിമയുമായി കെട്ടിപിണഞ്ഞു കിടന്ന ജീവിതത്തില്‍ നിന്നും കുട്ടപ്പനു രക്ഷപ്പെടണം എന്നു തോന്നി. പക്ഷെ സിനിമയല്ലാതെ ഒന്നിനേയും (അതും ഹിന്ദി സിനിമ, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെറും സല്‍മാന്റെ സിനിമ) കുട്ടപ്പന്‍ അടുത്തറിഞ്ഞിരുന്നില്ല. കുട്ടപ്പന്‍ ആകെ വിഷമത്തിലായി.

കുട്ടപ്പന്‍ വീണ്ടും കാസറ്റുകള്‍ കണ്ടു, ഒരു പുതിയ മാതൃകാ രൂപത്തെ കണ്ടെത്താന്‍. കുട്ടപ്പനു തിരുമാനിക്കനാകുന്നില്ല, പുതിയവര്‍ക്കൊക്കെയുണ്ട്‌ ഗംഭീര മസില്‍, പോരാത്തതിന്‌ പ്രായയും കുറവ്‌. കുട്ടപ്പന്‌ ഒരു ബുദ്ധിയുദിച്ചു "മലയാളം, അവിടെ കിട്ടും അനുകരിക്കന്‍ പറ്റിയ ചില ഇനങ്ങള്‍". കുട്ടപ്പന്‍ വീടിയോ സ്റ്റോറില്‍ പോയി കുറേ മലയാളം പടങ്ങളെടുത്തു, മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്‌ ഗോപി, ദിലീപ്‌, പിന്നെ പയ്യന്മാരും, പ്രിത്വിരാജ്‌, ജയസൂര്യ അങ്ങിനെ പോകുന്നു. അവരില്‍ ചിലരുടെ വലിയ പൊസ്റ്ററുകളെടുത്ത്‌ അതിനു മിന്‍പില്‍ പോസ്‌ ചെയ്ത്‌ കുട്ടപ്പന്‍ താനുമായി ഏറ്റവും യോജിച്ച ആളെ തപ്പാന്‍ തുടങ്ങി.

സല്‍മാന്‍ കാലഘട്ടം കുട്ടപ്പനെ മലയാള തനിമയില്‍ നിന്നും കുറേ അകലെ ചെന്നെത്തിച്ചിരുന്നു, സല്‍മാനോളമെത്തിയില്ലെങ്കിലും മലയാള നായക സങ്കല്‍പത്തില്‍ നിന്നും വളരെ കൂടുതലായിരുന്നു മസില്‍, പിന്നെ, മുടിയും കൊഴിഞ്ഞിരുന്നു. ദേഹത്തെയും മുഖത്തെയും രോമം പോകാന്‍ തേച്ച ക്രീമുകള്‍ കുറച്ചധികം തന്നെ ഫലം നല്‍കി എന്നതും ഒരു പാരയായി.

അങ്ങിനെ ഹിന്ദിയിലും, മലയാളത്തിലും അനുകരിക്കാന്‍ ഒരു നായകനെ കിട്ടാതെ കുട്ടപ്പന്‍ സല്‍മാനോടുള്ള ആദരസൂചകമായി തന്റെ പേരിനോട്‌ ഒരു ഖാന്‍ ചേര്‍ത്തിട്ട്‌ "കുട്ടപ്പന്‍ ഖാന്‍" ആയി വീട്ടില്‍ പോയി പുതച്ച്‌ മൂടി കിടന്നു.

Sunday, July 23, 2006

പുകവലി

"വീടും നാടും വിട്ട്‌ ലോകം കാണാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ കരുതിയില്ല തിരിച്ചെന്നെങ്കിലും വന്നാല്‍ താന്‍ വിട്ടിട്ടു പോയ കാലത്തിനും മാറ്റം സംഭവിച്ചിരിക്കുമെന്ന്"

ബസ്സ്‌ സ്റ്റോപ്പിന്‌ സമീപമുണ്ടായിരുന്ന, കോളേജില്‍ പഠിക്കുന്ന കാലത്ത്‌ സിസറു വാങ്ങിയിരുന്ന കടക്കു പകരം നിന്നിരുന്ന രണ്ടു നില കെട്ടിടതിനു മുന്‍പില്‍ തലേന്നത്തെ പോലെ വീണ്ടും അല്‍പ നേരം വെറുതെ നിന്നു. വലി നിര്‍ത്തിയിട്ട്‌ വര്‍ഷം പലതായി പക്ഷെ അന്നെന്തൊ ഒരു പുക കിട്ടിയാല്‍ കൊള്ളാമെന്നു തോന്നി. നിര്‍ത്താനുള്ള പ്രയത്നം തുടങ്ങിയിട്ട്‌ പത്താമത്തെ തവണയാണ്‌ നടന്നത്‌. എപ്പോഴും ശത്രു പഴയ ഓര്‍മ്മകളിലേക്കുള്ള യാത്രയായിരുന്നു. ഭൂതകാലത്തിന്റെ ഓര്‍മ്മ തന്നെ വര്‍ത്തമാനത്തില്‍ എന്നും ഒറ്റപ്പെടുത്തിയിട്ടെയുള്ളു. അന്ന് കൂട്ടിനെപ്പോഴും ആ എരിയുന്ന സിസറുണ്ടായിരുന്നു.