Thursday, June 28, 2012

എന്തൊക്കെയുണ്ട്...?

അകത്ത് കോഫി മേക്കറില്‍
ഇന്നലെ പൊടിച്ചു കൊണ്ടു വന്ന
കാപ്പിക്കുരു കിടന്നു തിളയ്ക്കുന്നു
മയക്കവും ഉണര്‍വ്വും ചേര്‍ന്നൊരുക്കുന്ന
ഒരു വല്ലാത്ത മണം...
പുറത്ത് ഉദിക്കാന്‍ മടിച്ചു നില്‍ക്കുന്ന
ഇന്നലെ പിണങ്ങി പോയ അതെ സൂര്യന്‍....
ജനാലകളില്‍ പറ്റിക്കിടന്നിരുന്ന
രാത്രിയില്‍ പെയ്ത മഴയുടെ
നിലത്തു വീഴാതെ രക്ഷപ്പെട്ട
കുഞ്ഞു തുള്ളികള്‍....
അവസാനം തോറ്റ് പിടിവിട്ട്
ഉരസി വീണു ചാകുന്നു....
പകുതിയുറക്കത്തില്‍ തൂങ്ങുന്ന പൂവുകള്‍
തുള്ളികളേറ്റുണരുന്നു.......
തലപൊക്കി എത്തി നോക്കി മെല്ലെ ചോദിക്കുന്നു
"ഇന്നെന്താണ് മര്‍ത്ത്യാ പുതിയതായിട്ട്
നിന്റെ ലോകത്ത്...?"
-മര്‍ത്ത്യന്‍-

Monday, June 25, 2012

അങ്ങിനെ പലതും പോലെ ഇതും..

ക്രൂരമെങ്കിലും മധുരിതമായിരുന്നു
കഴിഞ്ഞു പോയ ഓരോ നിമിഷവും....
വിശ്വാസത്തിന്റെ ഓരോ നോട്ടവും
എല്ലാം പറഞ്ഞറിയിച്ചിരുന്നു.... എന്നും...
മരിച്ചിരുന്നെങ്കിലും ജീവന്‍ തുടിച്ചിരുന്നു
കാറ്റില്‍ നിലത്തു വീണു കിടന്നിരുന്ന
എല്ലാ ഇലകളിലും....
വേദനയിലും സന്തോഷിപ്പിച്ചിരുന്നു
ക്ഷണിക്കാതെ കടന്നു വരുന്ന
എല്ലാ തോല്‍വികളും....
സത്യത്തിന്റെ ഒരു നേരിയ അംശത്തില്‍
എല്ലാം അവസാനിക്കുമായിരും എന്നെങ്കിലും....
ആശയുടെ മറ്റൊരു കിരണം പോലെ
ഇതും മാഞ്ഞു മറഞ്ഞു പോകുമായിരിക്കും....അല്ലെ..?
-മര്‍ത്ത്യന്‍-

Saturday, June 23, 2012

അങ്ങിനെയും ഒരു കത്ത്...

നിനക്ക് കിട്ടിയിരുന്ന പ്രേമാഭ്യര്‍ഥനകള്‍ക്കിടയില്‍
വളരെ തുച്ചമായിരുന്നു എന്റെ സൌഹൃതം അല്ലെ....?
അങ്ങിനെ ആരുമറിയാതെ മുങ്ങി മറഞ്ഞു പോയ
ആ പരിചയം പൊടിതട്ടിയെടുത്ത്
എന്തെ ഇന്നിങ്ങനെ കത്തയച്ചത്...?
പ്രേമത്തിലെക്കുള്ള നിന്റെ വഴികളില്‍ കളഞ്ഞു പോയ
പല അടുപ്പങ്ങളും തിരഞ്ഞിറങ്ങിയതാണോ...?
സാരമില്ല....ഞാന്‍ മറുപടി അയക്കാം...
-മര്‍ത്ത്യന്‍-

Thursday, June 21, 2012

സ്വപ്നം

നിന്റെ നിഷേധത്തിന്റെ ഓരോ കാല്‍വെയ്പിലും
ചതഞ്ഞരഞ്ഞത് ഞാന്‍ കണ്ട സ്വപ്നങ്ങളാണ്
ആ സ്വപ്നങ്ങളുടെ ചിറകേറി ഇത്ര ദൂരം വന്നു
ഇനി പറന്നില്ലെങ്കിലും നിരങ്ങിയെങ്കിലും ഞാന്‍
എന്റെ നിശ്ചിത അന്ത്യത്തിലേക്ക് എത്തി കൊള്ളാം
-മര്‍ത്ത്യന്‍-

പ്രടിക്റ്റബിളിറ്റി

"ഉദിച്ചു എന്നതൊക്കെ ശരി തന്നെ. അനേകായിരം വര്‍ഷങ്ങളായി ഇത് തന്നെയല്ലേ പതിവ് "
സൂര്യന്‍ അല്‍പനേരം മൌനിയായി എന്നിട്ട് പറഞ്ഞു "പക്ഷെ ഇന്നെന്തോ ഒരുഷാറു പോരാ.."
വീണ്ടും എന്നെ നോക്കി "നിനക്കോര്‍മ്മയുണ്ടോ ആ 2003ഇലെ സമ്മര്‍"
"ണ്ട്.." ഞാന്‍ പറഞ്ഞു
"അത് നോക്കുമ്പോള്‍ ഇന്ന് വെയില് പോരാ എന്ന് തോന്നുന്നില്ലേ..?"
ഞാന്‍ മുകളിലേക്ക് നോക്കി. ആകാശത്തില്‍ മേഖങ്ങളൊന്നും ഇല്ല എന്നിട്ടും വെയ്ലിനു മൂര്‍ച്ച പോരാ
"എന്താ കാരണം" ഞാന്‍ സുര്യജി യോട് ചോദിച്ചു
"അത് തന്നെയാണ് കുട്ടാ ഞാനും പറഞ്ഞത് ഒരുഷാറു പോരാ...ഒരു മടുപ്പ് പോലെ"
"പക്ഷെ അങ്ങിനെ പാടുണ്ടോ..?"ഞാന്‍ എവിടുന്നോ വന്ന ഒരു പരിഭ്രമം മറച്ചു വച്ച് ചോദിച്ചു
"പാടില്ല എന്ന് എവിടെയും എഴുതി വച്ചിട്ടില്ലല്ലോ.. എല്ലാത്തിനും ഒരു മടുപ്പില്ലെ...എത്ര കാലമെന്ന് വച്ചാ ഇങ്ങനെ കൃത്യ സമയത്ത് വരും പോവും ചെയ്യാ...?"

സൂര്യജി എന്നെ നോക്കി.. എന്റെ മുഖത്ത് പരിഭ്രമം കണ്ടിട്ടാവണം. എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു
"ഞാന്‍ നാളെ വര്ല്ല്യാ..ഇന്നിനി പോവില്ല്യാ എന്നൊന്നും വേവലാതി വേണ്ട...പക്ഷെ മടുപ്പുണ്ട്..."

ഞാനും ചിരിച്ചു എന്നാലും എന്റെ ഉള്ളില്‍ ആശങ്ക ഇല്ലാതായില്ല. ഇനി നാളെ മടുപ്പ് സഹിക്യ വയ്യാതെ പറഞ്ഞത് പോലെ വല്ല കടുംകൈയ്യും ചെയ്താലോ..?രണ്ടും ബുദ്ധിമുട്ടാവും ഉദിക്കില്ലെന്നു ശഠിച്ചാലും.. ഉദിച്ചിട്ട്‌ അസ്തമിക്കില്ലെന്നു തിരുമാനിച്ചാലും..ഞാന്‍ സൂര്യജിയെ നോക്കി..

എന്റെ മനസ്സ് മനസ്സിലാക്കിയിട്ടാവും സൂര്യജി പറഞ്ഞു "വിഷമിക്കണ്ടടോ അതിന്റെ പ്രത്യാഘാതങ്ങള്‍ എനിക്കും അറിയാം...എന്നാലും നിങ്ങളുടെയെല്ലാം ജീവതത്തിന്റെ എല്ലാ അംശങ്ങളും എന്റെ ഒരു കണ്ട്രോള്‍ഡ് എക്സിസ്റ്റന്‍സിലാണല്ലോ എന്നാലോചിച്ച് നിങ്ങള്‍ക്കൊരു വിഷമവുമില്ലേ...?"

ശരിയാണ് ഇതിനെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ആവോ. ലോകം സോളാറിനു പുറകെയാണത്രെ... അതാണത്രേ നമ്മുടെ നാളെയുടെ ഊര്‍ജ്ജ പദ്ധതി...

ഞാന്‍ സൂര്യജിയെ നോക്കി "പക്ഷെ ഉദിക്കുകയും അസ്തമിക്കുകയുമല്ലേ നിങ്ങളുടെ കര്‍മ്മം..? അത് യഥാക്രമം നടന്നില്ലെങ്കില്‍ ലോകത്തില്‍ ഫാക്റ്റ് എന്നോന്നുണ്ടാവില്ലല്ലോ...? നിങ്ങളല്ലേ ലോകത്തിലെ പ്രടിക്റ്റബിളിറ്റിയുടെ ഒരേയൊരുദാഹരണം...മറ്റെല്ലാം വെറും കേട്ട് കഥകളും ഊഹാപോഹങ്ങളുമല്ലേ...?"

സൂര്യജിക്ക് എന്റെ നിഗമനങ്ങള്‍ പിടിച്ചില്ലെന്നു തോന്നി "പ്രടിക്റ്റബിളിറ്റി....എന്താണ് ഈ പ്രടിക്റ്റബിളിറ്റി..? മര്‍ത്ത്യന്‍ ഉണ്ടായ കാലം മുതല്‍ പ്രടിക്റ്റ് ചെയ്യാന്‍ നോക്കുകയല്ലേ...? ഭാവി മാത്രമല്ല ഭൂതവും അവന്‍ മേനെഞ്ഞെടുക്കുകയല്ലേ...? പ്രടിക്റ്റബിളിറ്റി...മൈ ഫുട്ട്... ലോകത്തിന്റെ തുടക്കം മുതല്‍ക്ക്‌ എല്ലാത്തിനും ദൃക്സാക്ഷിയായി നില്‍ക്കുന്ന ഞാന്‍ നിങ്ങളുടെ പല നിഗമനങ്ങളും കണ്ടു അതിശയിച്ചിട്ടുണ്ട്...ദിസ്‌ ഈസ്‌ നോട്ട് പ്രടിക്റ്റബിളിറ്റി ബട്ട്‌ എ പുവര്‍ ഫോം ഓഫ് ക്രിയേറ്റിവിറ്റി.." സൂര്യജി തന്റെ തന്നെ തമാശയില്‍ കുലുങ്ങി ചിരിച്ചു...

അതും ശരി തന്നെ എത്രയെത്ര പ്രവചനങ്ങള്‍..ഇന്നലത്തെ പ്രവചനങ്ങള്‍ ശരിയാണെന്നും അല്ലെന്നും വാദിച്ച് ഇന്നിനെ കാണാതെ പോകുന്നതല്ലേ മര്‍ത്ത്യന്റെ കഥ...പക്ഷെ പ്രവചനങ്ങള്‍ സത്യമായാല്‍ ഭാവിയെ തന്റെ ചോല്പിടിക്ക് നിര്‍ത്താനും വേണമെങ്കില്‍ മാറ്റാനും കഴിയുമെന്ന ചിന്തയായിരിക്കണം..പക്ഷെ ഇനി ഭാവി മാറ്റിയാല്‍ ഓട്ടോമാറ്റിക്കായി പ്രവചനം തെറ്റിയില്ലെ.. ഇതൊരു വലിയ പ്രശ്നം തന്നെ...

ഞാന്‍ മിണ്ടാതിരുന്ന് ആലോചിക്കുന്നത് കണ്ട് സൂര്യജി പറഞ്ഞു "എന്താ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നില്ലേ...?എല്ലാം ശുദ്ധ മണ്ടത്തരമാണെന്ന് തോന്നുന്നില്ലേ...? വിപ്ലവം..രാഷ്ട്രീയം..മതം..മതേതരത്വം...ദൈവം..നിരീശ്വരവാദം.. എല്ലാം..വെറും ബോഷ്ക്ക്...അല്ലെ..?"

"പക്ഷെ സയന്‍സ്..."ഞാന്‍ ഇടപെട്ടു
"ങാ... സയന്‍സ്..അതും എന്റെ ചുറ്റുമുള്ള വേറൊരു നെട്ടോട്ടം..എന്നിട്ട് എന്നെയും വിട്ട് മറ്റെവിടെയ്ക്കോ ഓടുന്നു...മതങ്ങളും രാഷ്ട്രീയങ്ങളും തത്ത്വശാസ്ത്രങ്ങളുമായി സന്ധി ചെയ്ത് അവരും നശിക്കുന്നു..."

ഞാന്‍ സൂര്യജിയെ നോക്കി..
"അല്ല എന്തിനാണിത്...? ഒരു കാരണം വേണ്ടേ..? മര്‍ത്ത്യന്‍ നന്നാവുന്നുണ്ടോ...അവന്റെ മനസ്സ് പുരോഗമിക്കുന്നുണ്ടോ...? തമ്മില്‍തല്ലല്ലേ എന്നും...ഇതെല്ലാം കണ്ട് ദിവസവും അതെ പല്ലവി പാടി ഞാനും... മടുത്തെടോ..മടുത്തു.."

സൂര്യജി എന്നെ നോക്കി "താന്‍ പേടിക്കണ്ട ഞാന്‍ വിഷമം കൊണ്ട് പറഞ്ഞതാണ്..താന്‍ കാര്യമാക്കണ്ട...എനിക്ക് പോകാന്‍ സമയമായി..."
പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു "സമയം.... അതും എന്നില്‍ തന്നെ അല്ലെ...കഷ്ടം..?"

സൂര്യജി പിന്നെ ഒന്നും പറയാതെ മലകള്‍ക്ക് പിന്നില്‍ മറഞ്ഞപ്പോള്‍ ഞാന്‍ ഇരുട്ടിലേക്ക് നോക്കിയിരുന്നു..ഇരുട്ടയിരിക്കണം മര്‍ത്ത്യന്റെ സുഹൃത്ത്....വെളിച്ചം അവനെ നഗ്നമാക്കുന്നു..അവന്റെ പൊള്ളത്തരങ്ങള്‍ വിളിച്ചു കൂവുന്നു...ഇനി നാളെ വരെ മാത്രം അവശേഷിക്കുന്ന ഒരു ചങ്ങാത്തം ഇരുട്ടും മര്‍ത്ത്യനുമായി....സൂര്യജി നാളെ വീണ്ടും വരും....മര്‍ത്ത്യന് അവന്റെ ദയനീയാവസ്ഥ കാട്ടി തരും..അവന്‍ വീണ്ടും പൊട്ടനെ പോലെ ഒന്നും മനസ്സിലാക്കാതെ കഴിഞ്ഞു കൂടും..കഷ്ടം...

-മര്‍ത്ത്യന്‍-

അവള്‍

ഒരു ഫുള്‍ പാവാടയുടെ അറ്റത് നിന്നും എന്നെ നോക്കിയിരുന്ന
ഭംഗിയായി കിടക്കുന്ന കിലുങ്ങന്ന കൊലുസ്സായിരുന്നു അവള്‍
എത്രയോ കാലം.....
പിന്നെ അലസമായി അഴിച്ചിട്ട മുടികളില്‍ നിന്നും പലപ്പോഴും
എന്നെ തേടി വരാറുള്ള കാച്ചിയ വെളിച്ചെണ്ണയുമായി സല്ലപിക്കുന്ന
മുല്ലപ്പൂവിന്റെ മണമായിരുന്നു അവള്‍....
അങ്ങിനെ പലതുമായി അവസാനം എന്റെ
ജനലില്‍ നിന്നും എത്തി നോക്കിയാല്‍
അടുത്ത വീട്ടില്‍ കാണുന്ന തീന്‍ മേശയിലെ
അത്താഴം വിളമ്പുന്ന വളകളിട്ട കൈകളായി മാറി അവള്‍....
ഞാന്‍ ആഗ്രഹിച്ചത്‌ മാത്രമാവാതെ മറ്റു പലതുമായി
എന്റെ തൊട്ടടുത്ത്‌ തന്നെ ഒരു മതിലിനപ്പുറം അവള്‍ നിന്നു...
എന്നെ അറിയാതെ പോയ അവളുടെ വിധിയെ കുറിച്ച് പോലും
അറിവില്ലാതെ അങ്ങിനെ അകന്നു മാറി നിന്നു........
-മര്‍ത്ത്യന്‍-

Tuesday, June 19, 2012

മുഖക്കുരു പ്രണയങ്ങള്‍

കൌമാര പ്രണയങ്ങള്‍ രസകരമാണല്ലെ..?
അവളുടെ മുഖക്കുരുകളില്‍ പോലും
സൌന്ദര്യം കാണുന്ന ഒരു കാലമാണ്
അവള്‍ മുഖത്ത് ഒയിന്മേന്റും പൌടറുമിട്ട്
മിനുക്കി മറച്ചു നടക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍
അടുത്ത് ചെന്ന് നിന്ന് മെല്ലെ കാതില്‍
പറയും "കുട്ടി സുന്ദര്യാ ട്ടോ.."
അവള്‍ പൌടറിനെയും ഒയിന്മേന്റിനെയും
മനസ്സില്‍ സ്തുതിക്കുമ്പോള്‍ -
ഫുള്‍ ഷര്‍ട്ടിന്റെ കൈ ഒന്ന് കൂടി മടക്കി
അവളുടെ മുഖത്ത് നോക്കി ചിരിക്കും
വിയര്‍പ്പില്‍ ഒലിച്ചു പോയ പൌടറിന്റെയും
ഉപയോഗ ശൂന്യമായ ഒയിന്മേന്റിന്റെയും
ഇടയില്‍ കൂടി എത്തി നോക്കുന്ന
പൂ മൊട്ടുകളെ കൊണ്ട് നിറഞ്ഞ
മുഖം നോക്കി മനസ്സില്‍ വീണ്ടും പറയും
"ശരിക്കും അവള്‍ സുന്ദരി തന്യാ ട്ടോ.."
-മര്‍ത്ത്യന്‍-