Tuesday, February 19, 2013

പെന്‍സിലില്‍

പെന്‍സിലില്‍ നിന്നും പേനയിലേക്ക്‌
പുരോഗമിച്ചപ്പോള്‍ നഷ്ടപ്പെട്ടത്
റബ്ബര്‍ വാങ്ങാന്‍ നിന്റടുത്ത്
നിന്നിരുന്ന നിമിഷങ്ങളായിരുന്നു...
-മര്‍ത്ത്യന്‍--

Monday, February 18, 2013

പുസ്തകം

പഠിച്ചു മടുത്ത പുസ്തകം
മടക്കി വച്ച് കിടന്നുറങ്ങിയതിന്റെ
ബുദ്ധിമുട്ട് ഇപ്പോഴാണ്
ശരിക്കും മനസ്സിലായത്‌
-മര്‍ത്ത്യന്‍-

Sunday, February 17, 2013

കുറ്റബോധം

വീഞ്ഞ് തരാം എന്നു പറഞ്ഞ്
വിളിച്ചുണര്‍ത്തി പാല്‌ തന്ന്
പറ്റിച്ച് വീണ്ടും കിടത്തിയുറക്കി...
ഇനി നാളെ എനിക്ക്
ഹാങ്ങ് ഓവര്‍ ഇല്ലെങ്കിലും
അവള്‍ക്കു കുറ്റബോധം
കാരണം തല പോക്കാന്‍
കഴിയില്ല... അത് തീര്‍ച്ച..
-മര്‍ത്ത്യന്‍-

Thursday, February 14, 2013

ഒരപ്പൂപ്പന്‍ കഥ

പറന്നു വന്ന് കൈയിലിരുന്ന
ഒരപ്പൂപ്പന്‍ താടി പണ്ട്
പറഞ്ഞൊരു കഥയുണ്ടായിരുന്നു...
വാര്‍ദ്ധക്യം മൂലം
നടക്കാന്‍ കഴിയാതെ
ആരോരുമില്ലാതെ
നിലത്തെവിടെയൊ കിടക്കുന്ന
മറ്റൊപ്പൂപ്പനെ പറ്റി.....
-മര്‍ത്ത്യന്‍-

Sunday, February 10, 2013

മഴയില്‍ വന്ന കവിതകള്‍

പലരും സ്നേഹത്തോടെ
മനസ്സില്‍ കുറിച്ചിട്ട്
ഭൂമിയില്‍ ഇടവും സമയവും
കിട്ടാതെ പോയപോള്‍
മേഘങ്ങളില്‍ കുഴിച്ചിടേണ്ടിവന്ന
ചില കവിതകളുണ്ടായിരിക്കണം...
ഇന്നലെ രാത്രി മഴയത്ത് നീ
നനഞ്ഞു കുളിച്ചു കയറിവന്നപ്പോള്‍
നിന്റെ അഴിച്ചിട്ട മുടിയില്‍,
ആ നാണം ഒളിപ്പിക്കാന്‍ വിടര്‍ന്ന
പുഞ്ചിരിയില്‍, എല്ലാം മറക്കാന്‍
മനസ്സ് പറയാറുള്ള ആ കണ്ണുകളില്‍,
മഴത്തുള്ളികള്‍ തുള്ളിച്ചാടി
കളിച്ചിരുന്ന നിന്റെ കവിളുകളില്‍
എല്ലാം ഞാനതു വായിച്ചിരുന്നു....
-മര്‍ത്ത്യന്‍-

Thursday, February 7, 2013

മഴവില്ല്

മഴവില്ലിന്റെ അറ്റത്ത്‌
വച്ച സ്വര്‍ണ്ണം നിറച്ച
കുടമന്വേഷിച്ചു പോയി
ഇരുട്ടിയപ്പോള്‍
വീട്ടിലേക്കുള്ള വഴിയറിയാതെ
വട്ടം കറങ്ങുന്നവന്‍ മര്‍ത്ത്യന്‍
-മര്‍ത്ത്യന്‍-

Sunday, February 3, 2013

കാവല്‍ക്കാരന്‍

അയാളുടെ ഒരു കവിതയ്ക്ക്
കാവല്‍ നില്‍ക്കണം
എന്നയാള്‍ ആവശ്യപ്പെട്ടു…
ഒരു സഹായമല്ലേ...
ഞാനും സമ്മതിച്ചു
"പേടിക്കണ്ട… അധികം
വായനക്കാരുണ്ടാവില്ല"
എന്നും പറഞ്ഞയാള്‍ നടന്നകന്നു
ആദ്യം വായനക്കാര്‍ കുറവായിരുന്നു
പിന്നെ വായനക്കാരുടെ
തള്ളിക്കയറ്റമായി…
അയാളാണെങ്കില്‍ തിരിച്ചും വരുന്നില്ല
ക്രമേണ വായനക്കാര്‍ ചോദിച്ചു തുടങ്ങി
കവിയെവിടെ…? കവിയെ കൊണ്ട് വരൂ..?
ഞാന്‍ അയാള്‍ തന്ന നമ്പറില്‍
ഒന്ന് വിളിച്ചു നോക്കി
അതിലൊരു മെസ്സേജ് വന്നു
“മര്‍ത്ത്യാ.. ഞാന്‍ പോകുന്നു
വായനക്കാരില്ലാത്ത
കവിതകളെഴുതി എനിക്ക് മടുത്തു…
എന്നെ അന്വേഷിക്കരുത്......”
ഞാന്‍ അക്ഷമരായി നില്‍ക്കുന്ന
വായനക്കാരെ നോക്കി….
അവര്‍ എന്നെ നോക്കി അലറി…..
“ഇവനാണ് കവി… ഇവന്‍ തന്നെ..
കാവല്‍ക്കാരനായി വേഷം മാറി
നമ്മളെ പറ്റിക്കുകയാണ്…”
ഞാന്‍ കഴിവതും പറഞ്ഞു നോക്കി
ഞാന്‍ വെറുമൊരു കാവല്‍ക്കാരനാണെന്ന് …
അവര്‍ കേട്ടില്ല…. ഇന്നും കേള്‍ക്കുന്നില്ല
അവര്‍ എന്നെ ചൂണ്ടി കവിയെന്നു
കൂക്കി വിളിച്ചു
കവി…. കവി….കവി….
-മര്‍ത്ത്യന്‍-