"എന്താ ഒരു വിഷമം" അവള്‍ അടുത്തു വന്ന് ചോദിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ ഞാന്‍ എന്റെതായ ഒരു ലോകത്തായിരുന്നു. ഞാന്‍ അറിഞ്ഞിരുന്നു, പക്ഷെ വായിച്ചിരുന്ന പുസ്തകം എന്നെ ഈ ലോകത്ത് നിന്ന് പ്രത്യക്ഷമായ എല്ലാ കെട്ടുപാടുകളില്‍ നിന്നും പറിച്ചെടുത്ത് മറ്റെവിടയോ കൊണ്ട് ചെന്ന് നട്ടിരുന്നു. ഞാന്‍ അവളെ നോക്കി
"പുസ്തകം തീര്‍ന്നതിലുള്ള വിഷമമാവും അല്ലെ?" അവള്‍ ചോദിച്ചു
ഞാന്‍ ചിരിച്ചു
"ഗെറ്റ് ബാക്ക് ടു റിയാലിറ്റി" അവള്‍ പറഞ്ഞു "വീക്കെന്റല്ലേ?"
"അതെ" ഞാന്‍ സമ്മതിച്ചു. എഴുത്തുകാരിയായ ഭാര്യയുണ്ടെങ്കില്‍ ഒരു ഗുണമുണ്ട്. അക്ഷരങ്ങളോടുള്ള സ്നേഹം അവള്‍ക്ക് മനസ്സിലാകും, മാത്രമല്ല സങ്കല്പ ലോകങ്ങളില്‍ നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും. അല്ലെങ്കിലും സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കഴിവുണ്ട് പലതിലും. അതില്‍ പുരുഷന്മാരുടെ കുറവുകള്‍ മനസ്സിലാക്കുന്നതാണ് ഏറ്റവും വലിയ കഴിവ്. സത്യത്തില്‍ പുരുഷനാണ് അബല, അവന്‍ സമ്മതിക്കുന്നില്ലെന്നു മാത്രം, അങ്ങനെ അവന്‍ പലപ്പോഴും ചരിത്രത്തില്‍ കോമാളി വേഷം കെട്ടുന്നു.
"പറ ഞാനും കേള്‍ക്കട്ടെ നിന്റെ വിഷമം" അവള്‍ അടുത്തു വന്നിരുന്നു "എന്താണ് നിന്റെ കാല്‍പനിക ലോകത്ത് വച്ച് മറന്നത് ?"
ശരിയാണ് ഒരു വിഷമമുണ്ട്. ഒരു തരം ഏകാന്തത, ഒരു നഷ്ടബോധം. മനസ്സില്‍ തട്ടുന്ന ഏതു പുസ്തകം വായിച്ചാലും അങ്ങിനെയാണ്. അവസാനത്തെ പേജ് വായിച്ചു തീര്‍ന്നാല്‍ ഒരു നിരാശ.
ഞാന്‍ അവളെ നോക്കി
"നീ പറഞ്ഞത് ശരിയാ" ഞാന്‍ അവളെ അടുത്തെക്കടുപ്പിച്ചു "മേബീ യു കാന്‍ ഹെല്പ് മി ബികോസ് യു ആര്‍ എ റൈറ്റര്‍ ആസ് വേല്‍"
അവള്‍ എന്നെ നോക്കി. ആ നോട്ടത്തില്‍ പുരുഷന്മാരുടെ നിസ്സഹായ അവസ്ഥ മനസ്സിലാക്കുന്ന സ്ത്രീയുടെ മുഖഭാവമുണ്ടോ. ഉണ്ടെങ്കിലുണ്ട് ഭാര്യയല്ലേ അന്യ സ്ത്രീയോന്നുമല്ലല്ലോ.
ഞാന്‍ അവളെ നോക്കി പറഞ്ഞു "ഒരിക്കല്‍ ഏതോ കഥാകൃത്ത് ഒരു പുസ്തകത്തിന്റെ അവതാരികയില്‍ പറയുകയുണ്ടായി, ഒരു വായനക്കാരന്‍ ഒരു കഥ വായിക്കുമ്പോള്‍ അവനും, കഥാകൃത്തും, കഥാപാത്രങ്ങളും കൂടി ഒരു പുതിയ ലോകം സൃഷ്ടിക്കുമെന്ന്, അത് അന്നുതന്നെ എനിക്ക് നന്നേ ബോധിച്ച ഒരു അവലോകനമായിരുന്നു" ഒന്ന് നിര്‍ത്തിയിട്ടു ഞാന്‍ വീണ്ടും തുടര്‍ന്നു "പക്ഷെ എന്റെ പ്രശ്നം അത് കഴിഞ്ഞിട്ടുള്ള കാര്യമാണ്"
"അത് ശരി" അവള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു. പരിഹാസമാണോ എന്ന് ഞാന്‍ സംശയിച്ചെങ്കിലും ഞാന്‍ എന്റെ പ്രശ്നത്തിലേക്ക് വീണ്ടും കടന്നു
"ഒരു പുസ്തകം വായിച്ചു കഴിയുമ്പോള്‍ ഞാന്‍ വളരെ അസ്വസ്ഥനാകുന്നു, ഒരു തരം നിരാശ. അതിലെ കഥാപാത്രങ്ങളെ എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകുന്നത് കൊണ്ടാണോ? "
"ഒരു പുസ്തകം വായിച്ചു കഴിയുമ്പോള്‍ ഞാന്‍ വളരെ അസ്വസ്ഥനാകുന്നു, ഒരു തരം നിരാശ. അതിലെ കഥാപാത്രങ്ങളെ എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകുന്നത് കൊണ്ടാണോ? കഥാകൃത്ത് മനപ്പൂര്‍വം കൊല്ലിച്ചവര്‍ മാത്രമല്ല കഥയുടെ അവസാനം ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ പോലും നമ്മള്‍ അവസാനത്തെ എട് വായിച്ചു തീരുമ്പോള്‍ എന്നെന്നേക്കുമായ് നഷ്ടമാകുന്നു. ഇനി ഒരിക്കലും ജീവിക്കാതെ അവരുടെ മുന്നോട്ടുള്ള ജീവിതം നമ്മുടെ കണ്മുന്‍പില്‍ നിന്നും എന്നെന്നേക്കുമായ് ഇല്ലാതാകുന്നു"
ഞാന്‍ ഒന്ന് നിര്‍ത്തി, എനിക്ക് കിറുക്കുണ്ടോ എന്നവള്‍ക്ക് തോന്നിയാലോ. "അത് ഏത് വായനക്കാരനും നിരാശയ്ക്ക് വകയല്ലേ?" ഞാന്‍ ചോദിച്ചു
അവള്‍ ചിരിച്ചു "കഥാകൃത്തിനു എവിടെയെങ്കിലും നിര്‍ത്തണ്ടേ?"
"പക്ഷെ ഞാന്‍ ഒരു വായനക്കാരനയിട്ടല്ല, കഥാകൃത്തുകൂടി അറിയാത്ത ഒരു കഥാപാത്രമായിട്ടാണ് കഥകളിലൂടെ നീങ്ങുന്നത്" ഞാന്‍ അവളെ അടുത്തേക്ക് പിടിച്ചിരുത്തി "അവസാനത്തെ എട് വായിച്ചു തീരുമ്പോള്‍ എന്റെ ആ അദൃശ്യ കഥാപാത്രവും ഇല്ലാതാകുന്നു. എല്ലാവര്‍ക്കും രൂപവും ഭാവവും നല്‍കി കഥയിലുടനീളം കൊട്ടിഘോഷിച്ചു കൊണ്ടു നടന്ന് അവസാനിപ്പിക്കുമ്പോള്‍ കഥാകൃത്ത് അറിയുന്നില്ല ഞാന്‍ മാത്രം ഒരു ലക്ഷ്യവുമില്ലാതെ ഇല്ലാതാകുന്നു എന്ന്. മരിക്കാനും ജീവിക്കാനും കഴിയാതെ ഞാന്‍ ആ അവസാന ഏടുകളില്‍ അക്ഷരങ്ങള്‍ക്കും അവസാനത്തെ ഫുള്‍സ്ടോപ്പിനും ഇടക്ക് എവിടെയോ അപ്രത്യക്ഷമാകുന്നു"
അവള്‍ എന്റെ ചുണ്ടത്ത് അവളുടെ ചുണ്ട് വച്ച് മെല്ലെ പറഞ്ഞു "അതിന് നിങ്ങള്‍ നിങ്ങളുടെ ഈ ലോകത്തിലേക്ക് തിരിച്ചു വരണ്ടേ? ഇവിടെ വന്നു ദോശയും ചമ്മന്തിയും കഴിക്കണ്ടേ, കുട്ടികളൊത്ത് കളിക്കണ്ടേ, എന്നെ പ്രണയിക്കണ്ടേ? അതിന് കഥാകൃത്ത് നിര്‍ത്തിയല്ലേ പറ്റു" അവള്‍ എന്റെ കണ്ണുകളിലേക്കു നോക്കി "വെല്‍കം ടു റിയാലിറ്റി"
പക്ഷെ ഹേ കഥാകൃത്തെ, നിങ്ങളെന്നെ അറിയും, ഞാന്‍ ഒരു വായനക്കാരന്‍ മാത്രമല്ല നിങ്ങളുടെ കഥാപാത്രം കൂടിയാണ്. നിങ്ങളുടെ കഥകളിലൂടെ അനേകം തവണ വേഷം കെട്ടി മരിച്ച ഒരുവന്‍. നിങ്ങള്‍ പോലുമറിയാതെ നിങ്ങളുടെ കഥാപാത്രങ്ങളെ സ്നേഹിച്ചും, വെറുത്തും കാമിച്ചും ഞാന്‍ ജീവിക്കുന്നു. ഏതാനും ദിവസങ്ങള്‍ മാത്രം നീണ്ടു നില്‍കുന്ന ഒരു ജനന മരണ പ്രക്രിയ. ഒരു വായനക്കാരനെന്ന നിലയില്‍ അതെന്റെ കര്‍മ്മമായിരിക്കാം. പക്ഷെ നിങ്ങള്‍ പോലുമറിയാതെ ജീവിച്ചു നിങ്ങളുടെ തൂലിക അവസാന വാക്കെഴുതിത്തീരുമ്പോള്‍ അറ്റുപോകുന്ന നിങ്ങള്‍ പോലും സൃഷ്ടിക്കാത്ത നിങ്ങളുടെ കഥയിലെ മുഖ്യ കഥാപാത്രം കൂടിയല്ലേ ഞാന്‍, ഈ ഞാന്‍... ഈ വായനക്കാരന്‍. അടുത്ത കഥയില്‍ അറിഞ്ഞുകൊണ്ട് നിങ്ങള്‍ എനിക്കും ഒരു ചിട്ടപ്പെടുത്തിയ ഒരു ഭാഗം ജീവിച്ചു തീര്‍ക്കാന്‍ തരില്ലേ?
മര്‍ത്ത്യന്‍
നന്നായിട്ടുണ്ട്......ജീവിതത്തിന്റെ ഓരോ നിമിഷവും നമ്മളിൽ മരിയ്ക്കയാണ്...ഒപ്പം മറ്റൊന്നിലേക്ക് പിറവികൊള്ളുന്നു....അതുപോലെതന്നെയാണ് പാത്രസന്നിവേശവും അതിൽനിന്നുള്ള തിരിച്ചുപോക്കും.....ഒരു നല്ല ആസ്വാദകനു മാത്രമേ കഥാപാത്രത്തോടൊപ്പം,കഥാകാരന്റെ മനോഗതിയറിഞ്ഞു സഞ്ചരിക്കാനാവൂ...ഒപ്പം കഥാകാരൻ വായനക്കാരന്റെ മനസോടെ എഴുതുമ്പോൾ ആ തന്മയീഭാവം ഇരട്ടിക്കുന്നു.....മഞ്ഞിലെ വിമലയുടെ കാത്തിരിപ്പ് നമ്മുടേതുകൂടിയാവുന്നത് അതുകൊണ്ടല്ലേ??ഭീമന്റെ നോവറിഞ്ഞതും ഖസാക്കിലെ രവിക്കൊപ്പം നടന്നതും അതുകൊണ്ടുതന്നെയാണ്.... പലപ്പോഴും പ്രിയപ്പെട്ടവരുടെ വേർപാട്പോലെയാണ് നല്ല കഥാപാത്രങ്ങളുടെ അന്ത്യവും,കഥയുടെ പരിസമാപ്തിയും.....
ReplyDeleteso true... Manytimes when you finish a book this is what happens... Many times I have found myself lost in thoughts for days and wishing the book had never ended, after finishing a book before I am "welcomed back to reality" :D... very well written...
ReplyDelete